എന്നിലെ ഞാൻ
ഉള്ളിലിരുന്നെന്നെ
നോക്കുന്നൊരു നോട്ടമുണ്ട്.
അത് അയൽപക്കക്കാരിയുടെ
കുശുമ്പുകുത്തുന്ന കണ്ണ് കൊണ്ടുള്ള
നോട്ടത്തോട് കിടപിടിക്കുന്നതാണ്.
ആ നോട്ടം പേടിച്ചല്ലേ
മതിലിന് മുകളിൽ
അലങ്കാരമായി വിരാജിക്കുന്ന
കത്തുന്ന ചോപ്പ് നിറമുള്ള ബോഗൻവില്ലയുടെ
മുള്ളുകൾക്കപ്പുറമുള്ള ആകാശം
ഞാൻ കാണാതെ പോയത്?
ആ ആകാശക്കീറിലായിരുന്നില്ലേ
കുഞ്ഞുനാളിൽ ഞാൻ വരച്ച
സ്വപ്നരൂപങ്ങൾ ഉണ്ടായിരുന്നത്?
ആ നാളുകളിലെന്നും
സ്കൂളുകഴിഞ്ഞ് വരുന്ന
വൈകുന്നേരങ്ങളിൽ
അകലെയേതോ മലനിരകളിൽ പിറവിയെടുക്കുന്ന
മഴമേഘങ്ങളെ കാത്തിരിക്കും നേരം
വാതിൽപ്പടിയിലിരുന്ന് ഞാനാ രൂപങ്ങളെ
മായ്ച് വരക്കാറുണ്ടായിരുന്നില്ലേ?
അവയ്ക്ക് നിറമേകാൻ
സാന്ധ്യ മേഘങ്ങളിലെ
ചായക്കൂട്ടിൽ നിന്ന്
അപൂർവനിറങ്ങളൊന്നൊഴിയാതെ
ഞാൻ കടമെടുക്കുമായിരുന്നില്ലേ?
പിന്നെപ്പോഴോ
ഇടവഴിയുടെ തുമ്പത്തെ
നാലുവേലിക്കുള്ളിലെ
തിണ്ണയുള്ള വീടന്യമായ നേരം
എൻ്റെ ഒരു കീറാകാശവും
എന്നെ വിട്ടു പോയതറിയാതെ
ചുറ്റും ശബ്ദമുള്ള,
എന്നാൽ എനിക്കെന്നും
ഏകാന്തതയുടെ ഒറ്റത്തുരുത്തായിരുന്നിടത്തല്ലേ
എൻ്റെ ആകാശം
എന്നിൽ നിന്നകന്നത്?
അപ്പോൾ മുതലല്ലേ
ഞാൻ എന്നിലേക്ക്
സൂക്ഷ്മമായി നോക്കിത്തുടങ്ങിയത്?
മുള്ളു നിറഞ്ഞ
ബോഗൻവില്ല ചെടികൾ
എൻ്റെ കാഴ്ചകൾക്ക്,
വർണ്ണങ്ങൾക്ക്,
മോഹങ്ങൾക്ക്
മറതീർക്കുവാൻ
ഞാനൊരുക്കിയ
മുൾവേലിയായിരുന്നില്ലേ?
ഞാൻ എന്തിനെയാണ്
ഭയപ്പെട്ടത്?
ആരുടെയൊക്കെയോ
നോട്ടങ്ങളെയോ?
ആരുടെയൊക്കെയോ
വിലക്കുകളെയോ ?
അതോ ബോണസായിക്കിട്ടിയ
സ്വാതന്ത്ര്യത്തെയോ?
കുറേ ‘അരുതുകളേയോ’?
ഒന്നുമല്ല,
ഒന്നിനേയുമല്ല,
ഞാൻ എന്നെയാണ് ഭയപ്പെട്ടത് !!!
ഞാൻ എന്നിൽ നിന്നാണ് ഒളിച്ചത്!!!
പെട്ടെന്നൊരു ദിനമല്ല,
കാലങ്ങളായി ഒളിവിലായിരുന്നു.
ഇനി കാലങ്ങളോളം
അങ്ങനെത്തന്നെ തുടരും.
ബോൺസായ് ചെടികളെ കണ്ടിട്ടില്ലേ?
തായ്ത്തണ്ടുയർത്തി,
ചില്ലകളിളക്കി
ഇലകൾ വിരുത്തിയാർത്ത് ചിരിച്ച്
ചരിക്കണമെന്നുണ്ടെങ്കിലും
ബോൺസായ് ആയല്ലേ
നിൽക്കാനാവൂ…..
അജിത.വി. അമ്പലപ്പുഴ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ