എന്തിനു നീയെന്നെ, വീണയാക്കീ
എന്തിനു നീ, മൃതിനാദമായീ ..
ഏറെപ്പഴികേട്ട ജന്മമല്ലോ ഞാൻ
ഏങ്ങിക്കരയുവാൻ മാത്രമായീ
സ്വപ്നവാടിയിൽ പൂക്കാതെപോയ
സ്വപ്നങ്ങളെന്നെ കഴുമരമേറ്റുന്നു
സ്വന്തമായ് ഞാൻ കണ്ടവരെല്ലാം
തൂക്കുമരക്കയർ മുറുക്കുന്നെനിക്കും !
പലനാൾകേട്ട പഴിവചനങ്ങൾ
പലരും തമ്മിൽ പറയുമ്പോൾ
പലതിലും സത്യം മറച്ചുപിടിച്ചൂ
പകലവൻ പോലും കണ്ണടച്ചൂ…
കഴിഞ്ഞകാലത്തെ,കളഞ്ഞുപോയ
കളിചിരിചിന്തകൾ മുള്ളുകളായി
കരളിൽ തറക്കും മുനകളിലെല്ലാം
കാളകൂട വിഷമയമല്ലോ .
നിതാന്തജാഗ്രതാ ജീവിതവഴികളിൽ
നിയന്ത്രണമില്ലാതലയുമ്പോൾ
നീറിപ്പടരും നൊമ്പരമായി
നിലതെറ്റുന്നു സൗഹൃദങ്ങൾ !
അജികുമാർ നാരായണൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ