ഷുക്കൂർ എന്ന മനുഷ്യനെക്കുറിച്ചറിയുന്നത് ഈയടുത്താണ്. ഇതുവരെ അയാൾ നജീബ് ആയിരുന്നു. നിഷ്കളങ്കനായ, കളിയറിയാതെ ആട്ടം കണ്ടുതീർന്നിട്ടില്ലാത്ത ഷുക്കൂറിനെ ഇനിയും നിങ്ങൾ കാണും. ആട്ടം കഴിയുന്നതുവരെയെങ്കിലും. പിന്നെ അയാൾ വീണ്ടും വിസ്‌മൃതിയിലേക്കു മറയും. വിപണത്തിനായി നിങ്ങൾക്ക് ഷുക്കൂറുമാരെ ആവശ്യമുണ്ട്. വിപാണാവശ്യം കുറഞ്ഞപ്പോൾ അയാളുടെ വില എഴുപത് ശതമാനം ഇടിഞ്ഞിട്ടുണ്ട്. മുപ്പതുശതമാനം ആദായ വിലയിലാണ് ഇപ്പോൾ വിൽപ്പന. രണ്ടുമാസം കൂടികഴിഞ്ഞാൽ ഇനിയും വിലയിടിയും. പൂജ്യത്തിൽ എത്തും.
ഇതൊക്കെ ഇരുപതു വർഷങ്ങളായി പറയുന്നു എന്ന് പറഞ്ഞുകണ്ടു. ആര്, ആരോട് പറഞ്ഞു? “അശ്വത്ഥാമാ ഹതഃ ഇതി നരോവ, കുഞ്ജരോവ വിനിപതിതേ.” എന്ന് യുധിഷ്ഠിരൻ പറഞ്ഞപോലെ ആയിരിക്കാനേ വഴിയുള്ളൂ. മാർച്ച് പതിനെട്ടിന് മാതൃഭൂമിയിൽ വന്ന ഒരു അഭിമുഖത്തിൻ്റെ തലക്കെട്ടിലൊഴികെ ഷുക്കൂർ എന്നപേര് കണ്ടിട്ടില്ല. അതിലും നജീബ് എന്നപേരാണ് എഴുതിക്കാണിക്കുന്നത്.
ഷുക്കൂറിനു നജീബ് എന്ന പേരുണ്ടാകേണ്ടത് പുസ്തക വില്പനയുടെയും സിനിമ വില്പനയുടെയും ആവശ്യമായിരുന്നു എന്ന് തോന്നുന്നു. അത് മനസ്സിലാക്കാത്ത ഒരേയൊരാൾ ഷുക്കൂർ മാത്രമായിരിക്കും. ഷുക്കൂർ ഒരു പ്രതീകം മാത്രമാണ്. എന്റെയും നിങ്ങളുടെയും പ്രതീകം. വിപണന കുതന്ത്രങ്ങളുടെ ഇരകൾ!
പറഞ്ഞും കേട്ടും മടുത്ത ഷുക്കൂറിൻ്റെ അനുഭവങ്ങൾ പറയാനല്ല ഈകുറിപ്പ്. വിപണന കുതന്ത്രങ്ങളെക്കുറിച്ചാണ് പറയാനുള്ളത്.
ഞാനൊരു മാർക്കറ്റിംഗ് അധ്യാപകനാണ്. കൂടാതെ വിപണങ്ങളുടെ നൈതികതയിൽ ചില ഗവേഷണങ്ങളൊക്കെ നടത്തിയിട്ടുണ്ട്. വിപണ തന്ത്രങ്ങളിൽ തെറ്റില്ല. കുതന്ത്രങ്ങൾ മാത്രമാണ് പ്രശ്നക്കാർ. പക്ഷെ ഏതാണ് തന്ത്രങ്ങളെന്നും കുതന്ത്രങ്ങളെന്നും എങ്ങനെ മനസ്സിലാകും? മനസ്സിലാക്കാൻ പാടാണ്. പക്ഷെ കുതന്ത്രങ്ങൾക്ക് പൊതുവെ വലിയ ആയുസ്സുണ്ടാകില്ല. കിട്ടിയാൽ കിട്ടി, പൊട്ടിയാൽ പൊട്ടി. ഈയടുത്തയിടക്ക് തകർന്നടിഞ്ഞ ചില കമ്പനികളുടെ കാര്യം മാത്രം നോക്കിയാൽ മതി. ടാറ്റാ പോലുള്ള സ്ഥാപനങ്ങൾ കാലത്തിൻ്റെ ഒഴുക്കിൽപ്പെട്ടു മറഞ്ഞുപോകാത്തതെന്തെന്നും ആലോചിച്ചാൽ മനസ്സിലായേക്കും. കുതന്ത്രങ്ങൾ നിലനിൽക്കില്ല തന്നെ, പൊതുവെ. അതിനു കാരണം ചെറിയ ചെറിയ കുതന്ത്രങ്ങളുടെ വിജയമാണ്. വലുതിലേക്കു പോകുമ്പോഴാണ് പിടിവീഴുന്നത്. അത് കാലത്തിൻ്റെ നീതി.
എൻറോൺ മുതൽ ഫോക്‌സ്‌വാഗണ്‍ വരെയും പിന്നെയും തുടരുന്ന ആയിരമായിരം കമ്പനികൾ തളർന്നതും തകർന്നതും നൈതികതയെ വെല്ലുവിളിച്ചതുകൊണ്ടാണ്. ഉപഭോക്താക്കളെ മുതലെടുത്തതുകൊണ്ടാണ്. അല്ലാതെ നല്ല വിപണതന്ത്രങ്ങൾ മിനഞ്ഞതുകൊണ്ടല്ല. വാണീജ്യ വിപണകലയുടെ അടിസ്ഥാനംതന്നെ ഉപഭോക്താക്കളുടെ ആവിശ്യങ്ങങ്ങളും, ബുദ്ധിമുട്ടുകളും, പ്രശ്നങ്ങളും, ഗവേഷണങ്ങളൂടേയും പ്രതികരണങ്ങളുടെയും മനസ്സിലാകുന്നതും; അവയെ ഇല്ലാതാക്കാനായി ഉതകുന്ന സാധനങ്ങളും സേവങ്ങളും ഉണ്ടാക്കി വിതരണം ചെയ്ത്, മിതമായ ലാഭം ഉണ്ടാക്കുക എന്നതുമാണ്. ഇതിനുതകുന്ന തന്ത്രങ്ങളൊക്കെ അനുവദനീയമാണ്. ഇല്ലാത്ത ആവശ്യങ്ങൾ ഉണ്ടെന്നു തോന്നുമാറ് പരസ്യങ്ങൾ നൽകി, ഗുണമേന്മയില്ലാത്ത സാധനങ്ങളും സേവനങ്ങളും അടിച്ചേൽപ്പിച്ചു, കൊള്ളലാഭം ഉണ്ടാക്കാനായുള്ള ആർത്തിയാണ് കുതന്ത്രം. അമിതലാഭം ഉണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ട് എന്തിനെയും ആരെയും കൂട്ടുപിടിച്ചു, ഒന്നിനേയും കൂസാതെയുള്ള കപടതയാണ് കുതന്ത്രം.
ഒരുപരിധിവരെ നൈതികതയെ എല്ലാകച്ചവടക്കാരും കൈവിടുണ്ട്. നിയമപരമായി ചെയ്യുന്നതെന്തും നൈതികമാകണമെന്നില്ല. ഉദാഹരണത്തിന് തീവ്രമായ വേഗത്തിൽ എവിടെയെങ്കിലും ഇടിച്ചാൽ എല്ലാ വാഹനങ്ങളും തകർന്നു പോകുമെന്ന് നിർമ്മാതാക്കൾക്കറിയാം. പിന്നെയെന്തിനാകും സുരക്ഷയെക്കുറിച്ചവർ അമിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്? ഫോർഡ് പിൻടോ (Ford Pinto) എന്നഎഴുപതുകളിലെ കാറിൻ്റെ കഥ ഞാൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. അറിയില്ലെങ്കിൽ ഒന്ന് തിരഞ്ഞുനോക്കുക. ഫോർഡ് കമ്പനി നിയമവിരുദ്ധമായി ഒന്നും ചെയ്തില്ല. അതൊരു നൈതികതയുടെ പ്രശ്‌നമായിരുന്നു. അതുകൊണ്ടു ആയിരത്തിനടുത്തു മനുഷ്യരുടെ ജീവൻപൊലിഞ്ഞു. അതിൽ കൂടുതൽ ആളുകൾക്ക് മാരകമായ പൊള്ളലേറ്റു.
നൈതികതയില്ലായ്മ നിയമലംഘനങ്ങളിലും വലിയ ആഘാതം ഉണ്ടാക്കിയേക്കാം. നിങ്ങളെ പറ്റിക്കുന്നതുമാത്രമല്ല തെറ്റ്. നിങ്ങൾക്കവകാശപ്പെട്ട, നിങ്ങളുടെ പിൻതലമുറകളുടെ അവകാശമായ ഭൂമിക്കും, വായുവിനും, ജലത്തിനും, ജീവനും ഭീഷണിയാകുന്നതെന്തു ചെയ്താലും പൊറുക്കാനാകില്ല. ഇവിടെയാണ് എല്ലാ ഉൽപാദകരും, വ്യവസായികളും നൈതികരല്ലാതാകുന്നത്. മേല്പറഞ്ഞവയ്ക്ക് ആപത്തില്ലാതെ ഒന്നും ചെയ്യാനാകില്ലതെന്നതാണ് സത്യം. പിന്നെ ആവതും ആഘാതം കുറക്കാനാകണം എന്ന് മാത്രം. എത്ര കുറക്കുന്നുവോ അത്രയും നന്നാകും, എല്ലാവരും.
ഷുക്കൂറുമാരുടെ ജീവിതത്തിൻറെ ആഘാതം കുറക്കാനെങ്കിലും കഴിഞ്ഞാൽ പുസ്തകങ്ങളും സിനിമകളും നന്നാകും. അത് ജനങ്ങളുടേതുകൂടിയാകും. കൂടുതൽ പുസ്തപ്പതിപ്പുകളും, സിനിമാടിക്കറ്റുകളും വിറ്റഴിഞ്ഞതു ഇവയുടെ മികവുകൊണ്ട് മാത്രമല്ല. വായക്കാർക്കും ആസ്വാദകർക്കും നജീബുമായി താദാത്മ്യപ്പെടുവാൻ കഴിഞ്ഞതുകൊണ്ടുകൂടിയാണ്.
ആ മനുഷ്യൻ്റെ ജീവിതമാണ് നമ്മൾ വായനയിലൂടെയും കാഴ്ചയിലൂടെയും ജീവിച്ചു തീർത്തത്. എല്ലാം കഴിഞ്ഞിട്ട് ശതമാനക്കണക്കുകൾ കൂട്ടി, കിഴിച്ചു, അതൊക്കെ കെട്ടുകഥകളായിരുന്നെന്നു മാത്രം പറഞ്ഞു പോകരുത്.
സുമേഷ് രാമചന്ദ്രൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ