നർമ്മം എല്ലാവർക്കും വഴങ്ങില്ല. കർമ്മത്തിലുടനീളമുള്ള നർമ്മം അധികമാർക്കും വഴങ്ങിയിട്ടില്ല. നർമ്മംതന്നെ കർമ്മമാക്കിയത് വിരലെണ്ണാവുന്നവർ. അതിലൊരാൾ ഈ കഴിഞ്ഞദിവസം നമ്മെ വിട്ടുപോയി.
ശ്രീമാൻ ഇന്നസെന്റിന്റെ ഹാസ്യകഥാപാത്രങ്ങളല്ല, കാര്യനിര്‍വാഹകന്റെ കാര്യക്ഷമതയല്ല, രാഷ്ട്രീയ നിലപാടുകളുമല്ല അദ്ദേഹത്തെ വ്യത്യസ്‌തനാക്കിയത്. മറിച്ച്, പച്ചയായ ജീവിതവീക്ഷണങ്ങളും, വിചാരങ്ങളും, സ്വയം ഇകഴ്ത്തി തികച്ചും നിരുപദ്രവമെന്ന തോന്നലുണ്ടാക്കിയുള്ള നർമ്മത്തിന്റെ മർമ്മവുമാണ് അങ്ങനെയാക്കിയത്.
ഇന്നസെന്റിന്റെ ജീവിതത്തിൻ്റെ ആദ്യത്തെ അറുപത്തഞ്ചുവർഷം, സിനിമാക്കാരനായും, രാഷ്ട്രീയക്കാരനായും, ഹാസ്യകാരനായും, നിര്‍വ്വഹണാധികാരിയും മറ്റുമായി, ഒരു സാധാരണ ജീവിതമായിരുന്നുവെന്നു പറയാം. അവസാന പത്തുവർഷം പക്ഷെ അനന്യസാധാരണവും, അനുകരണീയവും, മഹത്തരവും, എന്നുവേണ്ട നന്മയുടെ ഔന്നത്യത്തിലെത്തിയ മറ്റുപലതുമായിരുന്നു. അവസാന പത്തുവർഷംകൊണ്ടു ആയിരംവർഷത്തിന്റെ പുണ്യം ചെയ്തു ആ മനുഷ്യൻ. പതിനായിരങ്ങളുടെ പ്രതീക്ഷയായി, രോഗികളായി മരിക്കാനാഞ്ഞവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജീവിതത്തിലേക്ക് നടത്തിച്ചു. മരണത്തെ ഒരു വലിയ താമാശ്ശയാക്കി, മഹാരോഗത്തെ രണ്ടുദിവസംകൊണ്ടുണങ്ങുന്ന ഒരു വെറും പോറലാക്കി. രോഗത്തിൻറെ അക്ഷയപാത്രത്തെ ചിരിയും സ്നേഹവുംകൊണ്ടുമാത്രം നിറച്ചുകൊണ്ടേയിരുന്നു.
ഇന്നസെൻറ് എന്ന നടനില്ലായിരുന്നെങ്കിലും മലയാള സിനിമ നടന്നുപോകുമായിരുന്നു. ഇന്നസെൻറ് എന്ന നിർമ്മാതാവില്ലായിരുന്നെങ്കിലും വിടപറയും മുൻപേയും, ഓർമ്മക്കായും, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്കുമൊക്കെ മറ്റാരെങ്കിലും നിർമ്മിക്കുമായിരുന്നു. ഇന്നസെൻറ് എന്ന പ്രസിഡന്റ് ഇല്ലായിരുന്നെങ്കിലും അമ്മയെന്ന സംഘടന വളർന്നുവരുമായിരുന്നു. ഇന്നസെൻറ് എന്ന എംപി ഇല്ലായിരുന്നെങ്കിലും കേരളത്തിന് ഒന്നും സംഭവിക്കുമായിരുന്നില്ല.
പക്ഷെ ഇന്നസെൻറ് എന്ന പച്ചമനുഷ്യൻ ഇല്ലായിരുന്നെങ്കിൽ അപ്രതീക്ഷിതമായി കാൻസർ രോഗംവന്നു പകച്ചുനിന്നിരുന്ന സാധാരണ മനുഷ്യരുടെ ജീവിതം ഇരുൾമൂടിയേനെ, രോഗത്തിനുമുന്നിൽ പകച്ചവർക്ക് ആശയറ്റേനേ. രോഗത്തെ എങ്ങനെ നേരിടാമെന്നറിയാതെ മനുഷ്യൻ ആകുലചിത്തരായി മരണത്തിലേക്ക് നടന്നുകയറിയേനെ. ഒരൊറ്റപുസ്തകവും എണ്ണിയാലൊടുങ്ങാത്ത അഭിമുഖങ്ങളും കൊണ്ട് മരണത്തിനെയും രോഗത്തിനെയുംകൂടി നാണിപ്പിച്ചുകളഞ്ഞു ആ മഹാൻ. ചെറിയ പത്തുവർഷങ്ങൾ കൊണ്ട്! പത്തുവർഷം കൂടിയുണ്ടായിരുന്നെങ്കിലെന്നാശ്ശിച്ചുപോകുന്നു!
കാൻസർ വാർഡിലെ ചിരി, ചിരിച്ചുതള്ളിയത് മരണത്തെയാണ്. രോഗികൾ പലരും അതുവായിച്ചു കരയാൻ മറന്നുപോയി, ചിരിച്ചു ജീവിതത്തിലേക്ക് കയറി. ഡോക്ടർ ഗംഗാധരനെപ്പോലുള്ള പ്രതിഭാധനരായ ഭിഷഗ്വരൻമ്മാർക്ക് ഒരായുസ്സ്കൊണ്ട് ചെയ്യാവുന്നതിലും വലിയ ബോധവൽക്കരണം ഈ ചെറിയ കാലയളവുകൊണ്ടു നേടികൊടുത്തു ആ മനുഷ്യസ്നേഹി. രോഗം അദ്ദേഹത്തിൻറെ ഭാര്യയെക്കൂടി പിടികൂടിയപ്പോൾ തളരാതെ കൂടുതൽ പ്രചോദിതനായ സേവകനെപ്പോലെ അയാൾ, കൂടുതൽ നന്നായി പണിയെടുത്തു ബോധവൽക്കരണം നടത്തി. രോഗത്തെ ചിരികൊണ്ടും ധൈര്യം കൊണ്ടും എങ്ങനെ നേരിടാമെന്നു മലയാളിയെ പഠിപ്പിച്ചു. നർമ്മംകൊണ്ടും കർമ്മംകൊണ്ടും രോഗപീഡിതരെ മുക്തരാക്കി. സ്വയം രോഗവിമുക്തനായി, ഭാര്യയേയും സുരക്ഷിതയാക്കി. രോഗത്തിന്റെ ബീഭത്സ-രൗദ്ര -ഭയാനകരസങ്ങളെ അയക്തലളിതമായി കരുണവും, ഹാസ്യവും, ശാന്തവുമൊക്കെയാക്കിക്കളഞ്ഞു. ഒറ്റയ്ക്ക്, ഒന്നിനും വേണ്ടിയല്ലാതെ.
ആ മഹനീയമായ സേവനത്തിന്റെ പേരിലാകണം അദ്ദേഹം ആദരിക്കപ്പെടേണ്ടത്, ഓർമ്മിക്കപ്പെടേണ്ടത്. അദ്ദേഹം കൊളുത്തിയ ആ നാളം കെടാതെ കാക്കേണ്ടത് നമ്മുടെയെല്ലാം ചുമതലയാണ്. അതെങ്ങനെയാകണെമെന്ന് കൂട്ടായി തീരുമാനിക്കണം. ജാതി-മത-വർഗ്ഗ-രാഷ്രീയ ഭേദമില്ലാതെ ആനാളം കെടാതെ സൂക്ഷിക്കാൻ വഴി കണ്ടെത്തണം. ആ ഓർമ്മകളിലൂടെ രോഗത്തെ കീഴടക്കാൻ കഴിവുണ്ടാക്കണം മനുഷ്യരിൽ. കാൻസർവാർഡിലെ ചിരി എല്ലാ യാതനകളുടെയും, വേദനകളുടെയും, പീഡനങ്ങളുടെയും വാർഡുകളിലെ ചിരിയാക്കിമാറ്റിയ ഇന്നസെന്റിനെപ്പോലുള്ളവർക്കാണ് രാജ്യം ഭാരതരത്നം നൽകി ആദരിക്കേണ്ടത്.
എത്രനല്ല സേവകനും ഒരുദിവസം വിരമിക്കണമല്ലോ? സ്‌തുത്യർഹമായ സേവനത്തിനുള്ള അവാർഡും കയ്യിലേന്തി സുവർണ്ണ സിംഹാസനത്തിലിരുന്നു പുഞ്ചിരിക്കുന്ന ആ വെൺതാരകത്തെ നിങ്ങളും കാണുന്നില്ലേ?
“Laugh as we always laughed at the little jokes that we enjoyed together.
Play, smile, think of me, pray for me.
Let my name be ever the household word that it always was.”
Henry Scott-Holland
സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ