2024 ഏപ്രിൽ 30, ചൊവ്വാഴ്ച

ഇസഡോറാ…

 


ഇസഡോറാ…

ചിലങ്കകെട്ടിയ

നിന്റെചുവടുകളിൽ,

അല്ല ,

നൃത്തവിചാരങ്ങളുടെ

വിസ്മയങ്ങൾക്കൊപ്പം

നീ മറന്ന

നിന്റെകുട്ടികൾ !


പ്രിയ സിംഗർ …

നിന്റെ അശ്രദ്ധയുടെ

അഭിശാപമായ്

നഷ്ടപ്പെട്ട

രണ്ട് കുരുന്നുജീവനുകൾ !


അത് പക്ഷേ,

ഒരമ്മയുടെ

മനോവ്യഥകളിൽ

ജീവിതത്തിന്റെയും

മരണത്തിന്റെയുമിടയിലെ

നൂൽപ്പാലത്തിന്റെ

നേർത്തു വരുന്ന

ഇഴകളായിരുന്നു !


ഇസഡോറാ…

സെൻനദിയിൽ

താഴ്ന്നു താഴ്ന്നു

തണുത്തുറയുമ്പോൾ

നിന്റെകുഞ്ഞുങ്ങൾക്ക്

വിശക്കുന്നുണ്ടായിരുന്നോ ?


ഇസഡോറാ…

ശാന്തമെന്നു തോന്നിപ്പിക്കുന്ന

വിഷാദസാഗരംപോലെ,

സെൻനദിയുടെ

അടിത്തട്ടിൽ രൂപംകൊണ്ട്

ഉയർന്നുവന്ന

ഭീമാകാരങ്ങളായ

ചുഴികളായി

അത് നിന്നെത്തന്നെ

ചുഴറ്റിയെടുത്ത്

വലിച്ചു കൊണ്ടുപോയതോ?


കാർച്ചക്രങ്ങളുടെ കിതപ്പില്ലാത്ത

പാച്ചിലുകളിലും

നിന്റെ കഴുത്തിലുമായ്

മുറുക്കിക്കെട്ടിയ സ്കാർഫ് !

നിന്റെ നീതിയുടെ

അടയാളത്തിന്റെ

പ്രഖ്യാപനമായിരുന്നോ ?


മരണം സ്വീകരിച്ച്

കുരുന്നുകൾക്കൊപ്പം

ചെന്നുചേരാൻ വെമ്പിയ

മാതൃഹൃദയത്തിന്റെ

സ്പന്ദനങ്ങളിൽ

സെൻനദിയും

പിന്നെ –

രണ്ടു കുരുന്നു മുഖങ്ങളും

മാത്രമായിരുന്നു !


ഹാ! സിംഗർ

ഹതഭാഗ്യനായ നീയോ…

കറുത്തജീവിതത്തിന്റെ

അർത്ഥം തേടുകയായിരുന്നോ ?


 

അജികുമാർ നാരായണൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ