മലയാളത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ പ്രേമകഥകളിലൊന്നാണ് 1964ൽ പ്രസിദ്ധീകരിക്കപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകൾ’ എന്ന നോവൽ.
കൗമുദി ആഴ്ചപ്പതിപ്പിന്റെ വിശേഷാൽപ്പതിപ്പിലാണ് ഈ നോവൽ അച്ചടിമഷിപുരണ്ടത്. ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യപ്പെട്ട ഈ നോവലിനെ ആധാരമാക്കി ശ്രീ. അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടിയെ നായകനും, കെ.പി.എ.സി.ലളിതയെ നായികയുമാക്കി അതേ പേരിൽത്തന്നെ ഒരു ചലച്ചിത്രം സംവിധാനം ചെയ്തു പുറത്തിറക്കുകയുണ്ടായി. ചിത്രത്തിൽ ബഷീറിനെ അവതരിപ്പിച്ച മമ്മൂട്ടിയ്ക്കു മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിയ്ക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളുടെ ഭാഗമായി തടവിലാക്കപ്പെട്ട സമയത്ത് സംഭവിക്കുന്ന രസകരമായ അനുഭവങ്ങളും , തൊട്ടടുത്ത വനിതാ ജയിലിലെ നാരായണി എന്ന സ്ത്രീയുമായി ഉണ്ടാകുന്ന പ്രണയവുമാണ് ഇതിലെ പ്രമേയം. ഏറെ രസകരമായ ബഷീറിന്റെ അവതരണരീതി തന്നെയാണ് ഇതിലും വായനക്കാരെ ആകർഷിക്കുന്നത്… !
“പ്രപഞ്ചമാകുന്ന മഹാജയിലിനുള്ളിലെ ചെറിയജയിലിൽ ഞാൻ സസുഖം വാണരുളുന്നു” എന്നാണ് ബഷീർ പറയുന്നത്, ജയിൽവാസത്തിന്റെ യാതൊരു കഷ്ടപ്പാടുകളും അദ്ദേഹം അനുഭവിച്ചിരുന്നില്ല. കൂടുതലും രാഷ്ട്രീയതടവുകാരായിരുന്നതിനാൽ അവരോടു സൗഹൃദം സ്ഥാപിച്ചു സന്തോഷത്തോടുകൂടി അദ്ദേഹം കഴിയുന്നു…
ആ ജയിലിനെയും വനിതാജയിലിനെയും വേർതിരിക്കുന്നത് വലിയൊരു മതിലാണ്.. ആ മതിലിലൂടെ പലപ്പോളും പെണ്ണിന്റെ മണം ലഭിച്ചതായി കഥയിൽ അദ്ദേഹം പറയുന്നുണ്ട്.
മതിലിന് കഥയിൽ സവിശേഷമായ ഒരു സ്ഥാനമാണുള്ളത്. പിന്നീട് ആ മതിലിനിരുപുറവും നിന്നാണു ബഷീറും നാരായണിയും തങ്ങളുടെ വിശേഷങ്ങൾ കൈമാറുന്നത്. ഒരിക്കൽപ്പോലും പരസ്പരം കണ്ടിട്ടില്ലെങ്കിലും അവർ തമ്മിൽ അഗാധമായ സ്നേഹം കാത്തുസൂക്ഷിക്കുന്നു. പ്രണയോപഹാരമായി ബഷീർ അവൾക്ക് , താൻ നട്ടുനനച്ചു വളർത്തിയ റോസപ്പൂക്കൾ നൽകിയിരുന്നു. ഒടുവിൽ അവർ തമ്മിൽക്കാണാൻ തീരുമാനിക്കുന്നുവെങ്കിലും, തികച്ചും യാദൃശ്ചികമായി അതിനു മുമ്പ് ബഷീറിന് ജാമ്യമനുവദിക്കപ്പെടുന്നു. പരസ്പരം കാണാനാവാതെ അവർ വേർപിരിയുന്നു.
വിശ്വമാനവികതയുടെ മഹത്തായ സന്ദേശം നൽകുന്ന നോവലിൽ എല്ലാ മനുഷ്യരും നീണാൾ വാഴട്ടെ എന്നാണദ്ദേഹം പറയുന്നത്. സഹജീവികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും നമുക്കിതിൽ കാണാനാകും. ജയിലിലെ ചെടികളോട്, ജീവികളോട് പലപ്പോളും അദ്ദേഹം സംസാരിക്കുന്നുണ്ട്, വിശേഷങ്ങൾ പങ്കുവെയ്ക്കുന്നുമുണ്ട്.
തികച്ചും സാധാരണക്കാരനായ ഒരു നാട്ടിൻപുറത്തുകാരനെ , നാട്ടിൻപുറത്തിന്റെ എല്ലാ നന്മകളോടെയും കഥയിലുടനീളം നമുക്കു കാണാനാകും..
മലയാള സാഹിത്യത്തിലെ അതിമനോഹരമായൊരു പ്രേമസൃഷ്ടിയാണിത്. ബഷീറിന്റെ തനതു ശൈലിയും, ഭാഷയും കഥയെ കൂടുതൽ മികവുറ്റതാക്കിയിരിക്കുന്നു. ഈ ചെറിയ പ്രേമകഥ അതിമനോഹരമായ വായനാനുഭവമാണ് നൽകുന്നത്.. മലയാളസാഹിത്യത്തിൽ കാലാതിവർത്തിയായി ബേപ്പൂർ സുൽത്താന്റെ ഈ പ്രേമകഥയുമുണ്ടാവും..!!
(പാലക്കാട് സുൽത്താൻ കോട്ടയ്ക്കുള്ളിലെ ശില്പവാടിയിൽ,
“എം. ജെ. ഇനാസ് “എന്ന ശിൽപ്പിയുടെ “മതിലുകൾ ” എന്നപേരിലുള്ള കരിങ്കൽശില്പവും പ്രസിദ്ധമാണ്)
ശ്രീക്കുട്ടി എം. ബി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ