“ഏഴ് ” അവൾ വെള്ള രോമങ്ങളുടെ കൂട്ടത്തിലേക്ക് പുതുതായി പറിച്ചെടുത്ത രോമവും കൂട്ടിചേർത്തു. എണ്ണം നിർത്തിയ അപ്പുവിനെ നോക്കി അവൾ ചിരിച്ചു. അപ്പുവിന് പത്തുവരെ എണ്ണാനെ അറിയാവുള്ളൂ. പത്തുവരെ എണ്ണിതീർന്നാൽ, വീണ്ടും ഒന്നിൽനിന്ന് തുടങ്ങും. പാൽപ്പല്ലുകൾ കൊഴിഞ്ഞുപോയ മോണകാട്ടി അവൻ ചിരിച്ചു.
“ഇതാ അച്ഛാ.. ഇതുംകൂടി ചേർത്തു ഏഴ് ” താഴെയിറങ്ങിവന്ന വട്ടകണ്ണട നേരെയാക്കി അവൾ പറഞ്ഞു.
തിണ്ണയിൽ മദ്യലഹരിയിൽ മത്തുപിടിച്ചു മലർന്ന് കിടക്കുന്ന അയാൾ ആർത്തു ചിരിച്ചു. ഉടുത്തുണിക്കിടയിൽ ഒതുക്കിവെച്ച കെട്ടഴിച്ച് കാശുകൂട്ടത്തിൽനിന്നും പത്തുരൂപനോട്ട് അവൾക്ക്നേരെ നീട്ടി.
അവളും അപ്പുവും പരസ്പരം നോക്കി പുഞ്ചിരിച്ചു. കണ്ണുകളിൽ എന്തെന്നില്ലാത്ത തിളക്കമായിരുന്നു.
“ഇന്ന് എന്തായാലും വത്സൻ മാമേടെ കടയീന്ന് വാടകക്ക് സൈക്കിൾ എടുക്കണം ” അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
തന്റെ കയ്യിൽ നിന്നും പത്തുരൂപ നോട്ട് തട്ടിയെടുത്ത അപ്പു ധൃതിപിടിച്ച് പുറത്തെ പശുതൊഴുത്തിലേക്ക് ഓടിചെന്നു.
“അമ്മേ ദേ..” തൊഴുത്തിൽ പണിയിലേർപ്പിട്ടിരുന്ന അമ്മയ്ക്ക് നേരെ നോട്ട് ഉയർത്തിക്കാട്ടി.
അപ്പുവിനെ കണ്ടതും അമ്മ മുഖത്തു ചിരി വരുത്തി !
അവന് സംശയംമുളപൊട്ടി.
ക്ഷീണിച്ച മുഖം.കണ്ണുകൾ ചുവന്നിരുന്നു. കണ്ണ്കൾക്ക് താഴെ നീർച്ചാലുപോലെ അഴുക്ക് പറ്റിയിരിക്കുന്നു.
അവന്റെ ചിരിയുടെ ആയുസ്സ് പെട്ടെന്നൊടുങ്ങി.
അമ്മ കരയുകയാണോ?
“അപ്പു..” അവൾ നീട്ടി വിളിച്ചു തൊഴുത്തിനരികിൽ നിന്ന അപ്പുവിനോട് അമ്മ അവളുടെ പക്കലേക്ക് നീങ്ങാൻ ആംഗ്യം കാണിച്ചു . അപ്പു തലകുനിച്ച് അവളെ അനുഗമിച്ചു.
ചെമ്പൻ പാറകെട്ടുകളിലൂടെ അവർ നിരപ്പിലേക്ക് നടന്നുനീങ്ങി. അപ്പോഴും അപ്പുവിന്റെ മനസ്സിൽ അമ്മയായിരുന്നു.. അമ്മ അമ്മ അവൻ പിറുപിറുത്തു. അവൾ അവനെ തന്നോട് ചേർത്തു. ദൂരെ പാറനിരപ്പിൽ മുങ്ങിപോകുന്ന കൂരയിലേക്ക് അവൻ തിരിഞ്ഞു നോക്കി. അകലെ ഉച്ചവെയിലിന്റെ മൃഗതൃഷ്ണയിൽ വീടും അമ്മയും മാഞ്ഞുപോയി .
ടാർ പാകിയ പാത കടന്ന്, ചെമ്മണ്ണ് നടന്നു നീങ്ങിയാൽ വത്സൻ മാമേടെ സൈക്കിൾ ഷാപ്പ് കാണാം. രണ്ടു രൂപയാണ് സൈക്കിൾ വാടകക്ക് എടുക്കാനുള്ള തുക. പത്തുരൂപയുടെ നോട്ട്, രണ്ട് രൂപ കഴിച്ചാൽ ബാക്കി എട്ടുരൂപ. വേനൽ അവധി ആയതിനാൽ ഇനിയും നാല് ദിവസം കൂടി സൈക്കിൾ വാടകക്ക് എടുക്കാം.
അവൾ എല്ലാം മനസ്സിൽ ഒന്നൂകൂടി ദൃഡപ്പെടുത്തി.
കഴിഞ്ഞ തവണ കാശൊത്തു വന്നപ്പോൾ സൈക്കിളുകളൊക്കെ വാടകക്ക് പോയിതീർന്നിരുന്നു. ഇത്തവണ കിട്ടും ഉറപ്പ്. മൂന്നു സൈക്കിളുകൾ. നിരയിൽ രണ്ടാമത്തേത് താരതമ്യേനെ ചെറുത്. തനിക്ക് പാകം. കൂടാതെ പിൻ സീറ്റുമുണ്ട്.
അപ്പു അവളുടെ ഉള്ളൻകയ്യിൽ ചെറുതായി ഒരു നുള്ള്കൊടുത്തു. തന്റെ നേരെ മുഖംമുയർത്തി മോണകാട്ടി ചിരിക്കുന്ന അപ്പുവിനെ കണ്ടതും അവൾ സമ്മതം മൂളി. രണ്ട് രൂപ നൽകി സൈക്കിൾ കടമെടുത്തു.
“വൈകിട്ട് ഏല്പിച്ചേക്കണേ മക്കളെ” കടക്കാരൻ മറുപടി നൽകി. അവർ സൈക്കിൾ ചവിട്ടി നീങ്ങി.
അപ്പു പിൻസീറ്റിൽ ഇരുന്ന് അവളെ ചേർത്തുപിടിച്ചു. തങ്ങളോടൊപ്പം വളഞ്ഞു പുളഞ്ഞു നീങ്ങുന്ന മേഘകൂനകളെ കണ്ട് അവനു കൗതുകം തോന്നി. കണ്ണുകൾ ചെറുതായി ഇറുക്കിയടച്ചു ആകാശത്തേക്ക് നോക്കി. മേഘതുണ്ടുകൾ തുരന്നുവരുന്ന സൂര്യകിരണങ്ങൾ മറ്റൊരു കളിക്കോമരമായിയവന് തോന്നി.
“അപ്പു മുറുകെ പിടിച്ചേക്കണേ ചേച്ചി വേഗം കൂട്ടുവാ ” അവൾ ശക്തിയോടെ ചവിട്ടിതുടങ്ങി.
ഏതു ദിശയിലേക്ക് നീങ്ങണം! നേരെ നീങ്ങിയാൽ സ്കൂൾ ഗ്രൗണ്ട്, വലതുവശത്തുള്ള റോഡ് വഴി പഴയ ഡാമിലെത്താം. അപ്പു ഇതുവരെ ഡാംകണ്ടില്ല അതുപോലെ ചെറുമ്പംപാലത്തിനു തൊട്ട് താഴെയാ ഞാവൽപുര!
ഒരു പഴയ പുരയിടം ആൾതാമസമില്ല. പക്ഷെ വീടിന്റെ മുറ്റത്തായി ഒരു ഞാവൽ മരമുണ്ട്. ഒരു തവണ അമ്മാളുവിന്റെ കൂടെ വന്നപ്പോൾ ഞാവൽപ്പഴം പൂത്തിരിപ്പുണ്ടായിരുന്നു. പലപ്പോഴായി വിചാരിക്കുന്നു,പഴുത്ത ഞാവൽപ്പഴം എറിഞ്ഞു വീഴിത്തി അപ്പുവിനും അമ്മയ്ക്കും കൊടുക്കണമെന്ന്. ചുവന്ന ഞാവൽപ്പഴത്തിനകത്ത് വെള്ളക്കായ കാണാം, കായ്കൾ എടുത്തുവെച്ച് വീട്ടുവളപ്പിൽ നാട്ടുപിടിപ്പിക്കണം. അങ്ങനെ ഞാവൽപ്പഴം വിറ്റ് കാശുണ്ടാക്കി അപ്പുവിന് ഒരു പുത്തൻ സൈക്കിൾ വാങ്ങണം. അങ്ങനെ ആണേൽ രണ്ട് രൂപ വാടകകൊടുക്കണ്ടല്ലോ..മനസ്സ് അനിയന്ത്രിതമായി എന്തൊക്കെയോ ചിന്തകൾ മെനയുന്നു.
ആഗ്രഹങ്ങളുടെ വിരോധാഭാസം!
ഡാമിനരികിലുള്ള ഇടവഴിയിലൂടെ നാവൽപ്പുരയിലെത്തി. ആദ്യകാഴ്ച്ചയിൽ, ചുവന്ന ഞാവൽപഴങ്ങൾകൊണ്ട് മേഞ്ഞ പുരയിടംപോലെയാണ് തോന്നുക. പഴുത്ത ഞാവൽപ്പഴങ്ങളുടെ ഗന്ധം ചുറ്റുംവിഹരിക്കുന്നു. അപ്പുവിന് അതൊരു പുതിയ കാഴ്ചയായിരുന്നു. ഞാവൽപുരയും അസംഗ്യം ഞാവൽപഴങ്ങളും ഇളംമനസ്സിനെ ദിവാസ്വപ്നത്തിലേക്ക് കൂപ്പുകുത്തിച്ചു.
നിലത്തു വീണ പഴങ്ങൾ കഴിക്കാൻ ശ്രമിച്ചപ്പോൾ അവൾ ശകാരിച്ചു. മരത്തിൽനിന്ന് താഴ്ന്നു കിടന്നിരുന്ന പഴക്കുല പകുത്തെടുത്തു, അതിലൊരെണ്ണം തൊലിനീക്കി ചുണ്ടിൽ വെച്ച് വലിച്ചു കാണിച്ചുകൊടുത്തു. ഒരു പ്രതേക ശബ്ദത്തോടെ ഞാവൽപ്പഴം നാക്കിലെത്തുന്നത് അവനും മതിയാവോരം ആസ്വദിച്ചു.
പുരയിടത്തിന് താഴെയായി നിസ്സംഗമായി ഒഴുകുന്ന പുഴയോരത്തു അവർ ഞാവൽപ്പഴങ്ങളുമായി ഇരുന്നു. അവൾ അപ്പോഴും അപ്പുവിനെ ചേർത്ത് പിടിച്ചു. അമ്മയെ ഓർത്തു. പശുതൊഴുത്തിലെ വേല കഴിഞ് അടുക്കളയിലെത്തിക്കാണും. അച്ഛമ്മയുടെ കുത്തുവാക്കുംകെട്ട് അടുപ്പിലെ പുകയൂതുകയാവും.കഴിഞ്ഞ ദിവസം രാത്രിയും അച്ഛന്റെ കരവിരുത് കാരണം മുഖം നീരുവെച്ചു വീർത്തിരുന്നു. ഉറക്കം പകുതിയോടടുക്കുമ്പോൾ അമ്മ തന്നെ ചേർത്ത് പിടിച്ച് കിടക്കും, കഴുത്തിലേക്ക് ചൂടുള്ള കണ്ണുനീർ ഒലിച്ചിറങ്ങുബോൾ, അമ്മയുടെ കൈകളെ മാറോട് ചേർത്തു പിടിക്കും. അമ്മയും കെട്ടിപ്പുണരും. അമ്മയുടെ ശ്വാസവും തന്റെ ശ്വാസവും ഇടകലർന്നു ഉറക്കത്തിലേക്കാഴും…
“ചേച്ചി കണ്ടോ ആ മേഘകൂനയിൽ നമുക്ക് പോയി താമസിക്കണം. ഞാനും ചേച്ചിയും അമ്മയും അച്ഛമ്മയും..”
ആകാശത്തിലേക്ക് വിരൽചൂണ്ടി ഒരു ഞാവൽപ്പഴം വായിൽകരുതി അവൻ പറഞ്ഞുതീർത്തു.
ആ കൂട്ടത്തിൽ അച്ഛനെ ചേർക്കാൻ അവൻ മറന്നതാണോ അതോ ബോധപൂർവം ഉപേക്ഷിച്ചതാണോ. അവന്റെ ബോധതലങ്ങൾ അച്ഛനെ വെറുത്തുകാണും!
മദ്യാഹ്നം മെല്ലെ സന്ധ്യയെ തേടുന്നു.നീർച്ചാലുകളിൽ സ്വർണനിറം പൂശിയതുപോലെ.. അപ്പുവിന് അപ്പോഴും ഞാവൽപ്പഴങ്ങളുടെ ഗന്ധം. അവൻ കണ്ണുകളിറുക്കി നരച്ച ആകാശത്തിലേക്ക് നോക്കിയിരുന്നു. സന്ധ്യ പകുതി കടന്നപ്പോൾ അവർ തിരിച്ചു. സൈക്കിൽ തിരിച്ചേൽപ്പിച്ച് ചെമ്മണ്ണ് കയറുമ്പോൾ അവൾ വീണ്ടും ചിന്തയിലേക്ക്കൂപ്പികുത്തി.
മരുഭൂമിയിലെ വെള്ളി രോമങ്ങൾക്കിപ്പോൾ ഞങ്ങളുടെ സ്വപ്നത്തിന്റെ വിലയാണ്. അവൾ വെറുതെ ചിരിച്ചു!
“അങ്ങേരു ഒരു മരുഭൂമിയാണ് വല്യേച്ചി.. ഒരു വികാരവും വിചാരവും ഒന്നുമില്ലാത്ത ഒരു മരുഭൂമി”
ഒരിക്കൽ അമ്മ മൂത്തമ്മയോട് പറഞ്ഞതോർക്കുന്നു.
പാറനിരകൾക്കപ്പുറത്തു വെട്ടംകാണാം. അച്ഛൻ എത്തിക്കാണില്ല. അപ്പു വീട്ടിലേക്ക് ഓടിയടുത്തു. അമ്മ പതിവുപോലെ വഴക്ക് പറഞ്ഞു. അവൻ ട്രൗസറിന്റെ രണ്ട് കീശകളിൽ നിന്നും കൈനിറയെ ഞാവൽപഴങ്ങൾ അമ്മയ്ക്ക് നീട്ടി. കഴിച്ചു കഴിഞ്ഞു അമ്മയോട് നാക്ക് നീട്ടാൻ ആവശ്യപ്പെട്ടു. നാക്ക് ചുവന്നിരുന്നു. അവൾ അമ്മയെ ശ്രദ്ദിച്ചു. കഴുത്തിലും കവിളിലും ചുവന്ന പാടുകൾ.കഴുത്തിനു താഴെയായി രക്തം കല്ലിച്ചപ്പാടുകൾ. അമ്മ അപ്പോഴും ഞാവൽപ്പഴം വരുത്തിയ ചുവന്ന നാക്കുകാട്ടി അവനെ നോക്കി ചിരിച്ചു!
നിലാവ് പരന്നു. ഇരുട്ടിനു കനംതൂങ്ങി. അപശബ്ദങ്ങളില്ലാത്ത ശൂന്യമായ രാത്രി. ഉറക്കപ്പായയിൽനിന്നും അവളെ അമ്മ ഉണർത്തി. അപ്പുവും അമ്മയുടെ തോളിലുണ്ടായിരിന്നു. എപ്പോഴും കണ്ണട കരുതാൻ നിർബന്ധിച്ചിരുന്ന അമ്മ അന്നവളോട് ഒന്നും പറഞ്ഞില്ല. കുടിയിൽ അച്ഛനെ തിരക്കി എങ്ങും കാണാനില്ല. വന്നുകാണില്ല.
നടന്നു പാറ നിരകൾ കടന്ന് ചെമ്മണ്ണ് കടന്ന് നടന്നു.
ഉറക്കചടവിൽ മങ്ങിയ കാഴ്ച്ചയിൽ വഴി മനസ്സിലാക്കിഎടുക്കുക എന്നത് ക്ലേശകരമായിരുന്നു. എന്നാലും വത്സൻമാമയുടെ സൈക്കിൽ കടയിലേക്കുള്ളതല്ല!, മൂത്തമ്മയുടെ വീട്ടിലേക്കുള്ളതുമല്ല. തീർത്തും അപരിചിതമായ വഴിപോലെ തോന്നി. പഴയ ഒരു ടോർച്ചിന്റെ അരണ്ട മഞ്ഞവെളിച്ചം പരത്തുന്ന വഴികളിലൂടെ അമ്മ നടക്കുന്നു. അമ്മയുടെ ഇടതുകയ്യിൽ തന്റെ കൈകൾ ഭദ്രവും. മഞ്ഞവെളിച്ചം തെളിച്ചു പോവുന്നു വഴിത്താരയുടെ അന്ത്യമെത്തിയതുപോലെ തോന്നി. കാലുകൾ ഉയരന്ന നിരപ്പിലേക്ക് നീങ്ങുന്നു.മൺനിരപ്പല്ല, കല്ലുകളാണ്, അവൾ സ്ഥലം ഗ്രഹിച്ചെടുക്കാൻ ശ്രമപെട്ടു.
ചീവുടുകളെ ശബ്ദകോലാഹലങ്ങളെ കൊന്നൊടുക്കിയുള്ള നീളൻ ചൂളൻ വിളി ഉയർ ന്നപ്പോൾ അവൾ ഭയപ്പെട്ടു. അമ്മയുടെ കൈ അകറ്റാൻ ശ്രമപ്പെട്ടു. ബലംകൊടുത്തു തന്റെ ശ്രമങ്ങളെ നിഷ്ഫലമാക്കി അപ്പഴും അമ്മ തന്നെ ചേർത്ത്പിടിച്ചു. അമ്മയുടെയും തന്റെയും ശ്വാസം ഇഴക്കിചേരുമ്പോലെ.
ഇരമ്പിവരുന്ന യന്ത്രചക്രങ്ങൾക്കനേരെ അവർ എടുത്ത് ചാടി! ശൂന്യതയിൽ, അനന്തതയിൽ, ഞാവൽപഴങ്ങൾ മേഞ്ഞ പുരയിടത്തിനകത്തിരുന്ന്, ആരോടേനില്ലാതെ അവളും അപ്പുവും,മലർന്നുകിടന്ന് മരുഭൂമിയിലെ വെള്ളിരോമങ്ങൾ എണ്ണി .. ഒന്ന്.. രണ്ട്.. മൂന്ന്..!
അഷ്കർ അലി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ