2024 ഏപ്രിൽ 30, ചൊവ്വാഴ്ച

ഇതിവൃത്തം മലയാള സാംസ്‌കാരിക മാസിക, ഏപ്രിൽ 2024, ലക്കം 43

 


മുഖമൊഴി

 


അടുത്ത ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു സത്യഭാമയുടെ രാമകൃഷ്ണനെതിരെയുള്ള പരാമർശം, ജാസി ഗിഫ്റ്റിനു നേരിടേണ്ടി വന്ന അപമാനം എന്നിവ. അതിനു വലിയ തോതിലുള്ള ചർച്ച ഒരുക്കിയതും നമ്മുടെ ഉള്ളിൽ ഉള്ള വിവേചന ചിന്ത തന്നെ ആകണം.

വിവേചനം പലവിധമുണ്ട്. ജാതി, വംശം, കുടുംബം, ശാരീരിക വലുപ്പം, നിറം, സൗന്ദര്യം തുടങ്ങി പലതുമാകാം. അടിസ്ഥാന കാരണം ഇതിലേതിലെങ്കിലും ചിലർ മറ്റു ചിലരെക്കാൾ ഉയർന്നിരിക്കുന്നു എന്ന ബോധമാണ്. ഇത് അടുത്തകാലങ്ങളിൽ തുടങ്ങിയതാണ് എന്ന് കരുതേണ്ടതില്ല. മനുഷ്യരുണ്ടായ കാലം മുതൽ ഇതും ഉണ്ടാകണം.

ലോകത്തെവിടെയും ഇതുണ്ട്. വികസിത രാജ്യങ്ങളിൽ പരോക്ഷമായി കാണിക്കാറില്ല എന്ന് മാത്രം. വേദിക് കാലത്ത് ചാതുർ വർണ്യങ്ങളിൽ ആയിരുന്നെങ്കിൽ ആര്യ ദ്രാവിഡ വിഭാഗങ്ങളിലും ഇതെല്ലാമുണ്ടായിരുന്നു. ഇതിന്റെ ചരിത്രമല്ല നമ്മൾ ഇവിടെ ചർച്ചയാകുന്നത്. മറിച്ച് ഇതിന്റെ ചില കാരണങ്ങൾ തേടുന്നു എന്നു മാത്രം.

അത്യാഗ്രഹം, സ്വന്തം താല്പര്യങ്ങൾ, ഒരേ താൽപ്പര്യമുള്ള ആളുകളോട് മാത്രമുള്ള ഇടപഴകലുകൾ, ധ്രുതഗതിയിലുള്ള വിധിയെഴുത്തുകൾ, നമ്മുടെ പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സ്വഭാവം തുടങ്ങിയവയെല്ലാം വിവേചന ചിന്തകൾക്ക് കാരണമാകാറുണ്ട്.

ഈ ദുർഗുണങ്ങളെല്ലാം സത്യഭാമയിലുണ്ട്, സത്യഭാമയ്‌ക്കെതിരെ മോശം ഭാഷയിൽ പ്രതികരിച്ചവരിലുമുണ്ട്. ഇതിന്റെ ജീൻ ഇനിയെന്നാണ് നമ്മളെ വിട്ടുപോകുക? ഇരക്ക് നീതി കിട്ടുന്നുണ്ടോ എന്ന് നമ്മൾ ഒരിക്കലും അന്വേഷിക്കാറില്ലല്ലോ. നമുക്ക് പ്രതികരിക്കുവാൻ അടുത്ത വിഷയം വരും. അതിനുണ്ടോ നമുക്ക് പഞ്ഞം?


ഡോ. സുനീത് മാത്യു 

ഷുക്കൂറുമാർ ഉണ്ടാകുന്നത്…


ഷുക്കൂർ എന്ന മനുഷ്യനെക്കുറിച്ചറിയുന്നത് ഈയടുത്താണ്. ഇതുവരെ അയാൾ നജീബ് ആയിരുന്നു. നിഷ്കളങ്കനായ, കളിയറിയാതെ ആട്ടം കണ്ടുതീർന്നിട്ടില്ലാത്ത ഷുക്കൂറിനെ ഇനിയും നിങ്ങൾ കാണും. ആട്ടം കഴിയുന്നതുവരെയെങ്കിലും. പിന്നെ അയാൾ വീണ്ടും വിസ്‌മൃതിയിലേക്കു മറയും. വിപണത്തിനായി നിങ്ങൾക്ക് ഷുക്കൂറുമാരെ ആവശ്യമുണ്ട്. വിപാണാവശ്യം കുറഞ്ഞപ്പോൾ അയാളുടെ വില എഴുപത് ശതമാനം ഇടിഞ്ഞിട്ടുണ്ട്. മുപ്പതുശതമാനം ആദായ വിലയിലാണ് ഇപ്പോൾ വിൽപ്പന. രണ്ടുമാസം കൂടികഴിഞ്ഞാൽ ഇനിയും വിലയിടിയും. പൂജ്യത്തിൽ എത്തും.

ഇതൊക്കെ ഇരുപതു വർഷങ്ങളായി പറയുന്നു എന്ന് പറഞ്ഞുകണ്ടു. ആര്, ആരോട് പറഞ്ഞു? “അശ്വത്ഥാമാ ഹതഃ ഇതി നരോവ, കുഞ്ജരോവ വിനിപതിതേ.” എന്ന് യുധിഷ്ഠിരൻ പറഞ്ഞപോലെ ആയിരിക്കാനേ വഴിയുള്ളൂ. മാർച്ച് പതിനെട്ടിന് മാതൃഭൂമിയിൽ വന്ന ഒരു അഭിമുഖത്തിൻ്റെ തലക്കെട്ടിലൊഴികെ ഷുക്കൂർ എന്നപേര് കണ്ടിട്ടില്ല. അതിലും നജീബ് എന്നപേരാണ് എഴുതിക്കാണിക്കുന്നത്.

ഷുക്കൂറിനു നജീബ് എന്ന പേരുണ്ടാകേണ്ടത് പുസ്തക വില്പനയുടെയും സിനിമ വില്പനയുടെയും ആവശ്യമായിരുന്നു എന്ന് തോന്നുന്നു. അത് മനസ്സിലാക്കാത്ത ഒരേയൊരാൾ ഷുക്കൂർ മാത്രമായിരിക്കും. ഷുക്കൂർ ഒരു പ്രതീകം മാത്രമാണ്. എന്റെയും നിങ്ങളുടെയും പ്രതീകം. വിപണന കുതന്ത്രങ്ങളുടെ ഇരകൾ!

പറഞ്ഞും കേട്ടും മടുത്ത ഷുക്കൂറിൻ്റെ അനുഭവങ്ങൾ പറയാനല്ല ഈകുറിപ്പ്. വിപണന കുതന്ത്രങ്ങളെക്കുറിച്ചാണ് പറയാനുള്ളത്.

ഞാനൊരു മാർക്കറ്റിംഗ് അധ്യാപകനാണ്. കൂടാതെ വിപണങ്ങളുടെ നൈതികതയിൽ ചില ഗവേഷണങ്ങളൊക്കെ നടത്തിയിട്ടുണ്ട്. വിപണ തന്ത്രങ്ങളിൽ തെറ്റില്ല. കുതന്ത്രങ്ങൾ മാത്രമാണ് പ്രശ്നക്കാർ. പക്ഷെ ഏതാണ് തന്ത്രങ്ങളെന്നും കുതന്ത്രങ്ങളെന്നും എങ്ങനെ മനസ്സിലാകും? മനസ്സിലാക്കാൻ പാടാണ്. പക്ഷെ കുതന്ത്രങ്ങൾക്ക് പൊതുവെ വലിയ ആയുസ്സുണ്ടാകില്ല. കിട്ടിയാൽ കിട്ടി, പൊട്ടിയാൽ പൊട്ടി. ഈയടുത്തയിടക്ക് തകർന്നടിഞ്ഞ ചില കമ്പനികളുടെ കാര്യം മാത്രം നോക്കിയാൽ മതി. ടാറ്റാ പോലുള്ള സ്ഥാപനങ്ങൾ കാലത്തിൻ്റെ ഒഴുക്കിൽപ്പെട്ടു മറഞ്ഞുപോകാത്തതെന്തെന്നും ആലോചിച്ചാൽ മനസ്സിലായേക്കും. കുതന്ത്രങ്ങൾ നിലനിൽക്കില്ല തന്നെ, പൊതുവെ. അതിനു കാരണം ചെറിയ ചെറിയ കുതന്ത്രങ്ങളുടെ വിജയമാണ്. വലുതിലേക്കു പോകുമ്പോഴാണ് പിടിവീഴുന്നത്. അത് കാലത്തിൻ്റെ നീതി.

എൻറോൺ മുതൽ ഫോക്‌സ്‌വാഗണ്‍ വരെയും പിന്നെയും തുടരുന്ന ആയിരമായിരം കമ്പനികൾ തളർന്നതും തകർന്നതും നൈതികതയെ വെല്ലുവിളിച്ചതുകൊണ്ടാണ്. ഉപഭോക്താക്കളെ മുതലെടുത്തതുകൊണ്ടാണ്. അല്ലാതെ നല്ല വിപണതന്ത്രങ്ങൾ മിനഞ്ഞതുകൊണ്ടല്ല. വാണീജ്യ വിപണകലയുടെ അടിസ്ഥാനംതന്നെ ഉപഭോക്താക്കളുടെ ആവിശ്യങ്ങങ്ങളും, ബുദ്ധിമുട്ടുകളും, പ്രശ്നങ്ങളും, ഗവേഷണങ്ങളൂടേയും പ്രതികരണങ്ങളുടെയും മനസ്സിലാകുന്നതും; അവയെ ഇല്ലാതാക്കാനായി ഉതകുന്ന സാധനങ്ങളും സേവങ്ങളും ഉണ്ടാക്കി വിതരണം ചെയ്ത്, മിതമായ ലാഭം ഉണ്ടാക്കുക എന്നതുമാണ്. ഇതിനുതകുന്ന തന്ത്രങ്ങളൊക്കെ അനുവദനീയമാണ്. ഇല്ലാത്ത ആവശ്യങ്ങൾ ഉണ്ടെന്നു തോന്നുമാറ് പരസ്യങ്ങൾ നൽകി, ഗുണമേന്മയില്ലാത്ത സാധനങ്ങളും സേവനങ്ങളും അടിച്ചേൽപ്പിച്ചു, കൊള്ളലാഭം ഉണ്ടാക്കാനായുള്ള ആർത്തിയാണ് കുതന്ത്രം. അമിതലാഭം ഉണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ട് എന്തിനെയും ആരെയും കൂട്ടുപിടിച്ചു, ഒന്നിനേയും കൂസാതെയുള്ള കപടതയാണ് കുതന്ത്രം.

ഒരുപരിധിവരെ നൈതികതയെ എല്ലാകച്ചവടക്കാരും കൈവിടുണ്ട്. നിയമപരമായി ചെയ്യുന്നതെന്തും നൈതികമാകണമെന്നില്ല. ഉദാഹരണത്തിന് തീവ്രമായ വേഗത്തിൽ എവിടെയെങ്കിലും ഇടിച്ചാൽ എല്ലാ വാഹനങ്ങളും തകർന്നു പോകുമെന്ന് നിർമ്മാതാക്കൾക്കറിയാം. പിന്നെയെന്തിനാകും സുരക്ഷയെക്കുറിച്ചവർ അമിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്? ഫോർഡ് പിൻടോ (Ford Pinto) എന്നഎഴുപതുകളിലെ കാറിൻ്റെ കഥ ഞാൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. അറിയില്ലെങ്കിൽ ഒന്ന് തിരഞ്ഞുനോക്കുക. ഫോർഡ് കമ്പനി നിയമവിരുദ്ധമായി ഒന്നും ചെയ്തില്ല. അതൊരു നൈതികതയുടെ പ്രശ്‌നമായിരുന്നു. അതുകൊണ്ടു ആയിരത്തിനടുത്തു മനുഷ്യരുടെ ജീവൻപൊലിഞ്ഞു. അതിൽ കൂടുതൽ ആളുകൾക്ക് മാരകമായ പൊള്ളലേറ്റു.

നൈതികതയില്ലായ്മ നിയമലംഘനങ്ങളിലും വലിയ ആഘാതം ഉണ്ടാക്കിയേക്കാം. നിങ്ങളെ പറ്റിക്കുന്നതുമാത്രമല്ല തെറ്റ്. നിങ്ങൾക്കവകാശപ്പെട്ട, നിങ്ങളുടെ പിൻതലമുറകളുടെ അവകാശമായ ഭൂമിക്കും, വായുവിനും, ജലത്തിനും, ജീവനും ഭീഷണിയാകുന്നതെന്തു ചെയ്താലും പൊറുക്കാനാകില്ല. ഇവിടെയാണ്‌ എല്ലാ ഉൽപാദകരും, വ്യവസായികളും നൈതികരല്ലാതാകുന്നത്. മേല്പറഞ്ഞവയ്ക്ക് ആപത്തില്ലാതെ ഒന്നും ചെയ്യാനാകില്ലതെന്നതാണ് സത്യം. പിന്നെ ആവതും ആഘാതം കുറക്കാനാകണം എന്ന് മാത്രം. എത്ര കുറക്കുന്നുവോ അത്രയും നന്നാകും, എല്ലാവരും.

ഷുക്കൂറുമാരുടെ ജീവിതത്തിൻറെ ആഘാതം കുറക്കാനെങ്കിലും കഴിഞ്ഞാൽ പുസ്തകങ്ങളും സിനിമകളും നന്നാകും. അത് ജനങ്ങളുടേതുകൂടിയാകും. കൂടുതൽ പുസ്തപ്പതിപ്പുകളും, സിനിമാടിക്കറ്റുകളും വിറ്റഴിഞ്ഞതു ഇവയുടെ മികവുകൊണ്ട് മാത്രമല്ല. വായക്കാർക്കും ആസ്വാദകർക്കും നജീബുമായി താദാത്മ്യപ്പെടുവാൻ കഴിഞ്ഞതുകൊണ്ടുകൂടിയാണ്.

ആ മനുഷ്യൻ്റെ ജീവിതമാണ് നമ്മൾ വായനയിലൂടെയും കാഴ്ചയിലൂടെയും ജീവിച്ചു തീർത്തത്. എല്ലാം കഴിഞ്ഞിട്ട് ശതമാനക്കണക്കുകൾ കൂട്ടി, കിഴിച്ചു, അതൊക്കെ കെട്ടുകഥകളായിരുന്നെന്നു മാത്രം പറഞ്ഞു പോകരുത്.

 


സുമേഷ് രാമചന്ദ്രൻ

ആകാംക്ഷാ രോഗം

 


ഏതു പ്രായക്കാർക്കും ഉണ്ടാകുന്ന ഒരു രോഗമാണ് ആകാംക്ഷാ രോഗം (Anxiety disorders). എന്തെങ്കിലും കാര്യങ്ങളിൽ ആകാംക്ഷയില്ലാത്തവരായി ആരും തന്നെയില്ല. അതുകൊണ്ടുതന്നെ ഇതിനെ രോഗമായി കാണുവാൻ അധികമാർക്കും കഴിയാറുമില്ല. എന്നാൽ ഈ ആകാംക്ഷ നമ്മുടെ ജീവിതത്തിൽ വില്ലൻ ആയാലോ? നമ്മുടെ ജോലി, പഠനം, ബന്ധങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിച്ചാലോ? തീർച്ചയായും അപ്പോൾ ഇതൊരു ഗുരുതര പ്രശ്‌നമായി മാറും എന്നതിൽ സംശയമുണ്ടാകാനിടയില്ല.

ഭയം തന്നെയാണ് ഈ രോഗത്തിന്റെ മുഖ്യ ലക്ഷണം. അപ്രതീക്ഷിതമായോ, തുടർച്ചയായോ, ഉണ്ടാകുന്ന ഭയം, അതിനനുബന്ധമായി ഉണ്ടാകുന്ന അസ്വസ്ഥതകൾ. കൈകാലുകൾ വിറയ്‌ക്കുക, നെഞ്ചിടിപ്പ് കൂടുക, മയക്കമുണ്ടാകുക, ശ്വാസതടസമുണ്ടാകുക, ടോയ്‌ലെറ്റിൽ പോകാൻ തോന്നുക തുടങ്ങി പലതരം അസ്വസ്ഥതകൾ ഉണ്ടാകാം. സ്വസ്ഥമായി ഇരിക്കാൻ പറ്റാത്ത ഒരവസ്ഥ എന്ന് വേണമെങ്കിൽ പറയാം. ചിലരിലാകട്ടെ ചുണ്ടും വായും വരളുക, ഛർദിക്കാൻ വരിക, മാംസപേശികൾ വലിഞ്ഞുമുറുകുക തുടങ്ങിയവയായിരിക്കും ലക്ഷണങ്ങൾ.

ആകാംക്ഷാ രോഗങ്ങളും പാരമ്പര്യമായിട്ടാണ് കണ്ടുവരുന്നത്. ജീവിത സാഹചര്യങ്ങളും സമ്മർദ്ദങ്ങളും ഇതിന്റെ പ്രശ്‌നങ്ങൾക്ക് തീവ്രത കൂട്ടുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ, ഗുരുതരമായ ശാരീരിക രോഗങ്ങൾ തുടങ്ങിയവ ഈ രോഗാവസ്ഥയെ ഗുരുതരമാക്കിയേക്കാം. കൗമാരക്കാരുടെ ഇടയിലും ഇത്തരം രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. നാഡീ വ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന ചില രോഗങ്ങളും ഇതിന്റെ പുറകിൽ ഉണ്ടാകാം. ബെൻസോ ഡിയസിപാം പോലുള്ള ചില മരുന്നുകൾ, കഫീൻ, മദ്യം തുടങ്ങിയവയും ആകാംക്ഷാ രോഗങ്ങളുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു. ഗാബ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തലച്ചോറിലെ ഒരു രാസവസ്‌തുവിന്റെ അളവ് കുറയുമ്പോഴാണ് നമുക്ക് ഈ അസ്വസ്ഥകൾ ഉണ്ടാകുന്നത്. തലച്ചോറിലെ അമൈഗ്‌ദാല എന്നറിയപ്പെടുന്ന ഭാഗമാണ് ഭയവും ആകാംക്ഷയും ഉണ്ടാക്കുന്നത്. ഇതിന്റെ പ്രവർത്തന വൈകല്യവും ഈ രോഗത്തിന്റെ കാരണമാണ്. തലച്ചോറിന്റെ മറ്റുചില ഭാഗങ്ങൾക്കും ഇതിൽ പങ്കില്ലാതില്ല.

ആകാംക്ഷാ രോഗങ്ങൾ പലവിധത്തിൽ തരം തിരിക്കപ്പെട്ടിട്ടുണ്ട്. താഴെ പറയുന്നവയാണ് സാധാരണ കണ്ടുവരുന്ന രോഗങ്ങൾ.

ജെനറലൈസ്‌ഡ്‌ ആങ്‍സൈറ്റി ഡിസോർഡർ (Generalized Anxiety Disorder)

മാസങ്ങളോളം തുടർച്ചയായ ഭയവും ആകാംക്ഷയുമാണ് മുഖ്യ ലക്ഷണങ്ങൾ. ശരീരത്തളർച്ച, ഒന്നിലും ശ്രദ്ധിക്കാനാകാത്ത അവസ്ഥ, വിഷമം നിയന്ത്രിക്കാൻ കഴിയാതാകുക, ഉറക്കം കിട്ടാതിരിക്കുക, അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.

പാനിക് ഡിസോർഡർ (Panic Disorder)

പൊടുന്നനെ ഉണ്ടാകുന്ന ഭയം ആണ് ഇതിന്റെ മുഖ്യ ലക്ഷണം. സ്വയം നിയന്ത്രിക്കാൻ കഴിയില്ലെന്ന തോന്നൽ, അടുത്തുവരാൻ പോകുന്ന അവസ്ഥയെക്കുറിച്ചുള്ള ശക്‌തമായ ഭയം. മുൻ അനുഭവങ്ങളിൽ നിന്നും ഇത്തരം അവസ്ഥയുണ്ടാക്കിയ സ്ഥലങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുക. അല്ലെങ്കിൽ അത്തരം സാഹചര്യങ്ങളിൽ ഭയമുണ്ടാകുക തുടങ്ങിയവയാണിതിന്റെ ലക്ഷണങ്ങൾ.

സോഷ്യൽ ആങ്‍സൈറ്റി ഡിസോർഡർ (Social Anxiety Disorder)

ആൾക്കൂട്ടത്തെ ഭയപ്പെടുക, ആളുകളെ അഭിമുഖീകരിക്കുവാൻ ഭയം, ആളുകൾ തന്നെയാണ് നോക്കുന്നതെന്നും, തന്നെക്കുറിച്ചാണ് പറയുന്നതെന്നും തോന്നുക, സുഹൃത്തുക്കളുമായി ഇടപഴകാനാകാതെ വരിക, ജോലിക്കോ പഠനത്തിനോ പോകാൻ കഴിയാതെ വരിക, ആളുകളുടെ സാന്നിധ്യത്തിൽ മറ്റു ചില രോഗങ്ങൾ ഉള്ളതായി തോന്നുക തുടങ്ങിയവയാണ് ഇവയുടെ ലക്ഷണം.

സ്‌പെസിഫിക് ഫോബിയ (Specific Phobia)

ചില പ്രത്യേക സാഹചര്യങ്ങളോടും സാധനങ്ങളോടും ഉള്ള ഭയമാണിത്. ഉയരത്തിൽ കയറാനോ ഉയരത്തിൽ നിന്ന് നോക്കാനോ ഭയം, വിമാനയാത്ര ചെയ്യാൻ ഭയം, ലിഫ്റ്റിൽ കയറാൻ ഭയം, അടച്ച മുറിയിൽ ഭയം, തുറസ്സായ സ്ഥലം ഭയം തുടങ്ങി ഒട്ടേറെയുണ്ട് പട്ടികയിൽ.

പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (Post Traumatic Stress Disorder)

ഒരിക്കൽ അനുഭവിച്ച ഒരു സമ്മർദ്ദം വീണ്ടും വീണ്ടും സങ്കൽപ്പത്തിൽ സൃഷ്‌ടിച്ചെടുക്കുന്നു എന്നതാണ് ഈ രോഗാവസ്ഥ. ഒരിക്കൽ ഉണ്ടായ ഒരു അപകടം, അതിന്റെ നടുക്കം വിട്ടുമാറാതിരിക്കുക, ഇടയ്ക്കിടയ്ക്ക് അത് അനുഭവഭേദ്യമാകുക എന്നതാണീ രോഗത്തിന്റെ പ്രത്യേകത. കുട്ടിക്കാലത്തു ശാരീരികമായോ മാനസികമായോ ദുര്യുപയോഗം ചെയ്യപ്പെട്ടത് , ബലാത്‌സംഗം ചെയ്യപ്പെട്ടത്, ഗുരുതരമായ ഒരപകടം, ഭൂകമ്പം, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ തുടങ്ങി എന്തുമാകാം ഇതിന്റെ പിന്നിൽ.

സെപ്പറേഷൻ ആങ്‍സൈറ്റി ഡിസോർഡർ (Separation Anxiety Disorder)

കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്. അടുത്ത ബന്ധങ്ങളിൽ നിന്നും വേർപിരിയുന്നതിന്റെ പ്രശ്‌നങ്ങൾ തന്നെ. ഏഴു ശതമാനം മുതിർന്നവരേയും നാല് ശതമാനം കുട്ടികവിളേയും ഇത് ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. മുതിർന്നവരേക്കാൾ കുട്ടികൾക്കാണ് ഇത്തരം വേർപിരിയലുകളെ ഉൾക്കൊള്ളാൻ കഴിയുന്നതെന്നും ഓർക്കണം.

സിറ്റുവേഷണൽ ആങ്‍സൈറ്റി (Situational Anxiety)

പുതിയ സാഹചര്യങ്ങളുമായോ മാറ്റങ്ങളുമായോ ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയാണിത്. ഇത്തരക്കാർക്ക് ചില സാഹചര്യങ്ങളിൽ പാനിക് അറ്റാക്കിനു തുല്യമായ അവസ്ഥയാണുണ്ടാകുക.

ഒബ്‌സസ്സീവ് കമ്പൽസീവ് ഡിസോർഡർ (Obsessive Compulsive Disorder)

ഈ അടുത്തകാലങ്ങളിൽ കൂടുതലായി കേൾക്കുന്ന ഒരു രോഗമാണിത്. എന്താണെന്നറിയില്ലെങ്കിലും മിക്കവർക്കും സുപരിചിതമായ ഒരു രോഗമാണിത്. ചില ചിന്തകൾ രോഗിയുടെ അനുവാദമില്ലാതെ കടന്നു വരികയും അതിനോടനുബന്ധമായ ചില പ്രവർത്തനങ്ങൾക്ക് നിർബന്ധിതരാക്കുകയും ചെയുന്ന അവസ്ഥ. മിക്കവർക്കും ഇത് വൃത്തിയുടേയും സംശയത്തിന്റെയും ഭാവത്തിലാണ് കടന്നു വരുന്നത്. എത്ര കഴുകിയാലും വൃത്തിയാകുന്നില്ല എന്ന തോന്നൽ വീണ്ടും വീണ്ടും കഴുകി വൃത്തിയാക്കിക്കൊണ്ടിരിക്കും. വീട് പൂട്ടിയോ, ഗ്യാസ് ഓഫ് ചെയ്‌തോ തുടങ്ങിയ സംശയങ്ങളും രോഗിയെകൊണ്ട്  വീണ്ടും വീണ്ടും പരിശോധിപ്പിച്ചുകൊണ്ടിരിക്കും.

സെലക്റ്റീവ് മ്യൂട്ടിസം (Selective Mutism)

നന്നായി സംസാരിക്കുന്ന ഒരാൾ ചില പ്രത്യേക സാഹചര്യങ്ങളിൽ, പ്രത്യേകിച്ചും ആവശ്യമുള്ളപ്പോൾ വാക്കുകൾ കിട്ടാതെ, സംസാരിക്കാനാകാതെ കഷ്‌ടപ്പെടുന്ന ഒരവസ്ഥയാണിത്.

ഇത്രയും ആകാംക്ഷ രോഗങ്ങൾ വിവരിച്ചതിൽ നിന്നും അത് അനുഭവിക്കുന്ന വ്യക്‌തിക്കുണ്ടാകുന്ന പ്രശ്‌നങ്ങളുടെ തീവ്രത മനസ്സിലാക്കിക്കാണുമല്ലോ. മറ്റേതു മാനസിക രോഗങ്ങളുമെന്നപോലെ ചികിൽസിക്കപ്പെടേണ്ട ഒരു രോഗം തന്നെയാണിതും. മരുന്നുകൾക്ക് ഇതിൽ ഗുണപ്രദമായ പങ്കുണ്ട്. തലച്ചോറിലെ രാസവസ്‌തുക്കളുടേയും ചില ഭാഗങ്ങളുടേയും പ്രവർത്തന നിയന്ത്രണം മരുന്നുകൾ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ഇത്തരം സാഹചര്യങ്ങളിൽ ഹോമിയോപ്പതി മുരുന്നുകൾക്കുള്ള പ്രസക്‌തി ഞാൻ മൂന്നധ്യായങ്ങളിൽ വിവരിച്ചിരുന്നു. അതുപോലെതന്നെ പ്രാധാന്യം അർഹിക്കുന്നുണ്ട് സൈക്കോതെറാപ്പിയും. കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും മൈൻഡ് ഫുൾനെസ് തെറാപ്പിയുമാണ് ഇതിൽ പ്രാധാന്യമർഹിക്കുന്നത്. മദ്യം, കഫീൻ, പുകവലി തുടങ്ങിയവയുടെ നിയന്ത്രണവും ചികിത്‌സക്ക് അനിവാര്യമാണ്.


 

ഡോ സുനീത് മാത്യു



എതിര് : ആത്മകഥ… എം. കുഞ്ഞാമൻ.

 



ചെറോണയുടെയും അയ്യപ്പൻ്റെയും മകൻ്റെ ജീവിത സമരം 


ജീവിതത്തോടു പൊരുതി ജയിച്ച ആൾ എന്നു സമൂഹം വിലയിരുത്തിയപ്പോൾ ,പൊരുതി തോറ്റു പോയ ആളാണ് ഞാനെന്ന് അദ്ദേഹം സ്വയം വിധിയെഴുതി 3.12.2023 ന് ആത്മഹത്യ ചെയ്തു. ജീവിതം നൽകിയ ദു:ഖാനുഭവങ്ങളെ അദ്ദേഹം കുടഞ്ഞു കളഞ്ഞില്ല. അവസാന നിമിഷം വരെ കൂടെ നിർത്തി. മറന്നു പോയെങ്കിലോ എന്നു കരുതി അരുമയോടെ താലോലിച്ചു .അത്തരമൊരു താലോലിക്ക ലാ ണ് പുസ്തകത്തിൻ്റെ ആദ്യ ഭാഗങ്ങളിൽ .അനീതിയ്ക്കു മുമ്പിൽ അനുസരണയോടെ തല കുനിച്ചു നിൽക്കുകയല്ല വേണ്ടത്, എതിർത്ത് തോൽപ്പിക്കാൻ ശ്രമിക്കണം എന്ന് അദ്ദേഹം വരും തലമുറയെ ഓർമപ്പെടുത്തുന്നു.

ഇരുട്ടും പേടിയും വിശപ്പും നിറഞ്ഞൊരു ഭൂതകാലമുണ്ട് കുഞ്ഞാമൻ്റെ മനസിൽ.പട്ടാമ്പിക്കടുത്ത് വാടാനം കുറിശ്ശിയിലാണ് കുഞ്ഞാമൻ്റെ വീട്. വീടെന്നു പറയരുത്, അതൊരു ചാളയെന്ന് കുഞ്ഞാമൻ. അച്ഛൻ കന്നുപൂട്ടാൻ പോകും.സമുദായത്തിൻ്റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയർന്ന ജാതിക്കാരുടെ വീടുകളിൽ സദ്യയും അടിയന്തരവുമുണ്ടാകുമ്പോൾ ഇലമുറിച്ചു കൊടുക്കും.സദ്യ കഴിഞ്ഞാൽ എച്ചിൽ എടുക്കും.സഹപാഠികൾ കാൺകെ എച്ചിലെടുക്കുന്നതും കഴിക്കുന്നതും അപകർഷതയുണ്ടാക്കി.വിശപ്പിനു മുമ്പിൽ അഭിമാനം കീഴടങ്ങും. പതിനാലു വയസ്സുള്ളപ്പോഴാണ് ഒരു ജന്മി കുടുംബത്തിൻ്റെ അരികുപറ്റി നിന്നു.കഞ്ഞിക്കാണ്‌. അവർ മുറ്റത്തിനു വെളിയിൽ കുഴി കുത്തി ഇലയിട്ട് കഞ്ഞി അതിൽ ഒഴിച്ചു കൊടുത്തു.മറ്റൊരാൾകൂടി കഞ്ഞിക്കായി കാത്തിരുപ്പുണ്ടായിരുന്നു. ഒരു തടിയൻ പട്ടി.പട്ടി കുഞ്ഞാമനെ കടിച്ചു മാറ്റി കഞ്ഞി കുടിച്ചു.വിശപ്പ്‌ രണ്ടുപേർക്കും ഒരു പോലെയാണ്.കുഞ്ഞാമൻ സ്വയം ആശ്വസിച്ചു.


പുസ്തകവും സ്ളേറ്റുമില്ലാതെ.ഒരുഷർട്ടുപോലുമില്ലാതെയാണ് സ്ക്കൂളിൽ പോയിരുന്നത്‌. സ്ക്കൂളിൽ ചില ദിവസങ്ങളിൽ കഞ്ഞിയുണ്ടാകും. ആ കഞ്ഞിയാണ് സ്കൂളിലേക്കാകർഷിക്കുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം. അധ്യാപകൻ പാണൻ എന്ന ജാതിപ്പേരാണ് വിളിക്കുക.. സാർ എന്നെ ജാതിപ്പേർ വിളിരുത്. കുഞ്ഞാമൻ എന്നു വിളിക്കണം .. മൂന്നാം ക്ലാസുകാരൻ പ്രതിഷേധിച്ചു. അധ്യാപകൻ മുഖത്തടിച്ചു.കഞ്ഞി’ കുടിക്കാൻ മാത്രമാണ് വരുന്ന തെന്ന് അധിക്ഷേപിച്ചു.കുഞ്ഞാമൻ പിന്നീട് ആ സ്കൂളിൽ നിന്നു കഞ്ഞി കുടിച്ചില്ല. ഉച്ച സമയത്ത് മറ്റു കുട്ടികൾകഞ്ഞി കുടിക്കുമ്പോൾ പ്ലാവിൻ്റെ തണലിൽ പോയി ഇരുന്നു. അടിച്ച അധ്യാപകൻ തന്നെ നിർബ്ബന്ധിച്ചു.. കുഞ്ഞാമാ കഞ്ഞി കുടിക്ക് ..

“വേണ്ട സാർ.ഇനിയെനിക്ക് കഞ്ഞി വേണ്ട.” കുഞ്ഞാമൻ്റെ തീരുമാനം ഉറച്ച തായിരുന്നു.

സ്കൂളിൽ ഉപ്പുമാവുണ്ടാക്കുന്ന ലഷ്മിയേടത്തി കുറച്ച് ഉപ്പുമാവ് കടലാസിൽ പൊതിഞ്ഞ് ആരും കാണാതെ കുഞ്ഞാമനു കൊടുക്കും. കുഞ്ഞാമൻ മൂത്രപ്പുരയിൽ പോയിരുന്ന് അത് കഴിക്കും.ഹൈസ്കൂളിൽ പഠിക്കുന്ന കുഞ്ഞാമന് ഉപ്പുമാവിന് അർഹതയില്ലായിരുന്നു.

കഞ്ഞി കുടിക്കാനാണോ സ്കൂളിൽ വരുന്ന തെന്ന ചോദ്യം ഒരു മുറി വായി കുഞ്ഞാമൻ്റെ മനസിൽ കിടന്നു.കഞ്ഞി കുടിക്കാനല്ല’: പഠിക്കാനാണ് വരുന്ന തെന്ന് കുഞ്ഞാമന് സ്വയം ബോധ്യപ്പെടുത്തേണ്ടിയിരുന്നു .വാടാനം കുറിശ്ശിയിലെ വായനശാലയിൽ നിന്നു പുസ്തകങ്ങൾ എടുത്തു വായന തുടങ്ങി.പത്താം ക്ലാസ് നല്ല മാർക്കോടെ പാസായി.ഒരു കഴുതയെപ്പോലെ ഞാൻ അധ്വാനിക്കുകയായിരുന്നു എന്ന് കുഞ്ഞാമൻ ഓർത്തെടുക്കുന്നു.

പാലക്കാട് വിക്ടോറിയ കോളേജിൽ തുടർ പഠനം. അക്കാലത്ത് സഹായിച്ചവരും ആക്ഷേപിച്ചവരുമുണ്ട്. ഹോസ്റ്റലിൽ മുറിയിൽ കൂടെ താമസിക്കുന്ന കുട്ടിയോട് കാസർഗോഡു നിന്നു വന്ന പെൺകുട്ടി ചോദിക്കുന്നു .. ആ ബെഗ്ഗറുടെ കൂടെയോ? കുഞ്ഞാമൻ ആ പെൺകുട്ടിയെ കണ്ടു പറഞ്ഞു “കുട്ടി പറഞ്ഞതു ശരിയാണ്. ഞാൻ മാത്രമല്ല എൻ്റെ സമുദായം മുഴുവൻ ബെഗ്ഗേഴ്സ് ആണ്. പ്രീഡിഗ്രിയ്ക്ക് ക്ലാസുണ്ടായിരുന്നു.ബി എ കഴിഞ്ഞ് എം.എയ്ക്കു അവിടെത്തന്നെ പഠിച്ചു.ഒന്നാംറാങ്കോടെ പാസായി. അന്നു കിട്ടിയ സ്വർണ മെഡൽ പിറ്റേ ദിവസം തന്നെ പണയം വെച്ചു. അധികം വൈകാതെ വിൽക്കേണ്ടിയും വന്നു. കുഞ്ഞാമൻ പറയുന്നു .. എൻ്റെ സമൂഹം എനിക്കു തന്നത് അഞ്ചു കാര്യങ്ങളാണ്.. ദാരിദ്ര്യം. ഭയം.. അപകർഷത .. ആത്മവിശ്വാസമില്ലായ്മ .. ധൈര്യമില്ലായ്മ ..

അദ്ദേഹത്തിൻ്റെ ചില നിരീക്ഷണങ്ങൾ

1. ഉയർന്ന ജാതിക്കാർക്ക് ജാതി എപ്പോഴും മേൽക്കോയ്മയുടെ അടയാളമായിരിക്കും. താഴ്ന്ന ജാതിക്കാർക്ക് അത് അപമാനത്തിൻ്റെയും അപകർഷതയുടെയും .

2. ആനുകൂല്യം ശക്തൻ അശക്തനു കൊടുക്കുന്ന ദാക്ഷിണ്യമാണ്‌

3. നീതിന്യായ വ്യവസ്ഥ എന്നാൽ നീതിക്കുള്ള വ്യവസ്ഥയല്ല, ന്യായത്തിനുള്ള വ്യവസ്ഥയാണ്.

4. ഞങ്ങൾക്കു ലഭിച്ചത് ചില ആനുകൂല്യങ്ങളാണ്.മറ്റുള്ളവർക്കു ലഭിച്ചത് അവകാശങ്ങളാണ്.

5. ചിലർ നിയമ വ്യവസ്ഥയ്ക്കു വിധേയരാണ്.മറ്റു ചിലർ അതീതരാണ്. വേറെ ചിലർ നിയമ രഹിതമായി നിയന്ത്രിക്കപ്പെടുന്നു.

കുഞ്ഞാമൻ തിരുവനന്തപുരത്ത് സി ഡി എസ്സിൽ എം.ഫിലിനു ചേരുമ്പോൾ സി ഡി എസ് മേധാവിയായിരുന്ന ഡോ.കെ.എൻ.രാജിനോടു പറയുന്നുണ്ട്… താങ്കൾ എൻ്റെ സ്ഥാനത്തായിരുന്നെങ്കിൽ സ്കൂൾ ഫൈനൽ പാസാവില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്ത് യി രുന്നെങ്കിൽ നോബൽ സമ്മാന ജേതാവാകുമായിരുന്നു ..

അഞ്ചിലധികം പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവായിരുന്നു കുഞ്ഞാമൻ.27 വർഷം കാര്യവട്ടം കാമ്പസിൽ അധ്യാപകൻ .. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പ്രൊഫസർ .. എല്ലാ നേട്ടങ്ങൾക്കുമിടയിലും നൈരാശ്യവും ആത്മഹത്യാ പ്രേരണയും ഇടയ്ക്കു തല നീട്ടി.ആരോടും പരിഭവമില്ലാതെ.. ആർക്കുമിതിൽ പങ്കില്ലെന്നു പറഞ്ഞ് ജീവിതത്തോടു വിടപറഞ്ഞു..


 

വിലാസിനി രാജീവൻ

ഹരമായി …. മൂകാംബിക

 


വർത്തമാനം പറയാൻ പിശുക്ക് കാണിക്കാത്ത ഞാൻ സംസാരിച്ചിരിക്കാൻ ആളില്ലാതെ ഒറ്റക്ക് ഇടയ്ക്ക് യാത്രക്കിറങ്ങുന്നത് അതിൽ വേറെ ഒരു രസമുണ്ട് എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്.

യാത്രയുടെ ഗിയർ ആരോടും ചോദിക്കാതെ തന്നെ മാറ്റാം. ഈ യാത്രയിൽ വഴിയിൽ എവിടെയെങ്കിലും വച്ച് വേറെ ഒരാൾ ഒപ്പം കൂടും എന്നുറപ്പുണ്ടായിരുന്നു. ആള് കൂടെയുണ്ട്.കൂടെ തന്നെയുണ്ട്..

മഴ ഇന്നത്തെ എൻ്റെ ചങ്ങാതി. വർഷത്തിൽ രണ്ടു തവണ വരുമെങ്കിൽ,,ഒരു തവണ ഇയാളുടെ സൗകര്യം നോക്കി ഞാനിങ്ങെത്തും. ഇത്തവണ കുറച്ച് വൈകിയെന്നു മാത്രം.

എന്നോട് ചേർന്നങ്ങനെയുണ്ട്.. വിടാതെ. വല്ലാത്ത ഒരിഷ്ടം ഇടയ്ക്ക് ആള് കാണിച്ചപ്പോൾ കുടയുടെ ഒരു കമ്പി ഒടിഞ്ഞു. മഴയുള്ളപ്പോൾ ഈ അമ്പലമുറ്റത്തെ അന്തരീക്ഷത്തിന് ഒരു പ്രത്യേക ഭംഗിയാണ്.

മഴക്കാലത്ത് യാതൊരു തിരക്കുമില്ലാത്ത ഇവിടത്തെ ഇടവഴികളിലൂടെ വെറുതെയൊന്നു നടന്നു നോക്കണം.

നിറഞ്ഞൊഴുകുന്ന സൗപർണ്ണികയുടെ ആ യാത്രയുടെ ആഹ്ളാദ ആരവങ്ങൾ കേട്ടങ്ങനെ നില്ക്കണം. പറ്റിയാലൊന്നു മുങ്ങി നിവരണം.പുഞ്ചിരിയോടെ തണുത്തൊന്ന് വിറയ്ക്കണം.

മഴക്കാലത്ത് കുടജാദ്രിമല കയറണം. വേറിട്ട ഒരനുഭവം കാത്തിരിപ്പുണ്ട്. അട്ടയെ ശ്രദ്ധിച്ചു കയറുന്ന ഒരു മഴക്കാലത്ത് ഒറ്റപ്പെട്ടു പോയിട്ടുണ്ട്. മുന്നിലും പിന്നിലും ആളില്ലാതെ. ആളുകൾ വരുന്നതുവരെ കാത്തു നില്ക്കണോ അതോ കയറണോ,തിരിച്ചിറങ്ങി നോക്കണോ എന്ന് ശങ്കിച്ചു നിന്നിട്ടുണ്ട്. പിൽകാലത്ത് ആ അനുഭവമൊരു വെളിച്ചമേൽകിയിട്ടുണ്ട്.

ഇടിമിന്നലില്ലാത്ത മഴക്കാലം കുടജാദ്രിമലയിൽ ആസ്വാദ്യമായ ഒരു കാഴ്ചയൊരുക്കും. മഴയും,തണുത്ത കാറ്റും ചേർന്ന പ്രകൃതിയുടെ വോൾട്ടേജ് കുറഞ്ഞ ഒരു സുന്ദരമുഹൂർത്തമുണ്ട്. ആഹാ.. അനുഭവിച്ചറിയേണ്ടയൊന്ന്.

ചുട്ടുപൊള്ളുന്ന ഈ നട്ടാപ്ര വെയിലത്ത് കൊല്ലൂര് എങ്ങനെ മഴയെന്നല്ലേ?? മഴയൊന്നുമില്ല.,

ഓർമ്മകളിലാണ് മഴ നിന്നു പെയ്യുന്നത്.. ഓർമ്മകളിലാണ് ഇഷ്ടപ്പെട്ട കൊല്ലൂരിലെ മഴക്കാലം കടന്നു വന്ന് പെരുമ്പറ കൊട്ടുന്നത്. 24 തവണ താണ്ടി കഴിഞ്ഞ മൂകാംബിക യാത്രയുടെ നിർത്താതെ ഓടി കളിക്കുന്ന ഓർമ്മകളെ,, രസങ്ങളെ അവിടന്നും ഇവിടന്നുമായി പിടിച്ചു കൊണ്ട് വന്ന് കൂട്ടി വയ്ക്കുന്നതാണിവിടെ.

അതിൽ അടുക്കും ചിട്ടയും ഉണ്ടായികൊള്ളണമെന്നില്ല. സാഹചര്യവും കാലാവസ്ഥയുമൊക്കെ രംഗബോധമില്ലാതെ കടന്നു വരാം. ചുരുക്കി പറഞ്ഞാൽ ഒരു വെപ്രാളമയം കാണാമെന്നേ.. മൂകാംബിക യാത്രയെക്കുറിച്ച് ആരെന്ത് ചോദിച്ചാലും എന്നിൽ കടന്നു വരുന്ന അതേ വെപ്രാളം വാക്കുകളിൽ, വാചകങ്ങളിൽ കടന്നു വരുന്നതറിയുന്നുണ്ട്.

മൂകാംബിക ക്ഷേത്രം തൃശൂർ അടുത്തായിരുന്നുവെങ്കിൽ ഇത്ര തവണ പോകുമായിരുന്നോ എന്ന ചോദ്യം നേരിടേണ്ടി വന്നാൽ പെട്ടെന്ന് ഒരു ഉത്തരം പറയാൻ എനിക്ക് വിഷമിക്കേണ്ടി വരും. കാരണങ്ങൾ പലതായതു കൊണ്ടു തന്നെ. ഒരുപാട് പറഞ്ഞതും, പറയാൻ ഇഷ്ടപ്പെടാത്തതുമായ പലതും മുന്നിലുണ്ട്.

ചിലതെന്നും നമ്മിലുറങ്ങണം… നമ്മളിൽ ചേർന്നു മാത്രമങ്ങനെ ഉറങ്ങണം.

പിന്നെ,,പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല എന്നു മനസ്സു പറയുന്നതൊന്നും തുറന്നു വിടരുത്. ലക്ഷ്യത്തിലെത്തില്ല എന്നുറപ്പുള്ളതൊന്നും തൊടുക്കരുതല്ലോ? ചിലത് മനപ്പൂർവ്വം വിഴുങ്ങുന്നു.

ഭക്തിക്കപ്പുറം ചിന്തിക്കുന്നവർക്ക് കാണാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്തിടമെന്ന് തോന്നാം.. എന്നാൽ,, ചുറ്റുവട്ടത്ത് ഒളിഞ്ഞിരിക്കുന്ന ചില കാഴ്ചകളുണ്ട്. ഇവിടെത്തെ ഓരോ മനുഷ്യരും കാഴ്ചകളാണ്..

അവരുടെ ദിനചര്യകൾ കാഴ്ചകളാണ്.. ഓരോ കടകളും കാഴ്ചകളാണ്.. കെട്ടിയിടാതെ, കാലത്ത് തീറ്റ തേടി പുറത്തു പോയി വൈകീട്ട് തിരിച്ചെത്തുന്ന പശുക്കൾ കാഴ്ചകളാണ്..

സ്നേഹത്തിൻ്റെ ഭാഷയിൽ മാത്രമുള്ള സംസാരങ്ങൾ,, ശബ്ദങ്ങൾ കാഴ്ചകളാണ്…(മലയാളം പറഞ്ഞാൽ മതി.. അവർക്ക് മനസ്സിലാവും.) അത്രയങ്ങ് രുചിയില്ലാത്ത ‘കേരളീയ ഭക്ഷണം’ വിളമ്പുന്ന കേരളീയ ഹോട്ടലുകളും കാഴ്ചകളാണ്. കേരളീയ ഭക്ഷണം നമുക്ക് തരാൻ കാത്തിരിക്കുന്ന അവർ പുഞ്ചിരിക്കുന്ന കാഴ്ചകളാണ്.

ഒരു ലിറ്റർ പാലിൽ 3 ലിറ്റർ വെള്ളമൊഴിച്ച് ചൂടാക്കി പാൽചായ തന്ന് പറ്റിക്കപ്പെടുന്ന മലയാളീസിന് ഇവിടെത്തെ ചെറിയ ഗ്ലാസിലെ വലിയചായ കാഴ്ചകളാണ്…

സിന്ദൂരം തൊട്ട കല്ല്യാണം കഴിയാത്ത പെൺകുട്ടികൾ കാഴ്ചകളാണ്… കവുങ്ങിൻപൂവിൻ്റെ കതിർ തലമുടിയിൽ തിരുകി,, റോസാപൂവ് വച്ച പവറു കാണിക്കുന്ന സ്ത്രീകൾ കാഴ്ചകളാണ്.

സാധാരണ ഗതിയിൽ ഒരു അപരിചതനെ കണ്ടാൽ പ്രത്യേകിച്ച് ഒന്നും മനസ്സിലാവില്ല. അയാളിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് അയാളെ കാണാനാവുന്നത്.. മനസിലാവുന്നത്. അല്ലെങ്കിൽ,, അത് വെറുമൊരു നോട്ടം കൊണ്ടവസാനിക്കും. ഇവിടെ അങ്ങനെയാണ്. വെറുതെയങ്ങ് നോക്കിയാൽ ഒന്നും കാണാനാവില്ല. പ്രിയപ്പെട്ട ഒരു സ്ഥലമായി മാറിയത് ആഴ്ന്നിറങ്ങി നോക്കിയപ്പോഴാണ്.

ആദ്യമായി ഇവിടേക്ക് വന്നപ്പോൾ കുന്ദാപുര റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങിയത്. ബൈന്ദൂർ സ്റ്റേഷൻ അന്നില്ല. ബൈന്ദൂർ സ്റ്റേഷൻ തുടങ്ങുന്നതും അവിടന്നിങ്ങോട്ടുള്ള സ്റ്റേഷൻ്റെ വളർച്ചയിലും മൂകസാക്ഷികളിൽ ഒരാളായി ഞാനുമുണ്ട്.

വർഷങ്ങൾക്ക് മുമ്പ് നേത്രാവതിയിൽ ബൈന്ദൂരെന്ന ചെറിയ സ്റ്റേഷനിൽ 1.30 am വന്നിറങ്ങി ഒരു ചെറിയ ബെഞ്ചിൽ നേരം പുലരുന്നത് നോക്കി കാത്തു കിടന്നിട്ടുണ്ട്..പല തവണ. കൊതുകുകടിയും, തണുപ്പും

ടാക്സി ഡ്രൈവർമാരുടെ ഇടയ്ക്കുയരുന്ന കലപിലയും, നല്ല ഇരുട്ടും മാത്രം കൂട്ടിനുണ്ടാകും.

വന്നിറങ്ങിയ ചെറിയകൂട്ടം ആളുകൾ കാറോ, ഓട്ടോയോ വിളിച്ച് പോയിട്ടുണ്ടാകും. ട്രെയിൻ പോയി കഴിഞ്ഞാൽ ഉണ്ടായിരുന്ന സ്റ്റേഷനിലെ വെളിച്ചവും അണഞ്ഞു പോകും. അന്നതിനെ സ്റ്റേഷൻ എന്ന് സംബോധന ചെയ്യുമാറായിട്ടില്ല. ഇങ്ങോട്ട് പോരുമ്പോൾ ആ ട്രെയിനിലാണ് ടിക്കറ്റ് കിട്ടുക.

ഇന്നും പഴയ സ്റ്റേഷനും, കാടുപിടിച്ച ബെഞ്ചു കിടന്ന സ്ഥലവും വെറുതെ ഒന്നു നോക്കി പോകും. എവിടെയെങ്കിലും വച്ച് അറിയാതെ എന്തെങ്കിലുമൊന്ന് മനസ്സിൽ കയറി കൊളുത്തിയിട്ടുണ്ടെങ്കിൽ ആ ദൃശ്യങ്ങൾ കാലമെത്ര കഴിഞ്ഞാലും മനസിൽ നിന്ന് അത്ര വേഗം മാഞ്ഞു പോകില്ല എന്ന ഓർമ്മപ്പെടുത്തലാണ് ആ തിരിഞ്ഞു നോട്ടം. അന്നത് അത്ര സുഖകരമായിരുന്നില്ലെങ്കിലും ഇന്നത് നഷ്ടബോധമാണ്.

വേണമെങ്കിൽ ടാക്സി വിളിച്ച് പോകാം. അന്ന് തിരിച്ചു വരുന്നില്ലെങ്കിൽ പിന്നെന്തിന് ഈ ധ്യതിയെന്നാണ് ചിന്തിക്കാറ്. റൂം എടുക്കുന്നതും ഒഴിയുന്നതും സൗകര്യപ്രദവുമാകില്ല. ഒരു രാത്രി പൂർണ്ണമായും മൂകാംബികയിൽ കിട്ടണം.

കാലത്ത് ബൈന്ദൂരിൽ നിന്നുള്ള ബസ് യാത്ര ഒഴിവാക്കാനും പറ്റില്ല. അതും ഈ യാത്രയുടെ അവിഭാജ്യ ഘടകമാണ്. ആ ദേശത്തെ ആളുകളോടൊപ്പമുള്ള യാത്രക്ക് കിട്ടുന്ന അവസരമെങ്ങനെ ഒഴിവാക്കാൻ.

ഒരിക്കൽ നല്ല മഴയുള്ള ഒരു വെളുപ്പാൻ കാലം. ബൈന്ദൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 മിനിറ്റ് നടന്നാൽ ബസ്റ്റാൻ്റിലെത്താം. 5.30 am ന് ഒരു കുടയും ചൂടി ഞാൻ നില്ക്കുമ്പോൾ ജോലിക്കു പോകുന്ന ഒരു സ്വദേശി അടുത്ത് വന്ന് കുശലം ചോദിച്ചു.

അയാൾ സംസാരം തുടർന്നു.. “എവിടന്നാണ്?? ബസ്സ് ഇപ്പോൾ വരില്ല. കൃത്യസമയം പറഞ്ഞു തന്നു. ഇവിടെ തന്നെ നിന്നോ.. ഒറ്റക്കാണല്ലേ.??? നാട്ടിൽ മഴയുണ്ടോ??”

ഇങ്ങനെ പലതും അയാൾ ചോദിച്ചും പറഞ്ഞും കൊണ്ടേയിരുന്നു. ഒപ്പം സ്നേഹത്തോടെയുള്ള ഉപദേശങ്ങളും ചേർത്തുവച്ചു. ഒരപരിചിത സ്ഥലത്തെത്തപ്പെട്ട ഒരാൾക്ക് കണ്ടറിഞ്ഞ് സഹായമേകുന്ന ഒരു നല്ല മനുഷ്യൻ. കാര്യങ്ങളൊക്കെ പുഞ്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു തന്ന്, മനസിലായിട്ടുണ്ടെന്ന് ഉറപ്പു വരുത്തി റോഡിന് മറുവശത്തായി അദ്ദേഹത്തിനു പോകേണ്ട ബസ്സിനായി നടന്നു നീങ്ങി.

ഇപ്പോൾ ബസ്സില്ല എന്നെനിക്ക് അറിയാമായിരുന്നു. ഏറെക്കുറെ അയാൾ പറഞ്ഞതൊക്കെയും.

എന്നോട് കാര്യങ്ങൾ പറഞ്ഞു തരുന്ന അയാളിലെ സന്തോഷത്തെ ഒരു നിമിഷത്തേക്കു പോലും മങ്ങി പോകാതിരിക്കാൻ എന്നാലാകും വിധം ശ്രദ്ധിച്ചു. വേറൊന്നുകൊണ്ടുമല്ല.. മറ്റൊരാൾക്കും കൂടി വേണ്ടി ലാഭേച്ഛ കൂടാതെ സ്വയമേവ പ്രവർത്തിക്കുന്നവൻ,, സമയം നഷ്ടപ്പെടുത്തുന്നവൻ തലയുയർത്തി തന്നെ കടന്നു പോകട്ടെ.

അങ്ങോട്ടുള്ള യാത്രയിൽ അത്രകണ്ട് കടുത്ത കളർ ഡ്രസ്സ് ഉപയോഗിക്കാത്ത ആളുകൾ അവരുടെ ചെറിയവർത്തമാനങ്ങളുമായി ബസ്സിലേക്ക് വന്നു കയറും. നേരത്തെ പറഞ്ഞ പോലെ കവുങ്ങിൻ പൂക്കുലയുടെ കതിര് തലമുടിയിൽ തിരുകി ഓരോരോ സ്ത്രീകൾ ഇടയ്ക്കു നിന്നു കയറിവരും. നമ്മുടെ മുക്കുറ്റിക്കും, തുളസിക്കും, മുല്ലപ്പൂവിനും പകരമായിട്ടാണെന്ന് തോന്നുന്നു.. ഇത് തലമുടിയിഴകളിൽ നിക്ഷേപിക്കുന്നത്.

മുന്നോട്ടു പോകുമ്പോൾ ചെറിയ ചെറിയ വീടുകൾ കാണാം.. കടകൾ കാണാം.വിജനമായിടത്തെ ബസ് സ്റ്റോപ്പുകൾ.. സ്കൂളുകൾ.. കുട്ടികൾ. ഒരു കുട്ടി കൈ കാണിച്ചാലും ബസ്സ് നിർത്തും. അപ്പോൾ തോന്നും അടുത്ത ബസ്സിന് ഇടവേള കുറച്ചധികമുള്ളതുകൊണ്ടു മാത്രമാണെന്നാണ്. കയറിയ കുട്ടിയോടുള്ള ബസ്സിലെ ജീവനക്കാരുടെ പെരുമാറ്റം ശ്രദ്ധിച്ചാൽ ആ നിഗമനം പാടെ തെറ്റും.

ആ ബസ്സിലെ മറ്റു യാത്രക്കാർ എങ്ങനെയാണോ അങ്ങനെ തന്നെയാണ് അല്ലെങ്കിൽ ഒരു പടി കടന്നുള്ള പരിഗണന അവന്, അവൾക്ക് അവർ കൊടുക്കുന്നുണ്ട്.. നോക്കിയിരുന്നു പോകും. എന്നും കാണുന്ന കാഴ്ചയിൽ നിന്ന് വ്യത്യസ്തമായതെന്തും അത്ഭുതമാണല്ലോ?

ചില മാറ്റങ്ങൾ ഉണ്ടെങ്കിലും നമ്മുടെ പഴയ കാലത്തിൻ്റെ ഓർമ്മകളായി, അതിനോട് ചേർന്ന് നില്ക്കുന്ന പോലെ ഇന്നും അവിടെ ഏറെ പലതും അവശേഷിക്കുന്നുണ്ട്. നാഗരികത അധികമൊന്നും കടന്നു വരാതെ വഴിയിലെങ്ങുമതു കാണാം.

വേറൊന്നും കൂടിയുണ്ട്. അത് എടുത്തു പറയാനുള്ളതാണ്. ഇത്ര പഴയതെന്ന് നമ്മുക്ക് തോന്നിക്കാവുന്ന ജീവിതശൈലിയിൽ പോയ്കൊണ്ടിരിക്കുന്ന ഒരു ജനത ബസ്സിൽ ലിംഗഭേദമില്ലാതെ സീറ്റിലിരിക്കും. മര്യാദയോടെ. മനുഷ്യനെ മനുഷ്യനായി മാത്രം കണ്ട്.തൊട്ടുരുമ്മി. ഞെക്കി തോണ്ടിയെന്ന ശബ്ദമൊന്നും കേൾക്കാൻ യാതൊരു സാധ്യതയുമില്ല. വിശ്വാസത്തോടെയുള്ളആ ഇരിപ്പുകണ്ടാൽ ഈ നിഗമനത്തിലാണെത്തുക. അവരെന്നും അങ്ങനെയിരിക്കട്ടെ സന്തോഷമായി.

പച്ച പരിഷ്കാരികൾക്ക് നോക്കിയിങ്ങനെ നെടുവീർപ്പിടാം. ഇവിടൊന്നും ഈ യുഗത്തിൽ സംഭവിക്കാനിടയില്ല.

അമ്പല പരിസരം കുറച്ച് മാറിയിട്ടുണ്ട്. അഡികമാർ പുറത്തേക്ക് ഭൂമി വില്ക്കാറില്ല എന്നു കേട്ടറിവുണ്ട്.

ശ്രദ്ധിച്ചാൽ അത് ശരിയാണെന്ന് തോന്നും. നല്ല തീരുമാനമാണ്. അവര് അവരുടെ ശൈലിയിൽ നീങ്ങട്ടെ. ആ ഒരു ചുറ്റുപാടിലുള്ള മൂകാംബിക അമ്മയെത്തേടിയല്ലേ യഥാർത്ഥ ഭക്തരുടെ യാത്ര. അതിനു മാറ്റം വരണ്ട.

പിന്നെ അമ്പലത്തിലെ അഡികമാർക്ക് കാശിനോട് കുറച്ച് ആക്രാന്തം കൂടിയിട്ടുണ്ട്.അതങ്ങ് ക്ഷമിക്കുന്നു. കാരണം, മനുഷ്യൻ ”മതി” യെന്ന് പൂർണ്ണമനസ്സോടെ പറയാത്ത ഒന്നേ ഈ ഭൂമിയിലുള്ളൂവെന്ന് പല തവണ എനിക്ക് തോന്നിയിട്ടുണ്ട്.. പണം. എൻ്റെ മാത്രം തോന്നലായിരിക്കാം.

സ്വാർത്ഥതയോടെ ഞാൻ ആഗ്രഹിക്കുന്നുണ്ട്.. ആ ജനതയും, ബസ്സും, കടകളും, ഗ്രാമപ്രദേശങ്ങളും, പെരുമാറ്റങ്ങളും, സ്നേഹങ്ങളും എന്നും ഇങ്ങനെതന്നെ മാറ്റങ്ങൾ വരാതെ നിലനില്ക്കട്ടേയെന്ന്.

ചാൾസ്

ഇസഡോറാ…

 


ഇസഡോറാ…

ചിലങ്കകെട്ടിയ

നിന്റെചുവടുകളിൽ,

അല്ല ,

നൃത്തവിചാരങ്ങളുടെ

വിസ്മയങ്ങൾക്കൊപ്പം

നീ മറന്ന

നിന്റെകുട്ടികൾ !


പ്രിയ സിംഗർ …

നിന്റെ അശ്രദ്ധയുടെ

അഭിശാപമായ്

നഷ്ടപ്പെട്ട

രണ്ട് കുരുന്നുജീവനുകൾ !


അത് പക്ഷേ,

ഒരമ്മയുടെ

മനോവ്യഥകളിൽ

ജീവിതത്തിന്റെയും

മരണത്തിന്റെയുമിടയിലെ

നൂൽപ്പാലത്തിന്റെ

നേർത്തു വരുന്ന

ഇഴകളായിരുന്നു !


ഇസഡോറാ…

സെൻനദിയിൽ

താഴ്ന്നു താഴ്ന്നു

തണുത്തുറയുമ്പോൾ

നിന്റെകുഞ്ഞുങ്ങൾക്ക്

വിശക്കുന്നുണ്ടായിരുന്നോ ?


ഇസഡോറാ…

ശാന്തമെന്നു തോന്നിപ്പിക്കുന്ന

വിഷാദസാഗരംപോലെ,

സെൻനദിയുടെ

അടിത്തട്ടിൽ രൂപംകൊണ്ട്

ഉയർന്നുവന്ന

ഭീമാകാരങ്ങളായ

ചുഴികളായി

അത് നിന്നെത്തന്നെ

ചുഴറ്റിയെടുത്ത്

വലിച്ചു കൊണ്ടുപോയതോ?


കാർച്ചക്രങ്ങളുടെ കിതപ്പില്ലാത്ത

പാച്ചിലുകളിലും

നിന്റെ കഴുത്തിലുമായ്

മുറുക്കിക്കെട്ടിയ സ്കാർഫ് !

നിന്റെ നീതിയുടെ

അടയാളത്തിന്റെ

പ്രഖ്യാപനമായിരുന്നോ ?


മരണം സ്വീകരിച്ച്

കുരുന്നുകൾക്കൊപ്പം

ചെന്നുചേരാൻ വെമ്പിയ

മാതൃഹൃദയത്തിന്റെ

സ്പന്ദനങ്ങളിൽ

സെൻനദിയും

പിന്നെ –

രണ്ടു കുരുന്നു മുഖങ്ങളും

മാത്രമായിരുന്നു !


ഹാ! സിംഗർ

ഹതഭാഗ്യനായ നീയോ…

കറുത്തജീവിതത്തിന്റെ

അർത്ഥം തേടുകയായിരുന്നോ ?


 

അജികുമാർ നാരായണൻ