2022 ഓഗസ്റ്റ് 27, ശനിയാഴ്‌ച

മങ്കി പോക്സ് അഥവാ വാനര മസൂരി


 കേരളത്തിൽ മങ്കി പോക്സ്  സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കകൾ പടരുകയാണല്ലോ? അത് കൊണ്ടു തന്നെ  ഈ രോഗത്തെകുറിച്ച് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഓർത്തോ പോക്സ് വൈറസ് കുടുംബത്തിൽപ്പെടുന്ന “മങ്കി പോക്സ്  വൈറസ്” മൂലമുണ്ടാകുന്ന ഒരു തരം പനിയാണ് കുരങ്ങു പനി. വസൂരി വൈറസിന്റെ കുടുമ്പത്തിൽപ്പെട്ട ഒരു ഡി എന് എ  വൈറസ് ആണിത്.

1958ൽ ഡെൻമാർക്കിലെ കോപ്പെൻ ഹേഗൻ പരിക്ഷണ ശാലയിലെ കുരങ്ങുകളിൽ ഈ രോഗം പടർന്നു പിടിച്ചിരുന്നു. മനുഷ്യരിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് 1970 ൽ കോംഗോയിലെ (Democratic Republic of the Congo) ഒരു കുട്ടിയിലാണ്.

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേയ്ക്ക്, അവയുടെ കടി, മാന്തലെന്നിവയിലുടെയോ മാംസത്തിലുടെയോ പകരാം. മനുഷ്യരിൽ  പരസ്പ്പര സ്പർശനത്തിലുടെയോ, ശരീര ശ്രവങ്ങളിലൂടെയോ പകരാം.

ലക്ഷണങ്ങൾ

ആദ്യലക്ഷണമായി തലവേദന, ശരിര വേദന, പനി, ക്ഷീണം എന്നിങ്ങനെ സാധാരണ ഇൻഫ്ലുവെൻസയുടെ ലക്ഷണങ്ങളാവും കാണുക. കടുത്ത തലവേദനയുള്ള വിറയൽ പനിയാണ് സാധാരണയായി ആദ്യം കാണുന്നത്.

പനി വന്ന് മൂന്നാം ദിവസത്തിന് മുൻപായി കൈകളിൽ, മുഖത്ത്, ജനനേന്ദ്രിയ ഭാഗത്ത് ചുവന്ന പാടുകൾ  ഉണ്ടാകും പിന്നിടാണ്  കുരുക്കൾ ഉണ്ടാകുക, അതിൽ വെള്ളം നിറഞ്ഞ അവസ്ഥ. ഇതാണ് കുരങ്ങ് വസൂരിയുടെയുടെ ലക്ഷണം. കുരങ്ങ് പനിയുടെ പ്രധാന ലക്ഷണങ്ങൾ പനി, പേശി വേദന, ചെവിക്കു പിന്നിൽ , താടിയിൽ, കക്ഷത്തിലും, ഇടുപ്പിലും, കഴലകൾ  വീർക്കുന്നു.

എന്നാൽ ഈ  ലക്ഷണങ്ങൾ മറ്റ് പനികളിലുമുണ്ടാകും. മാത്രമല്ല കേരളത്തിൽ മിക്കരോഗികളും പാരസറ്റമോൾ  ഒന്നിലധികം ഡോസ് കഴിച്ചിട്ടാകും വരുന്നത്.  അതുകൊണ്ട് തന്നെ ഒരുലക്ഷണവും കാണിച്ചില്ലന്നും വരാം .  മറ്റു ചില പനികളുമായി ഇത് മാറി പോകാനും ഇടയുണ്ട്.

ചിക്കൻ പോക്സിന്റെ കുരുക്കൾ ആദ്യം വയറിലോ നെഞ്ചിലോ ആണ്  വരിക. പതിയെയാണ് ചിക്കൻ പോക്സിന്റെ കുരുക്കൾ വരുന്നതെങ്കിൽ ഇവിടെ മൂന്നാം ദിവസം മുതൽ തന്നെ കുരുങ്ങ് പനി ബാധിച്ച വ്യക്തിക്ക് അൻപതോളം കുരുക്കൾ ഉണ്ടാകും. കഴുത്തിലോ, കക്ഷത്തിലോ മറ്റോ കഴലകള് വീർത്തുവരുന്നതും  കുരങ്ങ് പനിയുടെ പ്രധാന  ലക്ഷണമാണ്.

ഇപ്പോൾ തക്കാളി പനിയും വ്യാപകമാണ്, തക്കാളി  പനിയിൽ കൈകൾക്കുള്ളിലും, കാലിന്നടിയിലും, കാൽ മുട്ട്, ചന്തി, എന്നിവിടങ്ങളിലും വായുടെ അകത്തും കുരുക്കൾ ഉണ്ടാകും. പനി അത്ര കാര്യമായി ഉണ്ടാകുകയുമില്ല.

21 ദിവസമാണ് ഈ പനിയുടെ ഇൻകുബേഷൻ പിരിയഡ്,  ഇത് ഒരു വൈറൽ പനിയായതിനാൽ, മിക്ക ആളുകളിലും വലിയ സങ്കീർണ്ണതകളൊന്നുമില്ലാതെ ആഴ്ചകൾ നിലനിൽക്കുന്നു. സുഖം പ്രാപിക്കുന്ന കാലയളവ് നീളുകയും രോഗബാധിതനായ വ്യക്തിക്ക് ക്ഷീണം, കഠിനമായ പേശിവേദന തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്യുന്നു.

രോഗത്തിന്റെ കോമ്പ്ലിക്കേഷന് ആയി ന്യുമോണിയ, തലച്ചോറിനു പഴുപ്പ്, രോഗാണു ബാധകൾ എന്നിവ വരാം. ഗർഭിണികളിൽ  ഗർഭം അലസുന്നതിനും ജനിക്കുന്ന കുഞ്ഞിനു വൈകല്യമുണ്ടാകുന്നതിനും സാധ്യതയുണ്ട്.

രോഗ നിർണ്ണയം :

പ്രാരംഭ ഘട്ടത്തിൽ  പി.സി.ആർ ടെസ്റ്റ് വഴിയും, അഞ്ചോ ഏഴോ ദിവസത്തിന് ശേഷമാണെങ്കിൽ എലിസാ ടെസ്റ്റ് വഴിയും രോഗം സ്ഥിരീകരിക്കാം. ഇപ്പോൾ കേരളത്തില് രോഗനിർണ്ണയ സൗകര്യം ലഭ്യമാണ്.

ചികിത്സ:

ഇത് 2-4 ആഴ്ചയ്ക്കുള്ളിൽ സ്വയം ശമിക്കുന്ന ഒരുരോഗമാണ്. വളരെ വിരളമായി മാത്രമേ മാരകമാകാറുള്ളു.

കുരങ്ങു പനിയ്ക്ക് പ്രത്യേക ചികിത്സയൊന്നുമില്ല. രോഗലക്ഷണമനുസരിച്ച് സാന്ത്വന ചികിത്സ നല്കുന്നു. നഷ്ടപ്പെട്ട ജലാംശം നൽകണം. പനി ബാധിച്ച രോഗിക്ക് പൂർണ്ണ വിശ്രമം, മതിയായ ജലാംശം, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം എന്നിവയും പ്രധാനം.

കുരങ്ങ് പനിയെ എങ്ങനെ തടയാം?

പോസിറ്റീവായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം. ഉമിനീർ, മൂത്രം, ചലം പോലുള്ള ശ്രവങ്ങൾ തൊടാതെ ശ്രദ്ധിക്കണം. കുരങ്ങുകളുടെ അസാധാരണമായ മരണം പതിവായി നിരീക്ഷിക്കേണ്ടതും പ്രധാനമാണ്. ചത്ത മൃഗങ്ങളിൽ നിന്ന് അകലം പാലിക്കുകയും മാംസാഹാരം നന്നായി പാകം ചെയ്ത് കഴിക്കുകയും ചെയ്യണം. കാനന യാത്രകൾ തല്ക്കാലം ഒഴിവാകുക. രോഗികളുമായി സമ്പർക്കമുണ്ടായാൽ കൈകൾ സാനിറ്റൈസ് ചെയ്യുക.


ഡോ. ടി.ജി.മനോജ് കുമാർ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ