ഒരിക്കൽ
ഓർമകൾ അത്രമേൽ
വീർപ്പുമുട്ടിച്ചപ്പോൾ
ഒരാൾ
അവളെയൊരു കവിതയായി
കുറിച്ചിടാമെന്ന് നിശ്ചയിച്ചു..
അയാൾ ഓർത്തുനോക്കി ;
അവളെന്നാൽ…?
അവളെന്നാൽ
താമസിച്ചുണരുന്ന രാവിലെകളിൽ
മഞ്ഞുപോലെ തണുത്ത
കൈകളാൽ
നീട്ടുന്ന കട്ടൻകാപ്പിയായിരുന്നു..
അവളെന്നാൽ
അടുക്കളചായ്‌പ്പിലെ
പാത്രങ്ങളുടെ കലമ്പലും
ഇസ്തിരിയിട്ടടുക്കിയ വസ്ത്രങ്ങളിൽ
നിന്നുയരുന്ന
നെടുവീർപ്പുകളുമായിരുന്നു..
അവളെന്നാൽ
അവിയലിനു മേലൊഴിച്ച
പച്ചവെളിച്ചെണ്ണയുടെ മണവും
പാൽപ്പായസത്തിൽ
മേമ്പൊടിയായ് ചേർത്ത തേങ്ങാ-
ക്കൊത്തിന്റെ
രുചിയുമായിരുന്നു..
അവളെന്നാൽ
വരാന്തയിലൊരു ചെളിപ്പാടോ
ഭിത്തിയിലൊരു കൈപ്പാടോ കണ്ടാൽ
പതിവായുള്ള
കണ്ണുരുട്ടലായിരുന്നു..
അവളെന്നാൽ
പാതിതീർന്ന പഞ്ചസാരപ്പാത്രത്തി-
ന്റെയും
അടയ്ക്കാൻ മറന്ന
കറന്റു ബില്ലിന്റെയും ഓർമ്മപ്പെടുത്ത-
ലായിരുന്നു..
അവളെന്നാൽ ദിവസവുമെത്തുന്ന
പത്രക്കാരൻ പയ്യനോടുള്ള
കുശലം പറച്ചിലും
ആഴ്ചയിലെത്തുന്ന പാത്രക്കാര-
നോടുള്ള
വിലപേശലുമായിരുന്നു..
അവളെന്നാൽ പൂക്കാൻ
മടിച്ചു നിൽക്കുന്ന
റോസാച്ചെടിക്കുള്ള ശകാരവും
തൊഴുത്തിലെ പൂവാലിപ്പയ്യിനോടുള്ള
കിന്നാരങ്ങളുമായിരുന്നു..
അവളെന്നാൽ
അവസാനനിമിഷം
ആ ആശുപത്രിക്കിടക്കയിൽ
കണ്ട വാടിയ
പുഞ്ചിരിയും കൈവീശലുമായിരുന്നു..
ഇത്രയും എഴുതിയതിനുശേഷം
തന്റെ പേനയടച്ചുവച്ച്
അയാൾ ഉറങ്ങാൻ കിടന്നു..
അന്നുരാത്രി സ്വപ്നത്തിൽ
അയാൾ അവളെ
വീണ്ടും കണ്ടു..
അവളാകെ
മാറിപ്പോയിരുന്നു..
വാടിയ ആ പുഞ്ചിരിയും
മഞ്ഞുപോലെ
തണുത്ത കൈകളുമായിരുന്നു
അവളെ തിരിച്ചറിയാൻ
ആകെ ഉണ്ടായിരുന്ന അടയാളങ്ങൾ..
അയാൾ
വേഗം എഴുന്നേറ്റ്
എഴുതിവച്ച കവിതയുടെ
വരികൾ
ചുവപ്പുമഷിയാൽ വെട്ടിക്കളഞ്ഞു..
ശേഷം ഇത്രമാത്രം
കുറിച്ചു ;
അവളൊരു കവിതയായിരുന്നു..
ആർക്കും
എഴുതാനാവാത്ത
വായിക്കാനറിയാത്ത
അറ്റമില്ലാത്തൊരു കവിത.. !!
അമ്മു സൗമ്യ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ