2020 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

മുഖ മൊഴി

 


നന്നായി എഴുതുന്ന, എന്നാൽ അത്ര പ്രശസ്തരല്ലാത്ത എഴുത്തുകാർക്ക് ഒരു പ്രോത്സാഹനം എന്നതാണ് ഇതിവൃത്തം സാംസ്‌കാരിക മാസികയുടെ ലക്‌ഷ്യം. വളരെ മനോഹരമായി കഥകളും കവിതകളും എഴുതുന്ന ധാരാളം ആളുകൾ പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലുമുണ്ട്. അവർക്കൊന്നും അർഹമായ അംഗീകാരം എവിടെയും കിട്ടുന്നില്ലെന്ന് മാത്രമല്ല, അവർ അറിയപ്പെടാതെ പോകുകയും ചെയ്യുന്നു. അവരുടെ മനോഹരമായ സൃഷ്ടികൾക്ക് ഒരിടം. അതിനാണ് ഇതിവൃത്തം മാസിക.

കഥകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഇതിവൃത്തം എന്നൊരു ഫേസ് ബുക്ക് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. അതി മനോഹരങ്ങളായ സൃഷ്ടികൾ ദിനം പ്രതി ഗ്രൂപ്പിനെ സമ്പുഷ്ടമാക്കുന്നു. തുടങ്ങി ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഇത്ര സജീവമായ ഒരു ഗ്രൂപ്പായി തീരും എന്ന് അന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഗ്രൂപ്പിനെ ഒരു കുടുംബമായി ഏറ്റെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി പറയുന്നതിനും ഈ അവസരം ഉപയോഗിക്കുകയാണ്. ഇതിവൃത്തം മാസികയുടെ ഭൂരിപക്ഷം സൃഷ്ടികളും ഗ്രൂപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കഥകൾക്കും കവിതകൾക്കും മറ്റു സാഹിത്യ രൂപങ്ങൾക്കുമായിരിക്കും.

ഇതിവൃത്തത്തിലേക്ക് സൃഷ്ടികൾ അയക്കേണ്ടവർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്. അതിൽ നിന്നും നല്ല സൃഷ്ടികൾ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കുക എന്നൊരു രീതി മാത്രമേ ഇപ്പോൾ നിലവിലുള്ളൂ. മറ്റു രീതികളിൽ അയക്കുന്ന സൃഷ്ടികൾ പരിഗണിക്കുന്നതല്ല. നല്ല സൃഷ്ടികൾ മാസികയിൽ പ്രസിദ്ധീകരിക്കുകയും വിവരം സൃഷ്ടികർത്താക്കളെ കമന്റായി അറിയിക്കുകയും ചെയ്യും. സൃഷ്ടികൾക്ക് പ്രതിഫലം നൽകുന്നതല്ല.

സാഹിത്യതൽപ്പരരായ ആർക്കും ഗ്രൂപ്പിൽ അംഗങ്ങളാകാവുന്നതാണ്. രാഷ്ടീയ ചർച്ച അനുവദനീയമല്ല. എഴുത്തു ഭാഷ സഭ്യമായിരിക്കണം. ഇതിൽ ഉൾപ്പെടുത്തുന്ന സൃഷ്ടികളുടെ ഉത്തരവാദിത്തവും ഉടമസ്ഥാവകാശവും സൃഷ്ടികർത്താക്കൾക്ക് മാത്രം. ഗ്രൂപ്പിൽ ചേർക്കുന്ന സാഹിത്യ സൃഷ്ടികൾ മൗലീകവും നിയമാനുസരണവുമായിരിക്കണം. ഫോർവേഡഡ് / ഷെയേർഡ് സൃഷ്ടികൾ സ്വീകാര്യമല്ല. എല്ലാ തീരുമാനങ്ങളിലും അഡ്മിന്റെ തീരുമാനം അന്തിമമായിരിക്കും.

ഇവിടെ ചേർക്കുന്ന കൃതികൾ വായിക്കുകയും സഭ്യമായ ഭാഷയിൽ അഭിപ്രായം പ്രകടിപ്പിക്കുന്നതും സ്വാഗതം ചെയ്യുന്നു. നല്ല എഴുത്തുകാരെ വളർത്തിയെടുക്കുക എന്ന സംരഭത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യർത്ഥനയുണ്ട്.


ഡോ. സുനീത് മാത്യു


ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി

 



“A reader lives a thousand lives before he dies . . . The man who never reads lives only one.” 

                                                                                                                 – George R.R. Martin


ഏറെ പ്രസക്തമായ ഒരു വചനമാണിത്. വായനയില്ലാത്തവർ ഒരു ജന്മം ജീവിക്കുമ്പോൾ വായിക്കുന്നവർ മരിക്കുന്നതിന് മുൻപ് ആയിരം ജന്മങ്ങൾ ജീവിക്കുന്നു. വായനാശീലമില്ലാത്തവർക്കൊരുപക്ഷേ ഇതിന്റെ അർഥം മനസ്സിലാകുകയില്ല. കാരണം അവന്റെ കാഴ്ച്ചയിൽ എല്ലാവരും ഒരു ജന്മം മാത്രമേ ജീവിക്കുന്നുള്ളൂ. ഇത് തന്നെയാണ് വായിക്കുന്നവരും വായിക്കാത്തവരും തമ്മിലുള്ള വ്യത്യാസം.

വായനയ്ക്ക് പല ഗുണങ്ങളാണുള്ളത്. വായന നമുക്ക് സന്തോഷം തരുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഏകാന്തവാസം നടത്തുന്നവർക്ക് ഏറ്റവും അനുയോജ്യമെന്ന് പറയാം. അത് മാനസിക പിരി മുറുക്കം കുറയ്ക്കും. നല്ല ഉറക്കം തരും. ( പേടിപ്പെടുത്തുന്ന കാര്യങ്ങൾ വായിച്ചിട്ട് ഉറക്കം നഷ്ടപ്പെട്ടേക്കാം.) വർഷങ്ങളെടുത്താലും സമ്പാദിക്കുവാൻ കഴിയാത്ത ചില അറിവുകൾ നിമിഷങ്ങൾക്കുള്ളിൽ പകർന്നു തരുവാൻ വായനക്ക് കഴിയും. വായന നമ്മുടെ ഭാഷയെയും ആശയവിനിമയത്തെയും സമ്പുഷ്ടമാക്കുന്നു. നമ്മെത്തന്നെ മനസ്സിലാക്കുവാൻ സഹായിക്കുന്നതോടൊപ്പം മനസ്സിനെയും ശുദ്ധമാക്കുന്നു. വായനയുടെ ഗുണങ്ങൾ വിരലുകളിൽ എണ്ണിത്തിട്ടപ്പെടുത്തുവാനാകില്ല.

വായന കുറഞ്ഞു വരുന്നു എന്നൊരു പരാതി അടുത്തയിടെ കേട്ടുതുടങ്ങിയിരിക്കുന്നു. പത്ര മാസികകളുടേയും, പുസ്തകക്കച്ചവടങ്ങളുടെയും കണക്കെടുത്തിട്ടാണ് ഇത്തരമൊരു അഭിപ്രായം ഉരുത്തിരിഞ്ഞിട്ടുണ്ടാകുക. വായന കൂടി എന്നാണെന്റെ അഭിപ്രായം. ഒരു നിസ്സാര സംശയം പോലും ഗൂഗിൾ ചെയ്തു ഉറപ്പുവരുത്തുന്ന ഒരു സംസ്കാരം ഉടലെടുത്തു കഴിഞ്ഞു. എന്തും ഏതും നമ്മുടെ വിരൽത്തുമ്പിലായി കഴിഞ്ഞുവെന്ന് സാരം. നമ്മുടെ ജീവിതത്തിൽ ഇന്റർനെറ്റ് എത്ര സ്വാധീനം കൈവരിച്ചിരിക്കുന്നു എന്നോർക്കുക.

ഇത്തരം അവസരത്തിൽ നമ്മൾ കാലത്തിനനുസരിച്ച് മാറേണ്ടിയിരിക്കുന്നു. ഇന്ന് മിക്ക പത്ര മാധ്യമങ്ങൾക്കും ഇന്റർനെറ്റ് പതിപ്പുകൾ നിലവിലുണ്ട്. എന്തിനേറെ സ്വന്തമായി ആപ്പുകൾ നിർമ്മിച്ച് അവരുടെ വായനക്കാരെ കൂട്ടുക എന്ന നയത്തിലേക്കു മിക്ക പ്രസിദ്ധീകരണങ്ങളും എത്തിച്ചേർന്നിരിക്കുന്നു. ഇത് വായനക്കാരിലുണ്ടാകുന്ന മാറ്റത്തിന്റെ സൂചനയാണ്. ഇവിടെയാണ് ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി. അച്ചടി മാധ്യമങ്ങളിൽ നിന്നും ഓൺലൈൻ മാധ്യമൾക്കു ലഭിക്കുന്ന ചില പ്രയോജനങ്ങൾ നമുക്ക് പരിശോധിക്കാം.

വ്യാപനം അഥവാ Reach ആണ് ഏറ്റവും പ്രധാനം. ലോകത്തിന്റെ ഏതു മൂലയിലുള്ളവർക്കും, രാജ്യങ്ങളുടെ അതിർവരമ്പുകളില്ലാതെ, തത്സമയം വായിക്കുവാൻ കഴിയും എന്നതാണ് ഏറ്റവും പ്രധാനം. അതുകൊണ്ടു തന്നെ വായനക്കാരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നു. ഒരിക്കലും അച്ചടി മാധ്യമത്തിന് ഇത്രയേറെ ആളുകളിലേക്കെത്തുവാൻ സാധ്യമല്ലല്ലോ? മാധ്യമം വായനക്കാരിലെത്തിക്കുവാൻ വേണ്ട ചെലവുപോലും ഓൺലൈനിൽ എത്ര നിസ്സാരം.

വായനക്കാരുടെ എണ്ണം, താൽപ്പര്യം തുടങ്ങിയവ മനസ്സിലാക്കുവാനും ഓൺലൈൻ മാധ്യമങ്ങൾക്ക് കഴിയും. വായനക്കാരോട് സംവദിക്കുവാൻ കഴിയും എന്നൊരു സവിശേഷതകൂടി ഇത്തരം മാധ്യമങ്ങൾക്കുണ്ട്. വായനക്കാർക്കു അപ്പപ്പോൾ തന്നെ എഴുത്തുകാരുമായി ആശയവിനിമയം നടത്തുന്നതിനോ അവസരം കൂടുന്നു എന്നത് എഴുത്തുകാരെയും ജാഗരൂകരാക്കും.

എഴുത്തുകാർക്കും ഇത് നല്ലൊരു വേദിയാണ്. അവരുടെ എഴുത്തുകൾ ഷെയർ ചെയ്യുക വഴി അതിവേഗം പ്രചരിപ്പിക്കുവാൻ ഇതിലും നല്ലൊരു മാധ്യമം വേറെയുണ്ടാകുകയില്ല. വായനക്കാരുമായി നേരിട്ട് സംവദിക്കുവാനും, കൃത്യമായ വിമർശനങ്ങളുൾക്കൊണ്ടു തങ്ങളുടെ സൃഷ്ടികളെ മെച്ചപ്പെടുത്തുന്നതിനും അനുയോജ്യമായ മാധ്യമം ഇതു തന്നെ. വായനക്കാരെ മനസ്സിലാക്കുവാനും, മാറ്റങ്ങൾ വരുത്തുവാനും സാധിക്കും എന്നൊരു അധിക മേന്മ കൂടിയുണ്ടിതിന്.

വായനയുടെ സൗകര്യമാണ് മറ്റൊന്ന്. വാങ്ങുവാനായി ഒരിടം തേടേണ്ടതില്ല, ലഭിക്കുവാനായി കാത്തിരിക്കേണ്ടതില്ല. എവിടെയിരുന്നും വായിക്കാം. ഓഫീസിൽ, വീട്ടിൽ, യാത്രയിൽ. കയ്യിൽ സൂക്ഷിക്കേണ്ടതില്ല, മറന്നുപോകുമെന്നു ഭയപ്പെടേണ്ടതില്ല. സൗകര്യാനുസരണം ഭാഗീകമായും വായനയാവാം. ഒരു മാസിക അല്ലെങ്കിൽ ഒരു പുസ്തകം വാങ്ങുന്നതിന്റെ ചിലവുമില്ല. സ്വന്തമായി ഇന്റർനെറ്റ് ഇല്ലാത്തവർക്കു പോലും സൗജന്യമായി കിട്ടുന്ന സ്ഥലങ്ങളിൽ നിന്നും ഡൌൺലോഡ് ചെയ്തു വായനയ്ക്കായി സൂക്ഷിക്കുകയുമാകാം.

ഇതിലൊക്കെയുപരി കടലാസ് ഒഴുവാക്കുന്നതു വഴി മരങ്ങൾ മുറിക്കുന്നത് കുറയ്ക്കാം. പ്രകൃതിയുടെ ഭാഗമാകാം. ഒരു ടൺ കടലാസ് നിർമ്മിക്കുവാൻ ഇരുപത്തിനാല് മരങ്ങൾ വേണമെന്നാണ് കണക്ക്. കടലാസിന്റെ പാഴ്‌ച്ചെലവ് വഴിയുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുവാനും ഇത്തരം മീഡിയകൾക്ക് സാധിക്കും.

ഓൺലൈൻ വായനക്ക് ആരോഗ്യപരമായ ചില പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുന്നില്ല. എന്നാൽ പഠനം പോലും ഓൺലൈനിലായ ഇക്കാലത്ത് ഇത്തരം മാധ്യമങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുവാൻ കഴിയുകയില്ലല്ലോ.


ഇതിവൃത്തം 

ഫെമിനിസം എതിർക്കപ്പെടേണ്ടതോ?

 


ഈയിടെ ഏറ്റവും ഉയർന്നു കേൾക്കുന്ന ഒരു വാക്കാണ് ഫെമിനിസം. പലർക്കും ഈ വാക്ക് പരിചയത്തിനപ്പുറം എന്താണെന്ന് കൃത്യമായ അറിവുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഫെമിനിസ്റ്റ് എന്നറിയപ്പെടുവാൻ ശ്രമിക്കുന്നവരെങ്കിലും അതറിഞ്ഞിരിക്കണം.

ഫെമിനിസം ഒരു പുതിയ വാക്കല്ല. 1870 കളിൽ അതായത്, 130 വർഷങ്ങൾക്കു മുൻപ് ആയിരുന്നു ഈ വാക്ക് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഫ്രാൻസിലും നെതർലാൻഡ്സിലുമായിരുന്നു തുടക്കം. 1900 ആയതോടെ ഇത് ബ്രിട്ടണിലേക്കും വടക്കേ അമേരിക്കയിലേക്കുമെല്ലാം വ്യാപിച്ചു.

ആദ്യകാലങ്ങളിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിയ്ക്കുക എന്നതായിരുന്നു ഫെമിനിസ്റ്റുകളുടെ ആവശ്യം. 1960 കളിൽ അത് സാമൂഹികവും നീതിപരവുമായ തുല്യതയ്ക്കു വേണ്ടിയുള്ളതായി. അടുത്ത കാലങ്ങളിൽ പ്രത്യേകിച്ചും 2012 നു ശേഷം ലൈംഗീക അതിക്രമങ്ങൾക്കും, പീഢനങ്ങൾക്കും എതിരായി സോഷ്യൽ മീഡിയകളിൽ നടത്തിയ ‘മീ റ്റൂ’ മൂവ്മെന്റു വഴി വീണ്ടും ശ്രദ്ധയാകർഷിച്ചു.

സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും ആശയപരവുമായ തുല്യത തേടുന്ന ഒരു മൂവ്മെന്റാണ് യഥാർത്ഥത്തിൽ ഫെമിനിസം. വോട്ടവകാശത്തിൽ തുടങ്ങി, ജോലി, തുല്യ ശമ്പളം, സ്വന്ത സമ്പാദ്യം, വിദ്യാഭ്യാസം, വിവാഹത്തിൽ തുല്യത തുടങ്ങി പലതായിരുന്നു ഈ മൂവ്മെന്റുകളുടെ ലക്ഷ്യങ്ങൾ.

ധാരാളം ഫെമിനിസ്റ്റ് മൂവ്മെന്റുകൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. പലതിനും പല ലക്ഷ്യങ്ങളും ആശയങ്ങളുമായിരുന്നു എന്ന് മാത്രം. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ലോകത്തെവിടെയും സ്ത്രീകളുടെ പ്രശ്നങ്ങൾ ഏതാണ്ട് ഒരു പോലെ തന്നെയായിരുന്നു.

ഫെമിനിസം പല തരത്തിലുണ്ട്. ലിബറൽ ഫെമിനിസം, റാഡിക്കൽ ഫെമിനിസം, കൺസർവേറ്റീവ് ഫെമിനിസം, ലിബറട്ടേറിയൻ ഫെമിനിസം, സെപ്പറേറ്റിസ്റ്റ് ഫെമിനിസം, ലെസ്ബിയൻ ഫെമിനിസം തുടങ്ങി ഇനിയുമേറെയുണ്ട് വകഭേദങ്ങൾ.

സ്ത്രീകൾക്ക് പുരുഷൻമാരേക്കാൾ ശാരീരികവും മാനസികവുമായ കഴിവുകൾ കുറവാണെന്ന ചിന്തയും അക്കാലങ്ങളിലുണ്ടായിരുന്നു. അതുകൊണ്ട് അവർക്ക് അത്തരം മേഖലകളിൽ അവസരങ്ങൾ ലഭിക്കാറുമില്ലായിരുന്നു. ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കുന്നവരായിരുന്നു ലിബറൽ ഫെമിനിസ്റ്റുകൾ. പുരുഷൻമാരുടെ ആധിപത്യത്തിനും അടിച്ചമർത്തലുകൾക്കുമെതിരെ ശബ്ദമുയർത്തിയിരുന്നവർ റാഡിക്കൽ ഫെമിനിസ്റ്റുകൾ . സ്വവർഗ്ഗ ബന്ധങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി 1970 കളിൽ പടിഞ്ഞാറൻ യൂറോപ്പിലും വടക്കേ അമേരിക്കയിലും രൂപപ്പെട്ടതാണ് ലെസ്ബിയൻ ഗ്രൂപുകൾ.

ഓരോ കാലഘട്ടങ്ങളിലും സ്ത്രീകളുടെ പ്രശ്നങ്ങൾ വ്യത്യസ്ഥമായിരുന്നു. അതുകൊണ്ട് തന്നെ ഫെമിനിസ്റ്റ് മൂവ്മെന്റുകളും വ്യത്യസ്ഥങ്ങളായിരുന്നു. സ്ത്രീകളുടെ അവകാശം എന്നതു മാത്രമായിരുന്നു പലപ്പോഴുള്ള പൊതു സ്വഭാവം.

ഏറ്റവും രസകരം ഇവർ തമ്മിൽപ്പോലും കലഹങ്ങൾ ഉണ്ടായിട്ടുണ്ട്. ലൈംഗീക സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടും അതിനെ എതിർത്തുകൊണ്ടും ഫെമിനിസ്റ്റ് ലൈംഗീക യുദ്ധങ്ങൾ (Feminist Sex War) വരെയുണ്ടായിട്ടുണ്ട്. അവർ യഥാക്രമത്തിൽ സെക്സ് പോസിറ്റീവ് ഫെമിനിസ്റ്റുകളെന്നും, ആന്റി പോൺ ഫെമിനിസ്റ്റുകളെന്നും അറിയപ്പെടുന്നു. ഇവർ തമ്മിലുള്ള തർക്കങ്ങളും വാഗ്വാദങ്ങളും രസകരമായിരുന്നു.

നമ്മുടെയിടയിൽ ഫെമിനിസ്റ്റുകളേക്കുറിച്ച് ധാരാളം അബദ്ധ ധാരണകളുണ്ട്. അതിൽ ചിലതിന്റെ ശരി തെറ്റുകൾ പരിശോധിച്ചു നോക്കാം.

ഫെമിനിസ്റ്റുകൾ പുരുഷ വിരോധികളാണ് എന്നൊരു തെറ്റിദ്ധാരണ ചിലരെങ്കിലും വച്ചുപുലർത്തുന്നുണ്ട്. അത് ശരിയല്ല. യഥാർത്ഥ ഫെമിനിസ്റ്റുകൾ അവരുടെ ലിംഗ തുല്യതയ്ക്കും നീതിയ്ക്കും മാത്രം പരിശ്രമിക്കുന്നവരാണ്. അവർ പുരുഷ സമൂഹത്തെയാകെ ശത്രുക്കളായി കാണുന്നില്ല. വ്യവസ്ഥിതികളെ മാത്രമാണ് മാറ്റുവാൻ ശ്രമിയ്ക്കുന്നത്. നമ്മുടെ ചില ഫെമിനിസ്റ്റുകൾ ഇതെങ്കിലും അറിഞ്ഞിരിക്കണം.

ഫെമിനിസ്റ്റുകൾ പുരുഷൻമാരുടെ മേൽ ആധിപത്യം ആഗ്രഹിക്കുന്നു. ഹീനമായ ഒരു ആരോപണമാണിത്. യഥാർത്ഥ ഫെമിനിസ്റ്റുകൾ തുല്യതയ്ക്കു വേണ്ടി മാത്രമാണ് ശബ്ദമുയർത്തുന്നത്.

ഫെമിനിസ്റ്റുകൾ വിവാഹമോ ഗർഭദ്ദാരണ മോ ഇഷ്ടപ്പെടുന്നില്ല. ഇതും തെറ്റാണ്. വിവാഹിതർക്കും, അമ്മമാർക്കും, പെൺകുട്ടികൾക്കും വേണ്ടിയാണ് അവർ നിലകൊള്ളുന്നത്. കുടുംബ ബന്ധങ്ങളിൽ തുല്യത ഉറപ്പാക്കുവാൻ ശ്രമിക്കുന്നവരുമാണിവർ.

ഫെമിനിസ്റ്റ് എന്നാൽ സ്ത്രീകൾ മാത്രമാണ്. സമാന ചിന്താഗതിയുള്ള ഏതു ലിംഗക്കാർക്കും ഫെമിനിസ്റ്റുകളാകാം.

ലൈംഗീക അരാജകത്ത്വമാണ് ഫെമിനിസം. ലൈംഗീകത സംസാരിക്കണം. എഴുതണം, പ്രചരിപ്പിക്കണം. ഒരു ഫെമിനിസ്റ്റായാൽ ഇങ്ങനെയൊക്കെയാകണം എന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ ചില ഫെമിനിസ്റ്റുകളടക്കം പലരും. സഭ്യമായ ഭാഷ, ചിന്ത, പ്രവൃത്തി എന്നതാണ് യഥാർത്ഥ ഫെമിനിസ്റ്റ് രീതി. അവർ നല്ല പങ്കാളികളും നല്ല മാതാക്കളും ആയിരിക്കും. മക്കളേയും, പങ്കാളിയേയും, സ്ത്രീകളെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും പ്രേരിപ്പിക്കുന്നവരുമായിരിക്കും.

എന്തും വെട്ടിത്തുറന്നു പറയുവാനുള്ള സ്വാതന്ത്ര്യമാണ് ഫെമിനിസം. ഒരിക്കലുമല്ല എന്നതാണ് ശരിയായ ഉത്തരം. നല്ല രീതിയിൽ കാര്യങ്ങളവതരിപ്പിക്കുക, ബഹുമാനമാർജ്ജിക്കുക എന്നതാണ് ശരിയായ ഫെമിനിസ്റ്റ് രീതി.

ഇനി ഫെമിനിസത്തിന്റെ ആവശ്യമില്ല. വിദ്യാഭ്യാസം, വോട്ടവകാശം, ജോലി എല്ലാം നേടിക്കഴിഞ്ഞു. ഇതും തെറ്റാണ്. വളരെ ത്യാഗങ്ങളിലൂടെയും പുരുഷ ഫെമിനിസ്റ്റുകളുടെ സഹായത്താലും നല്ലൊരു നേട്ടം ഉണ്ടാക്കുവാൻ സാധിച്ചു എന്നത് ശരിയാണ്. എന്നാൽ ഇന്നും പലയിടങ്ങളിലും ഈ തുല്യത കടലാസ്സിൽ മാത്രമായി നിലകൊള്ളുന്നു. രാഷ്ട്രീയം തന്നെ ഇതിന് നല്ലൊരു ഉദാഹരണം.

ഫെമിനിസം എന്നും മഹത്തരമായ ആശയങ്ങൾ തന്നെയാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. ഇടയിൽ ചില അപവാദങ്ങളുമുണ്ടായിരിക്കാം. ഇന്നും ഇത് സംഭവിക്കാറുണ്ട്. വ്യക്തമായ ആശയമില്ലായ്മയാണ് ഇക്കൂട്ടരുടെ പ്രധാന പ്രശ്നം. ഇതല്ല ശരിയായ ഫെമിനിസം എന്നു നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

സ്ത്രീകളെ ബഹുമാനിയ്ക്കുന്ന, സ്നേഹിക്കുന്ന, തുല്യാവകാശങ്ങൾക്കായി കരുതലോടെ പ്രവർത്തിക്കുന്ന ഫെമിനിസ്റ്റുകൾ എല്ലാ വീടുകളിലും, എല്ലാ ലിംഗക്കാരിലും ഉണ്ടാകട്ടെ എന്ന് നമുക്കാഗ്രഹിക്കാം.


ഡോ. സുനീത് മാത്യു

പാഥാരം

 


എഴുതുവാനുണ്ടൊരു

കവിതയിനിയും ബാക്കി

കാത്തിരിക്കയാണിന്നുഞാൻ

ചിന്തതൻ കൂടും തുറന്ന്

വിറയാർന്ന കയ്യിലൊരു

തൂലികയും കടലാസുമായി

ഉതിർന്നുവീഴുമീ അക്ഷരങ്ങൾ , വാക്കുകൾ

വടിവൊത്തതല്ലെന്നറിയുന്നു ഞാൻ

വാർദ്ധക്യംതൂകിയ കണ്ണടയിലൂടെ

ഹേ ! കാലപ്രവാഹമേ പ്രണാമം

എന്തിനെന്നെ മോഹിപ്പിച്ചു നീ

എന്നന്തരാത്മാവിൽ മൗനം

നൊമ്പരചില്ലയാൽ കൂടുകൂട്ടും നേരം

രാത്രിയുടെ യാമങ്ങളിൽ

നിലാവിലലിഞ്ഞു ഞാൻ

സ്മരണതൻ ചെപ്പും തുറന്ന്

മിന്നുമാ താരകങ്ങളെ തിരഞ്ഞിടുന്നു

ആഗോളമാകെ ഭീതിതന്‍ നിഴലുകള്‍

മരണം പതിയിരിക്കും വഴികള്‍

ആതുരശുശ്രൂഷകര്‍, മാലാഖമാര്‍,

നിയമപാലകര്‍, ഭരണകര്‍ത്താക്കള്‍

അഹോരാത്രം അര്‍പ്പണ ബോധത്താല്‍

തീര്‍ക്കുന്നു തണലുകള്‍ രോഗമുക്തിക്കായി

എങ്കിലും ഭീതിയെന്നില്‍ വളരുന്നുവോ

പകയുടെ പുകയില്‍ അകപ്പെടുന്നുവോ നാം

ഇല്ല ഇനിയില്ല നേരമെനിക്ക്

ക്ഷണികവേഗത്തില്‍ ഞാൻ തീര്‍ത്തിടട്ടെ

പൂർത്തിയാകാത്തൊരീ കവിതകൂടി

അദൃശ്യമാം സൂക്ഷ്മാണുവെന്നേ

പുൽകിടും മുൻപേ

മൃത്യുവും ജീവിതവുമെനിക്കിന്നു

തുല്യദൂരമല്ലോ



 മുരളി കാരാട്ട്

യശ്പാൽ


 നേരം ഇരുട്ടായി തുടങ്ങിയിരിക്കുന്നു. അന്തരീക്ഷത്തിൽ വരണ്ട കാറ്റ് വീശുന്നു. ആ ചൂടൻ സായാഹ്നത്തിൽ കുടിലിന് വെളിയിലിറങ്ങി വൃദ്ധ മലമുകളിലേക്ക് നീണ്ടു കിടക്കുന്ന ഒറ്റയടി പാതയിലേക്ക് നോക്കി നിന്നു. ആരോ നടന്നു വരുന്നത് പോലെ. വൃദ്ധ ഒന്ന് കുനിഞ്ഞ് കഴുത്ത് വളച്ച് ശ്രദ്ധയോടെ നോക്കി. നിഴല് പോലെ ഒരാൾ കുന്നിറങ്ങി വരുന്നില്ലേ. ഒന്നും വ്യക്തമല്ലെങ്കിലും അതവൻ തന്നെയെന്ന് മനസ്സിൽ കരുതി.

“മോളെ…യശോദാ…അവനാണെന്ന് തോന്നുന്നു…”

വൃദ്ധ തന്റെ കുടിലിലേക്ക് നോക്കി നീട്ടി വിളിച്ചു.

യശോദ വിളക്കുകളിൽ മണ്ണെണ്ണ നിറച്ചു വെക്കുകയാണ്. അത് നിർത്തി അവൾ പുറത്തേക്കോടി വന്നു. സാരിത്തുമ്പ് പിടിച്ച് നാലു വയസ്സുള്ള മകനും അവളുടെ കൂടെ മുറ്റത്തിറങ്ങി നിന്നു.

“ആര്”

“നോക്ക്…ആ കുന്നിറങ്ങി വരുന്നത് നമ്മുടെ യശ്പാലല്ലേ”

യശോദ മലഞ്ചെരുവിലേക്ക് നോക്കി. തെല്ലു നേരം കഴിഞ്ഞിട്ടും ഒരാളെയും കണ്ടില്ല. തിരിച്ചു നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

“അവിടെ ആരുമില്ലമ്മേ… അകത്തേക്ക് വരൂ… നേരം ഇരുട്ടായി…എവിടെയും വണ്ടിയോടുന്നില്ലെന്ന് അറിയില്ലേ”

“അപ്പോ യശ്പാൽ ഇന്നും വരില്ലേ…എല്ലാം തവണയും വിത്തിടുന്നതിന് ഒരാഴ്ച മുമ്പെങ്കിലും വരുന്നതല്ലേ എന്റെ മോൻ…”

ആ വൃദ്ധ നിറഞ്ഞ കണ്ണുകളോടെ കുടിലിനകത്തേക്ക് കയറി. യശോദ റാന്തൽ വിളക്ക് കത്തിച്ചു ഉമ്മറത്തേക്ക് നടന്നു . അത് എന്നത്തേയും പോലെ കമ്പിയിൽ തൂങ്ങി നിന്നു. കുടിലിന് പുറത്ത് ഇരുട്ടിന്റെ കനം കൂടുന്നതിനനുസരിച്ച് റാന്തൽ വെട്ടം ചെറിയ മുറ്റത്തേക്ക് പതിയെ അരിച്ചിറങ്ങി.

ഗോതമ്പ് വേവിച്ചതിൽ പഞ്ചസാര ചേർത്ത് വെച്ചിരുന്നു. അത് കുട്ടികൾക്ക് കൊടുക്കാനായി യശോദ അടുക്കളയിലേക്ക് നടന്നു. വൃദ്ധ കുട്ടികളിലൊരാളുടെ കീറിയ ഉടുപ്പ് തുന്നി ചേർക്കുന്ന പണിയിൽ മുഴുകി റാന്തൽ വെട്ടത്തിന് ചുവട്ടിലിരുന്നു. ഇടയ്ക്കിടെ ഇരുട്ടിന്റെ കട്ടി പോലെ തോന്നിക്കുന്ന മലഞ്ചെരുവിലേക്ക് തല ഉയർത്തി നോക്കി. നിരാശയോടെ സൂചിയുടെ അഗ്രത്തിലേക്ക് തന്നെ തല താഴ്ത്തുകയും ചെയ്തു.

“യശോദേ…”

വീടിന്റെ പിന്നാമ്പുറത്തു നിന്നും യശ്പാലിന്റെ അച്ഛന്റെ ശബ്ദം.

വൃദ്ധൻ മുറ്റത്ത് എത്തിയപ്പോൾ തുണിയും സൂചിയും മാറ്റി വെച്ച് വൃദ്ധ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“എത്ര കിട്ടി”

“ആയിരത്തഞ്ഞൂറ്”

“ഗതികെട്ടവരുടെ കയ്യിൽ ഒരു കുന്ന് പൊന്നുണ്ടായിട്ടെന്താണ്” വൃദ്ധയുടെ ചോദ്യത്തിന് അവഗണിക്കപ്പെട്ട മനുഷ്യരുടെ ജീവനില്ലാത്ത ശബ്ദമായിരുന്നു.

“ഉം…ചന്തയുള്ള സമയമല്ലല്ലോ. അതിവിടെ കിടന്നു ചാവുന്നതിലും നല്ലതല്ലേ” ആശ്വാസ വാക്കുകൾക്ക് ശേഷം വൃദ്ധൻ ചൂടു കാലങ്ങളിൽ മുറ്റത്തിടാറുള്ള കയർക്കട്ടിലിനു മുകളിൽ ചെന്നിരുന്നു.

യശോദ ഒരു വലിയ മൊന്ത വെള്ളം കൊണ്ടു വന്ന് വൃദ്ധനു നേരെ നീട്ടി. അയാളത് മുഴുവൻ ഒറ്റ വലിക്ക് അകത്താക്കി. ശേഷം അവളുടെ മുഖത്തേക്ക് ദയനീയ ഭാവത്തിൽ ഒരു നോട്ടമയച്ചു. അവളുടെ മുഖം കരി പിടിച്ച റാന്തൽ ചില്ലു പോലെ നിറം കെട്ടു പോയിരുന്നു.

“ടാക്കുവും മോട്ടുവും ഉറങ്ങിയോ”

“ഉറങ്ങി..മോട്ടുവിന് ഇപ്പോഴാണ് ഗോതമ്പ് വേവിച്ച് കൊടുത്തത്” യശോദ ഭർതൃപിതാവിനോട് പറഞ്ഞു.

ആ വൃദ്ധൻ നിറ കണ്ണുകളോടെ ആകാശത്തേക്ക് നോക്കി.

“ദൈവമേ… എന്തൊരു മഹാമാരിയാണിത്.”

“അച്ഛാ…നമ്മുടെ പശുവിന് എത്ര രൂപ കിട്ടി” യശോദ ചോദിച്ചു.

“ആയിരത്തഞ്ഞൂറ്”

“വെറും” യശോദക്ക് ആശ്ചര്യവും ദു:ഖവും തോന്നി. അതു പോലൊരു പശുവിന് അത്രമാത്രം നിസാര വിലയാണത്.

‘ഉം… ഈ മഹാമാരിയൊക്കെ ഒതുങ്ങി കഴിയുമ്പോൾ മൂന്നിരട്ടി പണം കൊടുക്കേണ്ടി വരും അതു പോലൊന്നിനെ കിട്ടാൻ’ വൃദ്ധൻ മനസ്സിൽ പറഞ്ഞു.

“ഫോണവിടെ കൊടുത്തില്ലേ”

മൊന്ത താഴെ വെച്ച് റാന്തലിന്റെ തിരി ഉയർത്തുന്നതിനിടെ യശോദ ചോദിച്ചു.

“കൊടുത്തു… ഞാൻ വരുന്നത് വരെയും കറന്റ് വന്നിട്ടില്ല… രാത്രി വരുമെന്നാണ് സുധീഷ് മാഞ്ചിയുടെ മൂത്ത മകൻ പറഞ്ഞത്”

യശോദ കൂടുതലൊന്നും പറയാതെ അകത്തേക്ക് കയറിപ്പോയി. യശ്പാലിന്റെ അമ്മയുടെ കയ്യിൽ തുണിയും സൂചിയും അങ്ങനെ തന്നെയുണ്ട്. അവർ തുന്നുകയോ കൈ ചലിപ്പിക്കുകയോ ചെയ്യുന്നില്ല. അവർ മല മുകളിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്.

“നീയെന്താണ് നോക്കിയിരിക്കുന്നത്”

“ഒന്നുമില്ല”

“ശരി..ഞാൻ കുളത്തിലൊന്ന് മുങ്ങിയിട്ട് വരാം..”

“യശ്പാൽ നാളെയെങ്കിലും എത്തുമോ… വിത്തിടാൻ സമയമായില്ലേ” വൃദ്ധ ചോദിച്ചു.

കുടിലിന് പിന്നാമ്പുറത്തുള്ള കുളത്തിലേക്ക് നടക്കുകയായിരുന്ന വൃദ്ധൻ അവിടെ നിന്നു.

“രാജ്യത്തെവിടെയും വണ്ടിയോടുന്നില്ല. വല്ലാത്തൊരു രോഗമാണ് പടരുന്നത്. സുധീഷ് മാഞ്ചിയുടെ മാളികയിലെ ടിവിയിൽ കാണിക്കുന്നത് കണ്ടാൽ മതി. വല്ലാത്ത ദുരിതം തന്നെ”

യശ്പാലിന്റെ അച്ഛൻ പെട്ടെന്നാണ് സംസാരം നിർത്തിയത്. ടെലിവിഷനിൽ കണ്ടതു മുഴുവൻ വശദീകരിക്കേണ്ടതില്ലെന്ന് തോന്നി. ഈയലുകളെ പോലെ മനുഷ്യർ മരിച്ചു വീഴുകയാണ്. അത് പറഞ്ഞ് അവരുടെ നെഞ്ചിലെ തീ ആളികത്തിക്കുന്നതെന്തിന്. റേഡിയോ പോലും കേടാണെന്ന് പറഞ്ഞത് അതിനു വേണ്ടിയാണല്ലോ.

“അവനെ വിളിച്ചു നോക്കിയിട്ടെന്തായി” യശ്പാലിന്റെ അമ്മ ചോദിച്ചു.

“ഇന്നലത്തെ പോലെ തന്നെ. കിട്ടുന്നില്ല. ഫോൺ മാഞ്ചിയുടെ മാളികയിൽ കറന്റ് കയറ്റാൻ വച്ചിട്ടാണ് പോന്നത്. നാളെ വിളിച്ച് നോക്കാം”

“അവനൊരു നല്ല ഫോൺ വാങ്ങിയാലെന്താണ്. എപ്പോഴും ഇങ്ങനെ തന്നെ”

രാത്രി കിടക്കാൻ നേരം യശ്പാലിന്റെ അച്ഛൻ റാന്തലിന്റെ തിരി താഴ്ത്താൻ ശ്രമിക്കുകയായിരുന്നു.

“വേണ്ട… തിരി കെടുത്തണ്ട” യശ്പാലിന്റെ അമ്മ അകത്തു നിന്നും വിളിച്ചു

പറഞ്ഞു.

“എന്തു പറ്റി”

“അവനെങ്ങാനും രാത്രി വന്നെങ്കിലോ”

“വണ്ടിയൊന്നും ഓടാതെ…” വൃദ്ധൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി.

“തിരി താഴും വരെ കത്തട്ടെ”

വൃദ്ധ നടു വളച്ച് വാതിൽ വിടവിലൂടെ ദൂരെ മലഞ്ചെരുവിലേക്ക് ഒന്നു കൂടി നോക്കി. മലയോളം കട്ടിയുള്ള ഇരുട്ടു മാത്രം. ദൂരെ ആകാശച്ചരുവിൽ മങ്ങിയ ചന്ദ്രക്കല.ആ സമയം കനത്ത ഇരുട്ടിനെ തുളച്ചു കൊണ്ട് ഉശിരൻ ചൂടു കാറ്റ് കുടിലിനകത്തേക്ക് ഇരച്ചു കയറി. റാന്തൽ കമ്പിയിലൊന്ന് തൂങ്ങിയാടി. വൃദ്ധൻ വാതിലടച്ചു. ശേഷം ചെറിയ പാനീസ് വിളക്ക് മുറിയുടെ മൂലയിലേക്ക് നീക്കി വെച്ചു.

മലഞ്ചെരുവിലെ ഒറ്റപ്പെട്ട കുടിലിനുള്ളിൽ വല്ലാത്തൊരു മൂകത. അരണ്ട വെളിച്ചത്തിൽ രണ്ടു കുട്ടികൾ മാത്രമാണ് പൂർണമായും ഉറങ്ങിയിട്ടുള്ളത്. വൃദ്ധ തന്റെ മകനെയോർത്ത് ഉറങ്ങാതെ കിടക്കുകയാണ്. യശോദക്ക് തന്റെ ഭർത്താവിനെ കുറിച്ചുള്ള മനോവിചാരത്താൽ ഉറക്കം വരുന്നില്ല. അവൾ അമ്മയെപ്പോലയല്ല. നാട്ടിൽ പടർന്നു പിടിച്ച മഹാമാരിയുടെ ഭീകരത ഏറെക്കുറെ അച്ഛനെപ്പോലെ അവൾക്കറിയാം. വൃദ്ധനാണെങ്കിൽ ഒരേ സമയം മകനെക്കുറിച്ചും ചെറിയ പണത്തിന് നഷ്ടപ്പെട്ട പശുവിനെക്കുറിച്ചും ആകുലനായി. ഒരു പക്ഷേ യശ്പാൽ ഉണ്ടായിരുന്നെങ്കിൽ വില കൂടുതൽ കിട്ടിയേനെ. ചെറുപ്പക്കാരനെന്ന നിലയിൽ അവരവന് കുറച്ചധികം വക വെച്ചു നല്കിയേനെ. അവൻ വന്നില്ലെങ്കിൽ വീട്ടു ചെലവിനെന്ത് ചെയ്യും. അവശേഷിക്കുന്നത് ആയിരത്തഞ്ഞൂറ് രൂപ മാത്രമാണ്.

പുലർച്ചെ ഒരു വയസു മാത്രമുള്ള തന്റെ ഇളയ കുഞ്ഞിന്റെ കരച്ചിൽ കേട്ട് യശോദ എഴുന്നേല്ക്കുമ്പോൾ മുറിയിൽ ഭർതൃമാതാവിനെ കാണാനുണ്ടായിരുന്നില്ല. ഭയം നിറഞ്ഞ മുഖത്തോടെ അവൾ പായയിൽ തന്നെ ഇരുന്നു. കുഞ്ഞിനെ തോളോട് ചേർത്ത് താരാട്ട് പാടി. അപ്പോഴും അവളുടെ കണ്ണുകൾ ഭീതിയോടെ വശങ്ങളിലേക്ക് ചലിച്ചു. തല തിരിച്ചു നോക്കുമ്പോൾ മുമ്പിലെ വാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു. പുറത്ത് വെളിച്ചത്തിന്റെ നേർത്തൊരു പാട മാത്രം. റാന്തൽ ചില്ല് കരിയടിഞ്ഞ് ഒരു കറുത്ത തുണി പോലെ ആടുന്നു. കരച്ചിൽ നിർത്തിയ കുഞ്ഞിനെ കിടത്തിയ ശേഷം യശോദ പതുക്കെ പുറത്തേക്ക് നടന്നു.

ആ കാഴ്ച കണ്ടപ്പോൾ യശോദക്ക് ആശ്വാസം തോന്നി. എങ്കിലും ഒരു ഭയം അവളെ പിടിച്ചുലച്ചതു പോലെ.

“അമ്മാ…” യശോദ വിളിച്ചു.

മുറ്റത്തെ മൂലയിൽ നിന്നും മലഞ്ചെരുവിലേക്ക് നോക്കി നില്ക്കുന്ന യശ്പാലിന്റെ അമ്മ തിരിഞ്ഞു നോക്കി.

“എന്താ അവിടെ” യശോദ ചോദിച്ചു.

“യശ്പാലിനെ ഇനിയും കണ്ടില്ല… വിത്തിടാൻ സമയമായില്ലേ… ഞാൻ പറഞ്ഞില്ലേ? ഇന്നലെ രാത്രി അവനെ പോലൊരാൾ കുന്നിറങ്ങി വന്നിരുന്നു “

“ഇല്ലമ്മേ.. വണ്ടിയൊന്നും ഓടാതെ…നഗരത്തിൽ നിന്നും എങ്ങനെ വരാനാണ്”

അവൾ അമ്മയെ ചേർത്തു പിടിച്ചു.

“വാ…അമ്മേ… നേരം വെളുക്കാൻ ഇനിയുമുണ്ട്”

വീണ്ടും കുഞ്ഞ് കരഞ്ഞു. യശോദ അകത്തേക്കോടി. വളരെ വേഗം കുഞ്ഞിനെയും ഒക്കത്തിരുത്തി പുറത്തേക്ക് വന്നു. കരച്ചില് നിർത്താതെ വന്നപ്പോൾ യശോദ അവന് മുല കൊടുത്തു.

പുറത്തെ ശബ്ദം കേട്ടാണ് യശ്പാലിന്റെ അച്ഛൻ ഞെട്ടിയുണർന്നത്.

“എന്താ…” വൃദ്ധൻ ചോദിച്ചു.

യശോദ വിശദീകരിച്ചു.

“ശരി… ഞാനിപ്പോൾ തന്നെ പോകാം. സുധീഷ് മാഞ്ചിയുടെ വീട്ടിൽ നിന്നും ഫോണെടുത്ത് വരാം”

“അവരെഴുന്നേറ്റ് കാണുമോ” യശോദ ചോദിച്ചു.

“ഓ… വെളിച്ചം വീണു തുടങ്ങിയല്ലോ.. പത്തു പതിനഞ്ചു പശുക്കളുള്ള മാളികയല്ലേ… ഇപ്പോൾ അവർ തന്നെയാണ് അവറ്റകളെ കറക്കുന്നത്. മാഞ്ചിയുടെ വീട്ടുകാർ നേരത്തെ ഉണരും”

വൃദ്ധൻ ഒരു നീളൻ തോർത്തെടുത്ത് തോളിലിട്ടു. വീടിന്റെ പിന്നിലുള്ള കുളത്തിൽ ചെന്ന് കയ്യും മുഖവുമൊക്കെ കഴുകി. തോർത്ത് തലയിൽ കെട്ടി പാട വരമ്പത്തൂടെ സുധീഷ് മാഞ്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു. കിഴക്കൻ ചക്രവാളത്തിൽ നിന്നും വേളിച്ചത്തിന്റെ തേരുകൾ ഭൂമിയിലേക്ക് പട നയിച്ചു. എന്നിട്ടും മലഞ്ചെരുവിലെ ആ ഒറ്റപ്പെട്ട വീടിന് മുകളിൽ അന്തരീക്ഷം ഇരുണ്ട് തന്നെ കാണപ്പെട്ടു.

സുധീഷ് മാഞ്ചിയുടെ വീട്ടിൽ ബൾബുകൾ കത്തുന്നുണ്ട്.മാഞ്ചി തൊഴുത്തിൽ നിന്നും പശുവിനെ മാറ്റി കെട്ടുകയാണ്. മറ്റു ചിലരെയും അവിടെ കാണാം. വൃദ്ധന് സമാധാനം തോന്നി.

“എന്താ ഇത്ര നേരത്തെ” മാഞ്ചി ചോദിച്ചു.

“ഫോണെടുക്കാൻ…യശ്പാലിനെ വിളിക്കാനാണ്… അവന്റെ അമ്മയുടെ സമാധാനം ഇല്ലാതായിരിക്കുന്നു”

“യശ്പാൽ ഇന്നലെ രാത്രി തിരിച്ചെത്തിയില്ലേ”

മാഞ്ചിയുടെ ചോദ്യം. അത് കേട്ടപ്പോൾ വൃദ്ധൻ ഒന്ന് ഞെട്ടി.

“വണ്ടിയൊന്നും ഓടാതെ…എങ്ങനെ”

മാഞ്ചി വിശദീകരിച്ചു.

“പലരും നടക്കുകയാണ്. നഗരത്തിൽ നിന്നും അന്യ നാടുകളിൽ നിന്നും സ്വന്തം ഗ്രാമങ്ങളിലേക്ക്. ദൂരം കുറയാൻ പുഴകളും ഒരറിവുമില്ലാത്ത പറമ്പുകളും മറി കടക്കുന്നു. സ്വന്തം വീട്ടിലെത്തുമെന്ന് പോലും നിശ്ചയമില്ലാതെ. എത്ര ദിവസമാണ് പട്ടിണി കിടക്കുക. ഈ മഹാമാരി എല്ലാം താറുമാറാക്കുകയാണ്. ”

അകത്ത് കയറി ഫോണെടുത്ത് തിരികെ എത്തിയപ്പോൾ വൃദ്ധൻ അസ്വസ്ഥതയോടെ ചോദിച്ചു.

“പറഞ്ഞു വരുന്നത്”

“യശ്പാലിന്റെ കൂടെയുള്ളവരിൽ ചിലർ ഇന്നലെ വീടെത്തിയിട്ടുണ്ടെന്ന് മകൻ പറഞ്ഞു. അറനൂറ് കിലോമീറ്ററോളം നടന്നാണ് അവർ വന്നത്. യശ്പാലും വന്നിട്ടുണ്ടാകുമെന്നാണ് കരുതിയത്.”

വൃദ്ധൻ ധൃതിയിൽ ഫോൺ മേടിച്ചു. എത്ര വിളിച്ചിട്ടും കിട്ടുന്നില്ല. യശ്പാലിന്റെ ഫോൺ സ്വിച്ച് ഓഫ് തന്നെ. നേരം അത്രയധികം വെളുത്തിട്ടും വൃദ്ധന്റെ മനസ് തെളിച്ചമില്ലാതെ തുടർന്നു. വൃദ്ധന് കരച്ചിൽ വന്നു. എങ്കിലും കരഞ്ഞില്ല. അയാൾ അല്പനേരം സ്തംഭിച്ചു നിന്നു. സുധീഷ് മാഞ്ചി അയാളെ ആശ്വസിപ്പിക്കാൻ ചിലത് പറഞ്ഞു. അതൊന്നും ആ വൃദ്ധന്റെ ചെവികളെ തലോടിയില്ല.

അയാൾ പാട് വരമ്പൂത്തുടെ വീട്ടിലേക്ക് നടന്നു. പതുക്കെ. വളരെ വളരെ പതുക്കെ നടന്നു. ആകാശത്തു നിന്നും നോക്കിയാൽ വിശാലമായ വയലിന് നടുവിലൂടെ ദു:ഖ ഭാരത്താൽ തല കുനിഞ്ഞു പോയ ഏകനായ ഒരു മനുഷ്യനെ കാണാം.

വീട്ടിലെത്തിയപ്പോൾ രംഗം അതിനേക്കാൾ ഭയാനകമായിരുന്നു. തന്റെ കുടിലിൽ ഒരു മനുഷ്യ ജീവി പോലും അവശേഷിക്കുന്നില്ല. വൃദ്ധൻ നാലുപാടും നോക്കി. കുന്നിൻ ചെരുവിലേക്ക് നീണ്ടു കിടക്കുന്ന വഴിയിലേക്കു നോക്കുമ്പോൾ കാഴ്ച ഞെട്ടിക്കുന്നതായിരുന്നു . അഞ്ചു വയസ്സുള്ള യശ്പാലിന്റെ മകൻ കുന്നിൻ ചരുവിലേക്ക് ഓടുന്നു. വൃദ്ധൻ തല ഉയർത്തി നോക്കി. അവനു മുന്നിൽ കുഞ്ഞിനെയും ഒക്കത്തിരുത്തി യശോദയും ഓടുകാണ്. ഏറ്റവും മുന്നിൽ കുറച്ചകലെ യശ്പാലിന്റെ അമ്മ നടന്ന് കുന്ന് കയറുകയാണ്.

അമ്മയും യശോദയും ഒരേ സമയത്താണ് കുന്നിൻ മുകളിൽ എത്തിയത്. അമ്മ ഉറക്കെ നിലവിളിച്ചു. യശോദയും കരഞ്ഞു. ആ നാലു വയസ്സുകാരൻ മുകളിലേക്ക് കയറാനാകാതെ താഴെ നിന്ന് നിലവിളിച്ചു. അവർക്ക് മുകളിൽ ആകാശത്ത് പരുന്തുകളും കാക്കകളും വട്ടമിട്ടു പറന്നു.

“മോനേ…” വൃദ്ധ കരഞ്ഞുകൊണ്ട് നിലത്ത് വീണ് കിടക്കുന്ന യശ്പാലിന്റെ ശരീരത്തെ ചേർത്തു പിടിച്ചു. വൃദ്ധ പെട്ടെന്ന് കരച്ചിൽ നിർത്തി. യശ്പാലിന്റെ ശരീരത്തിലെ അവശേഷിക്കുന്ന തുടിപ്പുകൾ അമ്മയുടെ ഉടലിന് ഊർജ്ജമേകി . മകന്റെ ജീവൻ നഷ്ടപ്പെട്ടില്ലെന്ന് ആ മാതൃഹൃദയം തിരിച്ചറിഞ്ഞു.

” വെള്ളം കൊണ്ട് വാ…നമ്മുടെ യശ്പാലെവിടേം പോയിട്ടില്ല” വൃദ്ധ യശോദയെ നോക്കി തൊണ്ടക്കുഴിയിൽ നിന്നും പാടുപെട്ടു വലിച്ചെടുത്ത ശബ്ദത്തോടെ പറഞ്ഞു.

എന്താണ് ചെയ്യേണ്ടതെന്ന് യശോദക്ക് നിശ്ചയമില്ല. അവൾ ദൂരെയുള്ള കുടിലിലേക്ക് നോക്കി. വെള്ളം കൊണ്ടു വരുമ്പോഴേക്കും തന്റെ പ്രിയപ്പെട്ടവൻ മരിച്ചു പോകുമോ എന്നവൾ ഭയപ്പെട്ടു. അവൾ കുഞ്ഞിനെ നിലത്തിരുത്തി. തന്റെ മുല യശ്പാലിന്റെ വായിലേക്ക് വെച്ചു കൊടുത്തു. കൈ കൊണ്ടല്പം അമർത്തി പാല് ചുരത്തി. നനവ് തട്ടിയപ്പോൾ അയാളുടെ നാവുകൾ ചലിച്ചു. അവൾ വീണ്ടും വീണ്ടും ചുരത്തി നല്കി. അബോധാവസ്ഥയിലും അയാൾ അമൃത് പോലെ അത് നുണച്ചിറക്കി.

താഴെ കുന്ന് കയറാൻ തുടങ്ങിയ വൃദ്ധനോട് യശ്പാലിന്റെ അമ്മ വിളിച്ചു പറഞ്ഞു.

“വേഗം പോയി വെള്ളം കൊണ്ടു വരൂ… യശ്പാൽ ഇവിടെയുണ്ട്”

വൃദ്ധൻ തിരിഞ്ഞ് വീട്ടിലേക്കോടി. യശ്പാലിന്റെ മൂത്ത മകൻ കുന്ന് കയറാനാകാതെ നിലവിളിച്ചു. യശോദ തന്റെ കുഞ്ഞിനപ്പോലെ അയാളെ പാലൂട്ടി. ആ വൃദ്ധ വ്യസനത്തോടെ കൈക്കുഞ്ഞിനെ ചേർത്ത് പിടിച്ചു.


സനീഷ് ചെന്നറ

അർബുദം

 


നീ പെരുകുന്നു

കടിഞ്ഞൂൽപേറിലെ ആയിരം

ചിലന്തികുഞ്ഞുങ്ങളെപോലെ

ഒരുവലിയ മറയ്ക്കുള്ളിൽ

നീ അവയെ മൂടിവെച്ചു

നെഞ്ചോടുചേർത്തു

കൊഞ്ചിക്കും

തന്നോളമെത്തുന്നതുവരെ.

പെട്ടെന്നൊരുനാളവരെ മേയാൻ വിടും

വിശപ്പിന്റെ ആർത്തിയാലവർ പരതും

അരികിലുള്ളതിനെയൊക്കെ

പ്രാപിക്കും

വിശപ്പകലുമ്പോൾ അടങ്ങും

വിശ്രമവേളകളൊഴിയും

മൂത്ത വിശപ്പാലവരുണരും

വലകെട്ടി ഇരകളെ വീഴ്ത്തും

ഇരകളാൽ സദ്യ ഒരുക്കും

അവരവരുടെഇണകളെ കൂട്ടും

അവർക്കും സദ്യ വിളമ്പും

ദ്രവിച്ച മജ്ജകളുടെ

അഴുകിയ വൃണങ്ങളുടെ

തുരന്ന ഹൃദയങ്ങളുടെ

പുഴുക്കുത്തേറ്റ കരളിന്റെ സദ്യ …

പതിയെ വിഴുങ്ങിത്തുടങ്ങും

കുടൽമാലകൾ കഴുത്തിലിട്ടവർ

നിവരും

കണ്ണുകൾ ചൂഴ്ന്നെടുത്തവർ പിറുപിറുക്കും

വിരലുകളറുത്തവരെറിയും

രോമകൂപങ്ങൾക്ക്‌പോലും

വിഷംതളിക്കും

മുറ്റിയ ചില്ലകളൊടിക്കും

തളിർനാമ്പുകളരിയും

മാതൃത്വം പോലുംപിഴുതെടുക്കും

സ്മരണകൾക്കുനിത്യശാന്തി ചൊല്ലും

എണ്ണത്തിനുപ്പുറമവരൊത്തുചേരും

മുള്ളുകൾപൊതിഞ്ഞ കാലുകളോടെ

ക്രൗര്യം മുറ്റിയകണ്ണുകളോടെ

പുതിയ ഇരകൾക്കായി വലകൾ നെയ്തു

വീണ്ടുമവർ കാത്തിരിക്കും

ഒരേയിലയിലുണ്ടവർമടുക്കും

ആവർത്തന വിരസതയോടെ നിന്നെ നോക്കും

പുതിയരുചികളറിയാൻ വെമ്പും

പിന്നെ നിന്നിലേക്കവർതിരിയും

നിന്നെ രുചിക്കുവാൻ……

നീ തൊടുത്തുവിട്ട അമ്പുകൾ

നിന്റെ നെഞ്ചിലേക്കെയ്യുവാൻ……..



ശരണ്യ ലക്ഷ്മി

പാതാളപ്പടികൾ


 പച്ചമനുഷ്യനു വേദനതിന്നാൻ

പാഴായൊരു വിളവുകളെല്ലാം

പാടത്തൊരു കളമതുതീർക്കാൻ

പാതാളപ്പടി ” കേറിവരുന്നേ….!

പകലുക-ളിരവുകളൊന്നായി,തീർത്ത്

പത്തായത്തി;ന്നറകൾ നിറച്ച്

പണിയാട്ടം ചൊല്ലതുകാണാൻ

പാതാളപ്പടി “കേറിവരുന്നേ….!

പത്തരമാറ്റതു പൊന്നാംവിളകൾ

പട്ടിണി മാറ്റാനുതകുന്നില്ല..

പടപ്പാട്ടിനു പൂരംതീർക്കാൻ

പാതാളപ്പടി “കേറിവരുന്നേ….!

പണിയില്ലാ-പേരിനുപോലും

പാട്ടത്താൽ കൃഷിഭൂമികളും

പാഴായൊരു മൊഴികൾചൊല്ലീ

പാതാളപ്പടി “കേറിവരുന്നേ…!

പകലിന്നതു വേഗം കൂട്ടാൻ

പകരത്തി;ന്നീടുകൾനൽകാൻ

പകമുറിയാ’പ്പതികൾ കാണാൻ

പാതാളപ്പടി “കേറിവരുന്നേ…!.

പനനിറയെ പടവുകൾചെത്തീ

പടികൾകയറു-മൊരന്തിയതിങ്കൽ

പാനത്തിൻ രസമതു മോന്താൻ

പാതാളപ്പടി “കേറി വരുന്നേ….!

പന്തുകളൻപൊടു പന്തായത്തിൽ

പത്തടിദൂര ‘മളന്നുകുറിച്ച്

പടയാളിക്കൂട്ടം ചേരാൻ

പാതാളപ്പടി “കേറിവരുന്നേ….!

പലനേരമതുള്ളിൽ ചികയും

പതിവായൊരു കനൽവഴിതാണ്ടി

പാടാനൊരു പൊരുളുകൾ തേടീ

പാതാളപ്പടി “കേറിവരുന്നേ…..!

പമ്പാസ്നാനമതിങ്കൽ ലയിച്ച്

പകലവനിരവിൻ തിരിയായ്മാറി

പകപോക്കി;പ്പടയായി ചേരാൻ

പാതാളപ്പടി .”കേറി വരുന്നേ….!

പല്ലക്കിൽ, പുടവത്തുമ്പിൽ

പഴമൊഴിതൻ പഴമകൊട്ടിൽ

പതികാലം കൊട്ടിക്കേറാൻ

പാതാളപ്പടി “കേറി വരുന്നേ….!

പന്തീരടി പൂജകളേറ്റിയ

പത്തായപ്പുരയിൽ പോലും

പലവഴിയേ പരിഹാസങ്ങൾ

പാതാളപ്പടി “കേറിവരുന്നേ….!

പലജന്മമലഞ്ഞിതു -പാരിൽ

പലകാമനകൾ,കണ്ടു മടുത്തു

പകയൊഴിയും പകലിതുകാണാൻ

പാതാളപ്പടി “കേറിവരുന്നേ….!

പതിനൊന്നിൽ സൂര്യൻമറയേ

പരിഹാരമിതൊന്നതു മാത്രം

പന്ത്രണ്ടാം ഭാവം കേറാൻ

പാതാളപ്പടി “കേറി വരുന്നേ…!

പുലരിയുമുണ്ടതു നേരറിവിൻ്റെ

പുതുമഴയിൽപ്പുതു – പാട്ടായീണം

പോരാട്ടപ്പുലരികൾ കാണാൻ

പാതാളപ്പടി “കേറിവരുന്നേ…!

പൂന്തിങ്കളുദിച്ചൊരു -വാനിൽ

പൂവിൽ,വിടരും ഗന്ധംപേറാൻ

പൂമ്പാറ്റച്ചിറകു,കളാവാൻ

പാതാളപ്പടി കേറി വരുന്നേ ….



പി. എൻ. അജികുമാർ


ഒരു ഫേസ്ബുക്ക് പ്രണയകഥ


 

സമയം രാത്രി പന്ത്രണ്ടു മണി….

അവൾ വരാമെന്നു പറഞ്ഞ നേരം…

അയാൾ മെല്ലെ കിടക്കയിൽ നിന്നും എഴുന്നേറ്റു, ലൈറ്റിട്ടു….

കിടക്കയുടെ മറ്റേ അറ്റത്ത് മലാമലർക്കനെ കിടന്ന് കൂർക്കം വലിച്ചുറക്കമാണ്, സഹധർമ്മിണി….

ഹൌ…. എന്തൊരു കോലം….

ആനക്കുട്ടിപോലെ….

അയാൾക്ക്‌ അവളോട്‌ വെറുപ്പുതോന്നി….

കല്യാണസമയത്ത് അവൾക്കിത്രയും വണ്ണമൊന്നുമില്ലായിരുന്നു….

ഇതിപ്പോ വീട്ടിലിരുന്നു തിന്നുക, ഉറങ്ങുക, സീരിയലുകൾ കാണുക….

ഇതൊക്കെയല്ലേ അവളുടെ പ്രധാന ഹോബി….

ഒന്ന് എക്സർസൈസ് ചെയ്യാൻ പോലും അവൾക്ക് മടിയാ….

ശവം….

അയാൾ പിറുപിറുത്തുകൊണ്ട് ലൈറ്റ് ഓഫാക്കി, ഒച്ചയുണ്ടാക്കാതെ മുറിയുടെ വാതിൽ തുറന്നു…

പിന്നെ നേരെ ബാൽക്കണിയിലേക്ക്…

ഉറങ്ങാൻ കിടന്നാൽപ്പിന്നെ, നേരം വെളുത്താലേ അവളുണരൂ….

അതിനിടയിൽ ആരെങ്കിലും പൊക്കിക്കൊണ്ടുപോയി കടലിലിട്ടാലും അവളറിയില്ല….

അതുകൊണ്ട്, ഉണർന്ന് പിറകെ വരുമെന്ന പേടിയുമില്ല….

അയാൾ ആശ്വാസത്തോടെ ബാൽക്കണിയിലെ ചൂരൽ ഊഞ്ഞാലയിൽ ചെന്നിരുന്നു….

മോളുടെ പതിനാലാം പിറന്നാളിന് സമ്മാനമായി അയാൾ നൽകിയതാണ് ആ ഊഞ്ഞാൽ…

ഊഞ്ഞാലിൽ ഇരുന്നുകൊണ്ട് അയാൾ മൊബൈൽ ഓണാക്കി ഫേസ്ബുക് തുറന്നു…..

പന്ത്രണ്ട് ഏഴായല്ലോ….

അവളുടെ പച്ചവെളിച്ചം കാണാഞ്ഞ് അയാൾക്കാകെ പൊറുതിക്കേടായി…

ഇനിയവളുടെയാ ഫ്രോഡ് തന്തയെങ്ങാനും ഉറങ്ങാതെ ഇരിപ്പുണ്ടോ ആവോ….

അവളുടെ തന്തപ്പടിക്ക് രാത്രിയിൽ ഉറക്കം കുറവാണത്രേ….

ഒരു ദിവസം ചാറ്റിങിനിടയിൽ അവൾ പറഞ്ഞത് അയാളോർത്തു….

ഹോ… ദാ…

അവളുടെ പച്ചവെളിച്ചം തെളിഞ്ഞിരിക്കുന്നു…

അയാളൊന്നുഷാറായി….

പതിവുപോലെ ചാറ്റിങ് തുടങ്ങി….

ഫേസ്ബുക്കിലെ പുതിയ പെൺസുഹൃത്താണ്…

ഇരുപത്തിമൂന്നുകാരി ക്ലാര….

പ്രൊഫൈൽ പിക്ചറായി ഒരു പൂച്ചക്കുട്ടിയുടെ ഫോട്ടോ….

അതുകണ്ടാണ് പൂച്ചപ്രേമിയായ താൻ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്….

മൂന്നുനാലു ദിവസത്തേക്ക് ഒരു അനക്കവുമുണ്ടായില്ല….

ഒരുദിവസം രാത്രിയിൽ, പതിവുപോലെ സ്ഥിരമായി ചാറ്റാറുള്ള നാലഞ്ചു പെൺസുഹൃത്തുക്കളുമായി ചാറ്റൽമഴ പൊഴിക്കുമ്പോഴാണ് അവൾ തന്റെ റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്…..

പതിയെപ്പതിയെ പഴയ കേസുകെട്ടുകളൊക്കെ വിട്ട് അവളോടുമാത്രമായി കിന്നാരം….

പഠനത്തോടൊപ്പം പാർട്ട്‌ടൈം ജോബും ഉള്ളതുകൊണ്ട് അവൾ ഈ നട്ടപ്പാതിരാക്കേ ഫ്രീ ആവുകയുള്ളൂ….

പതിവുപോലെ കിന്നാരം തുടങ്ങി…

അവളോടിങ്ങനെ കൊഞ്ചിക്കൊണ്ടിരിക്കാൻ എന്തു രസമാണെന്നോ….

ചിലപ്പോൾ തോന്നും അവളൊരു കൊച്ചുകുട്ടിയാണെന്ന്….

ചിലപ്പോൾ തോന്നും അമ്മൂമ്മയാണെന്ന്…

എന്തായാലും അവളില്ലാതെ വയ്യെന്നായിരിക്കുന്നു…..

“എന്റെ ദേവൂട്ടനെ….

(അങ്ങനെയാണവളയാളെ വിളിക്കാറ്)

എനിക്കൊന്നു നേരിൽ കാണണം….

ഇനി സഹിക്കാൻ വയ്യ… ദേവൂട്ടാ…”

ഇക്കിളിപ്പെടുത്തുന്ന വാക്കുകൾക്കും ചുംബന സ്മൈലികൾക്കുമിടയിൽ അവൾ പറഞ്ഞു …

കുറെ ദിവസമായി ഇതാവർത്തിക്കുന്നു…

വിവാഹത്തെക്കുറിച്ചൊക്കെ അവൾ പറഞ്ഞുതുടങ്ങിയിരിക്കുന്നു….

അവളെ പറഞ്ഞിട്ടും കാര്യമില്ല…

താനവൾക്ക് സൂര്യദേവ് ആണല്ലോ…

ഇരുപത്തേഴുകാരൻ, സുമുഖൻ, സുന്ദരൻ…..

തിരക്കുള്ള ബിസിനസുകാരൻ…

താൻ പഴയ പ്രീഡിഗ്രിക്കാരൻ സോമശേഖരനാണെന്നും, ഓട്ടോ ഡ്രൈവറാണെന്നും ഭാര്യയും രണ്ടു മക്കളുമുണ്ടെന്നും, മൂത്ത മകൾ പ്ലസ്ടു വിന് പഠിക്കുകയാണെന്നുമൊന്നും അവൾക്കറിയില്ലല്ലോ….

മറ്റൊരു ചുള്ളൻ ചെക്കന്റെ ഫോട്ടോയാണ് പ്രൊഫൈലിൽ ചേർത്തിരിക്കുന്നത്….

അതുകണ്ട് പ്രണയം മൂത്തിട്ടാ അവളിപ്പോ ഇങ്ങനെ…..

ഓർത്തപ്പോൾ, അയാൾക്ക്‌ ചിരിവന്നു….

തുടർന്നുള്ള ദിവസങ്ങളിലും ക്ലാരക്കൊപ്പമുള്ള ചാറ്റൽമഴ, പൂർവാധികം ശക്തിയോടെ പെയ്തുകൊണ്ടേയിരുന്നു….

ഇനിയും പിടിച്ചുനിൽക്കാൻ വയ്യ….

അവൾ പറഞ്ഞപോലെ നേരിൽ കാണുക തന്നെ….

അന്നത്തെ ചാറ്റിംഗിന് ശേഷം അയാളുറപ്പിച്ചു….

കാണുന്ന സ്ഥലം…

സമയം…

എല്ലാം നാളെ പറഞ്ഞുറപ്പിക്കണം….

അയാൾ മെല്ലെ കിടക്കയിലേക്ക് ചെരിഞ്ഞു….

“ഹൌ….. എന്തൊരു ശല്യം….”

തന്റെ നെഞ്ചിലേക്ക് എടുത്തിട്ട ഭാര്യയുടെ കൈ അയാൾ വെറുപ്പോടെ എടുത്തുമാറ്റി….

പിറ്റേന്ന് രാത്രിയിൽ അവർ കാണുന്ന സ്ഥലവും സമയവും പറഞ്ഞുറപ്പിച്ച് പിരിഞ്ഞു….

അന്നയാൾ നേരത്തെയുണർന്നു….

നരകയറിയ മീശരോമങ്ങളും മുടിയിഴകളും ഡൈ ചെയ്തു കറുപ്പിച്ചു…

തലേന്ന് ഫാൻസിയിൽ നിന്നും വാങ്ങിയ ക്രീം മുഖത്താകെ വാരിപ്പൊത്തി….

പൌഡറിട്ട് മുഖംമിനുക്കി…

ഇന്നലെ വാങ്ങിക്കൊണ്ടുവന്ന പുതിയ ജീൻസും ടീഷർട്ടും അലമാരയിൽ നിന്നും എടുത്തണിഞ്ഞു…

പിന്നെ ചാഞ്ഞും ചരിഞ്ഞും കണ്ണാടിയിൽ നോക്കി….

കൊള്ളാം….

ആകെയൊരു ആനച്ചന്തമൊക്കെയുണ്ട്…

പിന്നെ, കഷണ്ടി മറക്കുന്നതിനായി തൊപ്പിയെടുത്ത് തലയിലിട്ട് ആരും കാണാതെ പുറത്തിറങ്ങി….

സരോവരം പാർക്ക്‌ എന്നാണവൾ പറഞ്ഞത്….

സമയം പത്തുമണി….

അയാൾ പാർക്കിലെ വലിയൊരു മരച്ചുവട്ടിലുള്ള ബെഞ്ചിൽ ചാരിയിരുന്ന് വാച്ചിലേക്ക് നോക്കി…

പത്തുമണി കഴിഞ്ഞ് പതിനേഴു മിനിറ്റ്…

അവളിപ്പോൾ വരും….

അയാളുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ട്….

കഴിഞ്ഞയാഴ്ച ഡോക്ടറെ കാണാൻ പോയപ്പോൾ ഇത്തിരി പ്രഷർ കൂടുതലാണെന്ന് പറഞ്ഞിരുന്നു….

ദൈവമേ….

എല്ലാം മിന്നിച്ചേക്കണേ…

അയാൾ കണ്ണുകളടച്ച് പ്രാർത്ഥിച്ചു….

സമയം പത്തര കഴിഞ്ഞു….

അവളിനിയും എത്തിയിട്ടില്ല….

ഒന്ന് വിളിച്ചുനോക്കാമെന്നുവച്ചാൽ നമ്പറും അറിയില്ലല്ലോ…..

അയാളുടെ പരവേശം കൂടി…

മരത്തിൽ ചാരിക്കൊണ്ട് കനാലിൽ താറാവുകൾ നീന്തുന്നതും നോക്കി അയാളിരുന്നു…

നല്ല കാറ്റ്….

ഇന്നത്തെ കൂടിക്കാഴ്ചയും സ്വപ്നം കണ്ടു കിടന്നതുകൊണ്ട് രാത്രിയിൽ ഒട്ടും ഉറങ്ങിയിരുന്നില്ല….

കാറ്റിന്റെ തഴുകലിൽ ഇടക്കിടെ കണ്ണുകൾ അടഞ്ഞുപോകുന്നു….

അയാൾ ശ്രമപ്പെട്ട് കണ്ണുകൾ അടക്കാതെ നിന്നു

പെട്ടെന്ന് പിന്നിൽ നിന്നൊരു തോണ്ടൽ….

മനസ്സിൽ കുളിർമഴ പെയ്തിറങ്ങിയ സുഖം….

അതെ,

അതവൾ തന്നെ….

അവളുടെ മഞ്ഞ നിറമുള്ള ഷാൾ കാറ്റിൽ തന്റെ മുഖത്തേക്ക് പാറിവരുന്നു….

തന്റെ വേഷത്തിന്റെ നിറം തിരിച്ചറിഞ്ഞ് അവൾ അരികിലെത്തിയിരിക്കുന്നു….

തന്നെ കണ്ടാൽ അവൾ എന്തുപറയും???

ഫോട്ടോയിൽ കാണുന്ന ആളേയല്ലല്ലോ താൻ….

പിടക്കുന്ന ഹൃദയത്തോടെ, മൂക്കിന് താഴേക്കു കെട്ടിയിരുന്ന കർച്ചീഫ് അഴിച്ചുകൊണ്ട് അയാൾ തിരിഞ്ഞു….

അവളെക്കണ്ടതും….

അയാളുടെ ഹൃദയത്തിലൂടെ കൊള്ളിയാൻ മിന്നി….

അയാളെ തിരിച്ചറിഞ്ഞ നിമിഷം….

അവളുടെ തൊണ്ടയിൽ നിന്നും ഒരു നിലവിളിയുയർന്നു….

ആ നിലവിളി മുഴുമിക്കാനാകാതെ അവൾ തിരിഞ്ഞോടി….

ഓട്ടത്തിനിടയിൽ കാലുകൾ കുഴഞ്ഞ് അവളാ പാർക്കിലെ പരുപരുത്ത നടപ്പാതയിൽ തളർന്നുവീണു….

ബോധം തെളിയുമ്പോൾ അയാൾ ആശുപത്രികിടക്കയിലായിരുന്നു….

അരികിൽ കണ്ണീരോടെ അയാളുടെ പ്രിയതമ….

എന്താ പറ്റിയേ…. സോമേട്ടാ….

നിങ്ങളെയാരാ വിളിച്ചു പറഞ്ഞേ….

അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു

അവളോട്‌ എന്തു മറുപടി പറയണമെന്നറിയാതെ അയാൾ കുഴങ്ങി….

രണ്ടുപേരെയും ഒരേ വണ്ടിയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും, അവളിപ്പോൾ ഐ.സി.യു വിലാണെന്നും, ഇതുവരെ ബോധം തെളിഞ്ഞിട്ടില്ലെന്നും, വളരെ ക്രിട്ടിക്കലാണെന്നും അളിയൻ പറഞ്ഞു….

എന്താണ് സംഭവിച്ചതെന്ന് ആർക്കും പിടികിട്ടിയിട്ടില്ല എന്നെനിക്ക് മനസ്സിലായി….

“ഇന്നലെ എന്നെയും കൂട്ടി പോയി വാങ്ങിച്ചതാ ഇത്… “

അവളുടെ മഞ്ഞ ഷാളും നെഞ്ചോടു ചേർത്തുകൊണ്ട് അമ്മ വിതുമ്പി….

നടക്കാമെന്നായപ്പോൾ ഞാൻ ചെന്ന്

ഐ. സി. യു വിന്റെ ഗ്ലാസ്സിലൂടെ അവളെയൊന്നു നോക്കി….

ഏതൊക്കെയോ യന്ത്രങ്ങൾക്ക് നടുവിൽ വാടിയ താമരത്താളുപോലെ കിടപ്പുണ്ട് തന്റെ സ്വന്തം….

തന്റെ ചോര….

തന്നെ ആദ്യമായി അച്‌ഛാന്നു വിളിച്ച പൊന്നുമോൾ…..

ആ കിടപ്പുകണ്ട്‌ അയാളുടെ ഹൃദയം നുറുങ്ങി….

വയ്യ….

സഹിക്കാൻ പറ്റുന്നില്ല….

ഇരുകൈകളും മുഖത്തമർത്തി അയാൾ ആർത്തുകരഞ്ഞു….

ആ കരച്ചിലിന്റെ അർത്ഥം മനസ്സിലാക്കാൻ അവിടെയുണ്ടായിരുന്ന ആർക്കും സാധിക്കുമായിരുന്നില്ലല്ലോ….



 സാബി തെക്കേപ്പുറം

വെറും തോന്നലുകൾ

 


വിടാതൊരിത്തിരി കമ്പിന്റെ

അറ്റത്തുള്ള പിടുത്തമായിരുന്നു

വീഴാതെ നിർത്തുന്നുവെന്ന

തോന്നൽ മാമ്പഴക്കൂട്ടത്തിന്.

കാത്തുനിൽപ്പുണ്ടൊരു

ചുംബനം കൈക്കൊള്ളാൻ

കരയെന്ന്  തിരയ്ക്കും ….

ഒന്നു പെയ്തിരുന്നെങ്കിലെന്ന്

ഓർത്തു നിൽക്കയാണ്

ഇവിടെയീ ഭൂമിയെന്നു മഴ .

രക്ഷയും കടമയും കരുതലും

ഒരു പൂട്ടിലാക്കിക്കെട്ടി താലി

എന്നൊരു ഒറ്റപ്പേര്

ചാർത്തിയെന്നും….

സഹനവും ക്ഷമയും

അടിമത്വവും അവഗണനയും

ആവോളമുണ്ണണമെന്നുള്ള

എഴുതപ്പെടലാണ്

ഉത്തമ സ്ത്രീത്വമെന്നും …

പിന്നെയും പിന്നെയും

അടിവരയിട്ട് ,പഠിക്കാൻ

വിട്ടു പോയത് പഠിപ്പിക്കയാണ്

ജീവിതമെന്ന പഠനപ്പുരയെന്നും

തോന്നലായിരുന്നു ….

വെറും തോന്നലുകൾ …



ഇന്ദുഭായ്. ബി.

ജീവിതരഹസ്യം

 


ഇനിയൊരിക്കലും ജീവിക്കാനാകില്ല എന്ന അവസാനത്തെ ഉറപ്പ് ഏതോ അജ്ഞാത വികാരത്തിന്മേൽ എഴുതി ചേർത്താണ് ലക്ഷ്മി വീട് വിട്ടിറങ്ങിയത്.ജീവിതത്തിൻ്റെ ഏതോ അറ്റത്ത് ആരോ തനിയ്ക്ക് വേണ്ടി വിഷാദാത്മകമായ ഒരു സിംഫണി രൂപപ്പെടുത്തുന്ന പോലെ ലക്ഷ്മിക്ക് അനുഭവപ്പെട്ടു. രാത്രി പത്ത് മണിയ്ക്ക് ശേഷം തൻ്റെ ജീവിതം സമയത്തിന് അതീതമായേക്കാം.

റെയിൽവേ സ്‌റ്റേഷൻ വിജനമായിരുന്നു. ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്ക് ഏതോ ചരക്ക് ട്രെയിൻ പ്രയാണം നടത്തുന്നുണ്ടായിരുന്നു.പ്ലാറ്റ്ഫോമിലെ പ്ലാസ്റ്റിക്ക് കസേരയുടെ അടിയിൽ പുരാതനമായ ദു:ഖഛായയോടെ ഏതോ പട്ടി കിടന്ന് മോങ്ങി.

അവൾ ട്രാക്കിലേക്ക് നടന്നു. കാമനകളെ ചൂഴുന്ന മുല്ലപ്പൂ ഗന്ധം അവളുടെ മൂക്കിലേക്ക് പടർന്നു .ലക്ഷ്മി ഓർത്തു പണ്ട് അനിലിനോടൊപ്പം ഈ വഴി വന്നത്. ഒരു പക്ഷേ ആത്മഹത്യയ്ക്ക് മുല്ലപ്പൂ മണമായിരിക്കാം.

ലക്ഷ്മി ട്രാക്കിൽ തല വെച്ച് കിടന്നു. ആത്മഹത്യക്കൊരുങ്ങുന്ന ഏതൊരുവളുടെയും കണ്ണുകൾ പോലെ അവളുടെ കണ്ണുകളും ചത്തു മലച്ചിരുന്നു. ട്രാക്കിൽ മലത്തിൻ്റെയും മൂത്രത്തിൻ്റെയും ഗന്ധം. ആ ഗന്ധം തലച്ചോറിൽ ഏകാന്തമായ വേദന സൃഷ്ടിച്ചു.

അപ്പുറത്തെ ട്രാക്കിൽ നിന്നും ലക്ഷ്മി ഒരു ശബ്ദം കേട്ടു .

“ആരാണ്ട അത് “

അത്യധികം കരുത്തുറ്റ ഒരു സ്ത്രീ ശബ്ദം.

ലക്ഷ്മി മിണ്ടാതെ നിന്നു.

യ്യ് ഒന്നും ന്നെ ചാവാനും സമ്മയ്ക്കു ലെ? കള്ള നാറികളേ… പതിയെ ആ ശബ്ദം ഒരു വിലാപമായി മാറി. രണ്ട് ദു:ഖങ്ങൾ പരസ്പരം കാണാതെ സമാന്തര വഴികളിൽ നിന്നു.

” ഞാൻ… ഞാൻ .. ലക്ഷ്മി”

‘ഏത് ലക്ഷ്മി ?’ അനക്കെന്താ ഇവടെ പണി ”?

അവൾ ഗദ്ഗദത്തോടെ പറഞ്ഞു

“ചാവാൻ “….

ആ സ്ത്രീ ഉറക്കെ ചിരിക്കാൻ തുടങ്ങി.

“അനക്കെത്രയാടി പ്രായം?”

”അതെന്തിനാ നിങ്ങൾ അറിയുന്നേ?” ലക്ഷ്മി കുറച്ച് ഈർഷ്യയോടെ ചോദിച്ചു.

” യ്യി പറയ്യ് ലക്ഷ്മ്യേ… ചാവുമ്പോൾ കൂട്ടുള്ളത് സങ്കടാ… ന്നാലും കൊറച്ച് വർത്താനം പറഞ്ഞാ സൊകാ “

“ഇരുപത് ”

”എന്ത്യേ അനക്ക് പറ്റ്യേ”

ലക്ഷ്മി കരയാൻ തുടങ്ങി.

” മെല്ലെ കരയടി ഹമ്ക്കേ ആള് കൂട്യാ ചാവാൻ പറ്റൂല.

” അനിലേട്ടൻ എന്നെ പറ്റിച്ചു .. “

“ഓൻ അൻ്റെ ന്തേലും കട്ടോ?” ഓനാരാ?

“ഞങ്ങൾ പ്രേമിച്ചിരുന്നു. അയാൾ വേറെ കെട്ടി”

”അല്ല ചേച്ചിയാരാ? എന്താ ഇവിടെ? ലക്ഷ്മി ചോദിച്ചു.

സ്ത്രീ ചിരിച്ചു.

” അന്നോടാരാടി മൊയന്തേ പ്രേമിക്കുന്നത് കല്യാണം കഴിക്കാനാന്ന് പറഞ്ഞേ “

ലക്ഷ്മിയ്ക്ക് ശരീരം മരവിക്കുന്ന പോലെ തോന്നി.

“അന്നോട് ഒരു കാര്യം പറയാം. ഈ ദുനിയാവില് പെരുത്ത ആണ് ങ്ങളും പെണ്ണ്ങ്ങളും ഇണ്ട്. ഇമ്മാതിരി കാര്യത്തിന് ആണേ ഒരൂസം നൂറാള് ചാവണ്ടതാ. ഞാൻ തന്നെ കൊറേ ചാവണ്ടി വരും.

ലക്ഷ്മി തൊണ്ടയിൽ പിടഞ്ഞ കരച്ചിലമർത്തി.

” ചേച്ചി ഞാൻ അത്രയ്ക്ക് സ്നേഹിച്ചു അവനെ ”

“എടീ യ്യ് കൊറേ കാലം ഓനേ സ്നേഹിച്ചിക്കി . ഇനി യ്യ് അന്നെ നല്ല ഉസാറായി പ്രേമിക്ക്.

അയ്ൻ്റടക്ക് ആണു പെണ്ണുമായി വരുന്നോര്യൊക്കെ സ്നേഹിക്കെടി ….”

”അങ്ങനെ സ്നേഹിച്ച്… സ്നേഹിച്ച്.. ഹ ഹ .” സ്ത്രീ ഭ്രാന്തമായി ചിരിച്ചു.

“ചേച്ചി എന്താ ഇവിടെ? ചേച്ചിക്ക് എന്ത് പറ്റീട്ടാ”

ലക്ഷ്മിയുടെ ചോദ്യത്തിന് നിശബ്ദത മാത്രം മറുപടിയായി. അവളെ ഏതോ അജ്ഞാത വികാരം കീഴ്പ്പെടുത്തി.

പിറ്റേന്ന് അച്ഛൻ കൊണ്ട് വന്ന പത്രത്തിലൂടെ ലക്ഷ്മി കണ്ണോടിച്ചു. മാനസിക രോഗ ആശുപത്രിയിൽ നിന്ന് ചാടിയ ഒരു സ്ത്രീയെ

റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പിടിച്ചു എന്ന വാർത്ത വായിച്ചപ്പോൾ അവൾക്ക് നിർവ്വികാരത തോന്നി. അതിനടിയിൽ ട്രാക്കിൽ ആത്മഹത്യ ചെയ്ത രണ്ട് സ്ത്രീകളുടെ ഫോട്ടോ ഉള്ള മറ്റൊരു വാർത്തയും ഉണ്ടായിരുന്നു.

അവൾക്ക് ശബ്ദങ്ങളെ പത്രത്തിലെ മുഖങ്ങളോടും മുഖങ്ങളെ ശബ്ദങ്ങളോടും ചേർത്ത് വെയ്ക്കാൻ കഴിഞ്ഞില്ല. ജീവിതം ഒരു അജ്ഞാത രഹസ്യമായി അവൾക്ക് തോന്നി.


ശ്രീബ.എം

കുരിശുമരണം

 


ഒളിഞ്ഞും തെളിഞ്ഞുമുള്ള വിചാരണകൾക്കൊടുവിൽ

 നിന്നെ സ്നേഹിച്ച കുറ്റത്തിന് നീയടക്കമുള്ള അധികാരികൾ

എന്നെ കുരിശു മരണത്തിനു വിധിച്ചു.

വിധി പ്രസ്ഥാവത്തെ

ജനക്കൂട്ടം ഹർഷാരവത്തോടെ സ്വീകരിച്ചു.

നിങ്ങളിൽ പാപമില്ലാത്തവർ

കല്ലെറിയട്ടെ

എന്നു പറയാനാരുമുണ്ടായില്ല

നിന്റെ നിലനിൽപ്പിന്റെ സുസ്ഥിരതയോർത്ത് 

ഞാനെല്ലാം നിശബ്ദയായി

കേട്ട് കുരിശിലേറാൻ തയ്യറായി 

കാൽവരിക്കുന്നിലേക്ക് ഒർമ്മകളുടെ ഭാരമേറിയ കുരിശും വഹിച്ച്  നടന്നു.

നിന്റെ പരിഹാസത്തിന്റെ കൂർത്ത കല്ലുകൾ യാത്രയിലുടനീളം നീളൻ മുറിപ്പാടുകൾ നൽകി.

നിന്റെ തിരസ്കാരങ്ങൾ ഞാനേൽക്കുന്ന ചാട്ടവാറടികളാണ്

നിന്റെ ആക്രോശങ്ങൾ

 തലയിലമർത്തി വച്ച് രക്തം കിനിയിക്കുന്ന

 മുൾക്കിരീടമാണ്

മുഖം തിരിച്ചുള്ള നിന്റെ പതം പറച്ചിൽ

എന്റെ നേർക്കുള്ള

കാർക്കിച്ചു തുപ്പലാണ്

അവഗണനയോടെയുള്ള നോട്ടം

എനിക്കു നീട്ടുന്ന മീറ കലർന്ന വെള്ളമാണ്

എല്ലാവരുടെയും മുമ്പിൽ വച്ചു നീ തള്ളിപ്പറഞ്ഞത്

ചോരയും വെള്ളവുമൊഴുകിയ വിലാപ്പുറത്തേറ്റ 

ആഴത്തിലുള്ള അവസാന

മുറിവാണ് .

ഒടുവിൽ

കുരിശിൽ നിന്നിവളെ ഇറക്കിക്കിടത്താനൊരു

മടിത്തട്ടില്ലാതെ 

വെറും മണ്ണിൽ അവരെന്നെ കിടത്തും.

സുഗന്ധ കൂട്ടുകളോ 

പുതിയ കച്ചകളോ

ഉണ്ടാവില്ല.

തയ്യൽക്കൂടാതെയുള്ള മേലങ്കി ഞാനന്നേ

നിനക്കൂരി തന്നതല്ലേ?

 മേലങ്കിയെ ചൊല്ലിയുള്ള തർക്കത്തിൽ നീ പങ്കെടുക്കരുത്

മേലങ്കിയെച്ചൊല്ലി

നീയും തർക്കിക്കരുത്

ഒരിക്കലും തുറക്കാത്ത കണ്ണുകളെ 

ഒരിക്കൽ കൂടി 

ഇടം കണ്ണിട്ട് നോക്കി 

തഞ്ചത്തിലടുത്തു വന്ന്

മിടിപ്പുകൾ നിലച്ച തണുത്ത വിരലറ്റത്ത്  പതിയെ  തൊട്ട് മരണം ഉറപ്പുവരുത്തണം.

 നീ പേടിക്കരുത് 

ഞാൻ ഉയർത്തെഴുന്നേൽക്കുകയേ ഇല്ല

നീ കാണുന്ന സ്വപ്നത്തിലല്ലാതെ .



ദീപാ മാത്യു

തിരി നീട്ടുമോർമ്മ

 


തിരി നീട്ടുമോർമ്മതൻ

ഉറവിട്ട പാമ്പുകൾ

നർത്തനം ചെയ്യുമ്പോളോർക്കരുതെന്നെ നീ

ഒരു വേള നിന്നെ ഞാൻ സ്നേഹിച്ചിരുന്നിടാം

വേർപാടു ചൊല്ലി പിരിഞ്ഞിരിക്കാം

കാലമോർമ്മതൻ ചെപ്പിൽ നിറയ്ക്കുന്ന

പഴമുത്തി ലൊരു മുത്തമായ്

സഖി ഞാൻ ചേർന്നിരിക്കാം.

കർക്കടവറുതി കഴിഞ്ഞു പോയ് ചിങ്ങത്തിൻ

കവിളിൽ നുണക്കുഴി കാക്കപ്പൂ വിരിയുന്നു.

ചേമ്പിലക്കുമ്പിളിലരിപ്പൂവിറുത്തിട്ടു

പാടവരമ്പിൽക്കൂടാർത്തു രസിച്ചു

നടന്നോരു കാലം മറക്കാമെന്നോമനേ…

മറക്കാമെന്നോമനെ….

കവിളിൽ നുണക്കുഴിക്കർത്ഥമുണ്ടായതും

മാറുമറച്ചു നീ മുന്നിൽ നിറഞ്ഞതും

സ്നിഗ്ദമാമാറിൻ മുനമ്പിലെവിടെയോ

പണ്ടു ഞാൻ കണ്ടു മറന്ന കാക്കപ്പുള്ളി

നഷ്ടസ്വപ്നത്തിന്റെ നീല വിശാലത

തൃഷ്ണ തിളയ്ക്കും, മൃഗതൃഷ്ണ മാത്രം

ദ്രുതതാള നൃത്തം ചവിട്ടുമെൻ കീഴിലായ്

കാക്കപ്പൂ ചേമ്പിലക്കുമ്പിൾ ചതഞ്ഞു

നിറയുന്നൊരാർദ്ര മിഴികൾ ഞാൻ കണ്ടു

വിതുമ്പുന്ന ചുണ്ടിന്റെ കോണുകൾ കണ്ടു.



 ജനു കെ പേരാവൂർ

അച്ഛന്റെ കുഞ്ചി

 



” ചേട്ടായി അച്ഛനെങ്ങനുണ്ട്”

വെളുപ്പിന് നാല് മണിക്കുള്ള ലൈവ് ചാറ്റിൽ പെങ്ങൾ ഉത്കണ്ഠപ്പെട്ടു, അയാൾ അതിന് പ്രത്യേകിച്ചൊരു മറുപടി പറഞ്ഞില്ല. ലോക്ക് ഡൗൺ കഴിഞ്ഞതോടെ അച്ഛൻ കിടപ്പിലായത് അവൾക്കറിവുള്ളതു കൊണ്ട് ഒന്നും പറയാൻ തോന്നിയില്ലെന്നുള്ളതാണ് വാസ്തവം.

“ഇന്നലെ ഞാൻ വീഡിയോ കാൾ ചെയ്തിരുന്നുവെങ്കിലും അച്ഛന് മനസ്സിലായില്ലെന്നു തോന്നുന്നു.”

“ആരാ ചേട്ടാ കുഞ്ചി !!. ഞാൻ വിളിച്ചപ്പോഴും പ്രതികരിക്കാതെ കുഞ്ചിയെയാണ് തിരക്കുന്നത്. അച്ഛന് സോഡിയം കുറയുന്നുവെന്നു തോന്നുന്നു, ഒന്നു പരിശോധിക്കണം”

അവൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. പാതി ഉറക്കത്തിലായതുകൊണ്ട് അയാൾ പലതും ശ്രദ്ധിച്ചില്ലായിരുന്നു.

പെങ്ങൾ പത്തു വയസോളം ഇളയതാണ്, പത്തുപതിനഞ്ചുകൊല്ലമായി അമേരിക്കയിലാണ്. അച്ഛന്റെ വാത്സല്യഭാജനമായിരുന്നു.” നീ എന്നാ വരുന്നത്”.. അയാൾ കിടക്കാനുള്ള ആഗ്രഹം കലശലായപ്പോൾ ഫോൺകാൾ അവസാനിപ്പിക്കാനെന്നവണ്ണം ചോദിച്ചു.” അതു ചേട്ടായി കോവിഡ് കാലമല്ലേ നേരിട്ട് ഫ്ലൈറ്റുമില്ല, ഉടനെ വരവ് നടക്കുമെന്ന് തോന്നുന്നില്ല.. അവൾ എക്സിക്യൂസുകൾ നിരത്തി.. ഫോൺ വെച്ചു വീണ്ടും കിടക്കയിലേക്ക് ചരിഞ്ഞപ്പോൾ നല്ലൊരുറക്കത്തിനായി അയാൾ ആത്മാർത്ഥമായും ആഗ്രഹിച്ചു.

“അല്ല, ഇതെന്തൊരു ഉറക്കമാണ്, ഒന്നെഴുനേറ്റെ..സമയമെത്രയായന്നാ വിചാരം, കേളേത്തെ ഓപ്പോൾ വന്നിട്ടുണ്ട്, നിങ്ങളെ തിരക്കുന്നു.” ഭാര്യ കുലുക്കിയുണർത്തി ചായയുമായി നില്ക്കുന്നു. ചായ കുടിച്ചു കൊണ്ടിരിക്കേ അവൾ കമ്പിയിട്ട മഞ്ഞപ്പല്ലു കാണിച്ചു കിലുങ്ങിച്ചരിച്ചു.” അച്ഛൻ ഒരു കുഞ്ചിയെ തിരക്കുന്നു. ആരാ അത്? ഓപ്പോളിനും രമയ്ക്കുമൊന്നും അറില്ലല്ലോ? നിങ്ങടെയല്ലേ അച്ഛൻ, പഴയ അടുപ്പക്കാരികൾ വല്ലതുമായിരിക്കും!!.

ചായ കപ്പുമായി അവൾ പോയപ്പോൾ അയാളും വെറുതെ ആലോചിക്കാതിരുന്നില്ല. സോഡിയം കുറയുമ്പോൾ സാധാരണ പഴയ ഓർമ്മകളൊക്കെ വരുമെന്ന് കേട്ടിട്ടുണ്ട്. പണ്ട് മുത്തച്ഛൻ മരിക്കുന്ന കാലത്ത് പഴയ കൂട്ടുകാരെ ഒക്കെ കട്ടിലിൽ കിടന്നു വിളിച്ചിരുന്നത് അയാളുടെ ഓർമ്മയിൽ തെളിഞ്ഞു.അന്നൊക്കെ തറവാടു നിറയെ ആളുകളായിരുന്നു. പല സഥലങ്ങളിലുള്ള മക്കളും പേരക്കുട്ടികളുമെല്ലാം അപ്പൂപ്പന്റെ കട്ടിലിനു ചുറ്റുമിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.

അച്ഛന്റെ ഉറക്കെയുള്ള വിളികൾ കേട്ടുകൊണ്ടാണ് അയാൾ റൂമിലേക്ക് ചെന്നത്. അയാളെ കണ്ടപ്പോൾ ഓപ്പോൾ പരാതി പറഞ്ഞു, ചിറ്റപ്പൻ ഇത്രേം സുഖമില്ലാതിരുന്ന കാര്യം അറിയിക്കാതിരുന്നതിന്. വല്യച്ചന്റെ മോളാണ്. അടുത്തായിരുന്നു നേരത്തെ താമസിച്ചിരുന്നത്. ഇപ്പോൾ മക്കളുടെ കൂടെ ടൗണിലാണ്. താൻ പുറത്തായതു കൊണ്ട് ഇപ്പോൾ എന്തേലും വിശേഷങ്ങൾക്ക് മാത്രം കാണുന്നതു കൊണ്ടോയെന്തോ അസുഖ വിവരങ്ങൾ ഒന്നും അറിയിച്ചിരുന്നില്ല.

“എടാ രമേശാ ആരാ അച്ഛൻ തിരക്കി കൊണ്ടിരിക്കുന്ന കുഞ്ചി… അറിയുന്ന വല്ലവരും ആണെങ്കിൽ ഒന്നു വിളിക്കടാ …ഞാൻ വന്നിട്ടിപ്പോൾ രണ്ടു മണിക്കൂറായി , ഇതിനിടെ ഒരു പത്തിരുപത് തവണയെങ്കിലും നിന്റെ അച്ഛൻ തിരക്കിക്കൊണ്ടിരിക്കുന്നു.”

അയാൾക്ക് അല്പം അസ്വസ്ഥത തോന്നാതിരുന്നില്ല. ഓപ്പോൾ പണ്ടെ ഒരു ആകാശവാണിയാണ്. ഇതി ഇതിന്റെ വെർഷൻ കൂട്ടുകുടുംബം മുഴുവൻ എത്തിക്കും.

“രമയെ പൊന്നുന്നല്ലെ വിളിക്കുന്നേ, അവളാകാൻ വഴിയില്ല എന്നാലും അവൾക്കൊന്നു വരാരുന്ന്, ചിറ്റപ്പന് അവളെ കാണുമ്പോ ഒരു സന്തോഷമൊക്കെ വന്നേനെ”…

അയാൾ മറുപടി പറയാതെ അച്ഛനെ വെറുതെ നോക്കി നിന്നു.അച്ഛൻ കണ്ണടച്ചു കിടക്കുകയാണ് , ഉറക്കമായോ എന്തോ? കുഞ്ചി വിളികൾ ഇപ്പോൾ കേട്ടുകൊണ്ടാണെല്ലോ വന്നത്. അച്ഛനെ ഉണർത്തേണ്ട എന്നു കരുതിയപ്പോൾ ഓപ്പോളിന്റെ ശബ്ദുയർന്നു.

“ചിറ്റപ്പാ കണ്ണു തുറന്നേ കുഞ്ചി ആരാന്നു പറഞ്ഞാൽ ഇവൻ വിളിച്ചോണ്ടുവരും”

ഓപ്പോളിനോടയാൾക്ക് ഈർഷ്യം തോന്നി. അച്ഛൻ ഞെട്ടിയ പോലെ കണ്ണു തുറക്കുന്നതു കണ്ടു. ചുണ്ടിൽ ഒരു വരണ്ട ചിരി പടർത്തി അയാളെ നോക്കി വീണ്ടും ഉറക്കത്തിലേക്ക് ആണ്ടു. അസുഖം മൂർച്ചിച്ചതിൽ പിന്നെ അയാൾ അധിക സമയം അച്ഛന്റടുക്കൽ ചിലവഴിച്ചിട്ടില്ലാത്തതിനാൽ ഓപ്പോളിനോട് കുശലാന്വേഷണം നടത്തി രാവിലത്തെ തിരക്കുകളിലേക്ക് കടന്നു.

“‘ടേയ്, നീ ആ ബാർബറെ ഒന്നു വിളിച്ചേ”, രാവിലെ കെട്ടിടം പണി സ്ഥലത്തേക്കിറങ്ങിയപ്പോൾ ഓപ്പോൾ പുറകിൽ നിന്നു വിളിച്ചു അയാളെ ഓർമ്മപ്പെടുത്തി .” അച്ഛൻ രണ്ടു മൂന്നു ദിവസമായി തിരക്കുന്നു, ബാലൻ കട തുറക്കാത്തത് കൊണ്ട് വീട്ടിൽ കാണില്ലേ?”.

” അതിനു ബാലൻ വന്നാൽ അച്ഛന് ശരിയാവുവോ ഓപ്പോളെ, ടൗണിലെ ജെൻസ് പാർലറിലെ ചെക്കനാണ് അച്ഛന്റെ മുടി വെട്ടണത്”

അയാൾ ചെറുചിരി പാസ്സാക്കി സംശയിച്ചു നിന്നു.

” അതു സാരല്യ .. അവൻ ഈ നാട്ടുകാരനല്ലല്ലോ, ബംഗാളിയാണെന്ന് അച്ഛൻ പറയുന്നത് പണ്ട് ഞാനും കേട്ടിട്ടുള്ളതാ, നീ ബാലന്റടുത്ത് പറയു, എന്റെ കുട്ട്യോള് ജോലിക്ക് പുറത്തു പോകുന്നതുവരെയും അവനല്ലെ തലമുടി വെട്ടിയിരുന്നത്”

ചേച്ചി വിടാൻ ഭാവമില്ലെന്ന് മനസ്സിലായതോടെ അയാൾ തലയാട്ടി വാഹനത്തിനടുത്തേക്ക് നടന്നു. അച്ഛന്റെ മുടിയും താടിയുമെല്ലാം വളർന്നിരിക്കുന്നത് അയാളും കണ്ടിരുന്നു. ലോക്ക്ഡൗൺ കാലത്തു കടകൾ തുറക്കാൻ തുടങ്ങാത്തത് കൊണ്ട് അയാൾ അതിനെക്കുറിച്ച് വേവലാതിപ്പെട്ടില്ലെന്നു മാത്രം.

കാറിൽ പോകുമ്പോഴും അയാളുടെ ചിന്ത അച്ഛനെ കുറിച്ചായിരുന്നു. അച്ഛന്റെ എൺപതാം പിറന്നാൾ കഴിഞ്ഞ മാസമായിരുന്നു.

സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്തിട്ട് വർഷം ഇരുപത്തിയഞ്ചു കഴിഞ്ഞുവെങ്കിലും അച്ഛൻ തന്നെയായിരുന്നു, കുടുംബത്തിന്റെ അമരത്ത്. റിട്ടയർമെന്റിനു ശേഷം അച്ഛൻ നഗരാതിർത്തിക്കുള്ളിലുള്ള ഭൂമിയിൽ ഷോപ്പിംഗ് കോംപ്ലക്സ് പണി കഴിപ്പിച്ചു വാടകയ്ക്ക് നൽകിയും, അവിടെ തന്നെ ടൂറിസ്റ്റ് ഹോം നടത്തിയുമൊക്കെയാണ് കഴിഞ്ഞു വന്നത്. ഗൾഫിൽ പോയ താൻ ജോലി നഷ്ടപ്പെട്ട് കഷ്ടപ്പെട്ടപ്പോഴും നാട്ടിൽ വന്നു തന്നെ സഹായിച്ചു നിൽക്കാൻ ഒരിക്കൽപ്പോലും പറയാത്തത് ഭാര്യയ്ക്കും ഭാര്യവീട്ടുകാർക്കുമൊക്കെ അരിശം തോന്നിയ കാര്യമാണ്, തനിക്ക് അല്പം പരിഭവവും!!

വൈകിട്ട് വീട്ടിലെത്തിയിട്ടും തന്നെ കാണത്തതു കൊണ്ടോയെന്തോ അച്ഛൻ അന്വേഷിക്കുന്നതായി മോൻ വന്നു പറഞ്ഞപ്പോഴാണ്, തിരക്കിനിടയിൽ അച്ഛന്റെടുത്തേക്ക് പോയില്ലായെന്ന് ഓർമ്മിച്ചത്.

” നീ കടകളിൽ നിന്നും വാടക വാങ്ങിയോ?”

അച്ഛന്റെ സ്വരം വല്ലാതെ നേർത്തിരുന്നു. അച്ഛന്റെ ഓർമ്മ തിരിച്ചു കിട്ടിയതായി അയാൾക്ക് തോന്നി. തീയതി പത്തായിരിക്കുന്നു! തിരക്കുപിടിച്ച ജോലികൾക്കിടയിൽ താനതു വിട്ടു പോയ വിവരം പറഞ്ഞില്ലെങ്കിലും അച്ഛന്റെ മുഖത്ത് അനിഷ്ടം തെളിഞ്ഞു വന്നതു ശ്രദ്ധിക്കാതിരുന്നില്ല.

“ബാലൻ വന്നില്ലേ അച്ഛാ?”

അച്ഛന്റെ മുഖത്തെ ജരാനരകൾ LED ട്യൂബിന്റെ അരണ്ട വെളിച്ചത്തിലും തിളങ്ങി നിൽക്കുന്നതു കണ്ടപ്പോൾ വിഷയം മാറ്റാനായി ചോദിച്ചുവെങ്കിലും മറുപടിയുണ്ടായില്ല. ലോക്ക് ഡൗൺ കാരണം പതിവു ചെക്കപ്പുകളെല്ലാം നിന്നിരിക്കുന്നത് അച്ഛനെ അസ്വസ്ഥതപ്പെടുത്തുന്നതായി അയാൾക്ക് തോന്നി. അച്ഛൻ പിച്ചവെച്ചു നടക്കാൻ പഠിക്കുന്ന രണ്ടു വയസുകാരനെ പോലെ ആയിരിക്കുന്നു. നടത്തത്തിനു ചെറിയ വിറയലുള്ള പോലെ തോന്നുന്നു. രണ്ടോ അതിലധികമോ വീഴ്ച്ചകൾ രണ്ടാഴ്ച്ചക്കുള്ളിൽ നടന്നിരിക്കുന്നു. ഇനി വീഴരുതെന്നാണ് ഡോക്ടർ ഫോണിൽ വാണിംഗ് തന്നിരിക്കുന്നത്.അച്ഛന്റെ അസുഖങ്ങളുടെ വിവരശേഖരണം തന്റെ കൈയ്യിൽ കമ്മിയാണെന്നുള്ളത് അയാളെ വിമ്മിട്ടപ്പെടുത്തി. എല്ലാം ഒറ്റയ്ക്ക് ചെയ്യാനായിരുന്നു എന്നും അച്ഛന് ഇഷ്ടം. താനതിൽ ഇടപെടാറുമില്ലായിരുന്നു. അമ്മയുടെ അസാന്നിദ്ധ്യം അച്ഛനെ കൂടുതൽ ഉൾവലിച്ചതായി അയാൾക്ക് തോന്നി.

” അച്ഛനാ ബാലൻ വന്നെങ്കിലും മുടി വെട്ടിക്കുവാൻ കുട്ടാക്കീല്ലട്ടോ”

റൂമിലെത്തിയപ്പോൾ ഭാര്യയുടെ സ്വരത്തിൽ അച്ഛനോടുള്ള നീരസം തെളിഞ്ഞു നിൽക്കുന്നതായി അയാൾക്ക് തോന്നി. ബാലൻ വന്നെങ്കിലും കുറച്ചുനേരം ചേച്ചിയോട് നാട്ടുകാര്യങ്ങൾ സംസാരിച്ചിരുന്നതല്ലാതെ അച്ഛൻ മുടി വെട്ടിച്ചില്ലത്രെ, അതിന്റെ പേരിൽ ചേച്ചി അച്ഛനോട് ഒന്നും രണ്ടും പറഞ്ഞ് ദേഷ്യപ്പെടുകയും ചെയ്തു. ആ ദേഷ്യത്തിലോയെന്തോ ഓപ്പോൾ സ്വന്തം വീട്ടിലേക്ക് മടങ്ങിയതാണ് യഥാർത്ഥത്തിൽ അവളെ ആശയകുഴപ്പത്തീലാക്കിയതെന്ന് തോന്നുന്നു.

” ദേ നോക്കിയേ അച്ഛന് നല്ല ദേഷ്യമാ ഇപ്പോൾ എല്ലാ കാര്യത്തിനും.. മറ്റാരുടേയെങ്കിലും സഹായമില്ലാതെ എനിക്ക് ഒറ്റയ്ക്ക് പാടാണേ”

അവളുടെ അനിഷ്ടം പുറത്തേക്ക് ചാടി. അയാൾക്ക് അത്ഭുതം തോന്നി. ഒരാഴ്ച്ച മുൻപ് വരെ അച്ഛന്റെ ശബ്ദം പൂമുഖത്ത് ഉയർന്നാൽ അടക്കിപിടിച്ചു സംസാരിക്കുന്നവളായിരുന്നു. ലോക്ക് ഡൗൺ കാലവും കോവിഡ് കാലമൊക്കെ ആയതു കൊണ്ട് താൻ നാട്ടിൽപ്പെട്ടു പോയതാ, ഇവൾ ഇങ്ങനൊക്കെ തന്നാണോ പെരുമാറിയിരുന്നത്? കുറച്ചു നാൾ ശരിക്കും പറഞ്ഞാൽ അമ്മ മരിച്ചതിൽ പിന്നെയാണ് കുടുംബം നാട്ടിൽ തന്നെ തങ്ങി തുടങ്ങിയത്.അച്ഛനെ സഹായിക്കാൻ ഒരു ആളെ നിർത്തണമെന്ന് അയാൾക്കു തോന്നി. അച്ഛന്റെ സ്വന്തം പണിക്കാരെ ആരെങ്കിലും വിളിച്ചു ചോദിക്കാം . രാത്രി ഭക്ഷണം അച്ഛന്റെ റൂമിൽ അയാൾ തന്നെയാണ് കൊണ്ടുപോയത്.

ഭക്ഷണം കഴിച്ചെന്നു വരുത്തി അച്ഛൻ കിടന്നപ്പോൾ അയാളുടെ കണ്ണുനിറഞ്ഞു. നാലുവർഷമായി ചികിത്സയിലാണ് അച്ഛൻ. രോഗത്തിന്റെ ഫോർത്ത് സ്റ്റേജാണ്. ഇനി വലിയ ഹോപ്പാന്നുമില്ലെന്നാ ഡോക്ടർ പറയുന്നത്. എല്ലുകൾക്കുള്ള ബലക്ഷയം കൂടി വരുന്നതാണ് ഈ അസുഖത്തിന്റെ പ്രത്യേകത. കിടക്കുന്നതിന്റെ മുൻപ് ടോയ്ലറ്റിൽ കൊണ്ടുപോയപ്പോൾ അയാൾക്ക് അത് ബോധ്യപ്പെടുകയും ചെയ്തു.

റൂമിൽ വന്നു ഉറങ്ങാൻ കിടന്നപ്പോൾ രമ വരാത്തതും ഓപ്പോൾ പോയതിനെപ്പറ്റിയും അച്ഛന്റെ വാശിയെക്കുറിച്ചുമെല്ലാം ഭാര്യ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നങ്കിലും അയാളുടെ ഓർമ്മകൾ അമ്മയും അച്ഛനുമൊക്കെയൊന്നിച്ചുള്ള ബാല്യകാല യാത്രകളിലും പൂരപ്പറമ്പുകളിലുമൊക്കെയായിരുന്നു.

തലയണമന്ത്രങ്ങളിൽ അയാളുടെ മൗനവൃതം കണ്ടു കൊണ്ടോയെന്തോ അവൾ ഉറക്കം പിടിച്ചു തുടങ്ങി. കണ്ണടച്ചു കിടന്നു വെങ്കിലും ഓർമ്മകൾക്കും സ്വപ്നങ്ങൾക്കുമിടയിൽ ത്രിശങ്കു സ്വർഗ്ഗത്തിൽ അകപ്പെട്ടതുപോലെ അയാളുടെ നിദ്ര മുറിപ്പെട്ടു നിന്നു. ആന പ്പുറത്ത് കേറണമെന്ന് വാശി പിടിച്ച തന്നെ തോളത്തേറ്റി അച്ഛൻ പൂരപറമ്പിൽ നിക്കുന്നതും അമ്മയും ഓപ്പോളും ചെറിയമ്മയും കുട്ട്യോളുമെല്ലാം പൂരപ്പറമ്പിലെ വളക്കടകളിലും പൊരിക്കടകളിലുമൊക്കെ കറങ്ങി നടക്കുന്നതും അയാളുടെ മനസ്സിലൂടെ ഒഴുകിയിറങ്ങി.

അമ്മയെക്കുറിച്ചോർത്തപ്പോൾ അയാളുടെ അകത്തൊരു നീറ്റൽ അനുഭവപ്പെട്ടു. അമ്മയുടെ ചാരത്ത് അയാൾക്ക് അവസാന നിമിഷം ഓടിയെത്താൻ കഴിഞ്ഞിരുന്നില്ല. ശരിക്കും പറഞ്ഞാൽ അറബിനാട്ടിലെ ജയിലിലായിരുന്ന രണ്ടു മാസങ്ങളിലെന്നോ ആയിരുന്നു അത്. വീണ്ടും ആറുമാസം കഴിഞ്ഞാണ് അമ്മയുടെ വിളക്കുമാടത്തിനരികെ അയാൾക്ക് എത്താൻ കഴിഞ്ഞത്. വീണ്ടും കണ്ണടച്ചപ്പോൾ എപ്പോഴൊ മെല്ലെ ഗാഡനിദ്ര അയാളെ തഴുകാൻ തുടങ്ങി. രാത്രിയുടെ അവസാനയാമത്തിൽ വീണ്ടും അയാളൊരു സ്വപ്നത്തിലായിരുന്നു. പൂരപ്പറമ്പിൽ ആളുകൾ പരക്കം പായുന്നു.

“ശിവശങ്കരൻ ഇടഞ്ഞിരിക്കുന്നു. മാഷെ അവിടെ നിക്കണ്ട …. കുട്ടികളുമായിട്ട് ആ പറമ്പിലേക്ക് കേറി നിക്ക്യാ”

വാര്യര് ഓട്ടത്തിനിടയിൽ അച്ഛനോട് പറയുന്നത് കേട്ടു. എല്ലാരും ഓടി മറഞ്ഞപ്പോൾ എപ്പോഴൊ തനിക്ക് കൂട്ടം തെറ്റിയിരുന്നു. കൊമ്പൻ ശിവശങ്കരന്റെ താണ്ഡവം അടങ്ങിയ പൊടിപടലങ്ങളിൽ കണ്ടത് മെലെ പറമ്പിലെ വീട്ടുതൊടിയിൽ ആളുകളുടെ നടുവിൽ ഇടക്കിടെ മോഹാലസ്യപ്പെട്ടു വിലപിച്ചു കിടക്കുന്ന അച്ഛന്റെ മുഖമാണ്. ഏതോ കുട്ടിയെ ആന ചവിട്ടി വീഴ്തിയെന്ന വാർത്തയാണ് അച്ഛനെ തളർത്തിയത്.

” മാഷെ ഒന്നു കണ്ണു തുറന്നു നോക്കിയേ … കുട്ടിയല്ലേ ഈ വന്നു നിക്കണത്…. ശിവ ശിവ മോശാണ് കേട്ടോ ”

അന്തംവിട്ട് ഭയചകിതനായ മൂന്നുവയസ്സുകാരനെ ഉന്തി മുന്നോട്ട് അച്ഛനരികിലേക്ക് നിർത്തി ചായക്കടക്കാരൻ അമ്പുട്ടിനായര് അച്ഛനെ കളിയാക്കുന്നത് കണ്ടു.

“അച്ഛന്റെ കുഞ്ചി എവിടാരുന്നു”…

തൊണ്ടയിൽ കുരുങ്ങിയ ഗദ്ഗദത്തിൽ സ്വര പകർച്ചയോടെ അച്ഛൻ ചോദിക്കുന്നതു കേട്ടു വിമ്മിട്ടം തൊണ്ടയിൽ നിന്നു ഒരു ഏങ്ങലായി പുറത്തേക്ക് ചാടി ….

“എന്താ ഏങ്ങലടിച്ചേ” …. ഭാര്യ കുലുക്കി വിളിച്ചപ്പോൾ അയാൾ കണ്ണു ചിമ്മി തുറന്നു. കുഞ്ചിയെ കിട്ടിയ കാര്യം പറയണമെന്ന് അയാൾക്ക് തോന്നി.

“എഴുനേൽക്കെണ്ട, ഉറങ്ങിക്കോളു, മണി മൂന്നു കഴിഞ്ഞിട്ടേയുള്ളു, നാലുമണിക്ക് പെങ്ങളു വിളിക്കുബോൾ എനിക്ക് എഴുനേറ്റിരിക്കാനൊന്നും വയ്യ”

അവൾ നയം വ്യക്തമാക്കി തിരിഞ്ഞു കിടന്നു. ഉറക്കം വരാതെ കണ്ണടച്ചു കിടക്കുമ്പോൾ അയാളുടെ കൈകൾ കാതിലെ അടഞ്ഞു പോയ കടുക്കൻ കുഴികൾ തഴുകി കൊണ്ടിരുന്നു. അഞ്ചാറു വയസുവരെ താൻ അച്ഛന്റെ കുഞ്ചിയായിരുന്നു. താനതു മറന്നു!!!

പൂച്ചയുറക്കത്തിലെപ്പോഴോ അച്ഛന്റെ കുഞ്ചി വിളി അയാളെ ഉണർത്തി, സാമാന്യം ഉച്ചത്തിലായതു കൊണ്ടാവാം അത് പെട്ടന്ന് അയാളെ ഉണർത്തിയത്. റൂമിലെത്തിയപ്പോൾ അച്ഛൻ കണ്ണു തുറന്ന് മച്ചകം നോക്കി കിടക്കുന്ന പോലെ തോന്നി. പൂരപറമ്പിലെ മൂന്നുവയസ്സുകാരന്റെ തലോടലേൽക്കാൻ നിൽക്കാതെ കുഞ്ചിയുടെ അച്ഛന്റെ ദേഹി അവനെ തനിച്ചാക്കി അവിടം വിട്ടുപോയിരുന്നു.



 ഷാജി മല്ലൻ

ഒച്ചയിലെ മൗനം


 

ഒച്ചിന്റെ ഒച്ച കേട്ടിട്ടുണ്ടോ?

കാറ്റുറങ്ങുമ്പോൾ

നിശബ്ദതയിൽ ഉറങ്ങാതെയിരുന്നാൽ

ചെവിയിൽ ഒരു തീവണ്ടി പാളം

തിമിർക്കുന്നത് പോലെ ഒച്ച് കടന്നു പോകും.

ആൾത്തിരക്കിലെ ബഹളം കനക്കുമ്പോൾ

റയിൽവേ സ്റ്റേഷൻ നിശബ്ദം.

തീവണ്ടി നിശബ്ദമായി കടന്നു പോകും.

ഇരിപ്പിടത്തിൽ ഒരാൾ രസികനെങ്കിൽ

മനസ്സിന്റെ നിശബ്ദത പറയാതെ വയ്യ.

മുഖം മിനുങ്ങിയ സുന്ദരി സുന്ദരന്മാർ

കണ്ണുകളുടക്കുന്നുവെങ്കിലവിടം നിശബ്ദം.

അന്തിചുമപ്പിൽ മുഖവും കണ്ണും “നത്തി”ന്റെ

കണ്ണുകളായി നിറവുള്ളതായി

അറിവുചൊരിയുമ്പോൾ അവിടം നിശബ്ദത

തളം കെട്ടി നിൽക്കും.

പരിസരം മൗനത്തിന്റെ നേർത്ത വലയത്തിൽ കനപ്പെടും.

ഊരും പേരും അറിയത്തവർ

തെരുവിൽ പരസ്പരം തലയെടുക്കുമ്പോൾ

ശക്തമായ ബഹളത്തിന്റെ നടുവിൽ

നിശബ്ദത രുധിരമണിഞ്ഞു വശ്യം.

ചിനങ്ങിയമഴയത്ത് അടുപ്പ് തെളിക്കുന്ന

വേദനകൊണ്ട് മനോനില തെറ്റിയ

മുടികോതാത്തയമ്മയ്ക്കു വായിൽ

മൗനം, ‘ ഇതെന്താ കത്താത്തേ’…

പുകയുന്ന അടുപ്പ് മൗനം വിടുന്നില്ല

ചുറ്റും കാഴ്ചകാരുടെ ആകാംക്ഷ നിറഞ്ഞ നിശബ്ദത.

ഇരമ്പി കയറിയ വാഹനത്തിന്റെ

നിലക്കാത്ത സൈറനിൽ

ചക്രങ്ങളരച്ച തലച്ചോറിന്റെ നിശബ്ദത

ചുറ്റും കൂടിയ മൗനം.

സ്കൂളിൽ പോകാതെ നിന്നു

കരയരുന്ന കുഞ്ഞ്

കൗതകത്തിൽ വാഹനം ഡ്രൈവറുടെ

കളിപ്പാട്ടമാകുമ്പോൾ കൂട്ടുകാരുടെ

മരണഭയം നിശബ്ദത.

പ്രണയിനി നിഷേധിച്ചതിനു നിശബ്ദ പ്രതികാരം

പ്രാണൻ ശിലാതൈലത്തിൽ

ചാമ്പലാകുമ്പോൾ തീപ്പെട്ടി കൊള്ളികൾ നിശബ്ദം .

ചുറ്റും തീക്കാറ്റിന്റെ നിശബ്ദത

പിടയുന്ന ജീവനവിടെ മൗനം.

മൗനം സമ്മതവും നിലനിൽപ്പിന്റെ

തത്വശാസ്ത്രവും.



ശിവദാസൻ മുക്കം

ഭിക്ഷ

 


വെള്ളം നിറഞ്ഞു കിടന്നിരുന്ന കുഴിയിൽ വീണപ്പോൾ, ഇരുന്ന് നിരങ്ങുന്ന പലക വണ്ടി തെറിച്ചുപോയി. അരുകിൽ വാഹനങ്ങളുടെ ഇരമ്പൽ. ആളുകളുടെ സംസാരവും കേൾക്കാം. വേണു തപ്പിത്തടഞ്ഞ് അരുകിലെ പലക വണ്ടിയിൽ കയറി ഇരുന്നു. ആളുകളെ നോക്കി കൈകൂപ്പി. പിന്നെ യാചിച്ചു.

പലക വണ്ടിയിലെ പാത്രത്തിൽ നാണയ തുട്ടുകൾ വീഴുന്നത് വേണു കേട്ടു. പിന്നെയും നിരങ്ങി നീങ്ങിയപ്പോൾ നാണയത്തുട്ടുകൾ കൂടുതൽ വീഴുവാൻ തുടങ്ങി. വാഹനങ്ങൾ കടന്നു പോകുമ്പോൾ തനിക്ക് ചുറ്റിലും നാണയങ്ങളും പെരുകി. കൈ വെക്കുന്ന സ്ഥലങ്ങളിൽ എല്ലാം നാണയങ്ങൾ. വണ്ടിയിലെ പാത്രം നിറഞ്ഞപ്പോൾ വേണു പണം കീശയിൽ നിറച്ചു. പെട്ടന്ന് പാത്രത്തിലെയും കീശയിലേയും നാണയങ്ങൾ ആരൊക്കെയോ വാരി എടുക്കുവാൻ തുടങ്ങി. വേണുവിനെ ആരോ പൊക്കി എടുത്തു ദൂരേ മാറ്റി ഇരുത്തി. ഇപ്പോൾ ചുറ്റിലും ആളുകളുടെ സംസാരം ഇല്ല. ഇരമ്പി പായുന്ന വാഹനങ്ങളും ഇല്ല.

പൂക്കളുടെ സുഗന്ധം മാത്രം. പിന്നെയും മുന്നോട്ട് നീങ്ങിയപ്പോൾ ഒരു സ്ത്രീയുടെ കരച്ചിൽ ദൂരേ കേട്ടു. പിന്നെയും നിരങ്ങി നിങ്ങി. വേണു കൈ നീട്ടി. അവർ ഭിക്ഷ തരാതെ കടന്നുപോയി. പിന്നെയും നീങ്ങിയപ്പോൾ ആളുകളുടെ കരച്ചിലുകൾ.

ഭിക്ഷ ഒന്നും കിട്ടുന്നില്ല. വേണു ഉറക്കെ ചോദിച്ചു.

“ഭിക്ഷ കിട്ടാത്ത ഈ സ്ഥലം ഏതാണ്? ”

” ഇത് സെമിത്തേരി ആണ്. ” എവിടെ നിന്നോ മറുപടിയുണ്ടായി. വേണു ധൃതിയിൽ നിരങ്ങി നീങ്ങി.

അപ്പോൾ തനിക്ക് ഒരു പാട് ഭിക്ഷ കിട്ടിയ ആദ്യ സ്ഥലം ഏതാണ്?

തദവസരത്തിൽ, പ്രാവുകൾ കുറുകുന്ന ഗോപുരത്തിൽ, ക്രൂശിത രൂപത്തിന്റെ താഴെ, കാണിക്ക വഞ്ചിയിലും ചുവട്ടിലും നാണയങ്ങൾ കുമിഞ്ഞു കൂടിക്കൊണ്ടിരുന്നു.

രഞ്ജിത് വീനസ്

വഴിയമ്പലം


  പേമാരിയാർത്തുപെയ്തൊരു

രാത്രിയിലാണ്
എന്നെയുമുദരത്തിൽ
പേറിയമ്മയാ വഴിയമ്പലത്തിൽ
ചേക്കേറിയത്..
ആ പേമാരിയുടെയന്ത്യത്തി-
ലായിരുന്നു
ഈ ഭൂമിയിലെ ജീവിതത്തിനു
ഞാൻ തുടക്കമിട്ടത്..
വഴിയമ്പലത്തിലെ അഴുകിയ
തറയിൽ
ജീവിതദുഃഖങ്ങളുടെ
പലവലുപ്പത്തിലുള്ള
കാൽപ്പാടുകളുണ്ടായിരുന്നു,
ഇന്നിന്റെ
വർണ്ണനൂലുകളിൽ
കോർക്കപ്പെട്ടവസാനം
നിറംമങ്ങിയ ജീവിതം
പേറുന്നവരുറങ്ങുന്ന
അനേകം മുറികളും..
ആ മുറികളിലേക്കെന്റെ
കണ്ണും കാതുമൊരുനിമിഷം
പാഞ്ഞുചെന്നു..
ആദ്യത്തെ മുറിയിൽ
പിറക്കപ്പെടുംമുന്നേ
വേരറുക്കപ്പെട്ട
ചില ഭ്രൂണങ്ങളുടെ നേർത്ത
ഞരക്കങ്ങൾ..
അടുത്ത മുറിയിൽ
പിഞ്ചിളംമേനിയിൽ
ചോരത്തിണർപ്പുമായി
ചില വിതുമ്പലുകൾ..
മൂന്നാമത്തെ മുറിയിൽ
വിടർന്നുപൂക്കുംമുന്നേ
പിച്ചിയെറിയപ്പെട്ട
ചില കൗമാരസ്വപ്നങ്ങളുടെ
കാലൊച്ചകൾ..
താലിച്ചരടുവരെയറുത്തു
ദാഹംമാറ്റിയ പാതിയുടെ
കാൽച്ചുവട്ടിൽ
ഞെരിഞ്ഞമർന്ന
ചില അലറിക്കരച്ചിലുകൾ
നാലാമത്തെ
മുറിയിൽനിന്നായിരുന്നു..
അഞ്ചാമത്തെ മുറിയിൽ
പൊന്നുമക്കളുടെ തെറ്റിപ്പോയ
വഴികളിൽ
കണ്ണീർമഴയൊഴുക്കിയ
അമ്മക്കണ്ണുകളുടെ
കൂമ്പാരമായിരുന്നു..
ആറാമത്തെ മുറിയിൽ
ഞാൻ കണ്ടത്
ജീവിതസായാഹ്നത്തിലൊ_
റ്റപ്പെട്ടവരുടെ
മൗനം പേറുന്ന
ഊന്നുവടികളായിരുന്നു..
ശേഷിച്ച മുറികളിലേക്കു നോട്ടം
പായിക്കാനാവാതെ
അമ്മയുടെയുദരത്തിലേ
-യ്ക്കിനിയുമൊരു
മടക്കത്തിനുള്ള
വഴിയന്വേഷിച്ചാ
വഴിയമ്പലമുറികളിൽ നിന്നു
ഞാൻ തിരികെ നടന്നു.. !



അമ്മു സൗമ്യ

പുലരികൾപ്രതീക്ഷകൾ

 


നിശീഥിനിയെ വരവേൽക്കുമോരോ

ശോണിമ സന്ധ്യയുമെന്നിൽ

വിഷാദം നിറയ്ക്കുന്നുവെങ്കിലും..

വരുംപുലരികൾനവഹർഷമായ്

നവ്യാനുഭൂതിയേകുന്നു!

കാർമുകിലിനെ മായ്ക്കുമിന്ദു

മതിപോൽസുഭഗത സുവർണ

വിഭാതകിരണങ്ങൾപ്രഭവമാക്കുന്നു

എന്റെമാനസത്തിലായ്

പ്രതീക്ഷയാം

സുസ്മേര ദളങ്ങളായെന്നും!..



രഷിത്ത് ലാൽ

2020 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഒരു ഡസൻ നുറുങ്ങു കവിതകൾ

 വരികളുടെ എണ്ണത്തിൽ മാത്രം നോക്കേണ്ട ഒന്നല്ല കവിതകൾ എന്ന് തെളിയിക്കുന്ന പന്ത്രണ്ടു മനോഹരങ്ങളായ കവിതകളെ പരിചയപ്പെടുത്തുന്നു. തഴക്കം വന്ന കവികളുണ്ടാകാം, എഴുതിത്തുടങ്ങുന്നവരാകാം, ഇതിവൃത്തം ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ച നുറുങ്ങു കവിതകളിൽ നിന്നും തെരഞ്ഞെടുത്ത കവിതകൾ.




 

സ്മൃതിയുടെ വേരുകൾ : വിജയം ആർ നായർ


സ്മൃതിയുടെ നാളമണയുന്നുവോ …

നെറുകയിലാരൊതഴുകുന്നുവോ..

മെല്ലെ പുണരുന്നുവോ …

ഗാഢ ഗാഢം പുണർന്നോതുന്നുവോ..

ഞാനൊരനുഗ്രഹമല്ലേ……..

എന്റെ സാമീപ്യം നിനക്കൊരു സാന്ത്വനമല്ലേ ….

വിജനതീരങ്ങൾ മാടിവിളിക്കുന്നുവോ …..

.തിരയുകയാണു ഞാനെന്നെ,

നിന്നാഴങ്ങളിൽ അലയുകയാണൊരു

വ്രണിതമാനസം തന്റെ വേരുകൾ തേടി….


 

 


ജ്ഞാനം : കുഞ്ഞൻ വെളിയനാട്


വിജ്ഞാനമില്ലാത്തതു കൊണ്ടുമല്ലാ


സജ്ഞാനമില്ലാത്തതു കൊണ്ടുമല്ലാ


അജ്ഞാനികൾക്കിമ്പമിണക്കിടാനായ്


പ്രജ്ഞാനികൾക്കുമവിവേകമുദിച്ചിടുന്നു….


 


മരണ യാത്ര : ഡോ. സുകേഷ് ആർ. എസ്.


നേർത്ത മഞ്ഞിൻ പാളി

കനത്തു നിൽക്കും ജനാലച്ചില്ലിൽ,

ഉയരാത്ത കരങ്ങൾ നീണ്ടു

പയ്യെ തുടച്ചു കാണ്മൂ !

ശ്വാസത്തേരിൽ ശരവേഗം

വാസരങ്ങൾ താണ്ടി,

പൂത്ത മരങ്ങൾക്കിടയിലൂ-

ടെത്തി നിന്നതോ,

ഒരു വഴിത്തിരിവിൽ !


 


 ദൈവം : ശ്രീക്കുട്ടി. എം. ബി.


ചേറ്റുഗന്ധവും ഞാറ്റുപാട്ടുമായി

കലപ്പയും നുകവുമേന്തി

മണ്ണിൽ പൊന്നുവിളയിച്ചൊരാ

ദൈവം…

എല്ലുമുറിഞ്ഞീ പൊരിവെയിലിൽ

വിയർപ്പൊഴുക്കി..

വിശപ്പടക്കും അന്നദാതാവായി

മണ്ണിനെ പ്രേമിച്ചോരാ ദൈവമേ

നമിക്കുന്നു ഞാൻ..


 

അമ്മ : രവീന്ദ്രൻ ചെമ്മനാട്


നിലാവുപോൽ പാവനമമ്മ

കിനാവുകൾ നെയ്യുമൊരമ്മ

സ്വാന്തനിപ്പിച്ചീടുമമ്മ

സർവം സഹനീയമമ്മ


 


ഏട്ടൻ : ജ്യോതിശ്രീ


ഏട്ടായെന്നുള്ള നീട്ടിവിളിയിലായ്

പൊട്ടിച്ചിതറിയെൻ

കുട്ടിപ്പിണക്കങ്ങൾ..

കൂട്ടായിടാം ഞാൻ

കുട്ടിക്കുറുമ്പിയ്ക്ക്

കൂട്ടിനെത്തീടാനീ

ഏട്ടനില്ലേ…


ശംഖ് : സജി കുമാർ


ഒരു കടലിനെ ഉള്ളിൽ പേറുന്ന

വെൺശംഖ് പോലും വെറും ഒരു

കാറ്റിൻ സ്വരം ഏകി

ഭ്രമിപ്പിക്കുന്നു…..


 

 അർത്ഥം: അശോക് കുമാർ ഗോപാല പിള്ള


അർത്ഥസത്വം മയക്കുന്നു മർത്ത്യനെ

ശ്രേഷ്ടശ്രേണിയിൽ വിരാജിക്കുമ്പോഴും

ശുഷ്ക്കമാം ഫലസിദ്ധിയെങ്കിലും

നാരിതന്നുടെ സാമിപ്യവേളയിൽ

ശിഷ്ടകാലത്തെ കഷ്ടനഷ്ടങ്ങളോ

ചിന്തനത്തിൻ്റെ സീമയ്ക്കുമപ്പുറം


 


അറിവ് : ജോളി കുത്തുകല്ലുങ്കൽ


ബോധ്യങ്ങളക്ഷരമായിപ്പകർത്തവേ

ബോധ്യമുണ്ടായതിൽപ്പാതി പോലും

ബോധ്യപ്പെടുകയില്ലെങ്കിലും

ചിന്തയിൽ ആന്ദോളനങ്ങളായ് മാറിയാലോ ?


അസ്തമയം : അജയകുമാർ ഭാസ്കരൻ


മൺചിരാതുകൾ തെളിയുന്നിതാ-

തൃസന്ധ്യാനേരത്ത് ശോഭയേറ്റിക്കൊണ്ടേ.

പൂനിലാമുധിക്കാറായമ്പരത്തിലും-

അന്നേരമാനന്ദ ചിത്തരാം രാക്കിളികളു മെത്തിടുന്നു.

കാറ്റേറ്റ ജലധപാളികൾക്കിടയിലുടെ –

വന്നുവല്ലോ ചന്ദ്രമുഖി ഇന്നും .



വാക്കുകൾ : ശ്രീലക്ഷ്മി


ചില വാക്കുകളുണ്ട്,

കുത്തിനോവിച്ചാലും

ആ നോവിൽ പോലും

ചിരി നിറയ്ക്കുന്നത്.

മുള്ളുപോലെ തറഞ്ഞിരുന്ന്

പഴുത്തു പഴുത്തങ്ങനെ



ഒരു സ്വകാര്യം : സോമനാഥൻ കെ.വി


മരിച്ചു കിടക്കുന്ന വരുടെ കൂടെ


അഭിനയിച്ചു കിടക്കാൻ പറഞ്ഞു


എനിക്കതിനു കഴിഞ്ഞില്ല


ജനിച്ചു കിടക്കുന്നവരുടെ കൂടെ


അഭിനയിച്ചു കിടക്കാൻപറഞ്ഞു


ഏനിക്കതിനും കഴിഞ്ഞില്ല


ജീവിക്കുന്നവരുടെ കൂടെ


അഭിനയിച്ചു നടക്കാൻ പറഞ്ഞു


ഏനിയ്ക്ക്തിനൊട്ടും ബുദ്ധിമുട്ടില്ലായിരുന്നു


നിരന്തര നാഗ ദംശനത്തിൻ രഹസ്യം : ആരോഗ്യം





ഒരാളെ തന്നെ ഒരേ പാമ്പ്, അല്ലെങ്കിൽ പല പാമ്പുകൾ തുടർച്ചയായി കടിക്കുന്നതായും അയാൾ അവിടെ നിന്ന് താമസം മാറി മറ്റൊരു വീട്ടിൽ ചെന്നപ്പോൾ അവിടെയും ചെന്ന് അതേ പാമ്പുകടിച്ചതുമായുള്ള ഒരു വാർത്ത, പത്രത്തിലും സോഷ്യൽ മീഡിയകളിലും അടുത്തിടെ വൈറലായിരുന്നു. ചിലരെ പല തവണ ഇടിവെട്ടി എന്നുമുള്ള പത്ര വാർത്തകൾ ഇതുപോലെ കാണാറുണ്ട് .

എന്താണ് ഇതിന് പിന്നിലെ യഥാർഥ്യം?

പാമ്പുകളെ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യയിൽ നാഗ ശാപവും നാഗ കോപവും സർപ്പക്കാവുകളും നാഗ ആരാധനകളും എല്ലാം വളരെ സാധാരണമാണ് അതുകൊണ്ട് തന്നെ പാമ്പുകൾക്ക് ഒരു ദിവ്യ പരിവേഷം ഉണ്ട്. നാഗദേവന്മാരും നാഗ രാജാവുമുള്ള നാഗ ലോകം വരെയുണ്ട് പുരാണത്തിൽ. ക്ഷിപ്ര വിശ്വാസികളായ ചിലരെ സംബന്ധിച്ചിടത്തോളം ഇത്തരം കഥകൾ അവരുടെ മനസ്സിൽ ഉറഞ്ഞു കൂടുകയും പഴംങ്കഥകളും മറ്റുള്ളവർ പറയുന്ന കഥകളും ഒത്തുചേർന്ന് ഒരു അനുകൂലാന്തരീക്ഷം സൃഷ്ടിക്കുക ചെയ്യാം. ഇത്തരം കഥകളിലെ നായകനാകാൻ അവരുടെ ഉപബോധമനസ്സ് കൊതിക്കുന്നുണ്ടാവാം. കഥയിലെ സ്ഥിര നായകൻ പാമ്പ് ആയതുകൊണ്ട്, ആ റോൾ കിട്ടില്ല . ഇരയാകുന്നതിലൂടെ കീർത്തിമാൻ ആവുക എന്നുള്ള ആഗ്രഹമേ നടക്കൂ. ഇതാണ് ഇത്തരം പാമ്പ് കടിയുടെ പിന്നിലെ സത്യം .

കുടുംബത്തിൽ ഒരു സർപ്പക്കാവ് ഉണ്ടാവുകയും അവിടത്തെ സർപ്പങ്ങളെ അപമാനിച്ചതായി ആരെങ്കിലും പറയുകയോ, ചെയ്തതായി അറിയുകയോ ചെയ്താൽ അതുമൂലം മാനസിക ഭീതി ഉടലെടുക്കുന്ന മൃദുല മനസ്കരായ ആൾക്കാരിലാണ് മിക്കവാറും സർപ്പ കോപത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുക. ചിലതരം ത്വക്ക് രോഗങ്ങൾ ( Icthiosis ), അബോർഷനുകൾ ഇവയൊക്കെ നാഗ ശാപത്തിൻറെ തലയിൽ കെട്ടി വയ്ക്കാറുണ്ട്. നമുക്കോർമ്മയില്ലാത്ത, കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ അറിയാതെ ഏതെങ്കിലും പാമ്പിനേയോ, അവയുടെ ഇണയേയോ കൊല്ലുകയോ, മുട്ട നശിപ്പിക്കുകയോ ഒക്കെ ചെയ്തു എന്നാവും ചില മത ആചാര്യന്മാരുടെ അഭിപ്രായം. അതുകൊണ്ട് നാഗ ദോഷത്തിനുള്ള പരിഹാരങ്ങളും യഥാവിധി അവർ ചെയ്യിക്കും. “വിശ്വാസം ഉള്ളവന് ആശ്വാസമുണ്ട് “എന്ന് പറയുന്നതുപോലെ കുറച്ചു പണം ഒക്കെ മുടക്കി ശക്തമായ പൂജയും മന്ത്രവും ഒക്കെ ചെയ്താൽ കുറേക്കാലത്തേയ്ക്ക് ഇവർക്ക് നാഗദോഷം ഇല്ലാതിരിക്കും . പക്ഷേ അവർ അന്ധവിശ്വാസി ആണെങ്കിൽ വീണ്ടും നാഗദോഷം പിടിപെടും കാരണം രോഗം മനസ്സിനാണല്ലോ വീണ്ടും പൂജകൾ തഥൈവ. ശരിയായ മാനസിക രോഗികളിൽ മന്ത്രങ്ങൾ കൊണ്ടും തന്ത്രങ്ങൾ കൊണ്ടും എപ്പോഴും ഫലം കിട്ടണമെന്നില്ല .

ഇതിനൊക്കെ മറുപടി പറയുന്ന സൈക്കോ ന്യൂറോ ഇമ്യൂണോളജി എന്ന ശാസ്ത്ര ശാഖ വളരാൻ തുടങ്ങിയിട്ടേയുള്ളു. മൊട്ടിട്ടില്ല. ശാസ്ത്രീയ മരുന്നു ചികിത്സ കൊണ്ട് ക്ഷിപ്ര വിശ്വാസിയുടെ രോഗം മാറണമെന്നില്ല തക്കം കിട്ടിയാൽ വീണ്ടും വരാം എന്നാൽ അർദ്ധ വിശ്വാസി ആയ ഒരാളുടെ നാഗദോഷം മാറാൻ ഇത്തരം ചെറിയ തന്ത്ര മന്ത്രാദികൾ മതിയാകും. ഇത്തരം അശാസ്ത്രീയ കെട്ടു കഥകളിലൂടെ വിഷഹാരികളും അമരത്വം നേടാറുണ്ട്. നാഗ ശാപത്തിന് കാരണമായ സംഭവം സങ്കൽപ്പ കഥയായതിനാൽ ഇല്ല എന്നോ ഉണ്ടോയെന്ന് ഇരയ്ക്ക് പറയാനും പറ്റില്ല. ഇല്ലാത്ത രോഗങ്ങൾക്ക് കാണാത്ത രോഗകാരണം എന്ന് പറയുന്നതുപോലെയാണിത്.

സത്യത്തിൽ എന്താണ് രോഗിയുടെ ആവശ്യം:

ശരിയായ മാനസിക രോഗമുള്ള രോഗിക്ക് രോഗം കൊണ്ട് ലക്ഷ്യം ഉണ്ടായിരിക്കില്ല. എന്നാൽ അങ്ങനെ അല്ലാതെയുള്ള ഇത്തരം മാനസിക രോഗിയുടെ ഉപബോധമനസ്സിൽ ചില ലക്ഷ്യങ്ങൾ ഉണ്ടാകും. ആ ലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞു അത് സാക്ഷാത്കരിക്കുകയോ നിരാകരിക്കുകയോ ചെയ്തു കഴിഞ്ഞാൽ മാത്രമേ ആ രോഗിയെ രക്ഷപ്പെടുത്താനാകൂ. ചിലർക്ക് ഇരയാകുമ്പോൾ ലഭിക്കുന്ന പ്രശസ്തിയാണ് താല്പര്യം . പത്രത്തിലും മീഡിയകളിലും വാർത്തകൾ വരുമല്ലോ. ചിലർക്ക് രോഗിയാകുന്നതിലൂടെ ലഭിക്കുന്ന പ്രത്യേക പരിഗണനകളും പരിചരണങ്ങളും ശ്രദ്ധേയുമാണ് വേണ്ടത് . സ്വയം ഉള്ള വിശ്വാസവും മറ്റുള്ളവരെ ഇത്തരം വിശ്വാസങ്ങളിലേക്ക് അടുപ്പിക്കാനുള്ള ഒരു വഴിയും മായി ചിലർ ഇതിനെ കാണുന്നു.

ഇത്തരം രോഗങ്ങൾ തിരിച്ചറിയുന്നതെങ്ങനെ?

ഇവരുടെ ശരീരത്തിൽ പാമ്പുകടിച്ചതുപോലെയുള്ള പാടുകൾ ഉണ്ടാവുകയും രക്തം ഒഴുകുകയും ചെയ്യാം . പക്ഷേ ലാബിൽ രക്തപരിശോധന നടത്തി കഴിഞ്ഞാൽ അണലി വർഗ്ഗത്തിൽപെട്ട വിഷങ്ങൾ ആണെങ്കിൽ വേഗം തിരിച്ചറിയാൻ കഴിയും. ബ്ലീഡിംഗ് ടൈം ക്ലോട്ടിംഗ് ടൈം എന്നിവ വ്യത്യാസം വരും. മൂർഖൻ, വെള്ളിക്കെട്ടൻ എന്നിവയുടെ ന്യൂറോ ടോക്സിക്കായ വിഷങ്ങളെ രക്തപരിശോധന നടത്തി കണ്ടെത്താനാവില്ല നാഡികളെ ബാധിക്കുന്ന വിഷങ്ങൾ ശരീരത്തിൻറെ പ്രതികരണശേഷിയും പ്രവർത്തനത്തെയും മന്ദീഭവിക്കുന്നു .വേദന കുറവായിരിക്കും കൺ പോളകൾ ചലിപ്പിക്കാനും നാവു നീട്ടാനുമാവില്ല. രക്തത്തെ ബാധിക്കുന്ന അണലി കടിച്ചാൽ നല്ല വേദനയും നീരു മുണ്ടാവും.

ചിലർക്ക് പാമ്പുകളെ കുറിച്ചും അതിൻറെ വിഷങ്ങളെക്കുറിച്ചുമൊക്കെ നല്ല ധാരണ ഉണ്ടാകും. അവർ ഡോക്ടർമാരെ പറ്റിക്കുന്ന രീതിയിൽ കൃത്യമായ കള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചു എന്ന് വരാം ലാബ് ടെസ്റ്റുകളെ വരെ നാം അവിശ്വസിച്ചു പോകും. ഇവരെ കടിച്ച സാഹചര്യങ്ങൾ പരിശോധിച്ചാലും ഇത്തരം കള്ളകളികൾ നമുക്ക് മനസ്സിലാകും ഇവരുടെ കൂടെ ആരെങ്കിലും ബോധമുള്ള ആൾക്കാർ ഉണ്ടെങ്കിൽ കടിക്കില്ല. ഇങ്ങനെയുള്ള ആൾക്കാരെ എത്ര തവണ പാമ്പ് കടിച്ചാലും ഇടി വെട്ടിയാലും നേരിട്ടുള്ള ദൃക്സാക്ഷികൾ ആരും ഉണ്ടാവുകയില്ല..ചിലപ്പോൾ ദൂരെ കൂടി പോകുന്ന ഒരു പാമ്പിനെ അവർ കാണിച്ചു തന്നുവെന്ന് വരാം. ( പക്ഷേ അറംപറ്റി പോകുന്നതുപോലെ പോലെ ചിലപ്പോഴെങ്കിലും യഥാർത്ഥത്തിലുള്ള പാമ്പുകടി കിട്ടുകയും “പുലി വരുന്നേ പുലി വരുന്നേ ” എന്ന് കഥയിലെ പോലെ വേണ്ടത്ര പരിചരണം കിട്ടാതെ മരിച്ചു പോവുകയും ചെയ്യാം ഇത്തരക്കാരെ ശാസ്ത്രീയ ചികിത്സയേക്കാൾ മറ്റു രീതിയിലുള്ള തട്ടിക്കൂട്ട് ചികിത്സകൾ കൊണ്ട് രക്ഷപ്പെടുത്താൻ ( ?) എളുപ്പമാണ്. ചികിത്സയാണ് വേണ്ടത്. പബ്ലിസിറ്റിയല്ല.


വാൽ കഷണം:

പല തവണ ലഘുവായി പാമ്പ് കടിച്ചാൽ പിന്നീട് വലിയ രീതിയിലുള്ള പാമ്പ് വിഷബാധയിൽ നിന്ന് രക്ഷപ്പെടാവുന്ന രീതിയിൽ ശരീരത്തിൽ lg G ആൻ്റി ബോഡി ഉണ്ടായി പ്രതിരോധശേഷി കൈവരിക്കുന്നതിനായി പഠനങ്ങൾ ഉണ്ട് .

ഇന്ത്യയിലെ ചില ആദിവാസി വിഭാഗങ്ങൾ ബോധപൂർവം പാമ്പുകളെ കൊണ്ട് കുട്ടികളെ കടിപ്പിക്കാറുണ്ടത്രെ .

ലഹരിമരുന്ന് ആയും പാമ്പുകടി ഉപയോഗിക്കുന്ന ആൾക്കാരുണ്ട്.2014 ഓഗസ്റ്റിൽ കേരളത്തിൽ ഇത്തരം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.



ഡോ മനോജ് കുമാർ