2024 മേയ് 27, തിങ്കളാഴ്‌ച
മുഖമൊഴി
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത് നമ്മുടെ ചുറ്റുവട്ടത്തോ, വീട്ടിലോ തന്നെ എത്തിക്കഴിഞ്ഞു. അപരിചിതരേക്കാൾ ചിരപരിചിതരോ, അടുത്ത ബന്ധുക്കളോ ആണ് ഇത്തരം പീഡനങ്ങൾക്കു പുറകിൽ എന്നത് ഏറെ നടുക്കം നൽകുന്നു. സമൂഹത്തിലെ ചെറിയൊരു പക്ഷം മാത്രമാണിത്തരം കാര്യങ്ങൾ നടത്തുന്നതെങ്കിലും, ഇതിന് മാധ്യമങ്ങൾ നൽകുന്ന പ്രാധാന്യം ഏതൊരു മാതാപിതാക്കളേയും ആകുലപ്പെടുത്തുക തന്നെ ചെയ്യും. മാത്രമല്ല ഇപ്പോൾ പല അമ്മമാർക്കും സ്വന്തം ഭർത്താവിനെയോ, പിതാക്കന്മാരെത്തന്നെയോ പോലും വിശ്വാസമില്ലാതായിരിക്കുന്നു. അച്ഛൻ മകളെ പീഢിപ്പിച്ച കഥകൾ അത്ര വിപണനശേഷിയുള്ള ഒന്നായാണല്ലോ ഇന്ന് മാധ്യമങ്ങൾ കാണുന്നത്.
ഇതിനെല്ലാമുപരി കുട്ടികൾ സുരക്ഷിതരാകണം. അതവരുടെ അവകാശമാണ്. അതുറപ്പുവരുത്തേണ്ട ബാധ്യത പൂർണ്ണമായും മാതാപിതാക്കളുടെ കർത്തവ്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക, അവരോടൊപ്പം നിൽക്കുക, കുട്ടികളെ കേൾക്കുക, അവരെ തുറന്നു സംസാരിക്കുവാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇതിൽ ഏറ്റവും പ്രധാനം. ലൈംഗീക അവയവങ്ങളെക്കുറിച്ചുള്ള അവരുടെ സംശയങ്ങൾക്കുപോലും മറുപടി പറയാൻ ഇന്ന് പല മാതാപിതാക്കൾക്കും സാധിക്കുന്നില്ല എന്നത് നമ്മുടെ ലൈംഗീക വിദ്യാഭ്യാസത്തിന്റെയും ബോധത്തിന്റെയും അപര്യാപ്തത തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ അവസ്ഥ മാറണം.
ഒരു കുട്ടി പീഡനത്തിനിരയായാൽ അത് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും അതിനെതിരെ അനാവശ്യമായി കുറെ പ്രതികരണങ്ങൾ സാമൂഹ്യ മാധ്യമത്തിൽ ഒളിഞ്ഞിരുന്നെറിയുകയുമല്ല യഥാർത്ഥത്തിൽ വേണ്ടത്. കുട്ടികളെ സുരക്ഷിതരാക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളുക എന്നതാണ് പ്രധാനം. അതിനു വേണ്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
കുട്ടികൾ സുരക്ഷിതമായ കൈകളിൽ തന്നെയാണെന്ന് ഉറപ്പു വരുത്തണം. അടുത്ത ബന്ധുക്കളാണെങ്കിലും ഒറ്റയ്ക്ക് താമസിക്കുന്നവരുടെയടുത്ത് കുട്ടികളെ നോക്കുവാൻ ഏൽപ്പിക്കാതിരിക്കുക. അപരിചിതരായ ആളുകളോട് കൂടുതൽ ഇടപഴകുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാതിരിക്കുക. ഒരുദാഹരണത്തിന് അപരിചിതനായ ഒരാൾ കുട്ടിയെ നോക്കി ചിരിച്ചാൽ, മാമനൊരു ‘ഹായ്’ പറയൂ മോനെ/ മോളെ എന്ന് കുട്ടികളോട് പറയരുതെന്നർത്ഥം. അതുപോലെ ആരെങ്കിലും നിങ്ങളുടെ കുട്ടിയോട് അകാരണമായ ഇഷ്ടം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക.
ശരിയായ ലൈംഗീക വിദ്യാഭ്യാസം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിക്കുക. രണ്ടോ മൂന്നോ വയസ്സുള്ള കുട്ടിക്ക് എന്ത് ലൈംഗീക വിദ്യാഭ്യാസം എന്ന് ചിന്തിക്കേണ്ടതില്ല. ലൈംഗീക അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, അത് അവരുടെ സ്വന്തം സ്വത്താണെന്നും, മറ്റുള്ളവർ അതിൽ സ്പർശിക്കുവാൻ അനുവദിക്കുവാൻ പാടില്ല എന്ന ബോധവും അവരിൽ ഉണ്ടാക്കുക തന്നെ വേണം. ഇതെന്റെ സ്വകാര്യ ഭാഗമാണ്, ഇവിടെ നിങ്ങൾ സ്പർശിക്കുവാൻ പാടില്ല എന്ന് എന്റെ അച്ഛൻ/’അമ്മ പറഞ്ഞിട്ടുണ്ട് എന്നൊരു കുട്ടിയ്ക്ക് പറയുവാൻ കഴിയുന്ന ധൈര്യമാണ് നമ്മൾ ഉണ്ടാക്കേണ്ടത്. ഉറക്കെ കരയുവാനും, മറ്റാളുകളുടെ ശ്രദ്ധയാകര്ഷിക്കുവാനും അവരെ പ്രാപ്തരാക്കണം.
കൂടുതൽ കുട്ടികളും ഭീഷണിക്ക് വഴങ്ങുന്നവരായിരിക്കും, പുറത്തു പറഞ്ഞാൽ നിന്നെ കൊല്ലും, അല്ലെങ്കിൽ മാതാപിതാക്കളെ കൊല്ലും, സഹോദരങ്ങളെ കൊല്ലും എന്നെല്ലാമായിരിക്കും ഭീഷണി. ഇതിനെ നേരിടുവാൻ കുട്ടിയെ നാം മുൻകൂട്ടി തയാറാക്കണം. ഇതൊക്കെ വെറുതെയാണ്, ഇതിനെ ശക്തമായി നേരിടുവാൻ ഞങ്ങൾ കൂടെയുണ്ട്, നിയമം കൂടെയുണ്ട്, പോലീസ് കൂടെയുണ്ട് എന്നെല്ലാം കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നതു ഉചിതമായിരിക്കും.
ഒരു കുട്ടി ആരോടെങ്കിലും ഇടപഴകുന്നതിൽ പെട്ടെന്ന് വിമുഖത കാണിച്ചാൽ ശ്രദ്ധിക്കുക. ആരെക്കുറിച്ചെങ്കിലും കുട്ടി പരാതിപ്പെട്ടാൽ, കുട്ടി വെറുതെ പറയുകയാണെന്ന് കരുതാതിരിക്കുക, അവർ നിങ്ങളുടെ എത്ര പ്രിയപ്പെട്ടവരാണെങ്കിലും. കുട്ടികളുടെ പ്രശ്നങ്ങൾ എന്തുതന്നെയായാലും നിങ്ങളോടു തുറന്നു പറയാം എന്നവരെ ബോധ്യപ്പെടുത്തുക. കുട്ടികളെ അടുത്ത ബന്ധുക്കൾ ഉമ്മ വൈക്കുന്നതിലോ തൊടുന്നതിലോ തെറ്റില്ല. അത് ആരോടും പറയണ്ട എന്ന് കുട്ടിയോട് പറയുകയാണെങ്കിൽ അപകടമാണ്. അത്തരം കാര്യങ്ങൾ തുറന്നു പറയുന്നതിന് കുട്ടിയെ പ്രാപ്തരാക്കുക്കുക. അതുപോലൊന്നാണ് ‘നല്ല തൊടലും’ ‘ചീത്ത തൊടലും’. ഇതിന്റെ വ്യത്യാസം മനസ്സിലാക്കുവാനും കുട്ടികളെ പഠിപ്പിക്കുക.
കുട്ടികളെ സമപ്രായക്കാരോടൊത്തുമാത്രം കളിക്കുവാനും, സമയം ചിലവഴിക്കുവാനും പ്രേരിപ്പിക്കുക. വലിയ പ്രായവ്യത്യാസമുള്ളവരോടൊത്തു സമയം ചിലവഴിക്കുന്നത് നിരുത്സാഹപ്പെടുത്തുക. സ്വന്തം അഭിപ്രായങ്ങൾ ആരോടും തുറന്നു പറയുവാനുള്ള ധൈര്യം പകർന്നു നൽകുക. ഇനിയൊരു കുട്ടിയും പീഡിപ്പിക്കപ്പെടാത്ത നിലയിൽ നമുക്കവരെ മാറ്റിയെടുക്കാം.
ഡോ. സുനീത് മാത്യു
ഓർമ്മകളുണ്ടായിരിക്കണം!
ബോൺസായ്
എന്നിലെ ഞാൻ
ഉള്ളിലിരുന്നെന്നെ
നോക്കുന്നൊരു നോട്ടമുണ്ട്.
അത് അയൽപക്കക്കാരിയുടെ
കുശുമ്പുകുത്തുന്ന കണ്ണ് കൊണ്ടുള്ള
നോട്ടത്തോട് കിടപിടിക്കുന്നതാണ്.
ആ നോട്ടം പേടിച്ചല്ലേ
മതിലിന് മുകളിൽ
അലങ്കാരമായി വിരാജിക്കുന്ന
കത്തുന്ന ചോപ്പ് നിറമുള്ള ബോഗൻവില്ലയുടെ
മുള്ളുകൾക്കപ്പുറമുള്ള ആകാശം
ഞാൻ കാണാതെ പോയത്?
ആ ആകാശക്കീറിലായിരുന്നില്ലേ
കുഞ്ഞുനാളിൽ ഞാൻ വരച്ച
സ്വപ്നരൂപങ്ങൾ ഉണ്ടായിരുന്നത്?
ആ നാളുകളിലെന്നും
സ്കൂളുകഴിഞ്ഞ് വരുന്ന
വൈകുന്നേരങ്ങളിൽ
അകലെയേതോ മലനിരകളിൽ പിറവിയെടുക്കുന്ന
മഴമേഘങ്ങളെ കാത്തിരിക്കും നേരം
വാതിൽപ്പടിയിലിരുന്ന് ഞാനാ രൂപങ്ങളെ
മായ്ച് വരക്കാറുണ്ടായിരുന്നില്ലേ?
അവയ്ക്ക് നിറമേകാൻ
സാന്ധ്യ മേഘങ്ങളിലെ
ചായക്കൂട്ടിൽ നിന്ന്
അപൂർവനിറങ്ങളൊന്നൊഴിയാതെ
ഞാൻ കടമെടുക്കുമായിരുന്നില്ലേ?
പിന്നെപ്പോഴോ
ഇടവഴിയുടെ തുമ്പത്തെ
നാലുവേലിക്കുള്ളിലെ
തിണ്ണയുള്ള വീടന്യമായ നേരം
എൻ്റെ ഒരു കീറാകാശവും
എന്നെ വിട്ടു പോയതറിയാതെ
ചുറ്റും ശബ്ദമുള്ള,
എന്നാൽ എനിക്കെന്നും
ഏകാന്തതയുടെ ഒറ്റത്തുരുത്തായിരുന്നിടത്തല്ലേ
എൻ്റെ ആകാശം
എന്നിൽ നിന്നകന്നത്?
അപ്പോൾ മുതലല്ലേ
ഞാൻ എന്നിലേക്ക്
സൂക്ഷ്മമായി നോക്കിത്തുടങ്ങിയത്?
മുള്ളു നിറഞ്ഞ
ബോഗൻവില്ല ചെടികൾ
എൻ്റെ കാഴ്ചകൾക്ക്,
വർണ്ണങ്ങൾക്ക്,
മോഹങ്ങൾക്ക്
മറതീർക്കുവാൻ
ഞാനൊരുക്കിയ
മുൾവേലിയായിരുന്നില്ലേ?
ഞാൻ എന്തിനെയാണ്
ഭയപ്പെട്ടത്?
ആരുടെയൊക്കെയോ
നോട്ടങ്ങളെയോ?
ആരുടെയൊക്കെയോ
വിലക്കുകളെയോ ?
അതോ ബോണസായിക്കിട്ടിയ
സ്വാതന്ത്ര്യത്തെയോ?
കുറേ ‘അരുതുകളേയോ’?
ഒന്നുമല്ല,
ഒന്നിനേയുമല്ല,
ഞാൻ എന്നെയാണ് ഭയപ്പെട്ടത് !!!
ഞാൻ എന്നിൽ നിന്നാണ് ഒളിച്ചത്!!!
പെട്ടെന്നൊരു ദിനമല്ല,
കാലങ്ങളായി ഒളിവിലായിരുന്നു.
ഇനി കാലങ്ങളോളം
അങ്ങനെത്തന്നെ തുടരും.
ബോൺസായ് ചെടികളെ കണ്ടിട്ടില്ലേ?
തായ്ത്തണ്ടുയർത്തി,
ചില്ലകളിളക്കി
ഇലകൾ വിരുത്തിയാർത്ത് ചിരിച്ച്
ചരിക്കണമെന്നുണ്ടെങ്കിലും
ബോൺസായ് ആയല്ലേ
നിൽക്കാനാവൂ…..
അജിത.വി. അമ്പലപ്പുഴ
ആന ഡോക്ടർ : ജയമോഹൻ
”മനുഷ്യന്റെ അൽപ്പത്തം ഓരോ ദിവസവും കാണണമെങ്കിൽ കാട്ടിൽ കഴിയണം.”
കാട്ടിൽ വിനോദ യാത്രയായി വരുന്നവരിൽ മിക്കവാറും വിദ്യാഭ്യാസമുള്ളവർ. വലിയ പദവികളിലുള്ളവർ. നാട്ടിൽ നിന്ന് തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മദ്യവുമായിട്ടാണ് എത്താറു. വരുന്ന വഴി മുഴുവൻ തീറ്റയും കുടിയുമാണ്. നിർത്തി നിർത്തി ഛർദിച്ചു കൊണ്ട് കുഴഞ്ഞാടി തെറി പറഞ്ഞു ചിരിച്ചു കൊണ്ടാണ് വരവ്.
നിശബ്ദത നിറഞ്ഞ കാടിന്റെ മടക്കുകളിൽ മുഴുവൻ ഹോണടിച്ചു മാറ്റൊലി നിറക്കും. അത്യുച്ചത്തിൽ കാറിന്റെ സ്റ്റീരിയോ ശബ്ദിക്കാൻ വിട്ട് ചാടിച്ചാടി നൃത്തം കളിക്കും. ഓരോ കാട്ടുമൃഗത്തെയും അവർ അപമാനിക്കും. പാതയോരത്തു കുത്തിയിരിക്കുന്ന കുരങ്ങുകൾക്ക് പഴങ്ങൾക്കുള്ളിൽ ഉപ്പോ മുളക് പൊടിയോ വെച്ച് കൊടുക്കും. ദാഹിച്ചു അടുക്കുന്നവർക്ക് മദ്യം ഒഴിച്ച് കൊടുക്കും. മാനുകളെ നോക്കി കല്ലെടുത്തെറിയും. ആനയെ കണ്ടാൽ ഹോണടിച്ചു നിലവിളിച്ചു ഓടിക്കും.
എനിക്ക് ഒട്ടും മനസ്സിലാകാത്തത് മലയാളികളുടെ പ്രവൃത്തിയാണ്. വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവുമുള്ളവർ, പക്ഷെ കാട്ടിലെത്തിയാൽ തനി ചെറ്റകളാണ്. കേരളാ സംസ്കാരത്തിന് തന്നെ കാടിനോട് നിരന്തരമായ ഒരു യുദ്ധം ഉണ്ട് എന്ന് തോന്നും.
കാട് എന്ന വാക്ക് തന്നെ മലയാളത്തിൽ നന്മക്ക് എതിരായ പൊരുളിൽ ആണ് ഉപയോഗിക്കാറ്. കാടുപിടിച്ചു കിടക്കുക കാടു കയറുക, കാടൻ,കാടത്തം എന്നൊക്കെ മലയാളികൾ പറയുമ്പോഴാണ് അവരുടെ പ്രവർത്തിയെ ഞാൻ മനസ്സിലാക്കി തുടങ്ങിയത്. അവർ കാട്ടിൽ എത്തിയാൽ വിജയം ആഘോഷിക്കുകയാണ് ഏറ്റവും നീചമായ പ്രവർത്തി ഒഴിഞ്ഞ ബിയർ കുപ്പികൾ കാടിനുള്ളിൽ വലിച്ചെറിഞ്ഞു പൊട്ടിക്കലാണ്”
*ജയമോഹൻ*
ആ ഒരു പേര് കണ്ടതിനാൽ മാത്രം വായിച്ചു തുടങ്ങിയ പുസ്തകം. നൂറു സിംഹസനങ്ങൾ ഇപ്പോഴും മനസ്സിൽ കിടന്ന് വിങ്ങുന്നതിനാലാകും ജയമോഹനെന്നെ പേരിൽ ഞാൻ പെട്ടെന്ന് വീണു പോയത്
പക്ഷെ ഈ പുസ്തകം വായിച്ചു തുടങ്ങി അവസാനിപ്പിച്ചപ്പോഴേക്കും ജയമോഹൻ എന്ന പേര് എന്റെ മനസ്സിൽ നിന്ന് അപ്രത്യക്ഷമായി. പകരം ഡോക്ടർ വി കൃഷ്ണാമൂർത്തി എന്ന പേര് മാത്രം. ആനമലയിലെ ഡോക്ടർ കെ,
ആന ഡോക്ടർ!
ഈ കൊച്ചു പുസ്തകം ആനഡോക്ടറുടെ ജീവിതകഥയാണ്. തമിഴകത്തിലെ പ്രധാന മൃഗ ഡോക്ടറും വന സംരക്ഷകനുമായിരുന്ന വി കൃഷ്ണമൂർത്തി ആനമല കടുവ സങ്കേതത്തോട് ചേർന്ന ടോപ്സ്ലിപിൽ താമസിച്ചു ആനകൾക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ഡോക്ടറാണ്.
കാടിൽ മരിച്ചു വീഴുന്ന എല്ലാ മൃഗങ്ങളെയും പോസ്റ്റ് മോർട്ടം ചെയ്യണം എന്ന നിയമം കൊണ്ട് വരാൻ വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. അത്തരത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കാടകത്തിൽ ‘സ്വാഭാവിക മരണം’ സംഭവിക്കുന്ന ജീവികളിൽ ഭൂരിഭാഗവും മനുഷ്യന്റെ ക്രൂരവിനോദങ്ങളുടെ ഇരയാണ് എന്ന് മനസ്സിലാകുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വേസ്റ്റ് ഭക്ഷിച്ചു അത് വയറ്റിൽ ദഹിക്കാതെ കിടന്നു വയറു പഴുത്തു മരിക്കുന്നവ, ബിയർ കുപ്പികൾ കാലിൽ തുളഞ്ഞു കയറി വൃണം പഴുത്തു ദാരുണന്ത്യം സംഭവിക്കുന്നവ… അങ്ങനെ എത്രയെത്ര സംഭവങ്ങൾ.
ഡോക്ടർ കെ ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. കാടിന്റെ നിയമം അറിഞ്ഞു കാട്ടിൽ ജീവിച്ച ആ മനുഷ്യൻ പുതിയൊരു കാടൻ സംസ്കാരം നമുക്ക് മുൻപിൽ വെക്കുന്നു. ടോപ് സ്ലിപ്പിൽ അദ്ദേഹത്തിന്റെ കൂടെ കുറച്ചു ദിവസം താമസിക്കേണ്ടി വരുന്ന ഒരു ഉദ്യോഗസ്ഥന്റെ കണ്ണിലൂടെ ഡോക്ടറുടെ കഥ പറയുകയാണ് ഈ കൃതിയിൽ
2002 ൽ മരണപ്പെട്ട ഡോക്ടറെ പറ്റി അധികമൊന്നും ചർച്ച ചെയ്തു കണ്ടിട്ടില്ല. ഒരു മനുഷ്യായുസ്സ് മുഴുവൻ വലിയ ബഹളങ്ങളോ അവകാശ വാദങ്ങളോ ഇല്ലാതെ ഇത്തരത്തിൽ ആത്മാർത്ഥമായി ജോലി ചെയ്ത ഒരു പറ്റം മൃഗ സ്നേഹികൾ കൂടി നമുക്ക് ചുറ്റും ജീവിച്ചിരുന്നു എന്നറിയുമ്പോൾ വലിയ സന്തോഷം..
സാംസ്കാര സമ്പന്നരായ നമ്മൾ മലയാളികൾ കാട്ടിൽ പോകുമ്പോയെങ്കിലും നമ്മുടെ പരിപാവനമായ സംസ്കാരം മാറ്റി വെച്ച് ‘കാടൻമാർ’ ആകാൻ ശ്രദ്ധിക്കണം എന്ന സന്ദേശം കൂടി അദ്ദേഹം ബാക്കി വെക്കുന്നു
ഓരോ കൃതിയും ഓരോ യാത്രകളുടെ തുടക്കമാണെന്ന് പറയാറുണ്ട്.
ഈ പുസ്തകത്തിനൊടുവിൽ അത്തരമൊരു യാത്ര ഞാൻ ഇപ്പോൾ മനസ്സിൽ കാണുന്നു. ജീവിച്ചിരുന്ന ആനഡോക്ടറെ കാണാൻ സാധിച്ചില്ല. അദ്ദേഹം താമസിച്ച ടോപ്സ്ലിപ്പിലെ സർക്കാർ വീട് ഇപ്പോൾ ഡോക്ടറുടെ സ്മാരകമാണ്.
സുഹൈൽ സുഗു
ഒബ്സെസ്സിവ് കമ്പൽസീവ് ഡിസോർഡേർസ്





