
ജോണിനെക്കുറിച്ചു, മറ്റേതോ ജന്മത്തിൽ കാവ്യജീവിയായിരുന്ന ബാലചന്ദ്രൻ പറഞ്ഞതോർക്കുന്നു. ജോൺ ഉറങ്ങുന്നതിനു മുൻപ് കയ്യിലെ തുട്ടുകളും നോട്ടുകളും ജനലിലൂടെ പുറത്തേക്കെറിഞ്ഞുകളയുന്നതു കണ്ടു. കയ്യിൽ കാശിരുന്നാൽ ഉറങ്ങാൻ കഴിയില്ലത്രേ ജോണിന്. കാവ്യജീവികൾ ഇങ്ങനെയാണ്. കോടികൾ കെട്ടിവച്ച കിടക്കയുടെ മുകളിൽ കിടക്കുമ്പോൾ മനുഷ്യജീവികൾക്കും ഇങ്ങനെയാണെന്ന് കേൾക്കുന്നു, ഉറക്കം കിട്ടില്ല.
കമലയെന്ന കാവ്യജീവിയും ഇതിൽനിന്നും വ്യത്യസ്തയല്ലായിരുന്നു. അവരുടെ ഭൂമിയിലെ ജീവിതം വാക്കുകൾക്ക് വേണ്ടിമാത്രമായിരുന്നു. ബാക്കിയുള്ളതൊക്കെ മനുഷ്യരുണ്ടാക്കിയ വിവാദങ്ങളാണ്. കമലയെ ഇതൊന്നും ബാധിച്ചിരുന്നില്ല, അങ്ങനെ ചിലതൊക്കെയവർ പറഞ്ഞിട്ടുണ്ടെങ്കിലും. മലയാളികൾ പരിഹസിച്ചപ്പോൾ ലോകം അവരെ പരിഗ്രഹിച്ചു, വാക്കുകൾ പ്രണയിച്ചു, അവരിൽ പടർന്നു പന്തലിച്ചു.
“All round me are words, and words and words,
They grow on me like leaves, they never
Seem to stop their slow growing”
പാരമ്പര്യജീവിതശൈലികളിൽ നിന്നകന്നു, അലഞ്ഞുതിരിഞ്ഞ കാവ്യജീവിയായിരുന്ന പി. കുഞ്ഞിരാമൻനായരെക്കൂടി ഓർക്കാം . ജോലിയും, സ്വത്തും, കുടുബവും എല്ലാം ഉണ്ടായിരുന്നിട്ടും, എന്തിനോവേണ്ടി അലഞ്ഞുതിരിഞ്ഞു. ആ തൂലികയിൽനിന്നും കാവ്യങ്ങൾ മാത്രം പിറന്നുകൊണ്ടേയിരുന്നു. ഒരു കാവ്യജീവി മറ്റെന്തുചെയ്യാനാണ്? ലോകത്തിന്റെ ‘…എന്നിട്ടെന്തായി കുഞ്ഞിരാമാ?’ എന്ന ചോദ്യത്തിന് മന്ദഹാസം മാത്രം ഉത്തരംനൽകി, മനോഗ്രഹത്തെയിലേക്കു തിരികെപ്പോയപ്പോൾ കാവ്യ ദേവത ചോദിച്ചിട്ടുണ്ടാകും “അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ; യാത്ര പറയാതെ പോയതുചിതമോ..?”
എല്ലാ കാവ്യജീവികളും ഇങ്ങനെയായിരുന്നില്ല. ജനിച്ച കുലത്തിനോട് നീതികാണിക്കാനെന്നോണം മനുഷ്യരായഭിനയിച്ചു മനോഗ്രഹത്തിലേക്ക് തിരിച്ചുപോയവരാണധികവും. ഇപ്പോൾ കാവ്യജീവികളുണ്ടോ നാട്ടിൽ? ഇല്ല! അവർക്കൊക്കെ വംശനാശം സംഭവിച്ചുപോയി. ഇപ്പോൾ മനുഷ്യർ മാത്രം ഇവിടെ ജീവിക്കുന്നു. വെറും മനുഷ്യർ. പരസ്പരം വെറുത്തു, വെട്ടിച്ചാകുന്ന മനുഷ്യർ. കാവ്യജീവികളെക്കണ്ടാൽ ചുട്ടെരിക്കാൻ മടിക്കാത്ത മനുഷ്യർ. വെറും മനുഷ്യർ!
അയ്യപ്പനിൽ തുടങ്ങിയത് അയ്യപ്പനിൽ ഒടുക്കാം, കാവ്യജീവിക്കുമാത്രമറിയുന്ന ഭാഷയിലെ നാലുവരികൾ ഓർത്തുകൊണ്ട്;
“ഇതായെന്‍ കണ്ണുനീര്‍ ഹരിത പത്രമേ
ചുവപ്പ് ഇഷ്ടമെങ്കില്‍ എടുത്തു കൊള്‍ക
ഇതായെന്‍ പാദങ്ങള്‍ മഴയുടെ മണ്ണേ
നടപ്പ് ഇഷ്ടമെങ്കില്‍ ഈ ഭാരമേല്‍ക്ക”
സുമേഷ് രാമചന്ദ്രൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ