വർത്തമാനം പറയാൻ പിശുക്ക് കാണിക്കാത്ത ഞാൻ സംസാരിച്ചിരിക്കാൻ ആളില്ലാതെ ഒറ്റക്ക് ഇടയ്ക്ക് യാത്രക്കിറങ്ങുന്നത് അതിൽ വേറെ ഒരു രസമുണ്ട് എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്.
യാത്രയുടെ ഗിയർ ആരോടും ചോദിക്കാതെ തന്നെ മാറ്റാം. ഈ യാത്രയിൽ വഴിയിൽ എവിടെയെങ്കിലും വച്ച് വേറെ ഒരാൾ ഒപ്പം കൂടും എന്നുറപ്പുണ്ടായിരുന്നു. ആള് കൂടെയുണ്ട്.കൂടെ തന്നെയുണ്ട്..
മഴ ഇന്നത്തെ എൻ്റെ ചങ്ങാതി. വർഷത്തിൽ രണ്ടു തവണ വരുമെങ്കിൽ,,ഒരു തവണ ഇയാളുടെ സൗകര്യം നോക്കി ഞാനിങ്ങെത്തും. ഇത്തവണ കുറച്ച് വൈകിയെന്നു മാത്രം.
എന്നോട് ചേർന്നങ്ങനെയുണ്ട്.. വിടാതെ. വല്ലാത്ത ഒരിഷ്ടം ഇടയ്ക്ക് ആള് കാണിച്ചപ്പോൾ കുടയുടെ ഒരു കമ്പി ഒടിഞ്ഞു. മഴയുള്ളപ്പോൾ ഈ അമ്പലമുറ്റത്തെ അന്തരീക്ഷത്തിന് ഒരു പ്രത്യേക ഭംഗിയാണ്.
മഴക്കാലത്ത് യാതൊരു തിരക്കുമില്ലാത്ത ഇവിടത്തെ ഇടവഴികളിലൂടെ വെറുതെയൊന്നു നടന്നു നോക്കണം.
നിറഞ്ഞൊഴുകുന്ന സൗപർണ്ണികയുടെ ആ യാത്രയുടെ ആഹ്ളാദ ആരവങ്ങൾ കേട്ടങ്ങനെ നില്ക്കണം. പറ്റിയാലൊന്നു മുങ്ങി നിവരണം.പുഞ്ചിരിയോടെ തണുത്തൊന്ന് വിറയ്ക്കണം.
മഴക്കാലത്ത് കുടജാദ്രിമല കയറണം. വേറിട്ട ഒരനുഭവം കാത്തിരിപ്പുണ്ട്. അട്ടയെ ശ്രദ്ധിച്ചു കയറുന്ന ഒരു മഴക്കാലത്ത് ഒറ്റപ്പെട്ടു പോയിട്ടുണ്ട്. മുന്നിലും പിന്നിലും ആളില്ലാതെ. ആളുകൾ വരുന്നതുവരെ കാത്തു നില്ക്കണോ അതോ കയറണോ,തിരിച്ചിറങ്ങി നോക്കണോ എന്ന് ശങ്കിച്ചു നിന്നിട്ടുണ്ട്. പിൽകാലത്ത് ആ അനുഭവമൊരു വെളിച്ചമേൽകിയിട്ടുണ്ട്.
ഇടിമിന്നലില്ലാത്ത മഴക്കാലം കുടജാദ്രിമലയിൽ ആസ്വാദ്യമായ ഒരു കാഴ്ചയൊരുക്കും. മഴയും,തണുത്ത കാറ്റും ചേർന്ന പ്രകൃതിയുടെ വോൾട്ടേജ് കുറഞ്ഞ ഒരു സുന്ദരമുഹൂർത്തമുണ്ട്. ആഹാ.. അനുഭവിച്ചറിയേണ്ടയൊന്ന്.
ചുട്ടുപൊള്ളുന്ന ഈ നട്ടാപ്ര വെയിലത്ത് കൊല്ലൂര് എങ്ങനെ മഴയെന്നല്ലേ?? മഴയൊന്നുമില്ല.,
ഓർമ്മകളിലാണ് മഴ നിന്നു പെയ്യുന്നത്.. ഓർമ്മകളിലാണ് ഇഷ്ടപ്പെട്ട കൊല്ലൂരിലെ മഴക്കാലം കടന്നു വന്ന് പെരുമ്പറ കൊട്ടുന്നത്. 24 തവണ താണ്ടി കഴിഞ്ഞ മൂകാംബിക യാത്രയുടെ നിർത്താതെ ഓടി കളിക്കുന്ന ഓർമ്മകളെ,, രസങ്ങളെ അവിടന്നും ഇവിടന്നുമായി പിടിച്ചു കൊണ്ട് വന്ന് കൂട്ടി വയ്ക്കുന്നതാണിവിടെ.
അതിൽ അടുക്കും ചിട്ടയും ഉണ്ടായികൊള്ളണമെന്നില്ല. സാഹചര്യവും കാലാവസ്ഥയുമൊക്കെ രംഗബോധമില്ലാതെ കടന്നു വരാം. ചുരുക്കി പറഞ്ഞാൽ ഒരു വെപ്രാളമയം കാണാമെന്നേ.. മൂകാംബിക യാത്രയെക്കുറിച്ച് ആരെന്ത് ചോദിച്ചാലും എന്നിൽ കടന്നു വരുന്ന അതേ വെപ്രാളം വാക്കുകളിൽ, വാചകങ്ങളിൽ കടന്നു വരുന്നതറിയുന്നുണ്ട്.
മൂകാംബിക ക്ഷേത്രം തൃശൂർ അടുത്തായിരുന്നുവെങ്കിൽ ഇത്ര തവണ പോകുമായിരുന്നോ എന്ന ചോദ്യം നേരിടേണ്ടി വന്നാൽ പെട്ടെന്ന് ഒരു ഉത്തരം പറയാൻ എനിക്ക് വിഷമിക്കേണ്ടി വരും. കാരണങ്ങൾ പലതായതു കൊണ്ടു തന്നെ. ഒരുപാട് പറഞ്ഞതും, പറയാൻ ഇഷ്ടപ്പെടാത്തതുമായ പലതും മുന്നിലുണ്ട്.
ചിലതെന്നും നമ്മിലുറങ്ങണം… നമ്മളിൽ ചേർന്നു മാത്രമങ്ങനെ ഉറങ്ങണം.
പിന്നെ,,പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല എന്നു മനസ്സു പറയുന്നതൊന്നും തുറന്നു വിടരുത്. ലക്ഷ്യത്തിലെത്തില്ല എന്നുറപ്പുള്ളതൊന്നും തൊടുക്കരുതല്ലോ? ചിലത് മനപ്പൂർവ്വം വിഴുങ്ങുന്നു.
ഭക്തിക്കപ്പുറം ചിന്തിക്കുന്നവർക്ക് കാണാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്തിടമെന്ന് തോന്നാം.. എന്നാൽ,, ചുറ്റുവട്ടത്ത് ഒളിഞ്ഞിരിക്കുന്ന ചില കാഴ്ചകളുണ്ട്. ഇവിടെത്തെ ഓരോ മനുഷ്യരും കാഴ്ചകളാണ്..
അവരുടെ ദിനചര്യകൾ കാഴ്ചകളാണ്.. ഓരോ കടകളും കാഴ്ചകളാണ്.. കെട്ടിയിടാതെ, കാലത്ത് തീറ്റ തേടി പുറത്തു പോയി വൈകീട്ട് തിരിച്ചെത്തുന്ന പശുക്കൾ കാഴ്ചകളാണ്..
സ്നേഹത്തിൻ്റെ ഭാഷയിൽ മാത്രമുള്ള സംസാരങ്ങൾ,, ശബ്ദങ്ങൾ കാഴ്ചകളാണ്…(മലയാളം പറഞ്ഞാൽ മതി.. അവർക്ക് മനസ്സിലാവും.) അത്രയങ്ങ് രുചിയില്ലാത്ത ‘കേരളീയ ഭക്ഷണം’ വിളമ്പുന്ന കേരളീയ ഹോട്ടലുകളും കാഴ്ചകളാണ്. കേരളീയ ഭക്ഷണം നമുക്ക് തരാൻ കാത്തിരിക്കുന്ന അവർ പുഞ്ചിരിക്കുന്ന കാഴ്ചകളാണ്.
ഒരു ലിറ്റർ പാലിൽ 3 ലിറ്റർ വെള്ളമൊഴിച്ച് ചൂടാക്കി പാൽചായ തന്ന് പറ്റിക്കപ്പെടുന്ന മലയാളീസിന് ഇവിടെത്തെ ചെറിയ ഗ്ലാസിലെ വലിയചായ കാഴ്ചകളാണ്…
സിന്ദൂരം തൊട്ട കല്ല്യാണം കഴിയാത്ത പെൺകുട്ടികൾ കാഴ്ചകളാണ്… കവുങ്ങിൻപൂവിൻ്റെ കതിർ തലമുടിയിൽ തിരുകി,, റോസാപൂവ് വച്ച പവറു കാണിക്കുന്ന സ്ത്രീകൾ കാഴ്ചകളാണ്.
സാധാരണ ഗതിയിൽ ഒരു അപരിചതനെ കണ്ടാൽ പ്രത്യേകിച്ച് ഒന്നും മനസ്സിലാവില്ല. അയാളിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് അയാളെ കാണാനാവുന്നത്.. മനസിലാവുന്നത്. അല്ലെങ്കിൽ,, അത് വെറുമൊരു നോട്ടം കൊണ്ടവസാനിക്കും. ഇവിടെ അങ്ങനെയാണ്. വെറുതെയങ്ങ് നോക്കിയാൽ ഒന്നും കാണാനാവില്ല. പ്രിയപ്പെട്ട ഒരു സ്ഥലമായി മാറിയത് ആഴ്ന്നിറങ്ങി നോക്കിയപ്പോഴാണ്.
ആദ്യമായി ഇവിടേക്ക് വന്നപ്പോൾ കുന്ദാപുര റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങിയത്. ബൈന്ദൂർ സ്റ്റേഷൻ അന്നില്ല. ബൈന്ദൂർ സ്റ്റേഷൻ തുടങ്ങുന്നതും അവിടന്നിങ്ങോട്ടുള്ള സ്റ്റേഷൻ്റെ വളർച്ചയിലും മൂകസാക്ഷികളിൽ ഒരാളായി ഞാനുമുണ്ട്.
വർഷങ്ങൾക്ക് മുമ്പ് നേത്രാവതിയിൽ ബൈന്ദൂരെന്ന ചെറിയ സ്റ്റേഷനിൽ 1.30 am വന്നിറങ്ങി ഒരു ചെറിയ ബെഞ്ചിൽ നേരം പുലരുന്നത് നോക്കി കാത്തു കിടന്നിട്ടുണ്ട്..പല തവണ. കൊതുകുകടിയും, തണുപ്പും
ടാക്സി ഡ്രൈവർമാരുടെ ഇടയ്ക്കുയരുന്ന കലപിലയും, നല്ല ഇരുട്ടും മാത്രം കൂട്ടിനുണ്ടാകും.
വന്നിറങ്ങിയ ചെറിയകൂട്ടം ആളുകൾ കാറോ, ഓട്ടോയോ വിളിച്ച് പോയിട്ടുണ്ടാകും. ട്രെയിൻ പോയി കഴിഞ്ഞാൽ ഉണ്ടായിരുന്ന സ്റ്റേഷനിലെ വെളിച്ചവും അണഞ്ഞു പോകും. അന്നതിനെ സ്റ്റേഷൻ എന്ന് സംബോധന ചെയ്യുമാറായിട്ടില്ല. ഇങ്ങോട്ട് പോരുമ്പോൾ ആ ട്രെയിനിലാണ് ടിക്കറ്റ് കിട്ടുക.
ഇന്നും പഴയ സ്റ്റേഷനും, കാടുപിടിച്ച ബെഞ്ചു കിടന്ന സ്ഥലവും വെറുതെ ഒന്നു നോക്കി പോകും. എവിടെയെങ്കിലും വച്ച് അറിയാതെ എന്തെങ്കിലുമൊന്ന് മനസ്സിൽ കയറി കൊളുത്തിയിട്ടുണ്ടെങ്കിൽ ആ ദൃശ്യങ്ങൾ കാലമെത്ര കഴിഞ്ഞാലും മനസിൽ നിന്ന് അത്ര വേഗം മാഞ്ഞു പോകില്ല എന്ന ഓർമ്മപ്പെടുത്തലാണ് ആ തിരിഞ്ഞു നോട്ടം. അന്നത് അത്ര സുഖകരമായിരുന്നില്ലെങ്കിലും ഇന്നത് നഷ്ടബോധമാണ്.
വേണമെങ്കിൽ ടാക്സി വിളിച്ച് പോകാം. അന്ന് തിരിച്ചു വരുന്നില്ലെങ്കിൽ പിന്നെന്തിന് ഈ ധ്യതിയെന്നാണ് ചിന്തിക്കാറ്. റൂം എടുക്കുന്നതും ഒഴിയുന്നതും സൗകര്യപ്രദവുമാകില്ല. ഒരു രാത്രി പൂർണ്ണമായും മൂകാംബികയിൽ കിട്ടണം.
കാലത്ത് ബൈന്ദൂരിൽ നിന്നുള്ള ബസ് യാത്ര ഒഴിവാക്കാനും പറ്റില്ല. അതും ഈ യാത്രയുടെ അവിഭാജ്യ ഘടകമാണ്. ആ ദേശത്തെ ആളുകളോടൊപ്പമുള്ള യാത്രക്ക് കിട്ടുന്ന അവസരമെങ്ങനെ ഒഴിവാക്കാൻ.
ഒരിക്കൽ നല്ല മഴയുള്ള ഒരു വെളുപ്പാൻ കാലം. ബൈന്ദൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 മിനിറ്റ് നടന്നാൽ ബസ്റ്റാൻ്റിലെത്താം. 5.30 am ന് ഒരു കുടയും ചൂടി ഞാൻ നില്ക്കുമ്പോൾ ജോലിക്കു പോകുന്ന ഒരു സ്വദേശി അടുത്ത് വന്ന് കുശലം ചോദിച്ചു.
അയാൾ സംസാരം തുടർന്നു.. “എവിടന്നാണ്?? ബസ്സ് ഇപ്പോൾ വരില്ല. കൃത്യസമയം പറഞ്ഞു തന്നു. ഇവിടെ തന്നെ നിന്നോ.. ഒറ്റക്കാണല്ലേ.??? നാട്ടിൽ മഴയുണ്ടോ??”
ഇങ്ങനെ പലതും അയാൾ ചോദിച്ചും പറഞ്ഞും കൊണ്ടേയിരുന്നു. ഒപ്പം സ്നേഹത്തോടെയുള്ള ഉപദേശങ്ങളും ചേർത്തുവച്ചു. ഒരപരിചിത സ്ഥലത്തെത്തപ്പെട്ട ഒരാൾക്ക് കണ്ടറിഞ്ഞ് സഹായമേകുന്ന ഒരു നല്ല മനുഷ്യൻ. കാര്യങ്ങളൊക്കെ പുഞ്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു തന്ന്, മനസിലായിട്ടുണ്ടെന്ന് ഉറപ്പു വരുത്തി റോഡിന് മറുവശത്തായി അദ്ദേഹത്തിനു പോകേണ്ട ബസ്സിനായി നടന്നു നീങ്ങി.
ഇപ്പോൾ ബസ്സില്ല എന്നെനിക്ക് അറിയാമായിരുന്നു. ഏറെക്കുറെ അയാൾ പറഞ്ഞതൊക്കെയും.
എന്നോട് കാര്യങ്ങൾ പറഞ്ഞു തരുന്ന അയാളിലെ സന്തോഷത്തെ ഒരു നിമിഷത്തേക്കു പോലും മങ്ങി പോകാതിരിക്കാൻ എന്നാലാകും വിധം ശ്രദ്ധിച്ചു. വേറൊന്നുകൊണ്ടുമല്ല.. മറ്റൊരാൾക്കും കൂടി വേണ്ടി ലാഭേച്ഛ കൂടാതെ സ്വയമേവ പ്രവർത്തിക്കുന്നവൻ,, സമയം നഷ്ടപ്പെടുത്തുന്നവൻ തലയുയർത്തി തന്നെ കടന്നു പോകട്ടെ.
അങ്ങോട്ടുള്ള യാത്രയിൽ അത്രകണ്ട് കടുത്ത കളർ ഡ്രസ്സ് ഉപയോഗിക്കാത്ത ആളുകൾ അവരുടെ ചെറിയവർത്തമാനങ്ങളുമായി ബസ്സിലേക്ക് വന്നു കയറും. നേരത്തെ പറഞ്ഞ പോലെ കവുങ്ങിൻ പൂക്കുലയുടെ കതിര് തലമുടിയിൽ തിരുകി ഓരോരോ സ്ത്രീകൾ ഇടയ്ക്കു നിന്നു കയറിവരും. നമ്മുടെ മുക്കുറ്റിക്കും, തുളസിക്കും, മുല്ലപ്പൂവിനും പകരമായിട്ടാണെന്ന് തോന്നുന്നു.. ഇത് തലമുടിയിഴകളിൽ നിക്ഷേപിക്കുന്നത്.
മുന്നോട്ടു പോകുമ്പോൾ ചെറിയ ചെറിയ വീടുകൾ കാണാം.. കടകൾ കാണാം.വിജനമായിടത്തെ ബസ് സ്റ്റോപ്പുകൾ.. സ്കൂളുകൾ.. കുട്ടികൾ. ഒരു കുട്ടി കൈ കാണിച്ചാലും ബസ്സ് നിർത്തും. അപ്പോൾ തോന്നും അടുത്ത ബസ്സിന് ഇടവേള കുറച്ചധികമുള്ളതുകൊണ്ടു മാത്രമാണെന്നാണ്. കയറിയ കുട്ടിയോടുള്ള ബസ്സിലെ ജീവനക്കാരുടെ പെരുമാറ്റം ശ്രദ്ധിച്ചാൽ ആ നിഗമനം പാടെ തെറ്റും.
ആ ബസ്സിലെ മറ്റു യാത്രക്കാർ എങ്ങനെയാണോ അങ്ങനെ തന്നെയാണ് അല്ലെങ്കിൽ ഒരു പടി കടന്നുള്ള പരിഗണന അവന്, അവൾക്ക് അവർ കൊടുക്കുന്നുണ്ട്.. നോക്കിയിരുന്നു പോകും. എന്നും കാണുന്ന കാഴ്ചയിൽ നിന്ന് വ്യത്യസ്തമായതെന്തും അത്ഭുതമാണല്ലോ?
ചില മാറ്റങ്ങൾ ഉണ്ടെങ്കിലും നമ്മുടെ പഴയ കാലത്തിൻ്റെ ഓർമ്മകളായി, അതിനോട് ചേർന്ന് നില്ക്കുന്ന പോലെ ഇന്നും അവിടെ ഏറെ പലതും അവശേഷിക്കുന്നുണ്ട്. നാഗരികത അധികമൊന്നും കടന്നു വരാതെ വഴിയിലെങ്ങുമതു കാണാം.
വേറൊന്നും കൂടിയുണ്ട്. അത് എടുത്തു പറയാനുള്ളതാണ്. ഇത്ര പഴയതെന്ന് നമ്മുക്ക് തോന്നിക്കാവുന്ന ജീവിതശൈലിയിൽ പോയ്കൊണ്ടിരിക്കുന്ന ഒരു ജനത ബസ്സിൽ ലിംഗഭേദമില്ലാതെ സീറ്റിലിരിക്കും. മര്യാദയോടെ. മനുഷ്യനെ മനുഷ്യനായി മാത്രം കണ്ട്.തൊട്ടുരുമ്മി. ഞെക്കി തോണ്ടിയെന്ന ശബ്ദമൊന്നും കേൾക്കാൻ യാതൊരു സാധ്യതയുമില്ല. വിശ്വാസത്തോടെയുള്ളആ ഇരിപ്പുകണ്ടാൽ ഈ നിഗമനത്തിലാണെത്തുക. അവരെന്നും അങ്ങനെയിരിക്കട്ടെ സന്തോഷമായി.
പച്ച പരിഷ്കാരികൾക്ക് നോക്കിയിങ്ങനെ നെടുവീർപ്പിടാം. ഇവിടൊന്നും ഈ യുഗത്തിൽ സംഭവിക്കാനിടയില്ല.
അമ്പല പരിസരം കുറച്ച് മാറിയിട്ടുണ്ട്. അഡികമാർ പുറത്തേക്ക് ഭൂമി വില്ക്കാറില്ല എന്നു കേട്ടറിവുണ്ട്.
ശ്രദ്ധിച്ചാൽ അത് ശരിയാണെന്ന് തോന്നും. നല്ല തീരുമാനമാണ്. അവര് അവരുടെ ശൈലിയിൽ നീങ്ങട്ടെ. ആ ഒരു ചുറ്റുപാടിലുള്ള മൂകാംബിക അമ്മയെത്തേടിയല്ലേ യഥാർത്ഥ ഭക്തരുടെ യാത്ര. അതിനു മാറ്റം വരണ്ട.
പിന്നെ അമ്പലത്തിലെ അഡികമാർക്ക് കാശിനോട് കുറച്ച് ആക്രാന്തം കൂടിയിട്ടുണ്ട്.അതങ്ങ് ക്ഷമിക്കുന്നു. കാരണം, മനുഷ്യൻ ”മതി” യെന്ന് പൂർണ്ണമനസ്സോടെ പറയാത്ത ഒന്നേ ഈ ഭൂമിയിലുള്ളൂവെന്ന് പല തവണ എനിക്ക് തോന്നിയിട്ടുണ്ട്.. പണം. എൻ്റെ മാത്രം തോന്നലായിരിക്കാം.
സ്വാർത്ഥതയോടെ ഞാൻ ആഗ്രഹിക്കുന്നുണ്ട്.. ആ ജനതയും, ബസ്സും, കടകളും, ഗ്രാമപ്രദേശങ്ങളും, പെരുമാറ്റങ്ങളും, സ്നേഹങ്ങളും എന്നും ഇങ്ങനെതന്നെ മാറ്റങ്ങൾ വരാതെ നിലനില്ക്കട്ടേയെന്ന്.
ചാൾസ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ