പ്രണയം!! എഴുതിയെഴുതി വസന്തവും ശിശിരവും ഹേമന്തവും കടന്ന്, കാറ്റുകളും പുഴകളും കടലുകളും കടന്ന്, മനുഷ്യൻ അവന്റെ ജന്മങ്ങളിൽ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന അത്യപൂർവ്വമല്ലാത്ത, എന്നാൽ അത്യപൂർവ്വമായ ഒരേയൊരു വാക്ക്.
ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ട് ഒരു പ്രണയക്കടലിൽ കുളിച്ചു കയറിയിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെ ചെയ്യുന്ന, സ്നാനമാണ്, “ലോകപ്രണയകവിതകൾ “.
ചാൾസ് ബുക്കോവ്സ്‌കി മുതൽ മന്ദാക്രാന്താസെൻ വരെ പടരുന്ന ലോകഭാഷകളിലെ അതിസമ്പന്നമായ, പ്രണയകവിതകളുടെ മലയാളവായനയാണ് ഈ പുസ്തകം.
” ഈ, പൂക്കൾ അടർത്തിക്കളയാൻ എനിക്കിനിയാകുമെന്ന് തോന്നുന്നില്ല. കൈകൾ ശോഷിച്ച്, ഒടുവിൽ ഈ മാല, ഊർന്നുപോവുംവരെ ഞാനെന്റെ കൈകളിങ്ങനെ, ബന്ധിച്ചു തന്നെ നിർത്തും… ” – ശ്രീനിവാസ് റായപ്രോൽ
ഈ വരികളിൽ സൂചിപ്പിക്കുന്ന പൂക്കൾ പോലെയാണ്, ഈ പുസ്തകം. അനേകമായിരം വായന കഴിഞ്ഞുപോയാലും ഇതിലേ വരികൾ ഓരോന്നും അടർത്തിക്കളയുവാൻ വയ്യാതെ ഓരോ ആസ്വാദകന്റെയും, മനസ്സിൽ വിടർന്നു നിൽക്കും. പ്രണയം അങ്ങനെയാണല്ലോ, അതേത് ലോകത്തിന്റെയാണെങ്കിലും, അതേത് ഭാഷയുടെയായാലും ഒരിക്കൽ പൂവിട്ടുകഴിഞ്ഞാൽ, അത് അടരുകയോ, കൊഴിയുകയോ, വീണ്ടും വിടരാതിരിക്കുകയോ ചെയ്യുകയില്ല.
നിങ്ങളുടെ , ജീവിതത്തിന്റെ പ്രയാസങ്ങളെ, നിരാശകളെ, അനാവശ്യചിന്തകളെ, ഒരു നിമിഷം മാറ്റിവെച്ചുകൊണ്ട്, ഈ കവിതകൾ ഒന്നു വായിച്ചുനോക്കൂ. നിങ്ങളിൽ സ്നേഹപ്രവാഹത്തിന്റെ പുതിയ താഴ് വരയുണ്ടാകുകയും, നിങ്ങൾ സ്നേഹത്താൽ ബന്ധിതരാകുകയും ചെയ്യും.
” പ്രണയത്തിലാകയാൽ, ഇപ്പോൾ ഞാൻ.. ” എന്ന് തുടങ്ങുന്ന “ഫെർണാണ്ടോ പെസോഅ, “യുടെ ഒരു പോർച്ചുഗീസ് കവിതയുണ്ട്, വായിക്കുന്നവനും, സുഗന്ധം, മാത്രമറിയും. മധുരം മാത്രം അറിയും, സൗരഭ്യം മാത്രമറിയും, പ്രണയത്തിന്റെ തന്നെയല്ല. ജീവിതത്തിന്റെയും.
എത്ര ഭംഗിയായിട്ടാണ്, കവിതകളുടെ നൂലുകൾ കൊണ്ട് ഒരു ലോകത്തിന്റെ സ്നേഹത്തെ മുഴുവൻ കൊരുത്തിരിക്കുന്നതെന്നു ഓർക്കാതെ, ആരും ഈ പുസ്തകത്തിലൂടെ കടന്ന് പോകുമെന്ന് തോന്നുന്നില്ല. എല്ലാം ഗദ്യകവിതകൾ ആണെന്നിരിക്കെ, ഒന്നിനും, ഈണം ആവശ്യമില്ലെന്നിരിക്കെ, ഓരോ കവിതകളും ജീവിതത്തിന്റെ താളങ്ങൾ മാത്രമാകുന്നു. ഏറ്റവും വിശിഷ്ടമായ , സുന്ദരമായ മനസ്സിന്റെ അവസ്ഥയെ അനുഭവിപ്പിക്കുന്നു.
എടുത്ത് പറയേണ്ടുന്ന, മറ്റൊരു വസ്തുതയാണ്, ഇതിന്റെ വിവർത്തനഭംഗി. കവിതകളെന്നല്ല എന്തും, യഥാർത്ഥരുചിയിൽ അനുഭവിക്കാൻ നമ്മുടെ മാതൃഭാഷ മാത്രമേ നമ്മെ സഹായിക്കൂ എന്നിരിക്കേ, അത് ഏറ്റവും ഭംഗിയായി വിവർത്തനം ചെയ്യേണ്ടത്, തീർച്ചയായും ഒരു വിവർത്തകന്റെ കടമയാണ്. ബാബു രാമചന്ദ്രൻ സാർ അതിൽ ഏറ്റവും മഹത്തരമായി വിജയിച്ചിരിക്കുന്നുവെന്ന് പറയേണ്ടിരിക്കുന്നു. ചോരയുടെയും, കണ്ണുനീരിന്റെയും, വിഷാദത്തിന്റെയും, അത്യപൂർവ്വമായ പ്രണയത്തിന്റെയും ജ്വലനം ഇനിയുമൊരുപാട് ആസ്വാദകരിൽ നിറഞ്ഞു ഒഴുകിനീങ്ങട്ടെ..
” ഞാൻ.. ആദ്യം പ്രേമിച്ചവളുടെ ഉടൽ പട്ടുപോലെ മൃദുലവും പൊന്ന് പോലെ തിളങ്ങുന്നതുമായിരുന്നു. ” – തിയഡോർ സ്‌പെൻസർ അമേരിക്കൻ കവിത.
ആദ്യമായി പ്രണയിക്കപ്പെട്ടവളെ/വനെ പ്പോലെ, നിങ്ങളുടെ സിരകളിൽ ഇനിയുമിനിയും ഈ ലോകപ്രണയകവിതകൾ ഒഴുകിപരക്കട്ടെ.. അതിന്റെ വിരഹാർദ്രമായ വിരലുകൾ നിങ്ങളുടെ ഹൃദയത്തെയും സ്പർശിക്കട്ടെ..
ഹരിത. ആർ. മേനോൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ