അടുത്ത ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു സത്യഭാമയുടെ രാമകൃഷ്ണനെതിരെയുള്ള പരാമർശം, ജാസി ഗിഫ്റ്റിനു നേരിടേണ്ടി വന്ന അപമാനം എന്നിവ. അതിനു വലിയ തോതിലുള്ള ചർച്ച ഒരുക്കിയതും നമ്മുടെ ഉള്ളിൽ ഉള്ള വിവേചന ചിന്ത തന്നെ ആകണം.
വിവേചനം പലവിധമുണ്ട്. ജാതി, വംശം, കുടുംബം, ശാരീരിക വലുപ്പം, നിറം, സൗന്ദര്യം തുടങ്ങി പലതുമാകാം. അടിസ്ഥാന കാരണം ഇതിലേതിലെങ്കിലും ചിലർ മറ്റു ചിലരെക്കാൾ ഉയർന്നിരിക്കുന്നു എന്ന ബോധമാണ്. ഇത് അടുത്തകാലങ്ങളിൽ തുടങ്ങിയതാണ് എന്ന് കരുതേണ്ടതില്ല. മനുഷ്യരുണ്ടായ കാലം മുതൽ ഇതും ഉണ്ടാകണം.
ലോകത്തെവിടെയും ഇതുണ്ട്. വികസിത രാജ്യങ്ങളിൽ പരോക്ഷമായി കാണിക്കാറില്ല എന്ന് മാത്രം. വേദിക് കാലത്ത് ചാതുർ വർണ്യങ്ങളിൽ ആയിരുന്നെങ്കിൽ ആര്യ ദ്രാവിഡ വിഭാഗങ്ങളിലും ഇതെല്ലാമുണ്ടായിരുന്നു. ഇതിന്റെ ചരിത്രമല്ല നമ്മൾ ഇവിടെ ചർച്ചയാകുന്നത്. മറിച്ച് ഇതിന്റെ ചില കാരണങ്ങൾ തേടുന്നു എന്നു മാത്രം.
അത്യാഗ്രഹം, സ്വന്തം താല്പര്യങ്ങൾ, ഒരേ താൽപ്പര്യമുള്ള ആളുകളോട് മാത്രമുള്ള ഇടപഴകലുകൾ, ധ്രുതഗതിയിലുള്ള വിധിയെഴുത്തുകൾ, നമ്മുടെ പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സ്വഭാവം തുടങ്ങിയവയെല്ലാം വിവേചന ചിന്തകൾക്ക് കാരണമാകാറുണ്ട്.
ഈ ദുർഗുണങ്ങളെല്ലാം സത്യഭാമയിലുണ്ട്, സത്യഭാമയ്‌ക്കെതിരെ മോശം ഭാഷയിൽ പ്രതികരിച്ചവരിലുമുണ്ട്. ഇതിന്റെ ജീൻ ഇനിയെന്നാണ് നമ്മളെ വിട്ടുപോകുക? ഇരക്ക് നീതി കിട്ടുന്നുണ്ടോ എന്ന് നമ്മൾ ഒരിക്കലും അന്വേഷിക്കാറില്ലല്ലോ. നമുക്ക് പ്രതികരിക്കുവാൻ അടുത്ത വിഷയം വരും. അതിനുണ്ടോ നമുക്ക് പഞ്ഞം?
ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ