2024 മാർച്ച് 30, ശനിയാഴ്‌ച

ഇതിവൃത്തം മലയാള സംസ്ക്കാരിക മാസിക, മാർച്ച് 2024, ലക്കം 42

 


മുഖമൊഴി

 മാർച്ച് മാസം വരുന്നത് പലകുട്ടികൾക്കും ഭയമാണ്. അതവരുടെ പരീക്ഷാകാലമാണല്ലോ. എക്സാമിനേഷൻ ഫോബിയ അല്ലെങ്കിൽ എക്സാം ഫോബിയ എന്ന് നമ്മൾ വിളിക്കുന്ന ഈ പേടി ചില കുട്ടികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അത്ര നിസ്സാരമല്ല. ഇത് ഒരു തരത്തിലുള്ള മാനസിക പ്രശ്നം തന്നെയാണ്. കുട്ടികൾ വേണ്ടപോലെ പഠിക്കാത്തതും പരീക്ഷയ്ക്ക് വേണ്ടത്ര തയാറെടുപ്പുകൾ നടത്താത്തതും ആണ് ഈ പേടിക്കു പുറകിൽ എന്നാണ് മിക്കവരും ധരിച്ചു വച്ചിരിക്കുന്നത്. ഇത് തെറ്റായ ധാരണ മാത്രമാണ്. നന്നായി പഠിക്കുന്ന, നല്ല തയാറെടുപ്പുകൾ നടത്തിയിട്ടുള്ള കുട്ടികളിലും ഈ ഭയം ഉണ്ടാകും. കാരണം ഇതൊരു മെന്റൽ ഡിസോർഡർ ആണെന്നതു തന്നെ. ആകാംഷാ രോഗങ്ങളിൽ പെടുന്ന ഒന്ന് തന്നെയാണ് ഇതും.

സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ തലച്ചോറിൽ അഡ്രിനാലിൻ എന്നൊരു രാസവസ്തു ഉണ്ടാകുക പതിവാണ്. അത് നമ്മെ ചെറിയ സങ്കർഷത്തിലാക്കുകയും പതിവാണ്. ഇത് മിക്കപ്പോഴും നമുക്ക് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്, ശരീരം ഉണ്ടാക്കുന്ന ഒരു അവസ്ഥാവിശേഷമാണ്. എന്നാൽ പരീക്ഷാപ്പേടിയുള്ള കുട്ടികളിൽ അഡ്രിനാലിൽ ഉത്പാദനം ക്രമാതീതമായി ഉയരുന്നു എന്നതാണ് ഒരു പ്രധാന പ്രശ്നം.

ഇതിന്റെ ഫലമായി ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ശരീര പേശികൾ വലിഞ്ഞു മുറുകുക, ഉള്ളം കൈ, കാൽപ്പാദങ്ങൾ വിയർത്തൊലിക്കുക, ചുണ്ടും വായും വരണ്ടു പോകുക, ഹൃദയമിടിപ്പ് അമിതമായി ഉയരുക, ബോധക്ഷയം സംഭവിക്കും എന്ന് തോന്നുക, ശർദ്ധിക്കാൻ തോന്നുക എന്നിവയെല്ലാം അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്.

പഠിച്ച കാര്യങ്ങൾ പോയിട്ട്, ചെറിയ കാര്യങ്ങൾ പോലും ഓർമ്മിച്ചെടുക്കാൻ കഴിയാതെ വരിക, ലോജിക്കില്ലാത്ത കാര്യങ്ങൾ ചിന്തിക്കുക, ചിന്തകൾക്ക് വിഘ്നമുണ്ടാകുക എന്നിവയാണ് ഈ പേടിയുടെ ബൗദ്ധിക പ്രശ്നങ്ങൾ.

മാതാപിതാക്കളുടെ പ്രതീക്ഷകൾ പാലിക്കാൻ കഴയാതെവരുമോ, അവരുടെയും മറ്റുള്ളവരുടെയും വാത്സല്യത്തിൽ കുറവ് വരുമോ,തുടങ്ങിയ ചിന്തകളും, ആത്മവിശ്വാസത്തിൽ കുറവ്, നിസ്സഹായാവസ്ഥ തുടങ്ങിയ വൈകാരിക പ്രശ്നങ്ങളും അവർക്കുണ്ടാകും.

പലപ്പോഴും ഇതിന്റെ പരിഹാരമാർഗ്ഗമായി വിദഗ്ധർ എന്നവകാശവപ്പെടുന്നവർ പോലും നിർദേശിക്കുന്നത് പഠിക്കേണ്ട രീതികളെക്കുറിച്ചു മാത്രമാണ്. സോഷ്യൽ മാധ്യമങ്ങളിലൂടെ പഠനം നടത്തുന്ന മാതാപിതാക്കളും അറിയേണ്ട ഒരു കാര്യമുണ്ട്. ഇതിനു മറ്റൊരു തലമുണ്ട്. ഇത് ഒരു മാനസിക ആരോഗൃ പ്രശ്നമാണ്. വിദഗ്ധ സഹായം ആവശ്യമാണ്. മിക്കപ്പോഴും മരുന്നുകൾ ആവശ്യമായി വരാറുണ്ട്. മരുന്ന്, ശരിയായ കൗൺസെലിങ്, (എടുത്തു പറയാനുള്ള കാര്യം ഇന്ന് എല്ലാവരും കൗൺസിലേഴ്സ് ആയതുകൊണ്ടാണ്.) സൈക്കോതെറാപ്പികൾ വഴി ഇതിനു ശാശ്വത പരിഹാരം ഉണ്ടാക്കാവുന്നതാണ്.
ഓർക്കുക ഇത് കുട്ടികളുടെ അഹങ്കാരമോ കഴിവില്ലായ്മയോ ആകണമെന്നില്ല. ഒരു രോഗാവസ്ഥയാണ്. ഇന്നു തന്നെ വിദഗ്ധ സഹായം തേടുക.

ഡോ. സുനീത് മാത്യു 

തെറ്റിയോടിയ ഘടികാരങ്ങൾ!

 


ജോണിനെക്കുറിച്ചു, മറ്റേതോ ജന്മത്തിൽ കാവ്യജീവിയായിരുന്ന ബാലചന്ദ്രൻ പറഞ്ഞതോർക്കുന്നു. ജോൺ ഉറങ്ങുന്നതിനു മുൻപ് കയ്യിലെ തുട്ടുകളും നോട്ടുകളും ജനലിലൂടെ പുറത്തേക്കെറിഞ്ഞുകളയുന്നതു കണ്ടു. കയ്യിൽ കാശിരുന്നാൽ ഉറങ്ങാൻ കഴിയില്ലത്രേ ജോണിന്. കാവ്യജീവികൾ ഇങ്ങനെയാണ്. കോടികൾ കെട്ടിവച്ച കിടക്കയുടെ മുകളിൽ കിടക്കുമ്പോൾ മനുഷ്യജീവികൾക്കും ഇങ്ങനെയാണെന്ന് കേൾക്കുന്നു, ഉറക്കം കിട്ടില്ല.

കമലയെന്ന കാവ്യജീവിയും ഇതിൽനിന്നും വ്യത്യസ്തയല്ലായിരുന്നു. അവരുടെ ഭൂമിയിലെ ജീവിതം വാക്കുകൾക്ക് വേണ്ടിമാത്രമായിരുന്നു. ബാക്കിയുള്ളതൊക്കെ മനുഷ്യരുണ്ടാക്കിയ വിവാദങ്ങളാണ്. കമലയെ ഇതൊന്നും ബാധിച്ചിരുന്നില്ല, അങ്ങനെ ചിലതൊക്കെയവർ പറഞ്ഞിട്ടുണ്ടെങ്കിലും. മലയാളികൾ പരിഹസിച്ചപ്പോൾ ലോകം അവരെ പരിഗ്രഹിച്ചു, വാക്കുകൾ പ്രണയിച്ചു, അവരിൽ പടർന്നു പന്തലിച്ചു.

“All round me are words, and words and words,
They grow on me like leaves, they never
Seem to stop their slow growing”

പാരമ്പര്യജീവിതശൈലികളിൽ നിന്നകന്നു, അലഞ്ഞുതിരിഞ്ഞ കാവ്യജീവിയായിരുന്ന പി. കുഞ്ഞിരാമൻനായരെക്കൂടി ഓർക്കാം . ജോലിയും, സ്വത്തും, കുടുബവും എല്ലാം ഉണ്ടായിരുന്നിട്ടും, എന്തിനോവേണ്ടി അലഞ്ഞുതിരിഞ്ഞു. ആ തൂലികയിൽനിന്നും കാവ്യങ്ങൾ മാത്രം പിറന്നുകൊണ്ടേയിരുന്നു. ഒരു കാവ്യജീവി മറ്റെന്തുചെയ്യാനാണ്? ലോകത്തിന്റെ ‘…എന്നിട്ടെന്തായി കുഞ്ഞിരാമാ?’ എന്ന ചോദ്യത്തിന് മന്ദഹാസം മാത്രം ഉത്തരംനൽകി, മനോഗ്രഹത്തെയിലേക്കു തിരികെപ്പോയപ്പോൾ കാവ്യ ദേവത ചോദിച്ചിട്ടുണ്ടാകും “അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ; യാത്ര പറയാതെ പോയതുചിതമോ..?”

എല്ലാ കാവ്യജീവികളും ഇങ്ങനെയായിരുന്നില്ല. ജനിച്ച കുലത്തിനോട് നീതികാണിക്കാനെന്നോണം മനുഷ്യരായഭിനയിച്ചു മനോഗ്രഹത്തിലേക്ക് തിരിച്ചുപോയവരാണധികവും. ഇപ്പോൾ കാവ്യജീവികളുണ്ടോ നാട്ടിൽ? ഇല്ല! അവർക്കൊക്കെ വംശനാശം സംഭവിച്ചുപോയി. ഇപ്പോൾ മനുഷ്യർ മാത്രം ഇവിടെ ജീവിക്കുന്നു. വെറും മനുഷ്യർ. പരസ്പരം വെറുത്തു, വെട്ടിച്ചാകുന്ന മനുഷ്യർ. കാവ്യജീവികളെക്കണ്ടാൽ ചുട്ടെരിക്കാൻ മടിക്കാത്ത മനുഷ്യർ. വെറും മനുഷ്യർ!

അയ്യപ്പനിൽ തുടങ്ങിയത് അയ്യപ്പനിൽ ഒടുക്കാം, കാവ്യജീവിക്കുമാത്രമറിയുന്ന ഭാഷയിലെ നാലുവരികൾ ഓർത്തുകൊണ്ട്;

“ഇതായെന്‍ കണ്ണുനീര്‍ ഹരിത പത്രമേ
ചുവപ്പ് ഇഷ്ടമെങ്കില്‍ എടുത്തു കൊള്‍ക
ഇതായെന്‍ പാദങ്ങള്‍ മഴയുടെ മണ്ണേ
നടപ്പ് ഇഷ്ടമെങ്കില്‍ ഈ ഭാരമേല്‍ക്ക”

 

സുമേഷ് രാമചന്ദ്രൻ

വീടിന്റെ മണം

 



വാർദ്ധകത്തിന്റെ പടി-
പ്പുരവാതിക്കലിന്നെൻ
സ്വാർത്ഥമോഹങ്ങളെല്ലാ-
മിറക്കിവെയ്ക്കുന്നു ഞാൻ.
പിന്നെയുമൊരു പകൽ
കൊഴിഞ്ഞു, സായന്തനം
വന്നുചേരുന്നു, മൂകം
സന്ധ്യയും കറുക്കുന്നു.
ഇനിയും പുലരികൾ
പിറവിയെടുത്തേക്കാം
ദിനരാത്രങ്ങൾ വന്നീ
ജീവിതം ദീർഘിച്ചേക്കാം.
പ്രണയാർദ്രരായ് നമ്മൾ
കൈകോർത്തു പരസ്പരം
തുണയായീവീഥികൾ
മുഴുവനലഞ്ഞതു,
സഖി, നീയോർക്കുന്നുവോ
മിഥ്യാഭിമാനത്തിന്റെ
മുഖമോരോന്നായ് നമു-
ക്കെതിരേ തിരിഞ്ഞതും?
ഒടുവിൽ പിരിയുവാൻ
പറ്റാതെ കാലത്തിന്റെ
ഇടനാഴിയിൽ നമ്മ-
ളൊന്നിച്ചു കഴിഞ്ഞതും?
പണവും പണ്ടങ്ങളു-
മില്ലാതെ പരസ്പരം
പ്രണയം മാത്രം നൽകി
മംഗലം കഴിച്ചതും?
വെയിലും മഴയുമേ-
റ്റീടാതെ കിടക്കുവാൻ
റെയിൽവേ മേൽപ്പാലത്തി-
ന്നടിയിലടിഞ്ഞവർ,
അന്തിയാകുമ്പോളൊത്തു-
കൂടലിൽ കുടുംബത്തിൻ
സന്തോഷമടുപ്പിലെ
കഞ്ഞിയായ് തിളയ്ക്കവേ,
ചുമരില്ലാതെ തുണി-
കെട്ടിയ മറയ്ക്കുള്ളിൽ
കമിതാക്കൾതൻ രാഗ-
സംഗമം നടക്കവേ,
വാടക കുറഞ്ഞൊരു
ചേരിയിലൊറ്റമുറി-
വീടുകിട്ടുവാൻ നമ്മ-
ളലഞ്ഞതോർമ്മിക്കുന്നോ?
വാടകയ്ക്കിടം കിട്ടാ-
തലഞ്ഞ നമ്മൾ, തറ-
വാടികൾ, തീവണ്ടിയാ-
പ്പീസിന്റെ വരാന്തയിൽ,
രാവുകൾ പരസ്പരം
കാവലായുറങ്ങിയ
നോവിന്റെയോർമ്മക്കിന്നും
യൗവ്വനം കഴിഞ്ഞില്ല.
സ്വന്തമാം വീടെന്നൊരു
സ്വപ്നസായൂജ്യത്തിനായ്
സന്തതം പ്രയത്നിച്ച
ദമ്പതിമാരായവർ
അന്നു നാ,മായുസ്സിന്റെ-
യദ്ധ്വാനം മുഴുവനും
മുന്നമേ കടംകൊണ്ടു
നേടിയ ഭവനത്തിൽ,
വാടകവീട്ടിൽ നിന്നു
ചേക്കേറി, യെന്നാൽ, സ്വന്തം
വീടിന്നും കടംവീട്ട-
ലിന്റെ ചൂതാട്ടം മാത്രം!
കാത്തിരിക്കുവാനൊരു
നാളെയില്ലിനിയെന്ന
മൂർത്തചിന്തകൾ നമ്മെ-
യലട്ടുമെന്നാകിലും,
കൂടുവിട്ടാകാശങ്ങൾ
തേടുന്ന പറവപോൽ
വീടുവിട്ടലയുവാ-
നാവില്ല നമ്മൾക്കിന്നും.
അറിയാമെനിക്കിന്നീ
വീടിന്റെ മണ,മതു
തിരികെ വിളിക്കും, നാ-
മെവിടെപ്പോയെന്നാലും!


മംഗളാനന്ദൻ


അൽഫോൻസാമ്മ

 


ചെയ്തു. എന്നിട്ട് ശബ്ദം താഴ്ത്തിപ്പറഞ്ഞു
“എടാ തള്ള വല്യ പുള്ളിയാ കേട്ടോ. നല്ല ക്യാഷ് ടീമാ. സാധാരണ പോലെ ആരും കൊണ്ടു നടതല്ലിയതല്ല. കുറച്ചു കാലത്തേക്കുള്ള ഒരഡ്ജസ്റ്റ്മെന്റ്. പ്രത്യേകിച്ചൊരു കുഴപ്പവുമില്ല. സൂക്ഷിച്ചു നിന്നോണം. നമ്മളേക്കാൾ പുലിയാ”
“ശരീടാ. ഞാൻ ശ്രദ്ധിച്ചോളാം. നീ പൊയ്ക്കോടാ”
ആൻസി യാത്ര പറഞ്ഞതിനു ശേഷം ഗിരിജ അൽഫോൻസാമ്മയോടും യാത്ര പറഞ്ഞിറങ്ങി.


“അമ്മാ പല്ലു തേച്ചു വന്നാട്ടേ. നമുക്ക് ബ്രേക്ഫാസ്റ്റ് കഴിക്കണ്ടേ.”ആൻസി ഡ്യൂട്ടി തുടങ്ങി.
“നമ്മളല്ല ഞാനല്ലേ കഴിക്കുന്നത്?”പറഞ്ഞു കൊണ്ട് അൽഫോൻസാമ്മ പല്ലു തേക്കാൻ പോയി
ഓട്സിൽ സ്പൂണിളക്കിക്കൊണ്ട് അൽഫോൻസാമ്മ ചോദിച്ചു
”ഈ തൊലിഞ്ഞ സാധനമാണോ തിന്നാനുള്ളത്?”
“അത് അമ്മേ, രോഗികൾക്കുള്ള ഫുഡ് സമീകൃതാഹാരമാണ്. അതാണിങ്ങനെ.”
“ആരാടീ രോഗി? എനിക്കിഷ്ടമുള്ള ഫുഡിനാ എന്റെ മക്കൾ ചക്കച്ചൊള പോലെ കാശെറിഞ്ഞു കൊടുത്തത്. ഇതു വല്ല രാഷ്ട്രീയ ക്കാർക്കും പോസ്റ്ററൊട്ടിക്കാൻ കൊടുക്ക്. അവടെയൊരു ചമീകൃതം…”


ഇന്റർകോമിലൂടെ ആൻസി കാന്റീനിലേക്കു വിളിച്ചു. നിമിഷങ്ങൾക്കകം ആവി പറക്കുന്ന അപ്പവും കോഴിക്കറിയും റൂമിലെത്തി. കുശാലായി പ്രാതൽ കഴിച്ചേമ്പക്കവും വിട്ട് അൽഫോൻസാമ്മ കട്ടിലിൽ നിവർന്നിരുന്നു.
“ഉച്ചക്കലത്തേക്ക് ബീഫ് ബിരിയാണി പറഞ്ഞേക്കണം കേട്ടോ” ഗിരിജ ഉപ്പുവെള്ളത്തിലിട്ടു കഴുകിയ മുന്തിരിങ്ങ ഓരോന്നെടുത്തു നുണഞ്ഞു കൊണ്ടവർ പറഞ്ഞു.
“ഇന്നു മോനച്ചൻ വിളിക്കും. ഞാനുറങ്ങുവാണേൽ എന്നെ വിളിച്ചുണർത്തിയേക്കണേ കൊച്ചേ”
പറഞ്ഞു തീർന്നപ്പോഴേക്കും അവർ മയക്കത്തിലേക്കു വീണു. ആൻസി വാട്ട്സാപ്പിൽ വന്ന മെസ്സേജുകൾക്ക് മറുപടി കൊടുത്തു. ചിലവക്ക് ലൈക്ക്, ചിലതിനു കൈ, ചിലതിനു തൊഴൽ. ചില വോയ്സ് മെസേജുകൾക്ക് വോയ്സ് മെസേജ്. അങ്ങനെ പോകുമ്പോഴാണ് മോനച്ചന്റെ വിളി. ആൻസി എൽഫോൻസാമ്മയെ വിളിച്ചു. ഉണരാഞ്ഞപ്പോൾ കൈകളിൽ പിടിച്ച് കുലുക്കി വിളിച്ചു. അൽഫോൻസാമ്മയുടെ കൈകളിൽ നിന്നും ഒരു തണുപ്പ് ആൻസിയുടെ കൈകളിലൂടെ പടർന്നു കയറിയത് ആൻസിയുടെ തലച്ചോർ തിരിച്ചറിഞ്ഞു.
മോനച്ചന്റെ ഫോൺകാൾ ആരുമറ്റന്റു ചെയ്യാതെ തനിയെ നിലച്ചു.


അനിൽ കുമാർ എം ബി


ഹോമിയോപ്പതി

 


ഹോമിയോപ്പതി മരുന്നുകളിൽ അവയുടെ സാന്നിധ്യം നാനോ കണങ്ങളായി നിലനിൽക്കുന്നു എന്നുതന്നെയാണ്.


ഐ ഐ ടി ബോംബേയിലെ കെമിക്കൽ എഞ്ചിനീറിങ് വിഭാഗത്തിലെ പ്രൊഫെസർ ഡോ ജയേഷ് ബെലാറയുടെ  നേതൃത്വത്തിൽ പ്രശാന്ത് ചികരമാനെ നടത്തിയ ഗവേഷണമാണ് ഇക്കാര്യത്തിലെ ആദ്യത്തെ പഠനം.  അദ്ദേഹത്തിന്റെ ഗവേഷണ വിഷയം ഇതായിരുന്നു, ‘Extreme homeopathic dilutions retain starting materials: A nanoparticulate perspective’.


സേലം വിനായക മിഷൻ ഹോമിയോപ്പതി മെഡിക്കൽ കോളേജിന്റെ ഡയറക്റ്റർ ആയിരുന്ന പ്രൊഫസ്സർ ഡോ ഇ. എസ്‌. രാജേന്ദ്രൻ നടത്തിയ പഠനമാണ് ഇക്കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത്. ഐ ഐ ടി കളുടേയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും സഹായ സഹകരങ്ങളോടെയായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഇതിൽ ഹോമിയോപ്പതിയിലെ ഉയർന്ന ആവർത്തനത്തിലുള്ള വളരെയധികം മരുന്നുകൾ പഠനവിധേയമാക്കി. എല്ലാ മരുന്നുകളിലും ധാരാളമായി മരുന്നുകളുടെ നാനോ കണങ്ങൾ കണ്ടെത്തുകയുണ്ടായി.


പാർശ്വഫലങ്ങളില്ല എന്നത് മാത്രമല്ല ഹോമിയോപ്പതി ചികിത്‌സാരീതിയുടെ പ്രത്യേകത. ശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളെയും ക്രമീകരിക്കുന്നു എന്നൊരു ധർമ്മം കൂടി നിർവഹിക്കുന്നുണ്ട് ഈ ചികിത്‌സാരീതി. അതുകൊണ്ടു തന്നെ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങൾക്കും ഈ ചികിത്സാത്‌സാരീതി ഒരു മാതൃകയാകുന്നു.  ശരീരത്തിലുണ്ടാകുന്ന രാസപ്രവർത്തനങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന ഹോർമോണുകളും അതിന്റെ കൃത്യമായ ഉൽപാദനത്തിന് സഹായിക്കുന്ന രാസവസ്‌തുക്കളും എൻസൈമുകളും എല്ലാം ചേർന്ന ഒരു ശൃംഗലയാണ് നമ്മുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.


ഹോമിയോപ്പതി മരുന്നുകൾ രോഗത്തെ മാത്രം അടിസ്ഥാനമാക്കിയല്ല മറിച്ചു രോഗിയുടെ രോഗ ലക്ഷണങ്ങളേയും രോഗാവസ്ഥയിലല്ലാതിരുന്നപ്പോഴുള്ള ലക്ഷണങ്ങളേയും കണക്കിലെടുത്താണ് നൽകുന്നത്. അപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന മരുന്നുകൾ, കോൺസ്റ്റിറ്റുഷനൽ മരുന്നുകൾ എന്നറിയപ്പെടുന്നവ, രോഗിയുടെ എല്ലാ ആന്തരിക പ്രവർത്തനങ്ങളേയും കൃമീകരിക്കുകയും തന്മൂലം ശരീരം തന്നെ രോഗാവസ്ഥയെ ഗുണപ്പെടുത്തുകയും ചെയ്യും എന്നതാണ് ശരിയായ ഹോമിയോപ്പതി രീതി. ഒരാൾക്കുപയോഗിക്കുന്ന മരുന്നുകൾ, അതേരോഗത്തിനു മറ്റൊരാൾക്ക് ഉപകാരപ്രദമായിരിക്കണമെന്നില്ല. രോഗികളുടെ ശാരീരികവും മാനസികവുമായ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മരുന്നുകൾ തീരുമാനിക്കപ്പെടുന്നത്.


ഡോ സുനീത് മാത്യു



 


ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന മഹാത്മാഗാന്ധിയുടെ വാക്കുകളെ അർത്ഥവത്താക്കുന്നത് ആയിരുന്നു സേവാഗ്രാമിലേക്കുള്ള യാത്ര.

ഈ ഒരു യാത്ര മുൻകൂട്ടി തീരുമാനിച്ചത് ആയിരുന്നില്ല. നാട്ടിൽ നിന്ന് എത്തിയ
ഒരു സുഹൃത്തുമൊത്ത് നാഗ്പൂരിനോട് അടുത്ത് കിടക്കുന്ന ഏതെങ്കിലും സ്ഥലങ്ങളിലേക്ക് പോകാം എന്നായിരുന്നു പ്ലാൻ. ആ യാത്ര ബോർ ടൈഗർ റിസേർവിലേക്ക് തുടങ്ങി സേവാഗ്രാമിൽ ഞങ്ങളെ കൊണ്ടെത്തിച്ചു.

ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവ സങ്കേതങ്ങളിൽ ഒന്നാണ് ബോർ ടൈഗർ റിസേർവ്. പെഞ്ച്, തടോബ തുടങ്ങി പേരുകേട്ട വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന കാടാണ് ബോറിന്റേത്. നാഗ്പൂർ സിറ്റിയിൽ നിന്നും ഏകദേശം 75km ദൂരമുണ്ട് അങ്ങോട്ടേക്ക്. ഞങ്ങൾ ടൂവീലറിലാണ് പോയത്. രാവിലെ ആറര ആയപ്പോളേക്കും റൂമിൽ നിന്ന് ഇറങ്ങി എട്ടുമണി ആയപ്പോളേക്കും അവിടെയെത്തി.

ബോർ ടൈഗർ റിസർവിന്റെ മെയിൻ ഗേറ്റ് ആണ് ഡെസ്റ്റിനേഷൻ ആയിട്ട് ഗൂഗിൾ മാപ്പിൽ ഇട്ടിരുന്നത്. അവിടെ എത്തിയപ്പോളാണ് അറിയുന്നത് സഫാരിക്കുള്ള ടിക്കറ്റ് എടുക്കേണ്ടത് ഒരു കിലോമീറ്റർ അപ്പുറം മറ്റൊരിടത്താണെന്നത്.
പത്തുമണി വരെ സഫാരി ഉണ്ടെന്നായിരുന്നു അറിവ്. അവിടെ ചെന്നപ്പോൾ ടിക്കറ്റ് എടുക്കുന്നിടത്ത് ഒരു മനുഷ്യർ പോലുമില്ല. രണ്ടുമൂന്ന് പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വണ്ടിയിൽ വെറുതെ കറങ്ങി. സഫാരിക്കുള്ള ജീപ്പുകളൊക്കെ കിടപ്പുണ്ട്. അവസാനം അവിടെ
ഒരു പുള്ളിയെ കണ്ടുമുട്ടി.

സഫാരി ഇനി ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉള്ളൂ, ഇന്നലെ മഴ പെയ്തത് കൊണ്ട് വഴിയെല്ലാം ചെളി കയറി കിടക്കുകയാണ് അതുകൊണ്ട് ഇന്നത്തെ സഫാരി സംശയവുമാണ്. ആറുപേർ അടങ്ങുന്ന ഒരു സഫാരി ജീപ്പിന് അയ്യായിരം രൂപയാണ് ചാർജ് എന്ന് പറഞ്ഞത്. സഫാരിക്കുള്ള സാധ്യത മങ്ങിയത് കാരണം ഞങ്ങൾ അത് വേണ്ടെന്ന് വെച്ചു.

അടുത്തുള്ള ബോർ ഡാം വഴിയൊക്കെ ഒന്ന് കറങ്ങി. അപ്പോളാണ് അവിടെ അടുത്തായി ഒരു ബുദ്ധകേന്ദ്രം കാണാൻ ഇടയായത്. ഒരു മനുഷ്യക്കുഞ്ഞുപോലും അവിടെയുമില്ല, പക്ഷെ അവിടുത്തെ ആംബിയൻസ് ബുദ്ധപ്രതിമയൊക്കെ എനിക്ക് നന്നായി ഇഷ്ടമായി.

ബോർ വന്യജീവി സാങ്കേതികവും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രദേശവും മുൻപ് വിനോദ സഞ്ചാരികളെ വരവേൽക്കാൻ നന്നായി പ്രവർത്തിച്ചിരുന്നത് ആയിരിക്കാമെന്ന് ആ ചുറ്റുപാട് കാണുമ്പോൾ നമുക്ക് മനസ്സിലാകും. സർക്കാരിന്റെ ഒരു റിസോർട്ടും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ പ്രദേശം അറ്റകുറ്റ പണികൾ ഒന്നും നടത്താത്ത അവസ്ഥയിലാണ്. എങ്കിലും വീക്കെന്റുകളിൽ വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

സേവാഗ്രാമിലേക്കാണ് അടുത്ത യാത്ര. അവിടെ നിന്നും ഏകദേശം മുപ്പത് കിലോമീറ്റർ ഉണ്ട് അങ്ങോട്ടേക്ക്. മഹാരാഷ്ട്രയിലെ കർഷക ഗ്രാമങ്ങളിലൂടെയുള്ള വഴികൾ ഗാന്ധിജിയുടെ വാക്കുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നതാണ്.

റോഡിന്റെ ഇരുവശങ്ങളും കൃഷിഭൂമികൾ. കുറേയേറെ പ്രദേശങ്ങൾ വിജനമായി കിടക്കുന്നു. ഇടയ്ക്ക് ഇടയ്ക്ക് മാത്രം കാണുന്ന വളരെ ചെറിയ ജനവാസ കേന്ദ്രങ്ങൾ. പശുക്കളാണ് ഇവരുടെ മറ്റൊരു വരുമാന മാർഗ്ഗം.
വീടിനോട് ചേർന്ന് നിൽക്കുന്ന തൊഴുത്തും മൂന്നു നാല് പശുക്കളെയും നമുക്ക് അവിടെ പലയിടത്തും കാണാം.

പതിനൊന്ന് മണി ആയപ്പോളേക്കും ഞങ്ങൾ സേവാഗ്രാം എത്തി.
വർദാ സിറ്റിയ്ക്ക് എട്ടു കിലോമീറ്റർ അകലെയാണ് സേവാഗ്രാം സ്ഥിതിചെയ്യുന്നത്. 1936 മുതൽ 1948ൽ മരണം വരെ ഇവിടെ ആയിരുന്നു ഗാന്ധിജിയുടെ ആശ്രമം. ചരിത്രപ്രധാന്യമുള്ള സ്ഥലം ആയതുകൊണ്ട് തിരക്കുള്ള ഒരിടം ആയിരിക്കും എന്നാണ് കരുതിയത്. എന്നാൽ അവിടെ ഒരുപാട് കടകളോ വാഹനങ്ങളോ ഒന്നുമില്ല. ആശ്രമത്തിന് അടുത്തേക്ക് എത്തുമ്പോൾ പോലും അങ്ങനെ ഒരു സ്ഥലം അവിടെ ഉണ്ടെന്ന് തോന്നുകയെ ഇല്ല.

പ്രധാന ഗേറ്റിൽ നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യമായി കാണുന്നത് രണ്ടു ഷോപ്പുകളാണ്. അവിടെ ഗാന്ധിജിയെക്കുറിച്ചുള്ള
പുസ്തകങ്ങളും വസ്ത്രങ്ങളും മറ്റു ഉൽപ്പന്നങ്ങളുമെല്ലാം ലഭ്യമാണ്.
അവിടെ നിന്നും സ്വല്പം മുന്നോട്ട് നടക്കുമ്പോൾ ചെറിയ കുടിലുകൾ കണ്ട് തുടങ്ങും. വളരെ ശാന്തസുന്ദരമായ പ്രദേശം. തണൽ മരങ്ങൾ ഏറെ.
അത് കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന ഒരു കാഴ്ച്ച കൂടിയാണ്. അവിടുത്തെ നിശബ്ദത നമ്മെ കൂടുതൽ ശാന്തരാക്കും. സൂര്യോദയം മുതൽ വൈകുന്നേരത്തെ പ്രാർഥന വരെയാണ് ഇവിടുത്തെ പ്രവേശന സമയം.

സേവാഗ്രാം ആശ്രമം നിർമ്മിക്കുമ്പോൾ അഞ്ഞൂറ് രൂപയിൽ കൂടുതൽ ചിലവ് വരരുത് എന്നും പ്രദേശികമായി ലഭ്യമാകുന്ന വസ്തുക്കൾ കൊണ്ടും മാത്രമേ കുടിലുകൾ നിർമ്മിക്കാവൂ എന്ന് ഗാന്ധിജിയുടെ പ്രേത്യേക നിർദ്ദേശം ഉണ്ടായിരുന്നു. മണ്ണ് തേച്ച്, ഓട് മേഞ്ഞ, ഉയരം കുറഞ്ഞ ചെറിയ കുടിലിലായിരുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവ് താമസിച്ചിരുന്നത്. കുടിലിന് അകത്ത് അദ്ദേഹം ഉപയോഗിച്ച കട്ടിലടക്കമുള്ള വസ്തുക്കൾ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഒരുപാട് രാഷ്ട്രനേതാക്കാളുമായി ഈ കുടിൽവെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ചരിത്രപരമായ ഒരുപാട് തീരുമാനങ്ങൾക്കും സാക്ഷിയായ കുടിലാണിത്. 1942ലെ ക്വിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ആദ്യ യോഗം നടന്നത് സേവാഗ്രാമിലായിരുന്നു.

1930-ൽ സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡിയിലേക്ക് ഉപ്പു സത്യാഗ്രഹത്തിനായി ഗാന്ധി തന്റെ പദയാത്ര ആരംഭിച്ചപ്പോൾ,
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ സബർമതിയിലേക്ക് മടങ്ങേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. അതിനുശേഷം ഗാന്ധിജി രണ്ട് വർഷത്തിലേറെ തടവിലായി. മോചിതനായ അദ്ദേഹം കുറച്ച് സമയം യാത്രയ്ക്കായി തിരഞ്ഞെടുത്തു. ആ സമയത്താണ് മധ്യേന്ത്യയിലെ ഒരു ഗ്രാമം തന്റെ ആസ്ഥാനമാക്കാൻ അദ്ദേഹം തീരുമാനിക്കുന്നത്.

1934-ൽ ജംനാലാൽജി ബജാജിന്റെ ക്ഷണപ്രകാരം അദ്ദേഹം വാർധയിലെത്തി. 1936 ഏപ്രിലിൽ, ഗാന്ധിജി ഷെഗാവ് ഗ്രാമത്തിൽ തന്റെ വസതി സ്ഥാപിച്ചു, അതിനെ അദ്ദേഹം സേവാഗ്രാം എന്ന് പുനർനാമകരണം ചെയ്യുക ആയിരുന്നു, അതായത് ‘സേവനത്തിന്റെ ഗ്രാമം’. സേവാഗ്രാമിൽ വരുമ്പോൾ ഗാന്ധിജിക്ക്
67 വയസ്സായിരുന്നു.

“ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് ഞാൻ അവിടെച്ചെന്നു താമസിക്കാൻ ആഗ്രഹിക്കുന്നു” എന്ന് പറയുക മാത്രമല്ല, ഗാന്ധിജി അത് പ്രാവർത്തികമാക്കുകയും ചെയ്തു. ഇന്ത്യക്കാരിൽ 80 ശതമാനം ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്.

ഗ്രാമങ്ങൾ അഭിവൃദ്ധിപ്പെട്ടാലേ ഇന്ത്യക്ക് പുരോഗതിയുണ്ടാവൂവെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. കൃഷിയിൽ മാത്രം ശ്രദ്ധവെച്ചാൽ ഗ്രാമീണരുടെ ദാരിദ്ര്യം മാറ്റാൻ സാധിക്കില്ല. ഗ്രാമങ്ങളെ പുരോഗതിയിലെത്തിക്കാൻ ഗ്രാമവ്യവസായങ്ങൾ ആരംഭിക്കാനും ഖാദി പ്രസ്ഥാനം സജീവമാക്കാനും ഗാന്ധി ആഹ്വാനം ചെയ്തു. സേവാഗ്രാം പോലെ ഒരു സ്ഥലത്ത് ജീവിച്ചുകൊണ്ട് തന്റെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക്
ഗാന്ധി ഒരു പ്രചോദനം ആവുകയായിരുന്നു.

കിഷോർ ലാൽ