2023 ജൂലൈ 31, തിങ്കളാഴ്‌ച

ഭയോം!

 


“Nothing in life is to be feared, it is only to be understood. Now is the time to understand more, so that we may fear less.” Marie Curie.

“But to run away from fear is only to increase it. One of the major causes of fear is that we do not want to face ourselves as we are.” Jiddu Krishnamurti.

മേരി ക്യൂറിയെയും ജിദ്ദു കൃഷ്ണമൂർത്തിയേയും താരതമ്യം ചെയ്യാനാകില്ല. ഒരാൾ ശാസ്ത്രത്തെയും മറ്റൊരാൾ തത്വശാസ്ത്രത്തെയും അറിഞ്ഞവരാണ്. പക്ഷെ രണ്ടുപേരും ഭയത്തിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ വ്യത്യസ്തമല്ല.

ഭയം ഒരു വല്ലാത്ത ഭയങ്കരനാണ്. പരിണാമസിദ്ധാന്തപരമായി സാധൂകരിക്കാവുന്ന ഭയം എല്ലാ ജീവജാലങ്ങളുടെയും ജനിതക ഘടനയിൽ ഉൾച്ചേർത്തിട്ടുണ്ട്. അതിജീവനത്തിനുവേണ്ടി കുറച്ചൊക്കെ ഭയക്കുന്നത് നന്നാകും. വനയാത്രക്കിടയിൽ മുന്നിൽ എത്തിപ്പെടുന്ന പുലിയുടെ സൗന്ദര്യം കണ്ടു കണ്ണുനീർ പൊഴിക്കുന്നതും കെട്ടിപ്പിടിച്ചു ഉമ്മകൊടുക്കുന്നതും  കാല്പനികരുടെ കവിതക്ക് പ്രതിപാദ്യം. ജീവിതത്തിൽ, പണ്ട് ജീവനുംകൊണ്ടോടിയ കാനനവാസികളുടെ പിൻതലമുറക്കാരാണ് ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും.

ചെറിയ ഭയപ്പെടുത്തലുകൾ നല്ലതാണുതാനും. ചെറുപ്പകാലത്തു നിങ്ങൾക്ക് (എനിക്കും) കിട്ടിയ ചൂരൽ കഷായം തന്നെ ഉദാഹരണം. രാജ്യത്തിൻറെ നിയമങ്ങളോടും ഭരണഘടനയോടും രാജ്യതാല്പര്യങ്ങളോടും ഭയഭക്തിബഹുമാനമാകാം. ദൈവഭയമാകാം. എല്ലാം കണക്കിനും പാകത്തിനുമാണെങ്കിൽ മാത്രം.

എന്നാൽ മനുഷ്യരുടെ (മൃഗങ്ങളുടെയും) ഭയത്തിന്റെ  ഗുപ്‌തവിജ്ഞാന-ജീനെഴുത്തുകളെ (DNA encryption) പ്രതി ജീവിതം കഴിക്കുന്ന ചിലരുണ്ട്. തെളിച്ചു പറഞ്ഞാൽ മറ്റുള്ളവരെ ഭയപ്പെടുത്തി തഞ്ചത്തിൽ സ്വന്തം കാര്യം നടത്തുന്നവർ. ഭയം വില്പനച്ചരക്കാക്കിയവർ. യുക്തിരഹിതമായ ഭയം മനുഷ്യരിൽ അടിച്ചേൽപ്പിക്കുന്നവർ (fearmongering). ഇക്കൂട്ടത്തിൽ ‘മഹത്തായ’ വ്യവസായശൃഖലകൾ ഉണ്ടാകാം, ഭരണകൂടങ്ങളുണ്ടാകാം, പത്രസ്ഥാപനങ്ങൾ ഉണ്ടാകാം, നിങ്ങളുടെ നാട്ടിലെ ഗുണ്ടയും അയൽക്കാരുമുണ്ടാകാം. വേറെയാരെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അത് നിങ്ങളോ ഞാനോ തന്നെയുമായേക്കാം. ഇൻഷുറൻസ് കമ്പനികളും, പഞ്ചനക്ഷത്ര ആശുപത്രികളും, മരുന്ന് വ്യവസായികളുമൊക്കെ തഴച്ചുവളരുന്നത് നമ്മുടെ ഭയത്തിൻറെ വളക്കൂറിലാണ്.  മഷ്യനെയും മൃഗങ്ങളെയും മെരുക്കുവാനായി കാലാകാലമായി ഉപയോഗിക്കുന്ന ഒറ്റമൂലി തന്നെയാണ് ഭയം.

കൂടുതലും ഇത്തരക്കാർ ഉന്നം വയ്ക്കുന്നത് സ്വന്തമായി ചിന്തിക്കാൻ മടിച്ചു, ആരെങ്കിലും നമുക്കുവേണ്ടിയൊന്നു ചിന്തിച്ചു കാര്യങ്ങൾ പറഞ്ഞുതന്നാൽ അതപ്പടി വിഴുങ്ങി വികാരം കൊള്ളാൻ കാത്തിരിക്കുന്നവരെയാണ്. ഇത്തരക്കാരുടെ മനഃശാസ്ത്രമറിയുന്നവർ മുതലെടുത്താൽ കുറ്റം പറയുക വയ്യ. എവിടെയാണ് രാഷ്ട്രീയപാർട്ടികളുടെയും, ബഹുരാഷ്ട്ര കമ്പനികളുടെയും, കുത്തക പത്രങ്ങളുടെയും, ഒരു പരിധിവരെ മതങ്ങളുടെയും ചൂഷണങ്ങൾ ഉണ്ടാകുന്നത്. ആപ്പിളും (Buy the latest iPhone and you’ll not appear to be poor), നൈക്കിയും (Get this pair of Nike shoes and you’ll be cool), വോൾവോയും (Drive Safely with Volvo) ഒക്കെ നിങ്ങളുടെ ഭയത്തെ മുതലെടുത്തു വളർന്നവരാണ്. രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളും പ്രകടന പത്രികകളും നിഷ്പക്ഷമായി നിരീക്ഷിച്ചാൽ ഇതുമനസ്സിലാകും. ഭയത്തെ മുതലെടുക്കാത്ത ഒരുപത്രവും ഞാൻ വായിച്ചിട്ടില്ല, വാർത്താമാധ്യമങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. കോവിടിന്റെ തുടക്കകാലത്തിറങ്ങിയ  പത്രവാർത്തകൾ ഒന്ന് തിരികെപ്പോയി വായിച്ചാൽ മനസ്സിലാകും. നിഷ്പക്ഷമായി നിരീക്ഷിക്കണം എന്നുമാത്രം. നിങ്ങൾ പക്ഷം പിടിക്കുന്നതുതന്നെ ഭയത്തിൽ അധിഷ്‌ഠിതമാണെന്നു ഞാൻ പറയും. അല്ലെങ്കിൽ നമ്മൾ ഒറ്റപ്പെട്ടുപോയാലോ അല്ലേ? ഭയം വളരെ ആഴത്തിലുള്ള മാനസികതലമാണ് എന്നതാണ് സത്യം.

നല്ലഭരണത്തിനായി (Good governance) ഭയത്തിനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ചിലരാജ്യങ്ങളുണ്ട്. ഉദാഹരണം സിംഗപ്പൂർ. അവിടെ നിങ്ങൾ നല്ലവരാണെങ്കിൽ സ്വതന്ത്രരായി സന്തോഷവാന്മാരായി ജീവിക്കാം .  കയ്യിലിരിപ്പ് മോശമെങ്കിൽ ഭയന്ന് പണ്ടാരമടങ്ങിപ്പോകും. ഒരുകുപ്പ അറിയാതെ കയ്യിൽനിന്നും വീണുപോയവർ അറിയും വേറൊരു സിംഗപ്പൂരിനെ. ഭീകരമായ ഫൈൻ. കുറ്റം ആവർത്തിച്ചാൽ ചിലപ്പോൾ ജയിലിൽ തന്നെപോകേണ്ടിവരും. ചെറിയ കുറ്റങ്ങൾക്കുപോലും വലിയ ശിക്ഷ. തെറ്റുകൾ ഭരണകൂടം പൊറുത്തെന്നു വരില്ല, അതാരുടെ തെറ്റുകളാണെങ്കിലും. അവിടെ വേർതിരിവുകളില്ല. അതുകൊണ്ട് ആരെയും ഭയക്കാതെ ഏതുപാതിരാത്രിയും എവിടെയും പോകാം. ലോകത്തിലേക്കും ഏറ്റവും സുരക്ഷിതമായ രാജ്യമായി സിംഗപ്പൂരിനെ മാറ്റുന്നത് മറ്റൊന്നല്ല.  ഭയത്തിനെ അമിതമായി ജനങ്ങളെ അടിച്ചമർത്താൻ വേണ്ടി ഉപയോഗിക്കുന്ന രാജ്യങ്ങളുമുണ്ട്. ഉ.ദാ. ഉത്തര കൊറിയ. കൂടുതൽ പറയാൻ അറിയില്ല. പറയുന്നതിൽ കാര്യവുമില്ല. ആ രാജ്യത്തെ ജനതയ്ക്ക് ഒരു പഴുതുകിട്ടിയാൽ എന്ത് സംഭവിക്കും എന്ന് മനസ്സിലാക്കാൻ അധികം പഴക്കമില്ലാത്ത ചരിത്ര പുസ്തകങ്ങൾ നോക്കിയാൽ മതിയാകും.

അന്യായമായി ഭയത്തിനെ ചൂഷണത്തിനും, സ്വാർത്ഥതാൽപ്പര്യങ്ങൾക്കും, തട്ടിപ്പിനും വെട്ടിപ്പിനും മാത്രം ഉപയോഗിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഭയപ്പെടുത്തുന്നവനാണ് ഭയപ്പെടുന്നവരെക്കാളും ഭയഗ്രസ്തർ എന്നാണ് തോന്നുന്നത്. മറ്റുള്ളവരെ ഭയപ്പെടുത്തി സ്വന്തം ഭയം ഇല്ലാതാക്കാൻ നോക്കുന്നവർ. അവസാനം സ്വന്തം ഭയത്തിൻ്റെ തീച്ചൂളയിൽ എരിഞ്ഞുതീരാൻ വിധിക്കപ്പെട്ടവർ. മാക്ബെത്തിനെയാണ് പെട്ടെന്ന് ഓർത്തുപോകുന്നത്. ചരിത്രത്തിലേക്കുവന്നാൽ, ഹിറ്റ്ലറിനെ ഓർക്കാം. കുറച്ചുകൂടി അടുത്തുവന്നാൽ, ഡോണൾഡ് ട്രംപിനെയും വേണമെങ്കിൽ ഓർക്കാം. നിർബന്ധമില്ല.

ഭയത്തിനൊരുകുഴപ്പമുണ്ട്. കൂടുതൽ മനസ്സിലായാൽ വല്ലാതെ കുറഞ്ഞുപോകുന്ന സാധനമാണത്. എന്താണ് ഭയമെന്നും എന്തിനാണ് ഭയക്കുന്നതെന്നും കൂടുതൽ യുക്തിയുക്തമായി അപഗ്രഥിച്ചാൽ ഉള്ള ഭയംകൂടി പോയിക്കിട്ടും. നിങ്ങളുടെ ഭയം (അത് എന്ത് തരമായാലും) ഓടിപ്പോകാതെ തിരിഞ്ഞു നിന്നുനേരിട്ടാൽ, മണ്ടിമടുക്കുന്നതു ഭയം തന്നെയായിരിക്കും. കേൾക്കുമ്പോൾ  ‘ചാരുകസേര-തത്വശാസ്ത്രം’ (armchair philosophy) ആണെന്ന് തോന്നാം. എന്നാൽ അങ്ങനെയല്ല. ഇതുതന്നെയാണ് മേരി ക്യൂറിയും കൃഷ്ണമൂർത്തിയും പറഞ്ഞത്.

അതുകൊണ്ട് മറ്റൊരാളെ ഭയപ്പെടുത്തുമ്പോൾ സൂക്ഷിക്കണം. അധികമായിപ്പോയാൽ വിപരീത ഫലം കണ്ടുകളയും. ഭയമില്ലാത്തവരെയാണ് ഏറ്റവും ഭയപ്പെടേണ്ടത്!

ഇതൊക്കെ പറഞ്ഞാലും സ്വന്തം ജീവൻ ഭീഷണിയിലായാൽ ഓടിക്കോളണം. അത് ഭീരുത്വമല്ല, വിവേകമാണ്. അല്ലെങ്കിൽ പത്തുനൂറ് വർഷം കഴിഞ്ഞു ഇതുപോലെ എന്തെങ്കിലുമൊക്കെ എഴുതാനും വായിക്കാനും ആളുകാണില്ല. പക്ഷെ അതല്ലാത്ത ഒന്നിനെയും ഭയന്നിട്ടു കാര്യമില്ല. ചുമ്മാ ഒന്ന് തിരിഞ്ഞുനിൽക്കണം, ഹേ! വാലും ചുരുട്ടിയോടുന്ന ഭയത്തെക്കാണാൻ നല്ല ചേലായിരിക്കും.

“Be just, and fear not.” William Shakespeare

 


സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ