2023 ഡിസംബർ 29, വെള്ളിയാഴ്ച
മുഖമൊഴി
നമ്മൾ പലപ്പോഴും തെറ്റിദ്ധരിക്കുന്ന രണ്ടു വാക്കുകളാണ് ദയയും സഹാനുഭൂതിയും. ആംഗലേയത്തിൽ kindness എന്നും compassion എന്നും പറയും. പലർക്കും ഈ വാക്കുകൾ തമ്മിലുള്ള അർത്ഥവ്യത്യാസം കൃത്യമായി അറിയില്ല എന്ന് തോന്നുന്നു. നമ്മൾ ദയാലുവാകണം എന്നാണ് പലപ്പോഴും പഠിപ്പിക്കുന്നത്. എന്നാൽ സഹാനുഭൂതിയുള്ളവരാകണം എന്ന് അത്രയധികം പഠിപ്പിക്കുന്നില്ല.
എന്താണ് ഈ വാക്കുകളുടെ അർത്ഥവ്യത്യാസം എന്ന് പരിശോധിക്കാം. ഒരു പക്ഷേ ഡിക്ഷ്ണറികൾ പരിശോധിച്ചാൽ സമാനമായ അർഥങ്ങൾ തന്നെ ലഭിച്ചു എന്നും വരാം. എന്നാൽ ഈ പദങ്ങൾക്ക് വലിയ വ്യത്യാസമുണ്ട്. യഥാർത്ഥത്തിൽ ദയ എന്നത് ഒരു പ്രവൃത്തിയും സഹാനുഭൂതി എന്നത് ഒരു വികാരവുമാണ്.
ആവശ്യമുള്ള ഒരാൾക്ക് അത് നൽകുന്നത് ദയയാണ്. അത്തരമൊരു ദാനം നടത്തുവാൻ കഴിഞ്ഞില്ലെങ്കിൽകൂടിയും, അയാളുടെ വിഷമങ്ങൾക്കൊപ്പം നിൽക്കുന്നത് സഹാനുഭൂതിയും. നമുക്കെപ്പോഴും എല്ലാവരേയും എന്തെങ്കിലും കൊടുത്ത് സഹായിക്കുവാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ അവരോടൊപ്പം നിൽക്കുവാനും അവർക്ക് അത് ലഭ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുവാനും സഹാനുഭൂതിയുള്ളവർക്ക് കഴിയും.
കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഒരു രോഗിക്ക്, സ്വാന്തനമായി കുറച്ചു പൂക്കൾ കൊടുക്കുന്നതോ, അല്ലെങ്കിൽ കുറച്ച് അവശ്യ വസ്തുക്കൾ കൊടുക്കുന്നതോ ദയ തന്നെയാണ്. എന്നാൽ അവരോടൊപ്പം നിന്ന് അവരെ പരിചരിക്കുന്നതാകട്ടെ, സഹാനുഭൂതിയും. നമ്മൾ പലപ്പോഴും കൊടുക്കുന്നത് ദയായാണ്. സഹാനുഭൂതിയുടെ കാര്യം വരുമ്പോൾ മിക്കവരും തെന്നി മാറിക്കളയും.
ദയയ്‌ക്ക് അമിതമായ വികാരം ഉണ്ടാകണമെന്നില്ല. കടമ, ചില താൽപ്പര്യങ്ങൾ, സാമൂഹിക ലക്ഷ്യങ്ങൾ തുടങ്ങി പലതുമുണ്ടാകാം. എന്നാൽ സഹാനുഭൂതിയ്‌ക്ക് ഇതൊന്നും കാരണമാകില്ല. കഷ്ടപ്പെടുന്നവനോട് മാനസികമായി ചേർന്നു നിൽക്കുവാൻ കഴിയുന്നു എന്ന് മാത്രം. ദയ നല്ലതല്ലെന്നല്ല. അവിടെ തീവ്രമായ വികാരമോ, ഒപ്പം നിൽക്കാനുള്ള മനസ്സലിവോ ഉണ്ടാകണമെന്നില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ദയയിൽ സ്വാർത്ഥതയുണ്ടാകാം എന്നാൽ സഹാനുഭൂതിയിൽ നിസ്വാർത്ഥമായ പരോപകാരശീലമാണുള്ളത്.
നമ്മുടെ ഉള്ളിൽ ഉടലെടുക്കേണ്ടത് സഹാനുഭൂതിയാണ്. അവിടെ ദയ ഉണ്ടാകും എന്നതിൽ തർക്കമുണ്ടാകാനിടയില്ല. സഹാനുഭൂതി നമ്മുടെയുള്ളിൽ ഉണ്ടെങ്കിൽ ഏറ്റവും ചുരുങ്ങിയ പക്ഷം നമ്മുടെ മനസ്സിൽ ദ്രോഹചിന്ത ഉണ്ടാകുകയില്ല. അത് തന്നെ എത്ര വലിയ കാര്യമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സഹാനുഭൂതിയുള്ള ഒരു തലമുറ വളർന്നു വരേണ്ടത് ലോകത്തിന്റെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷികമാണ്. ഇതാകട്ടെ ഈ മാസത്തെ ചിന്ത.
ഡോ. സുനീത് മാത്യു
പിരമിഡുകളുടെ അടിയിൽ വസിക്കുന്നവർ!
ഈയടുത്തയിടെ ഓസ്‌ട്രേലിയയിലെ മെൽബൺ നഗരം സന്ദർശിക്കാനിടയായി. ഒരു കോൺഫറൻസ്. പതിമൂന്നു വർഷം മുൻപ് രണ്ടു വർഷം ജീവിച്ച നഗരമാണ്. ഇഷ്ടനഗരം. ഒരിഷ്ട നായികയെപ്പോലെ മനോഹരിയായിരുന്നു കക്ഷി. പത്തുവർഷത്തിലേറെയാകുന്നു നഗരത്തിൽ തിരികെ വന്നിട്ട്. പക്ഷെ ഇപ്പോൾ കാണുമ്പോൾ മനോഹരിയായ നായികയെ കടന്നാക്രമിക്കാൻ വന്നടുക്കുന്ന അതിക്രൂരനായ ഒരു വില്ലൻറെ മുഖമാണ് മനസ്സിൽ വന്നത്.
മരുഭൂമിയിലെ വെള്ളിരോമങ്ങൾ
“ഏഴ് ” അവൾ വെള്ള രോമങ്ങളുടെ കൂട്ടത്തിലേക്ക് പുതുതായി പറിച്ചെടുത്ത രോമവും കൂട്ടിചേർത്തു. എണ്ണം നിർത്തിയ അപ്പുവിനെ നോക്കി അവൾ ചിരിച്ചു. അപ്പുവിന് പത്തുവരെ എണ്ണാനെ അറിയാവുള്ളൂ. പത്തുവരെ എണ്ണിതീർന്നാൽ, വീണ്ടും ഒന്നിൽനിന്ന് തുടങ്ങും. പാൽപ്പല്ലുകൾ കൊഴിഞ്ഞുപോയ മോണകാട്ടി അവൻ ചിരിച്ചു.
“ഇതാ അച്ഛാ.. ഇതുംകൂടി ചേർത്തു ഏഴ് ” താഴെയിറങ്ങിവന്ന വട്ടകണ്ണട നേരെയാക്കി അവൾ പറഞ്ഞു.
തിണ്ണയിൽ മദ്യലഹരിയിൽ മത്തുപിടിച്ചു മലർന്ന് കിടക്കുന്ന അയാൾ ആർത്തു ചിരിച്ചു. ഉടുത്തുണിക്കിടയിൽ ഒതുക്കിവെച്ച കെട്ടഴിച്ച് കാശുകൂട്ടത്തിൽനിന്നും പത്തുരൂപനോട്ട് അവൾക്ക്നേരെ നീട്ടി.
അവളും അപ്പുവും പരസ്പരം നോക്കി പുഞ്ചിരിച്ചു. കണ്ണുകളിൽ എന്തെന്നില്ലാത്ത തിളക്കമായിരുന്നു.
“ഇന്ന് എന്തായാലും വത്സൻ മാമേടെ കടയീന്ന് വാടകക്ക് സൈക്കിൾ എടുക്കണം ” അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
തന്റെ കയ്യിൽ നിന്നും പത്തുരൂപ നോട്ട് തട്ടിയെടുത്ത അപ്പു ധൃതിപിടിച്ച് പുറത്തെ പശുതൊഴുത്തിലേക്ക് ഓടിചെന്നു.
“അമ്മേ ദേ..” തൊഴുത്തിൽ പണിയിലേർപ്പിട്ടിരുന്ന അമ്മയ്ക്ക് നേരെ നോട്ട് ഉയർത്തിക്കാട്ടി.
അപ്പുവിനെ കണ്ടതും അമ്മ മുഖത്തു ചിരി വരുത്തി !
അവന് സംശയംമുളപൊട്ടി.
ക്ഷീണിച്ച മുഖം.കണ്ണുകൾ ചുവന്നിരുന്നു. കണ്ണ്കൾക്ക് താഴെ നീർച്ചാലുപോലെ അഴുക്ക് പറ്റിയിരിക്കുന്നു.
അവന്റെ ചിരിയുടെ ആയുസ്സ് പെട്ടെന്നൊടുങ്ങി.
അമ്മ കരയുകയാണോ?
“അപ്പു..” അവൾ നീട്ടി വിളിച്ചു തൊഴുത്തിനരികിൽ നിന്ന അപ്പുവിനോട് അമ്മ അവളുടെ പക്കലേക്ക് നീങ്ങാൻ ആംഗ്യം കാണിച്ചു . അപ്പു തലകുനിച്ച് അവളെ അനുഗമിച്ചു.
ചെമ്പൻ പാറകെട്ടുകളിലൂടെ അവർ നിരപ്പിലേക്ക് നടന്നുനീങ്ങി. അപ്പോഴും അപ്പുവിന്റെ മനസ്സിൽ അമ്മയായിരുന്നു.. അമ്മ അമ്മ അവൻ പിറുപിറുത്തു. അവൾ അവനെ തന്നോട് ചേർത്തു. ദൂരെ പാറനിരപ്പിൽ മുങ്ങിപോകുന്ന കൂരയിലേക്ക് അവൻ തിരിഞ്ഞു നോക്കി. അകലെ ഉച്ചവെയിലിന്റെ മൃഗതൃഷ്ണയിൽ വീടും അമ്മയും മാഞ്ഞുപോയി .
ടാർ പാകിയ പാത കടന്ന്, ചെമ്മണ്ണ് നടന്നു നീങ്ങിയാൽ വത്സൻ മാമേടെ സൈക്കിൾ ഷാപ്പ് കാണാം. രണ്ടു രൂപയാണ് സൈക്കിൾ വാടകക്ക് എടുക്കാനുള്ള തുക. പത്തുരൂപയുടെ നോട്ട്, രണ്ട് രൂപ കഴിച്ചാൽ ബാക്കി എട്ടുരൂപ. വേനൽ അവധി ആയതിനാൽ ഇനിയും നാല് ദിവസം കൂടി സൈക്കിൾ വാടകക്ക് എടുക്കാം.
അവൾ എല്ലാം മനസ്സിൽ ഒന്നൂകൂടി ദൃഡപ്പെടുത്തി.
കഴിഞ്ഞ തവണ കാശൊത്തു വന്നപ്പോൾ സൈക്കിളുകളൊക്കെ വാടകക്ക് പോയിതീർന്നിരുന്നു. ഇത്തവണ കിട്ടും ഉറപ്പ്. മൂന്നു സൈക്കിളുകൾ. നിരയിൽ രണ്ടാമത്തേത് താരതമ്യേനെ ചെറുത്. തനിക്ക് പാകം. കൂടാതെ പിൻ സീറ്റുമുണ്ട്.
അപ്പു അവളുടെ ഉള്ളൻകയ്യിൽ ചെറുതായി ഒരു നുള്ള്കൊടുത്തു. തന്റെ നേരെ മുഖംമുയർത്തി മോണകാട്ടി ചിരിക്കുന്ന അപ്പുവിനെ കണ്ടതും അവൾ സമ്മതം മൂളി. രണ്ട് രൂപ നൽകി സൈക്കിൾ കടമെടുത്തു.
“വൈകിട്ട് ഏല്പിച്ചേക്കണേ മക്കളെ” കടക്കാരൻ മറുപടി നൽകി. അവർ സൈക്കിൾ ചവിട്ടി നീങ്ങി.
അപ്പു പിൻസീറ്റിൽ ഇരുന്ന് അവളെ ചേർത്തുപിടിച്ചു. തങ്ങളോടൊപ്പം വളഞ്ഞു പുളഞ്ഞു നീങ്ങുന്ന മേഘകൂനകളെ കണ്ട് അവനു കൗതുകം തോന്നി. കണ്ണുകൾ ചെറുതായി ഇറുക്കിയടച്ചു ആകാശത്തേക്ക് നോക്കി. മേഘതുണ്ടുകൾ തുരന്നുവരുന്ന സൂര്യകിരണങ്ങൾ മറ്റൊരു കളിക്കോമരമായിയവന് തോന്നി.
“അപ്പു മുറുകെ പിടിച്ചേക്കണേ ചേച്ചി വേഗം കൂട്ടുവാ ” അവൾ ശക്തിയോടെ ചവിട്ടിതുടങ്ങി.
ഏതു ദിശയിലേക്ക് നീങ്ങണം! നേരെ നീങ്ങിയാൽ സ്കൂൾ ഗ്രൗണ്ട്, വലതുവശത്തുള്ള റോഡ് വഴി പഴയ ഡാമിലെത്താം. അപ്പു ഇതുവരെ ഡാംകണ്ടില്ല അതുപോലെ ചെറുമ്പംപാലത്തിനു തൊട്ട് താഴെയാ ഞാവൽപുര!
ഒരു പഴയ പുരയിടം ആൾതാമസമില്ല. പക്ഷെ വീടിന്റെ മുറ്റത്തായി ഒരു ഞാവൽ മരമുണ്ട്. ഒരു തവണ അമ്മാളുവിന്റെ കൂടെ വന്നപ്പോൾ ഞാവൽപ്പഴം പൂത്തിരിപ്പുണ്ടായിരുന്നു. പലപ്പോഴായി വിചാരിക്കുന്നു,പഴുത്ത ഞാവൽപ്പഴം എറിഞ്ഞു വീഴിത്തി അപ്പുവിനും അമ്മയ്ക്കും കൊടുക്കണമെന്ന്. ചുവന്ന ഞാവൽപ്പഴത്തിനകത്ത് വെള്ളക്കായ കാണാം, കായ്കൾ എടുത്തുവെച്ച് വീട്ടുവളപ്പിൽ നാട്ടുപിടിപ്പിക്കണം. അങ്ങനെ ഞാവൽപ്പഴം വിറ്റ് കാശുണ്ടാക്കി അപ്പുവിന് ഒരു പുത്തൻ സൈക്കിൾ വാങ്ങണം. അങ്ങനെ ആണേൽ രണ്ട് രൂപ വാടകകൊടുക്കണ്ടല്ലോ..മനസ്സ് അനിയന്ത്രിതമായി എന്തൊക്കെയോ ചിന്തകൾ മെനയുന്നു.
ആഗ്രഹങ്ങളുടെ വിരോധാഭാസം!
ഡാമിനരികിലുള്ള ഇടവഴിയിലൂടെ നാവൽപ്പുരയിലെത്തി. ആദ്യകാഴ്ച്ചയിൽ, ചുവന്ന ഞാവൽപഴങ്ങൾകൊണ്ട് മേഞ്ഞ പുരയിടംപോലെയാണ് തോന്നുക. പഴുത്ത ഞാവൽപ്പഴങ്ങളുടെ ഗന്ധം ചുറ്റുംവിഹരിക്കുന്നു. അപ്പുവിന് അതൊരു പുതിയ കാഴ്ചയായിരുന്നു. ഞാവൽപുരയും അസംഗ്യം ഞാവൽപഴങ്ങളും ഇളംമനസ്സിനെ ദിവാസ്വപ്നത്തിലേക്ക് കൂപ്പുകുത്തിച്ചു.
നിലത്തു വീണ പഴങ്ങൾ കഴിക്കാൻ ശ്രമിച്ചപ്പോൾ അവൾ ശകാരിച്ചു. മരത്തിൽനിന്ന് താഴ്ന്നു കിടന്നിരുന്ന പഴക്കുല പകുത്തെടുത്തു, അതിലൊരെണ്ണം തൊലിനീക്കി ചുണ്ടിൽ വെച്ച് വലിച്ചു കാണിച്ചുകൊടുത്തു. ഒരു പ്രതേക ശബ്ദത്തോടെ ഞാവൽപ്പഴം നാക്കിലെത്തുന്നത് അവനും മതിയാവോരം ആസ്വദിച്ചു.
പുരയിടത്തിന് താഴെയായി നിസ്സംഗമായി ഒഴുകുന്ന പുഴയോരത്തു അവർ ഞാവൽപ്പഴങ്ങളുമായി ഇരുന്നു. അവൾ അപ്പോഴും അപ്പുവിനെ ചേർത്ത് പിടിച്ചു. അമ്മയെ ഓർത്തു. പശുതൊഴുത്തിലെ വേല കഴിഞ് അടുക്കളയിലെത്തിക്കാണും. അച്ഛമ്മയുടെ കുത്തുവാക്കുംകെട്ട് അടുപ്പിലെ പുകയൂതുകയാവും.കഴിഞ്ഞ ദിവസം രാത്രിയും അച്ഛന്റെ കരവിരുത് കാരണം മുഖം നീരുവെച്ചു വീർത്തിരുന്നു. ഉറക്കം പകുതിയോടടുക്കുമ്പോൾ അമ്മ തന്നെ ചേർത്ത് പിടിച്ച് കിടക്കും, കഴുത്തിലേക്ക് ചൂടുള്ള കണ്ണുനീർ ഒലിച്ചിറങ്ങുബോൾ, അമ്മയുടെ കൈകളെ മാറോട് ചേർത്തു പിടിക്കും. അമ്മയും കെട്ടിപ്പുണരും. അമ്മയുടെ ശ്വാസവും തന്റെ ശ്വാസവും ഇടകലർന്നു ഉറക്കത്തിലേക്കാഴും…
“ചേച്ചി കണ്ടോ ആ മേഘകൂനയിൽ നമുക്ക് പോയി താമസിക്കണം. ഞാനും ചേച്ചിയും അമ്മയും അച്ഛമ്മയും..”
ആകാശത്തിലേക്ക് വിരൽചൂണ്ടി ഒരു ഞാവൽപ്പഴം വായിൽകരുതി അവൻ പറഞ്ഞുതീർത്തു.
ആ കൂട്ടത്തിൽ അച്ഛനെ ചേർക്കാൻ അവൻ മറന്നതാണോ അതോ ബോധപൂർവം ഉപേക്ഷിച്ചതാണോ. അവന്റെ ബോധതലങ്ങൾ അച്ഛനെ വെറുത്തുകാണും!
മദ്യാഹ്നം മെല്ലെ സന്ധ്യയെ തേടുന്നു.നീർച്ചാലുകളിൽ സ്വർണനിറം പൂശിയതുപോലെ.. അപ്പുവിന് അപ്പോഴും ഞാവൽപ്പഴങ്ങളുടെ ഗന്ധം. അവൻ കണ്ണുകളിറുക്കി നരച്ച ആകാശത്തിലേക്ക് നോക്കിയിരുന്നു. സന്ധ്യ പകുതി കടന്നപ്പോൾ അവർ തിരിച്ചു. സൈക്കിൽ തിരിച്ചേൽപ്പിച്ച് ചെമ്മണ്ണ് കയറുമ്പോൾ അവൾ വീണ്ടും ചിന്തയിലേക്ക്കൂപ്പികുത്തി.
മരുഭൂമിയിലെ വെള്ളി രോമങ്ങൾക്കിപ്പോൾ ഞങ്ങളുടെ സ്വപ്നത്തിന്റെ വിലയാണ്. അവൾ വെറുതെ ചിരിച്ചു!
“അങ്ങേരു ഒരു മരുഭൂമിയാണ് വല്യേച്ചി.. ഒരു വികാരവും വിചാരവും ഒന്നുമില്ലാത്ത ഒരു മരുഭൂമി”
ഒരിക്കൽ അമ്മ മൂത്തമ്മയോട് പറഞ്ഞതോർക്കുന്നു.
പാറനിരകൾക്കപ്പുറത്തു വെട്ടംകാണാം. അച്ഛൻ എത്തിക്കാണില്ല. അപ്പു വീട്ടിലേക്ക് ഓടിയടുത്തു. അമ്മ പതിവുപോലെ വഴക്ക് പറഞ്ഞു. അവൻ ട്രൗസറിന്റെ രണ്ട് കീശകളിൽ നിന്നും കൈനിറയെ ഞാവൽപഴങ്ങൾ അമ്മയ്ക്ക് നീട്ടി. കഴിച്ചു കഴിഞ്ഞു അമ്മയോട് നാക്ക് നീട്ടാൻ ആവശ്യപ്പെട്ടു. നാക്ക് ചുവന്നിരുന്നു. അവൾ അമ്മയെ ശ്രദ്ദിച്ചു. കഴുത്തിലും കവിളിലും ചുവന്ന പാടുകൾ.കഴുത്തിനു താഴെയായി രക്തം കല്ലിച്ചപ്പാടുകൾ. അമ്മ അപ്പോഴും ഞാവൽപ്പഴം വരുത്തിയ ചുവന്ന നാക്കുകാട്ടി അവനെ നോക്കി ചിരിച്ചു!
നിലാവ് പരന്നു. ഇരുട്ടിനു കനംതൂങ്ങി. അപശബ്ദങ്ങളില്ലാത്ത ശൂന്യമായ രാത്രി. ഉറക്കപ്പായയിൽനിന്നും അവളെ അമ്മ ഉണർത്തി. അപ്പുവും അമ്മയുടെ തോളിലുണ്ടായിരിന്നു. എപ്പോഴും കണ്ണട കരുതാൻ നിർബന്ധിച്ചിരുന്ന അമ്മ അന്നവളോട് ഒന്നും പറഞ്ഞില്ല. കുടിയിൽ അച്ഛനെ തിരക്കി എങ്ങും കാണാനില്ല. വന്നുകാണില്ല.
നടന്നു പാറ നിരകൾ കടന്ന് ചെമ്മണ്ണ് കടന്ന് നടന്നു.
ഉറക്കചടവിൽ മങ്ങിയ കാഴ്ച്ചയിൽ വഴി മനസ്സിലാക്കിഎടുക്കുക എന്നത് ക്ലേശകരമായിരുന്നു. എന്നാലും വത്സൻമാമയുടെ സൈക്കിൽ കടയിലേക്കുള്ളതല്ല!, മൂത്തമ്മയുടെ വീട്ടിലേക്കുള്ളതുമല്ല. തീർത്തും അപരിചിതമായ വഴിപോലെ തോന്നി. പഴയ ഒരു ടോർച്ചിന്റെ അരണ്ട മഞ്ഞവെളിച്ചം പരത്തുന്ന വഴികളിലൂടെ അമ്മ നടക്കുന്നു. അമ്മയുടെ ഇടതുകയ്യിൽ തന്റെ കൈകൾ ഭദ്രവും. മഞ്ഞവെളിച്ചം തെളിച്ചു പോവുന്നു വഴിത്താരയുടെ അന്ത്യമെത്തിയതുപോലെ തോന്നി. കാലുകൾ ഉയരന്ന നിരപ്പിലേക്ക് നീങ്ങുന്നു.മൺനിരപ്പല്ല, കല്ലുകളാണ്, അവൾ സ്ഥലം ഗ്രഹിച്ചെടുക്കാൻ ശ്രമപെട്ടു.
ചീവുടുകളെ ശബ്ദകോലാഹലങ്ങളെ കൊന്നൊടുക്കിയുള്ള നീളൻ ചൂളൻ വിളി ഉയർ ന്നപ്പോൾ അവൾ ഭയപ്പെട്ടു. അമ്മയുടെ കൈ അകറ്റാൻ ശ്രമപ്പെട്ടു. ബലംകൊടുത്തു തന്റെ ശ്രമങ്ങളെ നിഷ്ഫലമാക്കി അപ്പഴും അമ്മ തന്നെ ചേർത്ത്പിടിച്ചു. അമ്മയുടെയും തന്റെയും ശ്വാസം ഇഴക്കിചേരുമ്പോലെ.
ഇരമ്പിവരുന്ന യന്ത്രചക്രങ്ങൾക്കനേരെ അവർ എടുത്ത് ചാടി! ശൂന്യതയിൽ, അനന്തതയിൽ, ഞാവൽപഴങ്ങൾ മേഞ്ഞ പുരയിടത്തിനകത്തിരുന്ന്, ആരോടേനില്ലാതെ അവളും അപ്പുവും,മലർന്നുകിടന്ന് മരുഭൂമിയിലെ വെള്ളിരോമങ്ങൾ എണ്ണി .. ഒന്ന്.. രണ്ട്.. മൂന്ന്..!
അഷ്കർ അലി
ആസാദി : അരുന്ധതി റോയി
ആസാദി : അരുന്ധതി റോയി
സ്വാതന്ത്ര്യം .. ഫാസിസം.. സാഹിത്യം ..
വിവർത്തനം : ജോസഫ്.കെ.ജോബ്.
(അരുന്ധതി റോയിയുടെ ലേഖന സമാഹാരമായ ആസാദിക്കു നാൽപ്പത്തി അഞ്ചാമതു യൂറോപ്യൻ എസേ പ്രൈസ് ലഭിച്ചു. പുസ്തകത്തിൻ്റെ ഫ്രഞ്ചു പരിഭാഷയ്ക്കാണ് അംഗീകാരം.)
ഒരു മനുഷ്യൻ സ്വതന്ത്രമാക്കപ്പെടേണ്ടത് എന്തിൽ നിന്നൊക്കെയാണ്? തന്നെ ബന്ധിച്ചിടുന്ന എന്തിൽ നിന്നും! എൻ്റെ ജാതി, എൻ്റെ മതം.. എൻ്റെ ഭാഷ.. എൻ്റെ രാജ്യം .. ഇതിൽ നിന്നെല്ലാം വിടുതൽ നേടി വിശ്വമാനവികതയിലേക്ക് മനുഷ്യൻ ഉയരണം. ഈ പുസ്തകത്തിലെ ആദ്യ ലേഖനം ഭാഷാഭിമാനത്തിനെതിരെ ഉയർത്തുന്ന ചില ചോദ്യങ്ങളാണ്.
ആദ്യ നോവൽ ഗോഡ് ഓഫ് സ്മോൾ തിങ്സ് പ്രസിദ്ധീകരിച്ചപ്പോൾ ഒരാൾ ചോദിച്ചു: എന്തുകൊണ്ട് ആദ്യ നോവൽ മാതൃഭാഷയിലെഴുതിയില്ല? ഏതാണെൻ്റെ മാതൃഭാഷ ?അരുന്ധതി റോയി കുഴങ്ങിയിട്ടുണ്ടാകണം. ആദ്യ വാക്കുകൾ ഉച്ചരിക്കാൻ പഠിച്ചത് അസമിലെ തോട്ടം തൊഴിലാളികളിൽ നിന്നാണ്.ശ്ലീലമല്ലാത്ത വാക്കുകൾ.. ലൈംഗികാവയവങ്ങളുടെ പേരു ചൊല്ലിയുള്ള തെറി വാക്കുകൾ ഒക്കെ കുട്ടിക്കാലത്തു പഠിച്ചു വെച്ചു. അച്ഛൻ്റെ ഭാഷ ബംഗാളിയും അമ്മയുടെ മാതൃഭാഷ മലയാളവും അവരുടെ സംസാരഭാഷ ഇംഗ്ലീഷും.മലയാളം പഠിക്കാനുള്ള ശ്രമത്തിൽ നിന്ന് തെന്നിമാറി ഹിന്ദിയിലേക്കു കടന്നു.വിദേശത്ത് താമസമാക്കിയതോടെ ഇംഗ്ലീഷിൻ്റെ നിയന്ത്രണത്തിലായി.
ഏതാണ് ശ്രേഷ്ഠ ഭാഷ എന്നു ചോദിച്ചാൽ നമ്മുടെ മനസിലെ വികാരം ഏറ്റവും വ്യക്തമായി മറ്റൊരാളിലേക്കു പകരാൻ കഴിയുന്നതാണ് ശ്രേഷ്ഠ ഭാഷ എന്നു പറയേണ്ടി വരും.അതൊരു മൃദുമന്ദഹാസമാകാം, നിറകണ്ണുകളാകാം ഒരു കുഞ്ഞിൻ്റെ ചുണ്ടിൽ വിടരുന്ന ആദ്യ വാക്കുകളാകാം. ആയിരം മൃതവാക്കുകളെ സൂക്ഷിച്ചു വെച്ചു എന്നതുകൊണ്ട് ഒരു ഭാഷ ശ്രേഷ്ഠമാകുന്നില്ല.
മനുഷ്യനിർമ്മിത അതിരുകൾക്കുള്ളിൽ രാജ്യ സ്നേഹത്തെ വളർത്തിയെടുത്ത് അഹങ്കരിക്കുകയാണ് മനുഷ്യർ. അതിരുകൾ മാറുന്നില്ലായിരിക്കാം എങ്കിലും അവിടെ വസിക്കുന്നവർ മാറിക്കൊണ്ടേയിരിക്കും. എൻ്റേതാണെന്ന ചിന്ത മരണത്തോടെ അവസാനിക്കുന്നു. എൻ്റേതാണെന്നു കരുതിയിരുന്നതെല്ലാം പിന്നീടു മറ്റു പലരുടേതുമായി മാറുന്നു.
പുസ്തകത്തിലെ ചില ഇഷ്ടഭാഗങ്ങൾ ..
“ഒരേ ഭാഷ സംസാരിക്കുന്നവരെല്ലാം പരസ്പരം മനസിലാക്കുന്നവരായിരിക്കണം എന്നില്ല.”
“നമുക്ക് ഭാഷയ്ക്കു പുറത്തു താമസിക്കാൻ കഴിയുമോ? ഈ ചോദ്യം വാക്കുകളായോ വാക്യമായോ അവളിലേക്കു വന്നതല്ല. നിശബ്ദമായ, അവികസിതമായ രോദനമായി അവളിലേക്ക് അതു വന്നു ചേർന്നു.”
“പീഡിത നഗരങ്ങളുടെ മേൽ ഏതു ഭാഷയിലാണ് മഴ പെയ്യുന്നത്? ചോദ്യം പാബ്ലോ നെരൂദയുടേതാണ്.”
ആദ്യ ലേഖനം കഴിഞ്ഞാൽ പിന്നീടുള്ള വ രാഷ്ട്രീയ അപഗ്രഥനങ്ങളാണ്. അറിഞ്ഞു കൊണ്ടു തന്നെ ഞാനതിൽ നിന്നു വിട്ടു നിൽക്കുന്നു. എങ്കിലും വാചക ഭംഗികൊണ്ട് ആകർഷിച്ച ഏതാനും വാചകങ്ങൾ ..
“നോട്ടു നിരോധനം വെറുമൊരു സാമ്പത്തിക കാര്യമായിരുന്നില്ല. അതൊരു വിധേയത്വപരീക്ഷണമായിരുന്നു.മഹാനായ നേതാവ് നടത്തിയ ഒരു സ്നേഹപരീക്ഷ! നാം അദ്ദേഹത്തെ അനുഗമിക്കുമോ .. എന്തു വന്നാലും അദ്ദേഹത്തെ നാം സ്നേഹിക്കുമോ എന്നതിൻ്റെ യൊക്കെ പരീക്ഷണം. വർണച്ചിറകുവിരിച്ച് നാം നമ്മുടെ സ്നേഹാ തിരേകം പ്രകടിപ്പിച്ചു നോട്ടു നിരോധനത്തെ കൈ നീട്ടി സ്വീകരിച്ച് സ്വേച്ഛാധിപത്യത്തിനു മുന്നിൽ അരുമക്കിടാങ്ങളായി നാം മുട്ടുകുത്തി നിന്നു.”
“അവകാശങ്ങൾക്കു വേണ്ടിയുള്ള അവകാശമാണ് പൗരത്വമെന്ന് ഹന്നാ ആ റെൻഡ്”
“കാശ്മീർ തുറക്കപ്പെട്ട നിലയ്ക്ക് ഇനി നമുക്ക് അവിടെ നിന്നു പുത്രവധുക്കളെ കൊണ്ടുവരാം.” ഒരു രാഷ്ട്രീയ നേതാവിൻ്റെ അഭിപ്രായ പ്രകടമാണ്.ഈ ആഭാസത്തിമിർപ്പുകളുടെ ആരവങ്ങൾക്കിടയിലും ഉയർന്നു കേൾക്കുന്നത് ഒരു ജനതയുടെ നിശബ്ദതയാണ്.പുത്രവധുക്കളായി വരണമോ എന്ന് തീരുമാനിക്കേണ്ടത് ഞങ്ങളല്ലേ എന്ന ചോദ്യം ഭയം കൊണ്ട് നിശബ്ദമാക്കപ്പെടുന്നു….
വിലാസിനി രാജീവൻ
ലൈംഗീകാരോഗ്യം, പ്രശ്നങ്ങൾ, പരിഹാരങ്ങൾ – ഭാഗം1
നമ്മുടെ ആരോഗ്യ സുസ്ഥിതിയിൽ മുഖ്യ പങ്കുവഹിക്കുന്ന നാലു ശരികളുണ്ട്. ശരിയായ ഭക്ഷണം, ശരിയായ വ്യായാമം, ശരിയായ ഉറക്കം, ശരിയായ ലൈംഗീകത എന്നിവയാണവ. ഇവ നാലും ശരിയായവിധത്തിലാണെങ്കിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. ഇതിൽ ഏതിലെങ്കിലും മാറ്റമുണ്ടായാൽ അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നതിൽ തർക്കമുണ്ടാകാനിടയില്ല.
നല്ലൊരു ശതമാനം ആളുകൾ ലൈംഗീക പ്രശ്നങ്ങൾമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശരിയായ ലൈംഗീക വിദ്യാഭ്യാസമോ അവബോധമോ വളർത്തുന്നതിൽ വിദ്യാലയങ്ങൾ പരാജയപ്പെടുന്നത് തന്നെയാണിതിന്റെ മുഖ്യ ഹേതു. അതിന്റെ ഭാഗമായി തന്നെയാകാം ലൈംഗീകതക്ക് ഒരു രഹസ്യ സ്വഭാവമുണ്ടായത്.
ഇത്തരം പ്രശ്നങ്ങൾ അംഗീകരിക്കുവാനും തുറന്നുപറയുവാനും മിക്കവരും തയ്യാറല്ല. ഭക്ഷണവും വ്യായാമവും ഉറക്കവും പോലെതന്നെയാണിതെന്നു പലരും ഓർക്കാറുപോലുമില്ല. ശരിയായ ലൈംഗീക വിദ്യാഭ്യാസം ലൈംഗീക രോഗങ്ങൾ പ്രതിരോധിക്കുന്നതിന് മാത്രമല്ല പല മാനസിക പ്രശ്നങ്ങളും രോഗങ്ങൾ തന്നെയും പ്രതിരോധിക്കുന്നതിൽ തികച്ചും ഫലപ്രദമാണ്.
ചെറിയ കുട്ടികളിൽ നിന്ന് തന്നെയാണിത് തുടങ്ങേണ്ടത് എന്നതാണ് ശരിയായ രീതി. ലൈംഗീക അവയവങ്ങളുടെ ഘടന, വ്യത്യാസം, വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ കുട്ടികൾ മനസിലാക്കിയിരിക്കണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഋതുമതി ആകുന്നതിനെക്കുറിച്ചും മാസമുറകളെക്കുറിച്ചും പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കുന്നത് നല്ലതു തന്നെയാണ്.
ശാരീരിക വളർച്ചയെന്നപോലെ ലൈംഗീക വളർച്ചയും ആൺ പെൺ കുട്ടികളിൽ വ്യത്യസ്തമാണ്. ഇത്തരം കാര്യങ്ങളിലുള്ള അവബോധം പരസ്പര ബഹുമാനത്തിനും ആരോഗ്യകരമായ സ്ത്രീ പുരുഷബന്ധങ്ങൾക്കും സഹായകരമാകും. കുട്ടികളുടെ ഇത്തരം സംശയങ്ങളെ അസഹിഷ്ണുതയോടെയാണ് മാതാപിതാക്കളും അധ്യാപകരും കാണുന്നത്. ഇത് തികച്ചും നിർഭാഗ്യകരമാണെന്നു മാത്രമല്ല നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രശ്നവും കൂടിയാണ്.
ലൈംഗീക പ്രശ്നങ്ങൾ:
ലൈംഗീക പ്രശ്നങ്ങൾ നമുക്ക് രണ്ടായിത്തിരിക്കാം. പുരുഷന്മാരുടെ പ്രശ്നങ്ങൾ എന്നും സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നും. ലൈംഗീക അവയവങ്ങളെ പോലെതന്നെ പ്രശ്നങ്ങളും വ്യത്യസ്തമാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ പലപ്പോഴും പുറത്തറിയാറില്ല. വിദേശങ്ങളിൽ പലപ്പോഴും ലൈംഗീകതയെക്കുറിച്ചു പറയാൻ അവർക്കു അവസരം കിട്ടാറുണ്ട്. എന്നാൽ സംസ്കാരത്തെക്കുറിച്ചു ഊറ്റംകൊള്ളുന്ന നമ്മുടെയിടയിൽ അത് അശ്ലീലമായിമാറുന്നു. ഈ മനോഭാവമാണ് മാറേണ്ടത്.
പുരുഷന്മാരുടെ പ്രധാന പ്രശ്നങ്ങളായി നാംകണ്ടുവരുന്നത് ഉദ്ധാരണക്കുറവും ശീഘ്രസ്കലനവുമാണ്. എന്നാൽ ഇതല്ലാതെയും ചില പ്രശ്നങ്ങൾ പുരുഷന്മാർക്കുണ്ടാകുന്നുണ്ട്. സ്കലനം നടക്കാതിരിക്കുക, വേദനയോടു കൂടിയ ഉദ്ധാരണം, താത്പര്യമില്ലായ്മ, അമിത താത്പര്യം തുടങ്ങിയവയാണവ.
ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ, ചില രോഗങ്ങൾ, ചില മരുന്നുകൾ, പുകവലി, മദ്യപാനം തുടങ്ങി വിഷാദം, ദാമ്പത്യത്തിലെ അലോസരങ്ങൾ, ചെറുപ്പത്തിലെ ലൈംഗീക പീഡനങ്ങൾ, ജോലിസംബന്ധമായ സമ്മർദങ്ങൾ, സ്വന്തം ലൈംഗീക പ്രവൃത്തിയിലുള്ള ആകാംഷ എന്നിങ്ങനെ പലതാണ് ഇത്തരം പ്രശ്നങ്ങളുടെ പുറകിൽ.
സ്ത്രീകളുടെ പ്രശ്നങ്ങൾ ഇതിൽനിന്നു കുറച്ചുകൂടി വ്യത്യസ്തമാണ്. ലൈംഗീക വികാരം ഉണ്ടാകാതിരിക്കുക, ലൈംഗീക ബന്ധത്തിൽ താത്പര്യം കുറയുക, രതിമൂർച്ച ഉണ്ടാകാതിരിക്കുക, യോനിയിലെ വേദന കാരണം ബന്ധപ്പെടൽ ദുസ്സഹമാകുക തുടങ്ങിയവയാണ് ഇവരിൽ കണ്ടു വരുന്നത്. ഇതോരോന്നിന്റെയും കാരണങ്ങൾ വ്യത്യസ്തമാണ്. ഇതിൽ വേദനയുടെ കാരണം ശാരീരികമായിരിക്കാനാണ് കൂടുതൽ സാധ്യത. അണുബാധ എൻഡോമെട്രിയോസിസ്, അണ്ഡാശയമുഴകൾ, തുടങ്ങി യോനീ പേശികളുടെ സങ്കോചംവരെയാകാം ഇതിന്റെ കാരണങ്ങൾ.
ലൈംഗീകതയിലുള്ള അജ്ഞാനം, ഹോർമോണുകളുടെ വ്യത്യാസം, വിഷാദം, അനീമിയ, ആകാംഷാ രോഗങ്ങൾ, ഗാർഹീക പീഡനങ്ങൾ, ജീവിത സാഹചര്യങ്ങൾ തുടങ്ങി ഒട്ടേറെക്കാര്യങ്ങൾ സ്ത്രീയുടെ ലൈംഗീകതയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
ലൈംഗീക പ്രശ്നങ്ങൾ എന്തുമാകട്ടെ, ഏതുലിംഗവുമാകട്ടെ അത് ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ വിദഗ്ദ്ധ സേവനം തേടുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനം. ഒരു ലൈംഗീകരോഗ ചികിത്സകനോ മനഃശാസ്ത്രജ്ഞനോ വളരെയെളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്നവയാണ് മിക്ക പ്രശ്നങ്ങളും. ചില പ്രശ്നങ്ങൾക്ക് ഔഷധ ചികിത്സയും ആവശ്യമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് ഹോമിയോപ്പതി മരുന്നുകൾ വളരെ ഫലപ്രദമായി കണ്ടുവരുന്നുണ്ട്. മരുന്നിനോടൊപ്പം കൗൺസിലിംഗ്, ബിഹേവിയറൽ ചികിത്സകളും ആവശ്യമായിവന്നേക്കാം.
(തുടരും)
ഡോ. സുനീത് മാത്യു




