2022 മേയ് 24, ചൊവ്വാഴ്ച

വൈകാരിക ബുദ്ധി


 വിവേക ബുദ്ധി അഥവാ ഐ ക്യൂ [ഇമോഷണൽ കോഷ്യന്റ്] വിനെ കുറിച്ച് എല്ലവരും കേട്ടിരിക്കും. അതുപോലയോ അതിലും പ്രധാനമോ ആണു ഇ ക്യൂ. എന്ന ഇമോഷണൽ ഇന്റെലിജെൻസ്അഥവാ ഇമോഷണൽ കോഷിയന്റ്.

സ്വന്തം വികാരങ്ങളെ കുറിച്ച് ധാരണയുണ്ടായിരിക്കുക. അവ വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് യുക്താനുസരണം ഉപയോഗിച്ച് പ്രശ്നങ്ങളില്ലാതെ ജീവിക്കുക എന്നതാണു ഇ.ക്യൂ നോർമലായവന്റെ രീതി.

വ്യക്തി ജീവിതത്തിലും തൊഴിൽ മേഖലയിലും വിജയത്തിന് ഉയർന്ന ഇ.ക്യൂ. അത്യന്താപേക്ഷിതമാണ്.

അമേരിക്കൻ സൈക്കോളജിസ്റ്റായ ഡാനിയേൽ ഗോല്മാൻ ആണു ഇമോഷണൽ ഇന്റിലിജെൻസിനെ പ്രശസ്ഥമാക്കിയത്. ഇ.ക്യൂ വിനു പല തലങ്ങളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

സ്വന്തം വികാരത്തെ കുറിച്ചുള്ള ബോധമാണു ഒന്നാമത്തേത്. എനിക്ക് വേഗം ദേഷ്യം വരുന്ന പ്രകൃതമുണ്ട്, അല്ലങ്കിൽ സങ്കടം വരുന്ന പ്രകൃതമുണ്ടെന്ന തിർച്ചറിവ് പ്രധാനമാണ്. ആ യാഥാർഥ്യത്തെ അംഗീകരിക്കാൻ കഴിഞ്ഞാലേ നമുക്ക് അടുത്ത ഘട്ടത്തിലേക്ക് പോകാനാവൂ. ചിലർ ഈ അവസ്ഥയിൽ നിന്നു മാറാൻ താൽപ്പര്യപെടുന്നില്ല. ദേഷ്യം എനിക്ക് പരമ്പര്യമായി കിട്ടിയതാ എന്ന് അഭിമാനത്തോടെ പറയുന്ന ധാരാളം ആൾക്കാരെ കണ്ടിട്ടുണ്ട്. അവർക്ക് ഇ ക്യൂ കുറവാണെന്നതാണു യാഥാർത്ഥ്യം.

അവരുടെ പാരമ്പര്യം മറ്റുള്ളവർ സഹിക്കണം എന്നു പറയുന്നതിൽ എന്തു ന്യായമാണുള്ളത് ?.

വികാരങ്ങൾ നമ്മെ ഭരിക്കാതെ നാം അവരെ ഭരിക്കുന്ന രീതിയിലാകണം കാര്യങ്ങൾ. ചിലർ നമ്മുടെ ഈ സ്വഭാവത്തെ മുതലെടുക്കും. നമ്മെ പ്രകോപിപ്പിച്ച് പ്രശ്നങ്ങളിൽ ചാടിക്കും. എം.എൻ വിജയൻ മാഷ് പറഞ്ഞിട്ടുണ്ട് പ്രസംഗിക്കുമ്പോൾ ഇടയ്ക്കുള്ള കൈയടികളെ ഭയക്കണം, നമ്മുടെ വായിൽ നിന്നും ആവേശത്തിൽ പലതും ചാടാതെ സൂക്ഷിക്കണം. നമ്മുടെ ചില മന്ത്രിമാമാരും നേതാക്കൻ മാരും ഇങ്ങനെ വൻ കുടുക്കിൽ ചാടുന്നതും അവരെ ചില സൂത്രക്കാരായ മാധ്യമ പ്രവർത്തകർ പ്രകോപിപ്പിച്ച് വൻ കുഴിയിൽ ചാടിക്കുന്നതും അവർക്ക് സത്യത്തിൽ ഇ.ക്യൂ കുറവുള്ളതുകൊണ്ടല്ലേ?

ഇ ക്യൂ കുറവുള്ളവർക്ക് ‘നൊ’എന്ന് പറയാൻ പലകാര്യത്തിലും സാധിക്കില്ല. അങ്ങനെ പല പല പ്രശ്നങ്ങളിലും ചെന്നു ചാടുകയും ചെയ്യും. വികാരങ്ങൾക്ക് വേഗത്തിൽ തീരുമാനങ്ങളെടുക്കാൻ സാധിക്കും. പക്ഷെ അത് മിക്കപ്പോഴും യുക്തിസഹമായിരിക്കില്ല. അതു നടപ്പാകിയാൽ അതിന്റെ അനന്തര ദുഷ്ഫലങ്ങൾ നമ്മൽ അനുഭവിക്കേണ്ടിയും വരും.

മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനുള്ള ശേഷിയുണ്ടായിരിക്കുക എന്നതാണു മറ്റൊരു പ്രധാന കാര്യം. തന്നെ പോലെ അവർക്കും വികാരങ്ങളുണ്ടെന്നും. അവയും നമ്മുടെ വികാരം പോലെ ക്ഷണികങ്ങളാണെന്നും അതുകഴിഞ്ഞാൽ അവർക്കും വിവേകം വരുമെന്നും മനസ്സിലാക്കാനുള്ള കഴിവാണു നേടേണ്ടത്.

ഇ.ക്യൂ കുറഞ്ഞവരിൽ ഒരു വികാരം ദീർഘകാലം നീണ്ടു നിൽക്കും. അത് സന്തോഷമായാലും, സങ്കടമായാലും, സ്നേഹമായാലും, പ്രേമമായാലും, മറ്റുവരോടുള്ള ദേഷ്യമായാലും, വെറുപ്പായാലും, കുശുമ്പായാലും ദീർഘമായി ഒരേ വികാരങ്ങൾ നമ്മളെ ഭരിച്ചാൽ ജീവിതം കട്ടപ്പൊകതന്നെ. വികാരങ്ങളുടെ തീരുമാനങ്ങൾ മിക്കവാറും ബുദ്ധിക്കു നിരക്കുന്നതായിരിക്കില്ല. ഇതു മൂലം നമുക്കു ഭാവിയിലുണ്ടാകുന്ന നാശനഷ്ടങ്ങൾ കൂടുതലായിരിക്കും.

രാഷ്ട്രീയത്തിനും, മതത്തിനും, പ്രണയത്തിനും, പ്രശസ്തിക്കും വേണ്ടിയൊക്കെ മരിക്കുന്നവർ ഒരുകണക്കിൽ പറഞ്ഞാൽ ഇ ക്യൂ കുറഞ്ഞവരാണ്. അവർക്കവരുടെ ശരിയുണ്ടാകും. എന്നാൽ ഒന്നു മാറിനിന്നു നോക്കിയാൽ മനസ്സിലാകും വികാരങ്ങളിലെ തെറ്റ്.

സൈക്കോളജിക്കൽ കൗൺസലിങ്ങ് എന്നാൽ വൈക്കാരിക ബുദ്ധിയുടെ ഇടപെടലിൽ കഷ്ടപ്പെടുന്ന ഒരാളെ വിവേകത്തിന്റെ [ഐ.ക്യൂ ] നിയന്ത്രണത്തിലേക്കു കൊണ്ടുവരുകയെന്നതാണ്. അതുപോലെ മറ്റുള്ളവന്റെ വികാരം മനസ്സിലാക്കുവാനും അവയിലെ പോരായ്മകൾ കണ്ടെത്താനും സാധിക്കുന്നവർ. അതായത് ഒരേസമയത്ത് വിവേകവും വികാരവും ഒത്തൊരുമിച്ച് പ്രവർത്തിപ്പിക്കുന്നവർക്കേ നല്ലൊരു സൈക്കോളജിക്കൽ കൗൺസിലർ ആകാൻ കഴിയൂ.

ചിലർ സ്വന്തം ഇ ക്യൂ കുറവിനെ മാർക്കറ്റ് ചെയ്ത് കൈയ്യടിനേടുകയും ചെയ്യും. മലയാളത്തിലെ മണ്മറഞ്ഞ ഒരു മഹാപ്രതിഭയായ നടൻ ഇത്തരത്തിൽ മിടുക്കനായിരുന്നു. എല്ലാവരിലും വികാരങ്ങളുണ്ടെന്നും അവയെ എങ്ങനെ ഇളക്കാമെന്നും അദ്ദേഹത്തിനു നന്നായറിയാമായിരുന്നു.അദ്ദേഹം മരിക്കേണ്ടിവന്നതും വിവേകരഹിതമായ ചില കാര്യങ്ങളിൽ ഏർപ്പെട്ടതുകൊണ്ടാണല്ലോ?

ബുദ്ധികൂടുതലുള്ളവനെ അഥവാ ഐ.ക്യൂ കൂടുതലുവനെ നാം ബഹുമാനിക്കുന്നപോലെ ഇ ക്യൂ കൂടുതലുവരെയും നാം ബഹുമാനിച്ച് പോകും. ഒരു നല്ല നേതാവാകണമെങ്കിൽ ഇ ക്യൂ കൂടുതലുണ്ടാവണം. അണികളിലെ വികാരങ്ങൾ ഉയർത്തണം എന്നാൽ അത് തന്റെ നിയന്ത്രണത്തിൽ ആയിരിക്കുകയും വേണം.

ഏതു തൊഴിൽ മേഖലയിൽ വിജയിക്കണമെങ്കിലും ഇക്യൂ ആവശ്യമാണ്. പല കമ്പനികളും ഇന്റർവ്യൂകളിൽ നിങ്ങളുടെ ഐ ക്യൂ അല്ല ഇ ക്യൂ ആണു പരീക്ഷിക്കാറുള്ളത്. അവർ മനപൂർവ്വം നിങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കും. കസ്റ്റമർ പല സ്വഭാവക്കാരായിരിക്കും. അവരുടെ വികാരത്തെ മാനിക്കണം. എന്നാലേ കച്ചവടം എന്ന നിങ്ങളുടെ ലക്ഷ്യം വിജയിക്കു. ഇന്ന് കസ്റ്റമേർസിനു ധാരാളം ഓപ്ഷൻസ് ഉണ്ട്. നല്ല രീതിയിൽ പെരുമാറിയില്ലങ്കിൽ അവർ അടുത്ത സ്ഥലത്തെ ആശ്രയിക്കും . ഏതു മേഖലയിലും ഇത് യാദാർഥ്യമാണെന്നറിയുക.

എങ്ങനെ നമുക്ക് വൈകാരിക ബുദ്ധി കൂട്ടാം?

ഐ ക്യൂ പോലെയല്ല ഇ ക്യൂ. ഇത് നമുക്ക് പഠിക്കാനും, വർദ്ധിപ്പിക്കാനും സാധിക്കും.

സ്വയം വിശകലനം ചെയ്യാൻ നിങ്ങൾ തയ്യാറുണ്ടോ, മാറാൻ നിങ്ങൾ തയ്യാറാണോ എങ്കിൽ വഴിയുണ്ട്. തന്റെ വൈകാരിക സ്വഭാവത്തിലെ ശക്തിയെന്തെന്നും ബലഹീനതയെന്തെന്നും സ്വയം ചോദിക്കുക

എന്റെ വൈകാരികത എന്റെ തീരുമാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിഞ്ഞിരിക്കുക.

നിങ്ങളുടെ സ്വഭാവ വൈഷമ്യങ്ങൾ ഒരു ബുക്കിൽ എഴുതിവയ്ക്കുകയാണു ഒന്നാമത് വേണ്ടത്.

കൂടുതൽ നന്നാകാൻ ആഗ്രഹിക്കുന്നവർ തന്റെ സ്വഭാവ വിശേഷത്തെ കുറിച്ച് അഭ്യുദയകാംഷികളോട് ചോദിക്കുകയും ചെയ്യാം. സമ്മർദ്ദ ഘട്ടങ്ങളിൽ നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നത് അവരോട് ചോദിച്ചറിയുക. അവർ ആരോപിക്കുന്ന തകരാറുകൾ ഇനി അവരെകൊണ്ട് പറയിപ്പിക്കില്ല എന്നങ്ങു തീരുമാനിക്കൂ.

ഇതാണു മറ്റുള്ളവർ കാണുന്ന ഞാൻ എന്ന യാദാർത്ഥ്യത്തെ അങ്ങ് അംഗീകരിക്കുക.

ജോലിസ്ഥലങ്ങളിലും മറ്റും നിങ്ങൾക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ. പലരും നിങ്ങളെ കുറ്റപെടുത്തുന്നുണ്ടെങ്കിൽ മിക്കവാറും പ്രശ്നം നിങ്ങളുടേത് തന്നെയാണു എന്ന യാദാർത്ഥ്യം, എത്രപെട്ടന്ന് അംഗീകരിക്കുന്നുവോ അത്രയും പെട്ടെന്ന് നിങ്ങൾക്ക് നല്ലവനാകാം.

സ്വയം എല്ലാ അഭിനന്ദനങ്ങളും ഏറ്റ് വാങ്ങണം എന്ന് ചിന്തിക്കാതെ മറ്റുള്ളവർക്കു കൂടി അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക.

ചിലർ ഒരു ജോലിയിലും സ്ഥിരമായി തുടരില്ല. ചെല്ലുന്നിടത്തെല്ലാം പ്രശ്നങ്ങളുണ്ടാക്കി, അല്ലങ്കിൽ ഉണ്ടായി, അവിടുന്നെല്ലാം ജോലിയിൽ നിന്നു ഒഴിവാക്കപ്പെടുന്നു. ഇങ്ങനെ സംഭവിക്കുന്നവരെ വലിയ വലിയ സ്ഥാനങ്ങളിലും കാണാം. ഐ.ക്യൂ വളരെ കൂടിയവരായിരിക്കാം. വലിയ വിദ്ധ്യാഭ്യാസവും ഉണ്ടായിരിക്കാം. പക്ഷെ ഇ ക്യൂ കുറവാണെങ്കിൽ പിന്നെ ഒരു കാര്യവുമില്ല. തനിക്ക് ഭവിക്കുന്ന തകരാറുകൾക്ക് മറ്റുള്ളവരെ കുറ്റപെടുത്തുന്നതും വിധിയെ പഴിക്കുന്നതുപോലും ശരിയല്ലെന്നറിയുക.

അബദ്ധം പറ്റിയാൽ എത്രയും പെട്ട്ന്ന് കുറ്റം ഏറ്റെടുക്കുക എന്നത് ഇനിയെങ്കിലും ശീലിക്കുക. തനിക്ക് തെറ്റ് പറ്റിയെന്നു തോന്നിയാൽ. ‘സോറി’പറയാൻ മടിക്കേണ്ട. സോറി എന്നാൽ നിങ്ങൾക്കു തെറ്റ് പറ്റിയെന്നല്ല. അതു മാപ്പുമല്ല. ഞാൻ പിൻ വലിയുന്നു എന്നു മാത്രം കരുതിയാൽ മതി. താൽക്കാലിക തർക്കങ്ങളേക്കാൾ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നിങ്ങൾ കൊടുക്കുന്നുവെന്നു മാത്രമേ അതിനർഥമുള്ളു.

ഉത്തരവാദിത്വങ്ങളിൽ നിന്നു ഒഴിഞ്ഞു മാറാതിരിക്കുക. നേതൃത്വങ്ങൾ ഏറ്റെടുക്കാൻ കിട്ടുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താതിരുന്നാൽ ഏറെ താമസിയാതെ നിങ്ങൾ നേതാവായി മാറും.

‘മറക്കാൻ പറയാനെന്തെളുപ്പം മണ്ണിൽ ജനിക്കാതിരിക്കലാണതിലെളുപ്പം’ എന്ന് കവിപാടിയതുപോലായാൽ ജീവിതം കുഴഞ്ഞതു തന്നെ. മറക്കാനല്ല, പൊറുക്കാനാണു നാം പഠിക്കേണ്ടത്. എല്ലാം മറക്കുകയൊന്നും വേണ്ട. വീ ണ്ടും അബദ്ധങ്ങളിൽ ചെന്നു ചാടാതിരിക്കൻ ഓർമകൾ ഉണ്ടായിരിക്കുന്നതാണു നല്ലത്.

നിങ്ങളുടെ തീരുമാനങ്ങൾ മറ്റുള്ളവരെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്ന് അവരുടെ അവസ്ഥയിൽ നിന്നു നിങ്ങൾ ഒന്നാലോചിക്കുക. അവരുടെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കിൽ എങ്ങെനെ പ്രതി പ്രവർത്തിക്കുമെന്നും ചിന്തിച്ചുനോക്കുക.

അവരുടെ ചെരിപ്പൊന്ന് ഇട്ട് നോക്കുമ്പോൾ ആണു അവരുടെ അവസ്ഥ മനസ്സിലാക്കാൻ കുറച്ചെങ്കിലും പറ്റൂ.

കടുത്ത തീരുമാനങ്ങളെടുക്കും മുമ്പ് ഒന്നു നില്കൂ.ആ തീരുമാനം നാളെ എടുക്കാമെന്നു ചിന്തിക്കൂ. നാളെയും മറ്റന്നാളും അതു തന്നെ യാണു ശരിയെന്നു തോന്നുന്നെങ്കിൽ പിന്നെ അതാണു ശരി.

താനെടുക്കുന്ന തീരുമാനങ്ങൾ കൊണ്ടുണ്ടാകുന്ന എല്ലാ അനന്തര ഫലങ്ങൾക്കും താൻ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കുക. വികാരങ്ങൾ തീരുമാനമെടുക്കാതെ വിവേകം തീരുമാനമെടുക്കട്ടെ.

താനടിമപ്പെട്ട് പോകുമെന്നു തോന്നുന്ന സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നില്ക്കുക. സ്ഥിരം തെന്നി വീഴുന്ന വഴിയിൽ ഇത്തിരികൂടി ശ്രദ്ധിച്ചു നടക്കുക.

എന്നാൽ എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാൻ ആവില്ല എന്നകാര്യം ഓർക്കുക. അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ടാകും. നിങ്ങളുടെ മനസ്സിലെ ശരിയാണു നിങ്ങളുടെ ശരി. അത് കൂടുതൽ പേർ സ്വീകരിക്കുന്നതാണെങ്കിൽ മാത്രമേ നിങ്ങളുടെ ഇ ക്യൂ നല്ലതാണെന്നു പറയാൻ കഴിയൂ.

മറ്റൊരാളുമായി ഇടപെടുമ്പോൾ നിങ്ങളിൽ പൊതുവായി താൽപ്പര്യമുള്ള മേഖലകളിൽ മാത്രം സംസാരിച്ചാൽ മതി. എല്ലാ മേഘലകളിലും ചേരുന്ന ഒരു പങ്കാളിയെ കിട്ടുകയില്ലന്നറിയുക.

എങ്ങനെയൊക്കെ ഒരാളെ സഹായിക്കാൻ പറ്റുമെന്നു ചിന്തിച്ചുനോക്കുക . മറ്റൊരാളെ സഹായിക്കാൻ കിട്ടുന്ന ഒരവസരവും നഷ്ടപെടുത്താതിരിക്കുക. ഒന്നു ചെയ്തു നോക്കുക. നിങ്ങൾക്കുവരുന്ന മാറ്റം അത്ഭുതാവഹമായിരിക്കും.

ധ്യാനം പ്രത്യേകിച്ച് സെൻ ധ്യാനം ഇ ക്യൂ കൂട്ടും. ഹോമിയോപ്പതി നിങ്ങളെ സഹായിക്കും.

ചിലർക്ക് ഇതൊക്കെ വായിച്ചാലും സംഗതി പ്രബല്യത്തിൽ വരുത്താൻ കഴിവുണ്ടാവണമെന്നില്ല. അതിനുള്ള മനോബലം ഉണ്ടാകില്ല. അങ്ങനെയുള്ളവരെ സഹായിക്കാൻ ഹോമിയോപ്പതിക്കു കഴിയും. നിങ്ങളുടെ വികാരപ്രകടനത്തിന്റെ സൂഷ്മരൂപം അപഗ്രഥിച്ചാണു മരുന്നു കണ്ടെത്തുന്നത്. ഉദാഹരണത്തിനു ദേഷ്യം പിടിച്ചാൽ ചിലർ മിണ്ടാതെയിരിക്കും, ചിലർ ദേഷ്യം കൊണ്ട് വിറയ്ക്കും, ചിലർക്കു ശബ്ദം പുറത്തുവരില്ല തൊണ്ടയിൽ തടഞ്ഞിരിക്കും. മറ്റു ചിലർ നല്ല തെറിയായിരിക്കും പറയുക. ചിലർ കയ്യിൽ കിട്ടിയ സാധനം നിലത്ത് എറിഞ്ഞു പൊട്ടിക്കും. എതിരാളിയുടെ നേരെ ഏറിയുന്നവരുമുണ്ട്. പിണക്കം ദീർഘകാലത്തേക്ക് മനസ്സിൽ സൂക്ഷിക്കുന്നവരും തക്കം കിട്ടുമ്പോൾ തിരിച്ച് പണി കൊടുക്കുന്നവരുമില്ലേ? ഇവർക്കെല്ലാം ഹോമിയോപ്പതിയിൽ മരുന്നു വ്യത്യസ്ഥമാണ്. നല്ല ഒരു ഹോമിയോപ്പതി ഡോക്ടർക്ക് നിങ്ങളെ ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയും.പക്ഷെ നിങ്ങൾ കൂടി മനസ്സു വയ്ക്കണം.


ഡോ മനോജ് കുമാർ ടി.ജി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ