2023 നവംബർ 29, ബുധനാഴ്‌ച
മുഖമൊഴി
നമ്മുടെ പെൺകുട്ടികൾ ഉറക്കെ സംസാരിക്കുവാൻ പാടില്ല. ഉറക്കെ കരയാൻ പാടില്ല. കാലങ്ങളായി നമ്മൾ കേൾക്കുന്നതും, പെൺകുട്ടികളെ ശാസിക്കുന്നതുമായ വാചകങ്ങളാണ്. ലിംഗനീതിയില്ലാത്ത വാചകങ്ങൾ തന്നെ. ആൺകുട്ടികൾക്ക് ഇതൊക്കെയാകാം എന്ന് നമ്മൾ ചിന്തിക്കുന്നതോടൊപ്പം ഈ തോന്നൽ ആൺ കുട്ടികളിലും പെൺ കുട്ടികളിലും ഒരു പോലെ സ്വാധീനിക്കപ്പെടുന്നു. ഇതൊരു നല്ല ഉപദേശമായാണ് പലരും കാണുന്നത്. എന്നാൽ ഇത് പെൺ കുട്ടികളോട് ചെയ്യുന്ന വലിയ ചതിയാണ്.
എങ്ങനെയൊക്കെ ഇതിന്റെ സ്വാധീനം പെൺകുട്ടികളെ ചതിക്കുന്നു എന്ന് നോക്കാം. ആൺകുട്ടികളേക്കാൾ താഴ്ന്ന ഒരാളാണ് ഞാൻ എന്ന ചിന്തയുണ്ടാകുന്നു. അവർ ചെയ്യുന്ന പലകാര്യങ്ങളും തങ്ങൾക്ക് ചെയ്യാൻ കഴിയില്ല എന്ന തോന്നൽ അപകർഷതാ ബോധത്തിലേയ്ക്കും, അടിമത്വ മനോഭാവത്തിലേക്കും നയിക്കുന്നു.
അടുത്ത വലിയ പ്രശനം, ഉറക്കെ കരയാനോ, ശബ്ദമുണ്ടാക്കാനോ ശീലമില്ലാത്തവർ, അവർക്കു അപകടമോ ദുരനുഭവമോ ഉണ്ടാകുമ്പോൾ പകച്ചു പോകുന്നു. പ്രതികരണശേഷി ഇല്ലാതാകുന്നു. ആ സാഹചര്യം മറ്റുള്ളവരെ അറിയിച്ചു രക്ഷപെടാനുള്ള അവസരം ഇല്ലാതാകുന്നു. പല സ്ത്രീകളും അവർക്കു നേരെയുള്ള അതിക്രമങ്ങളിൽ പ്രതികരിക്കാത്തതിന്റെ കാരണവും ഇത് തന്നെ.
അത് പോലെ തന്നെയാണ് നല്ല/ ചീത്ത സ്പർശനങ്ങൾ. ഇത് പെൺകുട്ടികളും ആൺകുട്ടികളും അറിഞ്ഞിരിക്കണം. തെറ്റായ ഒരു സ്പർശ്ശനം തടയാൻ അവർക്കു കഴിയണം. തന്റെ സമ്മതമില്ലാതെ ഒരാൾ തന്റെ ശരീരത്തിൽ സ്പർശിക്കുന്നത് തടയാൻ വാക്കുകൾ കൊണ്ടോ ഒരു നോട്ടം കൊണ്ടോ പോലും കഴിയും. അതിനു പ്രോത്സാഹനം നൽകേണ്ടത്, മാതാപിതാക്കളാണ്, കുടുംബമാണ്, അധ്യാപകരാണ്, സമൂഹമാണ്.
ഇത്രയും എഴുതേണ്ടി വന്നത്, കഴിഞ്ഞ ദിവസം ഉണ്ടായ രാഷ്ട്രീയക്കാരനായ സിനിമാനടനും, മാധ്യമപ്രവർത്തകയായ ഒരു സ്ത്രീയും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണമാണ്. തന്റെ ശരീരം തന്റെ അവകാശമാണെന്ന് അവർക്ക് അപ്പോൾ തന്നെ ബോധ്യപ്പെടുത്താമായിരുന്നു. എങ്കിൽ പ്രശ്നങ്ങൾ ഇത്ര സങ്കീർണ്ണമാകുമായിരുന്നില്ല. അതിനു പറ്റാതെ പോയ കാര്യമാണ് മുകളിൽ സൂചിപ്പിച്ചത്.
നമ്മുടെ പെൺകുട്ടികൾ ഉറക്കെ സംസാരിക്കട്ടെ. ഉച്ചത്തിൽ പറയട്ടെ. അതവരുടെ അവകാശമാണ്.
ഡോ. സുനീത് മാത്യു
ഛായാരൂപൻ
പാടുകൾ
വെട്ടിമാറ്റുന്തോറും പൊട്ടി
മുളയ്ക്കുന്നോർമ്മകൾ
വാസരത്തിന്നേറിയപങ്കും
കരണ്ടു കൊണ്ടിരുന്ന പുഴു
പ്യൂപ്പയായ്പോലും
സമാധിക്കൊടുവിൽ ശലഭമാകും
പിന്നെപിന്നെ നീരൂറ്റിത്തന്ന
ഇലയെ മറക്കും
നിറമുള്ള പൂവിനെ തേടും
നീരിൻ്റെ ചവർപ്പ് മറക്കും
മധുവിൻ്റെ മധുരം കൊതിക്കും
നീരുറ്റിക്കൊടുത്ത ഇലയിലപ്പോഴും
പുഴു കരണ്ട പാടുകൾ ശേഷിക്കും
ലിജി സോന
കൊടുമുടി ഭീമന്മാരെ ആസ്വദിക്കാം – ടൈഗർ ഹിൽ, ഡാർജീലിംഗ്
മലനിരകളുടെ റാണിയായ വെസ്റ്റ്ബംഗാളിലെ ഡാർജീലിംഗ്, അവിടുന്ന് 11 കിലോമീറ്റർ മാറി മനോഹരമായ ഒരു മലനിര. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ, യാത്രികരുടെ ഇഷ്ട്ട കേന്ദ്രമായ ടൈഗർ ഹിൽ. ടൈഗർ ഹില്ലിലേക്ക് നടത്തിയ എന്റെ യാത്രയേ ഇവിടെ കുറിക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെയും അഞ്ചാമത്തെയും പർവത നിരകൾ ആയ എവറെസ്റ്റിന്റെയും കാഞ്ചൻജങ്കയുടെ അതിമനോഹരമായ കാഴ്ച്ചകൾ തേടി ആണ് അതിരാവിലെ ടൈഗർ ഹിൽ ലക്ഷ്യമാക്കി യാത്ര ചെയ്തത്. ദൃശ്യ ഭംഗികൾക്ക് അപ്പുറം ചരിത്രവും രാഷ്ട്രീയ പ്രാധാന്യവും പേറുന്ന ടൈഗർ ഹിൽ. നൂറ്റാണ്ടുകൾ ആയി പ്രദേശ വാസികളുടെയും യാത്രികരുടെയും പ്രധാന കേന്ദ്രമാണ് ഇവിടം.
ടൈഗർ ഹില്ലിനെ പറ്റി ആദ്യകാല പരാമർശങ്ങൾ ടിബറ്റൻ ബുദ്ധമത ഗ്രന്ഥങ്ങളിൽ ആണ് സൂചിപ്പിച്ചിരിക്കുന്നത്. ബുദ്ധമത വിശ്വാസികളുടെ ആദ്യകാല തീർത്ഥാടന കേന്ദ്രവും പുണ്യ പുരാതന സ്ഥലവും ആയിരുന്നു ടൈഗർ ഹിൽ. പിന്നീട് ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശ കാലത്ത് പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് സൈനീകർ ഈ സ്ഥലം കയ്യേറുകയും അവരുടെ സൈനീക ഔട്പോസ്റ്റ് ആയി മാറ്റുകയും ചെയ്തു എന്ന് പറയപ്പെടുന്നു.
ആക്കാലത്തെ ബ്രിട്ടീഷ് ഓഫിസർമാരുടെ പ്രിയപ്പെട്ട സ്ഥലം ആയി മാറി ടൈഗർ ഹിൽ. അത് അവരുടെ ഭരണ നീക്കങ്ങൾക്ക് സഹായകമായ സ്ഥലം എന്നതിൽ ഉപരി അതിന്റെ മനോഹാരിത തന്നെ ആയിരുന്നു കാരണം.
പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ സൈന്യം സൈനീക നിരീക്ഷണങ്ങൾക്ക് ഈ സ്ഥലം ഉപയോഗിക്കുന്നു എങ്കിൽ പോലും പൊതുജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തു എന്നതും ശ്രദ്ധേയമാണ്. 1999 ലെ കാർഗിൽ യുദ്ധത്തിൽ ഒരു പ്രധാന യുദ്ധം നടന്ന സ്ഥലം കൂടെ ആണ് എന്നത് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നു. പാകിസ്ഥാൻ ആർമ്മിയിൽ നിന്നും ടൈഗർ ഹിൽ തിരിച്ചു പിടിച്ചത് വലിയ നേട്ടം ആയി ചരിത്രങ്ങളിൽ രേഖപ്പെടുത്തുന്നു..
അതിരാവിലെ ആണ് ടൈഗർ ഹില്ലിലെ ഏറ്റവും മനോഹരമായ കാഴ്ച്ച. സൂര്യൻ ഉദിച്ചുയരുമ്പോൾ തെളിഞ്ഞു വരുന്ന എവറസ്റ്റ് – കാഞ്ചൻജങ്ക മലനിരകളുടെ ഏറ്റവും മനോഹരമായ കാഴ്ച്ച. താഴെ ഔട്പോസ്റ്റിൽ നിന്നും 80 രൂപ ടിക്കറ്റ് എടുത്ത് വേണം ടൈഗർ ഹിൽ കയറാൻ. നടന്നു കയറുക എന്നത് അത്രയ്ക്ക് എളുപ്പമല്ലാത്ത കൊണ്ട് മുകളിൽ വരെ മനോഹരമായ റോഡുകൾ സർക്കാർ നിർമ്മിച്ചിട്ടുണ്ട്. മനോഹരമായ ഒരു കാട്ട് വഴികളിലൂടെ കുത്തനെയുള്ള ഡ്രൈവിംഗ് ചെന്നെത്തിക്കുന്നത് ടൈഗർ ഹില്ലിന്റെ ഉച്ചിയിൽ ആണ്. മുകളിൽ യാത്രികർക്ക് വേണ്ടി പണി കഴിപ്പിച്ച വ്യൂ പോയിന്റുകൾ. കോടമഞ്ഞു ചതിച്ചില്ലെങ്കിൽ നമുക്ക് സാക്ഷ്യം വഹിക്കാൻ പറ്റുന്നത് ആകാശം മുട്ടെ ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന പർവതങ്ങൾ ആണ്. മഞ്ഞു മൂടി പഞ്ഞിക്കെട്ട് പോലെ വെളുത്തിരിക്കുന്ന എവറസ്റ്റ്-കാഞ്ചൻജങ്ക മലനിരകൾ.
മേഘങ്ങളെ കീറി മുറിച്ചുകൊണ്ട് സ്വർണ്ണ നിറത്തിൽ കൊടുമുടികളിൽ പതിക്കുന്ന സൂര്യ കിരണങ്ങൾ, ഇടക്ക് അവയെ മൂടാനായി എത്തുന്ന മേഘങ്ങളും കോടമഞ്ഞും. അവിടെ സ്ഥാപിച്ച ടെലിസ്കോപ്പിൽ 50 രൂപ ടിക്കറ്റ് നൽകിയാൽ അവയെ അടുത്ത് കാണാം. പക്ഷെ അതിന്റെ ആവശ്യം ഇല്ലാതെ തന്നെ അത്രയും മനോഹരമായി നമുക്ക് അവിടം ആസ്വദിക്കാൻ സാധിക്കും.
ടിബറ്റൻസംസ്ക്കാരം എടുത്തു പറയുന്നതാണ് അങ്ങോട്ടുള്ള വഴികൾ അത്രയും. ഇരു വസങ്ങളിലും മുകളിലും പാറി നടക്കുന്ന ടിബറ്റൻ ഫ്ലാഗുകൾ, ഇടയ്ക്ക് ചെറിയ ക്ഷേത്രങ്ങൾ, ഇരു വസങ്ങളിലും മൃഗങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സൂചന ബോർഡുകൾ, അപൂർവ്വമായ സസ്യ വൃക്ഷാദികൾ, പൂക്കൾ, കിളികൾ…
ടൈഗർ ഹിൽ ഒരു അത്ഭുതം ആണ്. അത് ചരിത്രം കൊണ്ടും കാഴ്ച്ചകൾ കൊണ്ടും. ഡാർജീലിംഗ് യാത്ര അതിന്റെ പൂർണതയിൽ എത്തണം എങ്കിൽ ടൈഗർ ഹിൽ കൂടെ കീഴടക്കാതെ സാധിക്കില്ല.. ജീവിതത്തിൽ ഒരു തവണ എങ്കിലും ടൈഗർ ഹില്ലിന്റെ മുകളിൽ നിന്ന് ഒരു കപ്പ് ചായ നുണഞ്ഞുകൊണ്ട് ആ തണുപ്പിൽ ദൂരെ തലയുയർത്തി നിൽക്കുന്ന കൊടുമുടി ഭീമന്മാരെ ആസ്വദിക്കണം.
ഹാ…. അതൊരു സുഖമുള്ള കാഴ്ചകളാണ്.
ശ്യാം സോർബ
ഗുരുസാഗരം : ഒ.വി.വിജയൻ
അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...




