ജൂണിലെ ആദ്യ തിങ്കളാഴ്ച.അഖിലമോൾ(അക്കു) നേരത്തേയുണർന്നു. അവൾ ഇന്നാദ്യമായി സ്കൂളിൽ പോവുകയാണ്.അതിന്റെ ആഹ്ളാദത്തിലുമാവേശത്തിലുമായിരുന്നു അക്കു. താൻ പഠിച്ച സർക്കാർ സ്കൂളിൽത്തന്നെ അവളെച്ചേർത്തത്, തന്റെ മാത്രം നിർബ്ബന്ധം കൊണ്ടായിരുന്നു. ഒരു രക്ഷകർത്താവായി വീണ്ടുമാത്തിരുമുറ്റത്ത് നടക്കാമല്ലോയെന്ന സ്വാർത്ഥ മോഹമായിരുന്നിരിക്കാം ആ നിർബ്ബന്ധത്തിനു പിന്നിൽ.
ഡോക്ടർ ജയപാലൻ പെട്ടെന്നു തയ്യാറായി. മോളെ സ്കൂളിൽ വിട്ടിട്ടതുവഴി ഓഫീസിൽ പോകാമെന്നു കരുതി.
“ജയേട്ടൻ പൊയ്ക്കോളൂ. ഞങ്ങൾ കൊണ്ടാക്കിക്കോളാമവളെ” താൻ കുറെ നാളായി തിരക്കിലാണ്. അതുകൊണ്ടാവാം മാനസി അങ്ങനെ പറഞ്ഞത്.
അല്ലെങ്കിലും മാനസി അങ്ങനെയാണ്. തന്നെ ശരിക്കും മനസ്സിലാക്കി വേണ്ടതു ചെയ്യാനവൾക്കൊരു പ്രത്യേക കഴിവുണ്ട്. താൻ തിരിച്ചുമങ്ങനെതന്നെയായിരുന്നു കുറെ മുമ്പു വരെ. അക്കുവിന്റെ കവിളിൽ
ഉമ്മ നൽകി, അച്ഛനമ്മമാരോടും മാനസിയോടും കൈ വീശി ഓഫീസിലേക്കയാൾ യാത്രയായി.
ഓഫീസ് തിരക്കിലേക്കൂളിയിട്ടപ്പോൾ മാനസിയുടെ ഫോൺ, “ജയേട്ടാ, അക്കുവിനൊരു തലച്ചുറ്റലും ഛർദ്ദിയും. സ്കൂളിൽ നിന്നുമവളെക്കൂട്ടി ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പൊയ്ക്കൊണ്ടിരിക്കുവാ. അവിടെച്ചെന്നിട്ട് ഞാൻ വിളിക്കാം. ജയേട്ടൻ വരണമെന്നില്ല.”
ഇന്നലെ അച്ചാറുണ്ടാക്കാൻ മുറിച്ച പച്ചമാങ്ങ അക്കു ആർത്തിയോടെ തിന്നുന്നത് താൻ തടഞ്ഞപ്പോൾ അമ്മ പറഞ്ഞു,” അവൾ തിന്നട്ടടാ. നിനക്കും ചെറുപ്പത്തിൽ പച്ചമാങ്ങാ ഒത്തിരിയിഷ്ടമായിരുന്നു. അച്ഛൻ മോളു തന്നെ.”
അതായിരിക്കാം ഛർദ്ദിച്ചത്. ഇരുന്നിട്ടിരിപ്പുറക്കുന്നില്ല.ജയപാലൻ ആശുപത്രിയിലേക്കു തിരിച്ചു.
ഐസീയൂവിന്റെ മുമ്പിൽ അവർ. അക്കു മാത്രമില്ല. ചുവപ്പിൽ തെളിഞ്ഞുകത്തിയ ആ മൂന്നക്ഷരങ്ങൾ കണ്ടപ്പോൾ അയാൾക്ക് തല ചുറ്റുമ്പോലെ തോന്നി.
മിനിട്ടുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം. അവസാനം ഡോക്ടറുടെ മുറി തുറക്കപ്പെട്ടു.
“സീ മിസ്റ്റർ ജയപാലൻ, ഞാനിനി പറയാൻ പോകുന്നത് അവിശ്വസനീയവും അംഗീകരിക്കാൻ പ്രയാസമുള്ളതുമാണ്. പക്ഷേ അതുൾക്കൊള്ളാൻ നിങ്ങൾ മാനസീകമായി തയ്യാറായാലേ എനിക്കതു പറയാനാവൂ.”
ശീതീകരിച്ച ആ മുറിയിലും ആവർക്കത്യുഷ്ണം അനുഭവപ്പെട്ടു.
“എന്തായാലും പറയൂ ഡോക്ടർ. ഞങ്ങളുടെ മോൾക്കെന്താ പറ്റിയത്? ഈ ലോകത്തെവിടെയും ഞങ്ങളവളെ ചികിത്സിപ്പിച്ചോളാം”
“നിങ്ങളുടെ മകൾക്ക് യാതൊരസുഖവുമില്ല”
“പിന്നെ?”
“ഷീ ഈസ് കാരിയിങ്ങ്”
ആ വാക്കുകൾ ഒരഗ്നിഗോളമായി അവരുടെ മസ്തിഷ്കത്തിലേക്കിടിച്ചു കയറി, ശതകോടി സ്ഫുലിംഗങ്ങളായി ചിന്നിച്ചിതറി. എപ്പോഴോ അതിന്റെ പ്രഭാവമടങ്ങിയപ്പോൾ ജയപാലൻ ചോദിച്ചു,
“ഡോക്ടർ, താങ്കളെന്താണു പറഞ്ഞതെന്ന് വല്ല നിശ്ചയവുമുണ്ടോ?”
“നൂറു ശതമാനം വാസ്തവം. ഞാൻ നേരത്തേ പറഞ്ഞപോലെ അവിശ്വസനീയം. ലോകത്തിന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലാത്ത, പുരുഷ സംസർഗ്ഗം പോലുമാവശ്യമില്ലാത്ത ബാലഗർഭം. ഒരു സേഫ് ആബോർഷന്റെ സാദ്ധ്യതുക്കുമപ്പുറം അതു വളരുകയും ചെയ്തിരിക്കുന്നു. ഈയവസ്ഥയിൽ അവളെ വീട്ടിലേക്കു കൊണ്ടുപോകുന്നതപകടകരമാണ്. ഇറ്റ്സ് ബെറ്റർ റ്റു ഗെറ്റ് ഹെർ അഡ്മിറ്റഡ്. ഇനി അതല്ല, മറ്റെവിടെയെങ്കിലും കാണിക്കണമെന്നുണ്ടെങ്കിൽ അങ്ങനെയുമാകാം.” ഡോക്ടർ പറഞ്ഞു നിർത്തി.
“നോ……..”. ജയപാലൻ വിയർത്തു കുളിച്ചിരുന്നു. അകവും പുറവും ഒരുപോലെ വേവുന്നു. അരികിൽ മാനസിയും അക്കുവും പുതച്ചുറങ്ങുന്നതു കണ്ടപ്പോൾ അയാൾക്കാശ്വാസമായി. പതുക്കെ ഏസിയുടെ തണുത്ത കാറ്റയാളെത്തഴുകി. അക്കുവിനെ ചേർത്തു പിടിച്ച് മുറിഞ്ഞയുറക്കത്തെ തുന്നിച്ചേർക്കാൻ വിഫലമായി ശ്രമിച്ചു.
* * * * * *
മാനസി ചായയുമായെത്തിയപ്പോൾ ഡോക്ടർ ജയപാലൻ അലമാരയിലടുക്കി വച്ച പുരസ്‌കാരങ്ങൾ നോക്കി നിൽക്കുകയായിരുന്നു.
“പുതിയ പ്രോജക്ടിന്റെ കാര്യത്തിനിന്നു നേരത്തേ പോകണമെന്നു പറഞ്ഞിട്ടിതുവരെ തയ്യാറായില്ലേ?” അവൾ ചോദിച്ചു.
“ഞാനതു വേണ്ടെന്നു വച്ചു മനൂ”
അവൾക്ക് വിശ്വസിക്കാനായില്ല.കഴിഞ്ഞ കുറെ ദിവസങ്ങളായി അയാളാ പ്രോജക്റ്റിന്റെ പിന്നാലെയായിരുന്നു. ആവശ്യത്തിനു വിശ്രമം പോലുമില്ലാതെ. ഇന്നായിരുന്നു അതിന്റെ പ്രസന്റേഷനും മറ്റും. ഈ അവസാനനിമിഷം എന്തായിരിക്കാമിങ്ങനെ. അവൾക്കൊന്നും മനസ്സിലായില്ല.
“ഞാൻ കുറച്ചു ദിവസം ലീവെടുത്തു. കുറെ സ്ഥലങ്ങളിലേക്ക് നമ്മൾക്ക് യാത്ര പോകണം. അച്ഛനോടുമമ്മയോടും പറഞ്ഞേക്കൂ തയ്യാറാവാൻ.” ഇനിയും നിന്നാൽ ഇതുപോലെയുള്ള അദ്ഭുതങ്ങൾ നേരിടേണ്ടി വന്നേക്കാമെന്നോർത്ത് മാനസി ഒരു മൂളിപ്പാട്ടും പാടി അകത്തേക്ക് പോയി.
കാർഷികഗവേഷണശാലയിലെ സീനിയർ സയന്റിസ്റ്റാണ് ഡോക്ടർ ജയപാലൻ. ഏറ്റെടുത്തതെല്ലാം വിജയകരമായി പൂർത്തിയാക്കി വളരെക്കുറഞ്ഞകാലം കൊണ്ട് ഉയർന്ന പദവിയിലെത്തി. ജയപാലനെത്തേടിയെത്തിയത് നിരവധി ദേശീയ, അന്തർദ്ദേശീയ പുരസ്കാരങ്ങൾ.കാർഷിക മേഖലയിൽ എവിടെയും ജയപാലൻ ചർച്ച ചെയ്യപ്പെട്ടു.
അത്യുൽപ്പാദനശേഷിയുള്ള ധാന്യ, പച്ചക്കറി വിത്തുകൾ, ആറാം മാസം മുതൽ വർഷം മുഴുവൻ കായ്ക്കുന്ന മാവ്, വേരിൽ പോലും ചക്ക മുളയ്ക്കുന്ന കുള്ളൻ പ്ളാവ്, രണ്ടാം വർഷം കായ്ക്കുന്ന തെങ്ങ്, സ്വീകരണമുറിയിൽ നട്ടു വളർത്താവുന്ന ആൽമരം…അങ്ങനെയെന്തെല്ലാം.. ഓരോ വിജയത്തിനു ശേഷവും അടുത്തലിലേക്ക് ഭ്രാന്തമായ ആവേശമായിരുന്നു.
എന്നാലിപ്പോൾ അലമാരയിലിരിക്കുന്ന പുരസ്‌കാരങ്ങളിലെഴുതി വച്ചിരിക്കുന്നത് ശാപവാക്കുകളാണെന്നയാൾക്കു തോന്നി. മേശവലിപ്പിൽ നിന്നും ഇന്നവതരിപ്പിക്കേണ്ട പ്രോജക്ടിന്റെ റിപ്പോർട്ട് വലിച്ചെടുത്തു. ഒരേ സമയം നാലു വാഴക്കുലകളുണ്ടാവുന്ന അദ്ഭുതവാഴ. ഔദ്യോഗിക ജീവിതത്തിൽ ഏറ്റവുംഉറക്കമിളച്ചത് ഈ സ്വപ്ന പദ്ധതിക്കുവേണ്ടിയായിരുന്നു.
ആ റിപ്പോർട്ടിലെ ഓരോ താളും അയാൾ ചെറുകഷണങ്ങളായി വലിച്ചുകീറി. അവസാനത്തെ കടലാസും കീറിക്കഴിഞ്ഞപ്പോൾ, മനസ്സിൽ തളംകെട്ടിക്കിടന്ന അസ്വസ്ഥതകൾ പതുക്കെ വറ്റി.
അനിൽകുമാർ എം ബി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ