2024 മേയ് 27, തിങ്കളാഴ്‌ച

ഇതിവൃത്തം മലയാള സാംസ്‌കാരിക മാസിക, മെയ് 2024, ലക്കം 44

 


മുഖമൊഴി

 

കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത് നമ്മുടെ ചുറ്റുവട്ടത്തോ, വീട്ടിലോ തന്നെ എത്തിക്കഴിഞ്ഞു. അപരിചിതരേക്കാൾ ചിരപരിചിതരോ, അടുത്ത ബന്ധുക്കളോ ആണ് ഇത്തരം പീഡനങ്ങൾക്കു പുറകിൽ എന്നത് ഏറെ നടുക്കം നൽകുന്നു. സമൂഹത്തിലെ ചെറിയൊരു പക്ഷം മാത്രമാണിത്തരം കാര്യങ്ങൾ നടത്തുന്നതെങ്കിലും, ഇതിന് മാധ്യമങ്ങൾ നൽകുന്ന പ്രാധാന്യം ഏതൊരു മാതാപിതാക്കളേയും ആകുലപ്പെടുത്തുക തന്നെ ചെയ്യും. മാത്രമല്ല ഇപ്പോൾ പല അമ്മമാർക്കും സ്വന്തം ഭർത്താവിനെയോ, പിതാക്കന്മാരെത്തന്നെയോ പോലും വിശ്വാസമില്ലാതായിരിക്കുന്നു. അച്ഛൻ മകളെ പീഢിപ്പിച്ച കഥകൾ അത്ര വിപണനശേഷിയുള്ള ഒന്നായാണല്ലോ ഇന്ന് മാധ്യമങ്ങൾ കാണുന്നത്.

 ഇതിനെല്ലാമുപരി കുട്ടികൾ സുരക്ഷിതരാകണം. അതവരുടെ അവകാശമാണ്. അതുറപ്പുവരുത്തേണ്ട ബാധ്യത പൂർണ്ണമായും മാതാപിതാക്കളുടെ കർത്തവ്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക, അവരോടൊപ്പം നിൽക്കുക, കുട്ടികളെ കേൾക്കുക, അവരെ തുറന്നു സംസാരിക്കുവാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇതിൽ ഏറ്റവും പ്രധാനം. ലൈംഗീക അവയവങ്ങളെക്കുറിച്ചുള്ള അവരുടെ സംശയങ്ങൾക്കുപോലും മറുപടി പറയാൻ ഇന്ന് പല മാതാപിതാക്കൾക്കും സാധിക്കുന്നില്ല എന്നത് നമ്മുടെ ലൈംഗീക വിദ്യാഭ്യാസത്തിന്റെയും ബോധത്തിന്റെയും അപര്യാപ്തത തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ അവസ്ഥ മാറണം.

 ഒരു കുട്ടി പീഡനത്തിനിരയായാൽ അത് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും അതിനെതിരെ അനാവശ്യമായി കുറെ പ്രതികരണങ്ങൾ സാമൂഹ്യ മാധ്യമത്തിൽ ഒളിഞ്ഞിരുന്നെറിയുകയുമല്ല യഥാർത്ഥത്തിൽ വേണ്ടത്. കുട്ടികളെ സുരക്ഷിതരാക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളുക എന്നതാണ് പ്രധാനം. അതിനു വേണ്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

 കുട്ടികൾ സുരക്ഷിതമായ കൈകളിൽ തന്നെയാണെന്ന് ഉറപ്പു വരുത്തണം. അടുത്ത ബന്ധുക്കളാണെങ്കിലും ഒറ്റയ്ക്ക് താമസിക്കുന്നവരുടെയടുത്ത് കുട്ടികളെ നോക്കുവാൻ ഏൽപ്പിക്കാതിരിക്കുക. അപരിചിതരായ ആളുകളോട് കൂടുതൽ ഇടപഴകുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാതിരിക്കുക. ഒരുദാഹരണത്തിന് അപരിചിതനായ ഒരാൾ കുട്ടിയെ നോക്കി ചിരിച്ചാൽ, മാമനൊരു ‘ഹായ്’ പറയൂ മോനെ/ മോളെ എന്ന് കുട്ടികളോട് പറയരുതെന്നർത്ഥം. അതുപോലെ ആരെങ്കിലും നിങ്ങളുടെ കുട്ടിയോട് അകാരണമായ ഇഷ്ടം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക.

 ശരിയായ ലൈംഗീക വിദ്യാഭ്യാസം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിക്കുക. രണ്ടോ മൂന്നോ വയസ്സുള്ള കുട്ടിക്ക് എന്ത് ലൈംഗീക വിദ്യാഭ്യാസം എന്ന് ചിന്തിക്കേണ്ടതില്ല. ലൈംഗീക അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, അത് അവരുടെ സ്വന്തം സ്വത്താണെന്നും, മറ്റുള്ളവർ അതിൽ സ്പർശിക്കുവാൻ അനുവദിക്കുവാൻ പാടില്ല എന്ന ബോധവും അവരിൽ ഉണ്ടാക്കുക തന്നെ വേണം. ഇതെന്റെ സ്വകാര്യ ഭാഗമാണ്, ഇവിടെ നിങ്ങൾ സ്പർശിക്കുവാൻ പാടില്ല എന്ന് എന്റെ അച്ഛൻ/’അമ്മ പറഞ്ഞിട്ടുണ്ട് എന്നൊരു കുട്ടിയ്ക്ക് പറയുവാൻ കഴിയുന്ന ധൈര്യമാണ് നമ്മൾ ഉണ്ടാക്കേണ്ടത്. ഉറക്കെ കരയുവാനും, മറ്റാളുകളുടെ ശ്രദ്ധയാകര്ഷിക്കുവാനും അവരെ പ്രാപ്തരാക്കണം.

 കൂടുതൽ കുട്ടികളും ഭീഷണിക്ക് വഴങ്ങുന്നവരായിരിക്കും, പുറത്തു പറഞ്ഞാൽ നിന്നെ കൊല്ലും, അല്ലെങ്കിൽ മാതാപിതാക്കളെ കൊല്ലും, സഹോദരങ്ങളെ കൊല്ലും എന്നെല്ലാമായിരിക്കും ഭീഷണി. ഇതിനെ നേരിടുവാൻ കുട്ടിയെ നാം മുൻകൂട്ടി തയാറാക്കണം. ഇതൊക്കെ വെറുതെയാണ്, ഇതിനെ ശക്തമായി നേരിടുവാൻ ഞങ്ങൾ കൂടെയുണ്ട്, നിയമം കൂടെയുണ്ട്, പോലീസ് കൂടെയുണ്ട് എന്നെല്ലാം കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നതു ഉചിതമായിരിക്കും.

 ഒരു കുട്ടി ആരോടെങ്കിലും ഇടപഴകുന്നതിൽ പെട്ടെന്ന് വിമുഖത കാണിച്ചാൽ ശ്രദ്ധിക്കുക. ആരെക്കുറിച്ചെങ്കിലും കുട്ടി പരാതിപ്പെട്ടാൽ, കുട്ടി വെറുതെ പറയുകയാണെന്ന് കരുതാതിരിക്കുക, അവർ നിങ്ങളുടെ എത്ര പ്രിയപ്പെട്ടവരാണെങ്കിലും. കുട്ടികളുടെ പ്രശ്നങ്ങൾ എന്തുതന്നെയായാലും നിങ്ങളോടു തുറന്നു പറയാം എന്നവരെ ബോധ്യപ്പെടുത്തുക. കുട്ടികളെ അടുത്ത ബന്ധുക്കൾ ഉമ്മ വൈക്കുന്നതിലോ തൊടുന്നതിലോ തെറ്റില്ല. അത് ആരോടും പറയണ്ട എന്ന് കുട്ടിയോട് പറയുകയാണെങ്കിൽ അപകടമാണ്. അത്തരം കാര്യങ്ങൾ തുറന്നു പറയുന്നതിന് കുട്ടിയെ പ്രാപ്തരാക്കുക്കുക. അതുപോലൊന്നാണ് ‘നല്ല തൊടലും’ ‘ചീത്ത തൊടലും’. ഇതിന്റെ വ്യത്യാസം മനസ്സിലാക്കുവാനും കുട്ടികളെ പഠിപ്പിക്കുക.

 കുട്ടികളെ സമപ്രായക്കാരോടൊത്തുമാത്രം കളിക്കുവാനും, സമയം ചിലവഴിക്കുവാനും പ്രേരിപ്പിക്കുക. വലിയ പ്രായവ്യത്യാസമുള്ളവരോടൊത്തു സമയം ചിലവഴിക്കുന്നത് നിരുത്സാഹപ്പെടുത്തുക. സ്വന്തം അഭിപ്രായങ്ങൾ ആരോടും തുറന്നു പറയുവാനുള്ള ധൈര്യം പകർന്നു നൽകുക. ഇനിയൊരു കുട്ടിയും പീഡിപ്പിക്കപ്പെടാത്ത നിലയിൽ നമുക്കവരെ മാറ്റിയെടുക്കാം.

  

ഡോ. സുനീത് മാത്യു 

ഓർമ്മകളുണ്ടായിരിക്കണം!

 


തൊഴിൽ മേഖലകളിൽ മുൻപരിചയവും പരിശീലനവും അത്യാവശ്യം. എന്ത്കാര്യം ചെയ്യാനും ഇവകൾ വേണം. ഗൗരവമേറിയതും, പൊതുനന്മക്ക് വേണ്ടിയുള്ളതും, ധാരാളം മുതൽമുടക്കുള്ളതുമായ ജോലികൾക്കു പ്രത്യേകിച്ചും. സാമ്പത്തികശാസ്ത്രം പറയുന്നതുപോലെ, ലഭ്യമായ, പരിമിതമായ വിഭവങ്ങൾ കൊണ്ട് കൂടുതൽ ഫലമുണ്ടാക്കുന്നത്തിനുവേണ്ടുന്ന വൈദഗ്ധ്യം, അറിവിലൂടെയും, മുൻപരിചയത്തിലൂടെയും, ചിട്ടയായ പരിശീലനത്തിലൂടെയുംമാത്രമേ നേടാൻകഴിയൂ.

അറിവും അഭിരുചിയുമുള്ളവരെ തിരഞ്ഞെടുത്തുപരിശീലനം നൽകി പരിചയംഉണ്ടാക്കിയെടുത്തു ജോലികൾ ഏൽപ്പിക്കുന്നതിനായി നിജപ്പെടുത്തിയിട്ടുള്ളതാണ് എല്ലാ റിക്രൂട്ട്മെൻ് നടപടിക്രമങ്ങളും. സ്വകാര്യമേഖലയിലായാലും പൊതുമേഖലയിലായാലും, മറ്റേതു മേഖലയിലായാലും ഇങ്ങനെത്തന്നെയാണ് വേണ്ടത്. മിക്കസ്വകാര്യമേഖലാ സ്ഥാപനങ്ങളും ഇങ്ങനെയാണെന്ന് കാര്യങ്ങൾനടത്തുന്നതെന്ന് നമുക്കറിയാം. ഇന്ത്യയിലെ UPSC സിവിൽ സർവീസ് റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളും ഇതുപോലെതന്നെ ക്രമപ്പെടുത്തിയതാണ്. അഴിമതികൾ കൂടുതൽ സംസ്ഥാന ഗവൺമെൻറ് സംവിധാനങ്ങളുമായി ബന്ധപ്പെട്ടാണ്. പലപ്രാവിശ്യവും എഴുതിയതുകൊണ്ടു അങ്ങോട്ടേക്ക് വീണ്ടുംപോകുന്നില്ല.

പറഞ്ഞു വന്നത് സേവനതൊഴിൽ മേഖലകളിൽ നന്നായി പണിയെടുക്കുവാൻ വേണ്ടുന്ന അറിവിനെയും, വൈദഗ്ധ്യത്തെയും, സർവോപരി മുൻപരിചയത്തെക്കുറിച്ചുമാണ്. പ്രാധാന്യമേറിയ ജോലികളെയെടുത്താൽ അറിവും വൈദഗ്ധ്യവും ഒരുപോലെ വേണ്ടിവരും എന്നാണ് എനിക്ക് തോന്നുന്നത്. ഉദാഹരണത്തിന് പുകൾപെറ്റ ഒരു ഐ. എ. എസ്. ഉദ്യോഗസ്ഥനെക്കുറിച്ചു പറഞ്ഞു കേട്ടതാണ്. ഒരുനല്ല ചായ എങ്ങനെയുണ്ടാക്കാം എന്ന് മികച്ച ഗവേഷണപ്രബന്ധം എഴുതിപ്രസിദ്ധീകരിക്കാൻ അറിയും, പക്ഷെ ചായയിടാൻ അറിയില്ല. വൈദഗ്ധ്യത്തിന്റെ ഏറ്റവും വലിയ അളവുകോലാണ് പ്രായോഗികാനുഭവം. ഇവയൊന്നും ഇല്ലാതെ ആരെന്തുചെയ്താലും നന്നാവില്ല.

മസ്തിഷ്കഗവേഷകൻ ഡോണൾഡ് ഹെബ്ബിന്റെ (Donald Hebb) വിഖ്യാതമായൊരു പ്രയോഗമുണ്ട്. തലച്ചോറിലെ നാഡീകോശങ്ങളെ ക്കുറിച്ചും (Neurons), തലച്ചോറിൻ്റെ എങ്ങനെയും രൂപപ്പെടുത്താനാകുന്ന ഘടനാരീതിയെക്കുറിച്ചുമാണ് (Brain Plasticity).

“Neurons that fire together, wire together.”

ഇതിനൊരു നേരായപരിഭാഷ അസാധ്യമാണെന്ന് തോന്നുന്നു. എന്നാലും, നമ്മൾ എന്ത് കൂടുതൽ ചിന്തിക്കുന്നുവോ, ചെയ്യുന്നുവോ അതനുസരിച്ചു തലച്ചോറിൻറെ ഘടനയും രീതിയും മാറ്റിയെടുക്കാം, എന്ന് സാമാന്യമായി പറയാം. അറിവും, പരിചയവും, പ്രായോഗിക പരിചയവുമൊക്കെ ഇങ്ങനെ നേടിയെടുക്കുന്നതാണ്. കൂടുതലായി അറിയുകയും, ചെയ്യുകയും, വീണ്ടും നന്നാക്കുകയും ചെയ്യുന്നതിലൂടെ. ഈ രീതിയിലൂടെയാണ് എല്ലാ കഴിവുകളും, ശീലങ്ങളും ഉണ്ടാക്കിയെടുക്കുന്നതു. നല്ലതായാലും, ചീത്തയായാലും. ഇനി ഇവയെമാറ്റി പുതിയ കഴിവുകൾ ഉണ്ടാക്കണമെങ്കിലും ഇതുതന്നെ വഴി. എന്തിനെക്കുറിച്ചും കൂടുതൽ അറിയുക, ചെയ്യുക, നന്നാക്കുക. ഇതാർക്കും, ഏതു പ്രായത്തിലും, എന്ത് കഴിവുനേടാനും ഉതകുന്നതാണ്. പ്രായം കൂടുമ്പോൾ ഇതിനു കൂടുതൽ സമയം എടുത്തേക്കാം എന്ന് മാത്രം. പക്ഷെ ഒന്നും അസാധ്യമല്ല തലച്ചോറിന്.

മേൽപ്പറഞ്ഞവയല്ലാതെ രണ്ടുകാര്യങ്ങൾകൂടി കൂടിയുണ്ടെങ്കിൽ ഒരാൾ ഒരു മികച്ച ഭരണാധികാരിയാകും, നിർവ്വാഹകനും നായകനാകും. ഒന്ന്, ചെയ്യുന്ന എന്തിനോടുമുള്ള തീവ്രമായസമർപ്പണം. രണ്ട്, ന്യായമായും നൈതികമായും കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള കഴിവ്. ഇതിന് പുറമേ ഇത്തരക്കാർക്ക് നന്നായി, നിർഭയരായി ജോലിചെയ്യാനുള്ള സാഹചര്യങ്ങൾകൂടി ഒരുക്കിനൽകണം എന്ന്മാത്രം. അതില്ലെങ്കിൽ നിർഭയരായി ജോലിചെയ്യാനുള്ള തന്റേടം ഉണ്ടാകണം. ‘ടി. എൻ. ശേഷൻ’ എന്ന ഒറ്റപ്പേരു മാത്രം ഇവിടെ എഴുതിവെക്കുന്നു. കൂടുതലൊന്നും പറയണ്ടല്ലോ.

ഈയടുത്തകാലത്തായി ലോകോത്തര കമ്പനികളുടെ തലപ്പത്തിൽ വരുന്ന ഇന്ത്യക്കാരെക്കുറിച്ചു നിങ്ങൾ കേൾക്കാറില്ല? എൻ്റെ നോട്ടത്തിൽ അവസാനം പറഞ്ഞ രണ്ടുകാര്യങ്ങളാണ് അവരെ ഇതിനൊക്കെ പ്രാപ്യരാക്കുന്നതെന്നാണ് തോന്നുന്നത്. അറിവും കഴിവുമൊക്കെ വിചാരിച്ചാൽ ആർക്കും ഉണ്ടാക്കിയെടുക്കാം. സമർപ്പണവും നൈതികതയും ഒന്നും അത്രഎളുപ്പത്തിൽ വന്നുചേരില്ല. അതിനൊക്കെ ഒരുസാംസ്കാരികമായ പശ്ചാത്തലംകൂടി വേണം എന്ന് പറഞ്ഞാൽ അധികമാകില്ല. സമൂഹത്തിന്റെ സംസ്കാരം മാത്രമല്ല പറഞ്ഞുവന്നത്, സ്ഥാപനങ്ങൾക്കും, കമ്പനികൾക്കും, രാജ്യങ്ങൾക്കും, പ്രസ്ഥാനങ്ങൾക്കും അവരുടേതായ സംസ്കാരങ്ങളുണ്ട്.

ഇങ്ങനെയുള്ളവരെ കണ്ടെത്തി വളർത്തിയെടുത്തു ചുമതലകൾ നല്കുന്നതുകൊണ്ടാണ് നാമറിയുന്ന സ്വകാര്യഭീമന്മാരായ വ്യവസായ സ്ഥാപനങ്ങൾ തലമുറകളായി നിലനിൽക്കുന്നത്. ഇന്ത്യയിൽ പൊതുമേഖലയിൽ ഇത്തരമൊരു സംവിധാനം കണ്ടിട്ടുള്ളത് ഇസ്രോ പോലുള്ള സ്ഥാപനങ്ങളിലാണ്.

രാജ്യങ്ങളുടെ രാഷ്ട്രീയസംവിധാനങ്ങളിൽ ഇത്തരമൊരു സമീപനം കണ്ടിട്ടുള്ളത് സിംഗപ്പൂരിൽ മാത്രമാണ്. കഴിവുള്ളവർ മന്ത്രിമാരും മറ്റുമായിവന്ന് കോർപ്പറേറ്റ് കമ്പനികളെപ്പോലെ രാജ്യത്തെ നയിക്കുന്നത് കണ്ടാൽ കൊതിയാകും. കഴിവുകളും, അറിവും, നൈതികതയും മാത്രമാണ് ഇവരുടെ തിരഞ്ഞെടുപ്പിൻ്റെ അളവുകോലുകൾ. ഇവർക്ക് അഴിമതി കാണിക്കേണ്ട ആവശ്യം വരാത്തരീതിയിലുള്ള ശമ്പളം ലഭ്യമാക്കും. ഇതൊക്കെ കഴിഞ്ഞിട്ടും പണിയെടുക്കാതെ, ധാർഷ്ട്യവും അഴിമതിയും കാട്ടിനടന്നാൽ, പിന്നൊരിക്കലും പകൽവെളിച്ചം കാണാൻ പറ്റാത്തരീതിയിൽ കാരാഗ്രഹങ്ങളിൽ ശിഷ്ടജീവിതം കഴിക്കണം. ആരായാലും! ഇതുകേട്ട് കൊതിച്ചുപോയാൽ ഒരു സാധാരണക്കാരനെ കുറ്റംപറയാനാകുമോ?

ഈയൊരു നയത്തിൽ നിന്നും മാറിനടക്കുന്ന സംവിധാനങ്ങളെയെല്ലാം തകർച്ചയാണ് കാത്തിരിക്കുന്നത്. ഇതിൻ്റെ അഭാവത്തിലാണ് കമ്പനികൾ തകർന്നുപോകുന്നത്. രാജ്യങ്ങൾ കുത്തുപാളയെടുക്കുന്നത്, സംസ്ഥാനങ്ങൾ കടക്കെണിയിലാകുന്നത്, നഗരങ്ങൾ മാലിന്യക്കൂമ്പാരങ്ങളാകുന്നത്, സർവ്വകലാശാലകൾ നോക്കുകുത്തികളാകുന്നത്.

ഇതിൽ പറഞ്ഞതും പറായാത്തതുമായ കാര്യങ്ങൾ ഏതെങ്കിലും നിങ്ങൾക്കറിയുന്ന വ്യക്തികളെയോ സ്ഥാപനങ്ങളെയോ, സംസ്ഥാനങ്ങളെയോ, രാജ്യങ്ങളെയോ ഓർമ്മപ്പെടുത്തുന്നുവെങ്കിൽ അത് മനഃപൂർവ്വമാണ്.

ഓർമ്മകളുണ്ടായിരിക്കണം!

 

സുമേഷ് രാമചന്ദ്രൻ


ബോൺസായ്

 


എന്നിലെ ഞാൻ

ഉള്ളിലിരുന്നെന്നെ

നോക്കുന്നൊരു നോട്ടമുണ്ട്.

അത് അയൽപക്കക്കാരിയുടെ

കുശുമ്പുകുത്തുന്ന കണ്ണ് കൊണ്ടുള്ള

നോട്ടത്തോട് കിടപിടിക്കുന്നതാണ്.

ആ നോട്ടം പേടിച്ചല്ലേ

മതിലിന് മുകളിൽ

 അലങ്കാരമായി വിരാജിക്കുന്ന

കത്തുന്ന ചോപ്പ് നിറമുള്ള ബോഗൻവില്ലയുടെ

മുള്ളുകൾക്കപ്പുറമുള്ള ആകാശം

ഞാൻ കാണാതെ പോയത്?

ആ ആകാശക്കീറിലായിരുന്നില്ലേ

കുഞ്ഞുനാളിൽ ഞാൻ വരച്ച

 സ്വപ്നരൂപങ്ങൾ ഉണ്ടായിരുന്നത്?

ആ നാളുകളിലെന്നും

സ്കൂളുകഴിഞ്ഞ് വരുന്ന

വൈകുന്നേരങ്ങളിൽ

അകലെയേതോ മലനിരകളിൽ പിറവിയെടുക്കുന്ന

 മഴമേഘങ്ങളെ കാത്തിരിക്കും നേരം

വാതിൽപ്പടിയിലിരുന്ന്  ഞാനാ രൂപങ്ങളെ

മായ്ച് വരക്കാറുണ്ടായിരുന്നില്ലേ?

അവയ്ക്ക് നിറമേകാൻ

സാന്ധ്യ മേഘങ്ങളിലെ

ചായക്കൂട്ടിൽ നിന്ന്

അപൂർവനിറങ്ങളൊന്നൊഴിയാതെ

ഞാൻ കടമെടുക്കുമായിരുന്നില്ലേ?

പിന്നെപ്പോഴോ

 ഇടവഴിയുടെ തുമ്പത്തെ

നാലുവേലിക്കുള്ളിലെ

 തിണ്ണയുള്ള വീടന്യമായ നേരം

എൻ്റെ ഒരു കീറാകാശവും

എന്നെ വിട്ടു പോയതറിയാതെ

ചുറ്റും ശബ്ദമുള്ള,

എന്നാൽ എനിക്കെന്നും

ഏകാന്തതയുടെ ഒറ്റത്തുരുത്തായിരുന്നിടത്തല്ലേ

എൻ്റെ ആകാശം

എന്നിൽ നിന്നകന്നത്?

അപ്പോൾ മുതലല്ലേ

ഞാൻ എന്നിലേക്ക്

സൂക്ഷ്മമായി നോക്കിത്തുടങ്ങിയത്?

മുള്ളു നിറഞ്ഞ

ബോഗൻവില്ല ചെടികൾ

എൻ്റെ കാഴ്ചകൾക്ക്,

വർണ്ണങ്ങൾക്ക്,

മോഹങ്ങൾക്ക്

മറതീർക്കുവാൻ

ഞാനൊരുക്കിയ

 മുൾവേലിയായിരുന്നില്ലേ?

ഞാൻ എന്തിനെയാണ്

ഭയപ്പെട്ടത്?

ആരുടെയൊക്കെയോ

നോട്ടങ്ങളെയോ?

ആരുടെയൊക്കെയോ

 വിലക്കുകളെയോ ?

അതോ ബോണസായിക്കിട്ടിയ

സ്വാതന്ത്ര്യത്തെയോ?

കുറേ ‘അരുതുകളേയോ’?

ഒന്നുമല്ല,

ഒന്നിനേയുമല്ല,

ഞാൻ എന്നെയാണ് ഭയപ്പെട്ടത് !!!

ഞാൻ എന്നിൽ നിന്നാണ് ഒളിച്ചത്!!!

പെട്ടെന്നൊരു ദിനമല്ല,

കാലങ്ങളായി ഒളിവിലായിരുന്നു.

ഇനി കാലങ്ങളോളം

അങ്ങനെത്തന്നെ തുടരും.

ബോൺസായ് ചെടികളെ കണ്ടിട്ടില്ലേ?

തായ്ത്തണ്ടുയർത്തി,

ചില്ലകളിളക്കി

ഇലകൾ വിരുത്തിയാർത്ത് ചിരിച്ച്

ചരിക്കണമെന്നുണ്ടെങ്കിലും

ബോൺസായ് ആയല്ലേ

നിൽക്കാനാവൂ…..


അജിത.വി. അമ്പലപ്പുഴ

ആന ഡോക്ടർ : ജയമോഹൻ

 

”മനുഷ്യന്റെ അൽപ്പത്തം ഓരോ ദിവസവും കാണണമെങ്കിൽ കാട്ടിൽ കഴിയണം.”

കാട്ടിൽ വിനോദ യാത്രയായി വരുന്നവരിൽ മിക്കവാറും വിദ്യാഭ്യാസമുള്ളവർ. വലിയ പദവികളിലുള്ളവർ. നാട്ടിൽ നിന്ന് തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മദ്യവുമായിട്ടാണ് എത്താറു. വരുന്ന വഴി മുഴുവൻ തീറ്റയും കുടിയുമാണ്. നിർത്തി നിർത്തി ഛർദിച്ചു കൊണ്ട് കുഴഞ്ഞാടി തെറി പറഞ്ഞു ചിരിച്ചു കൊണ്ടാണ് വരവ്.

നിശബ്ദത നിറഞ്ഞ കാടിന്റെ മടക്കുകളിൽ മുഴുവൻ ഹോണടിച്ചു മാറ്റൊലി നിറക്കും. അത്യുച്ചത്തിൽ കാറിന്റെ സ്റ്റീരിയോ ശബ്ദിക്കാൻ വിട്ട് ചാടിച്ചാടി നൃത്തം കളിക്കും. ഓരോ കാട്ടുമൃഗത്തെയും അവർ അപമാനിക്കും. പാതയോരത്തു കുത്തിയിരിക്കുന്ന കുരങ്ങുകൾക്ക് പഴങ്ങൾക്കുള്ളിൽ ഉപ്പോ മുളക് പൊടിയോ വെച്ച് കൊടുക്കും. ദാഹിച്ചു അടുക്കുന്നവർക്ക് മദ്യം ഒഴിച്ച് കൊടുക്കും. മാനുകളെ നോക്കി കല്ലെടുത്തെറിയും. ആനയെ കണ്ടാൽ ഹോണടിച്ചു നിലവിളിച്ചു ഓടിക്കും.

എനിക്ക് ഒട്ടും മനസ്സിലാകാത്തത് മലയാളികളുടെ പ്രവൃത്തിയാണ്. വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവുമുള്ളവർ, പക്ഷെ കാട്ടിലെത്തിയാൽ തനി ചെറ്റകളാണ്.  കേരളാ സംസ്കാരത്തിന് തന്നെ കാടിനോട് നിരന്തരമായ ഒരു യുദ്ധം ഉണ്ട് എന്ന് തോന്നും.

കാട് എന്ന വാക്ക് തന്നെ മലയാളത്തിൽ നന്മക്ക് എതിരായ പൊരുളിൽ ആണ് ഉപയോഗിക്കാറ്. കാടുപിടിച്ചു കിടക്കുക കാടു കയറുക, കാടൻ,കാടത്തം എന്നൊക്കെ മലയാളികൾ പറയുമ്പോഴാണ് അവരുടെ പ്രവർത്തിയെ ഞാൻ മനസ്സിലാക്കി തുടങ്ങിയത്. അവർ കാട്ടിൽ എത്തിയാൽ വിജയം ആഘോഷിക്കുകയാണ് ഏറ്റവും നീചമായ പ്രവർത്തി ഒഴിഞ്ഞ ബിയർ കുപ്പികൾ കാടിനുള്ളിൽ വലിച്ചെറിഞ്ഞു പൊട്ടിക്കലാണ്”

*ജയമോഹൻ*

ആ ഒരു പേര് കണ്ടതിനാൽ മാത്രം വായിച്ചു തുടങ്ങിയ പുസ്തകം. നൂറു സിംഹസനങ്ങൾ ഇപ്പോഴും മനസ്സിൽ കിടന്ന് വിങ്ങുന്നതിനാലാകും ജയമോഹനെന്നെ പേരിൽ ഞാൻ പെട്ടെന്ന് വീണു പോയത്

പക്ഷെ ഈ പുസ്തകം വായിച്ചു തുടങ്ങി അവസാനിപ്പിച്ചപ്പോഴേക്കും ജയമോഹൻ എന്ന പേര് എന്റെ മനസ്സിൽ നിന്ന് അപ്രത്യക്ഷമായി. പകരം ഡോക്ടർ വി കൃഷ്ണാമൂർത്തി എന്ന പേര് മാത്രം. ആനമലയിലെ ഡോക്ടർ കെ,

ആന ഡോക്ടർ!

ഈ കൊച്ചു പുസ്തകം ആനഡോക്ടറുടെ ജീവിതകഥയാണ്. തമിഴകത്തിലെ പ്രധാന മൃഗ ഡോക്ടറും വന സംരക്ഷകനുമായിരുന്ന വി കൃഷ്ണമൂർത്തി ആനമല കടുവ സങ്കേതത്തോട് ചേർന്ന ടോപ്സ്ലിപിൽ താമസിച്ചു ആനകൾക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ഡോക്ടറാണ്.

കാടിൽ മരിച്ചു വീഴുന്ന എല്ലാ മൃഗങ്ങളെയും പോസ്റ്റ്‌ മോർട്ടം ചെയ്യണം എന്ന നിയമം കൊണ്ട് വരാൻ വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. അത്തരത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കാടകത്തിൽ ‘സ്വാഭാവിക മരണം’ സംഭവിക്കുന്ന ജീവികളിൽ ഭൂരിഭാഗവും മനുഷ്യന്റെ ക്രൂരവിനോദങ്ങളുടെ ഇരയാണ് എന്ന് മനസ്സിലാകുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വേസ്റ്റ് ഭക്ഷിച്ചു അത് വയറ്റിൽ ദഹിക്കാതെ കിടന്നു വയറു പഴുത്തു മരിക്കുന്നവ, ബിയർ കുപ്പികൾ കാലിൽ തുളഞ്ഞു കയറി വൃണം പഴുത്തു ദാരുണന്ത്യം സംഭവിക്കുന്നവ… അങ്ങനെ എത്രയെത്ര സംഭവങ്ങൾ.

ഡോക്ടർ കെ ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. കാടിന്റെ നിയമം അറിഞ്ഞു കാട്ടിൽ ജീവിച്ച ആ മനുഷ്യൻ പുതിയൊരു കാടൻ സംസ്കാരം നമുക്ക് മുൻപിൽ വെക്കുന്നു. ടോപ് സ്ലിപ്പിൽ അദ്ദേഹത്തിന്റെ കൂടെ കുറച്ചു ദിവസം താമസിക്കേണ്ടി വരുന്ന ഒരു ഉദ്യോഗസ്ഥന്റെ കണ്ണിലൂടെ ഡോക്ടറുടെ കഥ പറയുകയാണ് ഈ കൃതിയിൽ

2002 ൽ മരണപ്പെട്ട ഡോക്ടറെ പറ്റി അധികമൊന്നും ചർച്ച ചെയ്തു കണ്ടിട്ടില്ല. ഒരു മനുഷ്യായുസ്സ് മുഴുവൻ വലിയ ബഹളങ്ങളോ അവകാശ വാദങ്ങളോ ഇല്ലാതെ ഇത്തരത്തിൽ ആത്മാർത്ഥമായി ജോലി ചെയ്ത ഒരു പറ്റം മൃഗ സ്നേഹികൾ കൂടി നമുക്ക് ചുറ്റും ജീവിച്ചിരുന്നു എന്നറിയുമ്പോൾ വലിയ സന്തോഷം..

സാംസ്കാര സമ്പന്നരായ നമ്മൾ മലയാളികൾ കാട്ടിൽ പോകുമ്പോയെങ്കിലും നമ്മുടെ പരിപാവനമായ സംസ്കാരം മാറ്റി വെച്ച് ‘കാടൻമാർ’ ആകാൻ ശ്രദ്ധിക്കണം എന്ന സന്ദേശം കൂടി അദ്ദേഹം ബാക്കി വെക്കുന്നു

ഓരോ കൃതിയും ഓരോ യാത്രകളുടെ തുടക്കമാണെന്ന് പറയാറുണ്ട്.

ഈ പുസ്തകത്തിനൊടുവിൽ അത്തരമൊരു യാത്ര ഞാൻ ഇപ്പോൾ മനസ്സിൽ കാണുന്നു. ജീവിച്ചിരുന്ന ആനഡോക്ടറെ കാണാൻ സാധിച്ചില്ല. അദ്ദേഹം താമസിച്ച ടോപ്സ്ലിപ്പിലെ സർക്കാർ വീട് ഇപ്പോൾ ഡോക്ടറുടെ സ്മാരകമാണ്.


 

സുഹൈൽ സുഗു

ഒബ്സെസ്സിവ് കമ്പൽസീവ് ഡിസോർഡേർസ്

 


കർമ്മനിരതമായ ചിന്തകൾ നിറഞ്ഞ ഒരു മനസ്സാണ് എല്ലാവരും കാംക്ഷിക്കുന്നത്. ആശയങ്ങളുടെ ക്രമപ്പെടുത്തലുകളും തുടർഫലമായി ഉണ്ടാകുന്ന പ്രവർത്തനങ്ങളുമാണ് നമ്മെ വിജയത്തിലെത്തിക്കുന്നത്. മനുഷ്യന്റെ നിലനിൽപ്പിനു തന്നെ അടിസ്ഥാനം അവന്റെ ചിന്തകൾ തന്നെയാണ്. ഓരോ കണ്ടുപിടുത്തങ്ങളുടെ പുറകിലും ചിന്തകൾ തന്നെ. അടുക്കും ചിട്ടയുമുള്ള ചിന്തകൾ വ്യക്തിപരമായും സാമൂഹ്യപരമായും മനുഷ്യരാശിയെ ഔന്ന്യത്യത്തിലെത്തിക്കും എന്നതിൽ സംശയമില്ല.
എന്നാൽ ഈ ചിന്തകൾ തന്നെ നമുക്കൊരു തലവേദനയായാലോ? അടുക്കും ചിട്ടയുമില്ലാതെ അനവസരത്തിൽ, നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ കടന്നുവരുന്ന ചിന്തകൾ തികച്ചും അരോചകമാണെന്നു മാത്രമല്ല, ചിലരിലെങ്കിലും കഠിനമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ചിന്തകളും അതിനെത്തുടർന്നുണ്ടാകുന്ന പ്രവർത്തനങ്ങളും ഒരു രോഗമായാണ് മനഃശാസ്ത്രം കാണുന്നത്. പീഢിത ചിന്തകളും അനുബന്ധ നിർബന്ധിത പ്രവർത്തനങ്ങളും അടങ്ങുന്ന ഈ രോഗത്തിന് ഒബ്സെസ്സിവ് കമ്പൽസീവ് ഡിസോർഡേർസ് എന്നാണ് പേരിട്ടിരിക്കുന്നത്.

ആകാംഷയും ഭയവും അങ്കുരിപ്പിക്കുന്ന ചിന്ത, നിയന്ത്രിക്കാൻ കഴിയാത്ത ചിന്തകൾ, ബോധമനസ്സിനുൾക്കൊള്ളാൻ കഴയാത്ത ചിന്തകൾ എന്നിങ്ങനെ പല രീതിയിലും നമുക്കിവരുടെ ചിന്തകളെ വിശേഷിപ്പിക്കാം. ചിന്തകൾ അവരുടെ അനുവാദമില്ലാത്ത നുഴഞ്ഞുകയറ്റക്കാരാണ് എന്നർത്ഥം. അതിനെ ഒഴിവാക്കാൻ ഇത്തരക്കാർക്കാകില്ല എന്നത് യഥാർത്ഥ പ്രശ്നം. ഇത്തരക്കാരുടെ പ്രവൃത്തികളുടെ അപാകത കൊണ്ടാണ് പലരും ചികിത്സക്കായി എത്തപ്പെടുന്നത്. അടുത്ത ബന്ധുക്കളായിരിക്കും മിക്കവാറും ഇത്തരം രോഗികളെ കൂട്ടികൊണ്ടു വരിക.

എല്ലാ രോഗികൾക്കും ഒരേ ലക്ഷണങ്ങൾ ആയിരിക്കണമെന്നില്ല. അവരുടെ പ്രവൃത്തിയിൽ കാര്യമായ വ്യത്യാസം അനുഭവപ്പെടുമ്പോഴാണ് പലപ്പോഴും രോഗം തിരിച്ചറിയുകതന്നെ. കുളിക്കാൻ എടുക്കുന്ന സമയം പതിൻ മടങ്ങു വർദ്ധിക്കുക, വീണ്ടും വീണ്ടും കൈകാലുകൾ കഴുകുക, അടുക്കിവച്ചതു തന്നെ വീണ്ടും വീണ്ടും അടുക്കുക, രാത്രിയിലും പകലും പലപ്രാവശ്യം ഗ്യാസ് ഓഫാക്കിയിട്ടുണ്ടോ, വാതിൽ അടച്ചിട്ടുണ്ടോ എന്നൊക്കെ ഉറപ്പുവരുത്തുക, വെറുതെ ആവർത്തിച്ചു എണ്ണിക്കൊണ്ടിരിക്കുക, ഞരമ്പുവലി എന്ന് പറയുന്ന ചില പ്രത്യേക അവയവങ്ങളുടെ ചലനങ്ങൾ തുടങ്ങി പലതുമാകാം ഇത്തരം രോഗികകളുടെ ലക്ഷണങ്ങൾ. നിരന്തരം ഇവരുടെ പ്രവൃത്തികൾ ആവർത്തിച്ചുകൊണ്ടിരിക്കും. ഇതിനെ നിയന്ത്രിക്കാൻ ഇക്കൂട്ടർക്കാകില്ല എന്നതാണ് അവർ നേരിടുന്ന പ്രധാന വെല്ലുവിളി. അവരുടെ ചിന്തകൾ അവരെകൊണ്ടിതു ചെയ്യിപ്പിച്ചുകൊണ്ടേയിരിക്കും.

അണുക്കളേയും അണുബാധകളേയും ഭയക്കുന്നവരാണിതിൽ ഭൂരിപക്ഷവും. അവരുടെ മനസ്സും അതിനെ നേരിടാൻ ഉതകുന്ന ചിന്തകൾ നിറഞ്ഞതു മാത്രമായിരിക്കും. തിളച്ച വെള്ളത്തിൽ അണുക്കളുണ്ടാകില്ല എന്ന വിശ്വാസത്തിൽ വെള്ളം മക്കൂറുകളോളം തിളപ്പിക്കുന്നവരും, തിളച്ച വെള്ളം കുടിച്ചു പൊള്ളൽ ഉണിണ്ടാക്കുന്നവരും ഇത്തരക്കാരിൽ കണ്ടേക്കും. ചിലരാകട്ടെ പ്രാർത്ഥനകളോ മന്ത്രങ്ങളോ ആയി സമയം കളയും. അനാവശ്യ വസ്തുക്കൾ ചേർത്തുവയ്ക്കുന്നവരും അത്തരം വസ്തുക്കൾകൊണ്ട് വീട് വൃത്തിഹീനമാക്കുന്നവരും ഒ സി ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ രോഗാവസ്ഥയിൽ ഉണ്ടാകാറുണ്ട്. രോഗിയുടെ സ്വഭാവത്തിലും പ്രവൃത്തിയിലും ഉണ്ടാകുന്ന മാറ്റം ശ്രദ്ധയിൽ പെട്ടാൽ വൈദ്യസഹായം തേടുന്നതാണ് ഉചിതം. ഒരു ഡോക്റ്റർക്ക് എളുപ്പം തിരിച്ചറിയാൻ കഴിയുന്ന ഒന്നാണ് ഒ.സി.ഡി.

ഈ രോഗത്തിന്റെ കൃത്യമായ കാരണം ഇന്നും അജ്ഞാതമാണ്. മറ്റെല്ലാ മാനസിക രോഗങ്ങളിലുമെന്നപോലെ പാരമ്പര്യത്തിനും ഇതിൽ പ്രസക്തിയുണ്ട്. അതുപോലെതന്നെ തലച്ചോറിലെ ചില ഭാഗങ്ങളുടെ പ്രവർത്തന വൈകല്യങ്ങളും ഇതിനു കാരണമായേക്കാം. ഇത്തരം രോഗികളുടെ കാന്ത തരംഗ ചിത്രങ്ങളിൽ തലച്ചോറിലെ ഫ്രോണ്ടൽകോർട്ടെക്സിലും അതിനടിയിലെ ചില ഭാഗങ്ങളിലും ചില വ്യത്യാസങ്ങളുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. യഥാർത്ഥ കാരണം കണ്ടെത്തുന്നതിനുവേണ്ടിയുള്ള ഗവേഷണം ഊർജ്ജിതമായി നടന്നു വരുന്നു. ഇത് പ്രായഭേദമില്ലാതെ കുട്ടികളിലും മുതിർന്നവരിലും കാണപ്പെടുന്നുണ്ടെങ്കിലും ഇരുപതു വയസ്സിനുള്ളിൽ കൂടുതലാളുകളും ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. മുപ്പത്തഞ്ചിനു ശേഷം അപൂർവമാണെങ്കിലും ആദ്യലക്ഷണം കാണിക്കില്ല എന്ന് പറയാൻ കഴിയില്ല.

കൃത്യമായ കാരണങ്ങൾ കണ്ടുപിടിക്കാത്തതുകൊണ്ടുതന്നെ വിഷാദത്തിനുപയോഗിക്കുന്ന മരുന്നുകൾ തന്നെയാണ് അലോപ്പതിയിൽ ഇപ്പോൾ ഉപയോഗിക്കുന്നത്. ഹോമിയോപ്പതിയിൽ ഈ രോഗത്തിന് ശാശ്വതമായ പരിഹാരം നൽകുന്നതിനുതകുന്ന മരുന്നുകൾ ഉണ്ട്. രോഗിയുടെ മറ്റു ലക്ഷണങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടാണ് ഹോമിയോപ്പതിയിൽ ചികിത്സ നിശ്ചയിക്കുന്നത്. സൈക്കോതെറാപ്പിക്ക് വളരെ പ്രാധാന്യമുള്ള ഒരു രോഗമാണിത്. കൗൺസിലിങ്, ഹാബിറ്റ് റിവേഴ്സൽ തെറാപ്പി, കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പ്രത്യേകിച്ചും എക്സ്പോഷർ ആൻഡ് റെസ്പൊൺസ് പ്രീവെൻഷൻ തെറാപ്പി എന്നിവ ഇത്തരം രോഗികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ പോലുള്ള ബ്രെയിൻ സ്റ്റിമുലേഷൻ തെറാപ്പികളും ആവശ്യമായി വന്നേക്കാം.

 

ഡോ. സുനീത് മാത്യു