വീടു പുതുക്കിയപ്പോൾ
അമ്മിയെടുത്ത് പുറത്തിട്ടു.
‘ഗ്രൈന്ററും മിക്സിയുമൊക്കെയുള്ളപ്പോൾ
ഇനിയൊരമ്മിയെന്തിന്,
നിന്നുതിരിയാൻ വീട്ടിലിടവുമില്ല.
ചളിയും മാറാലയും പിടിച്ച അമ്മിയും കുട്ടിയും
മണ്ണില് പുതഞ്ഞുകിടന്നു.
അതു നോക്കിയിരിയ്ക്കേ,
അമ്മയിരുന്ന് മുളകരച്ചതും
മല്ലിയരച്ചതും മീനിനരച്ചതും
കണ്ണില് തെളിഞ്ഞു വന്നു.
അരച്ചരച്ച് അമ്മി കുഴിഞ്ഞിട്ടുണ്ട്,
അമ്മിക്കുട്ടി മെലിഞ്ഞിട്ടുമുണ്ട്.
‘വല്ലാതെ മെലിഞ്ഞല്ലോ’ എന്ന്
കാണുമ്പോഴൊക്കെ അമ്മ സങ്കടപ്പെടാറുണ്ട്.
അമ്മിമേല് അമ്മിക്കുട്ടി അനങ്ങാതെ കിടന്നു,
ആരോ മുറുകേ പിടിക്കും പോലെ.
അമ്മ പോയിട്ട് വര്ഷങ്ങളായി.
അമ്മിയൊന്ന് പൊക്കിയെടുക്കാൻ
പലരേയും വിളിച്ചു.
ആരും തിരിഞ്ഞുനോക്കിയില്ല,
ഒന്നു വിളികേട്ടുപോലുമില്ല.
വലിച്ചു നിരക്കി ഒരുവിധം
ഇറയത്തു കേറ്റിവെച്ചു.
അമ്മിക്കുട്ടിയെടുത്ത്
അമ്മിയുടെ മാറിലും വെച്ചു.
അതവിടെ ചേര്ന്നു കിടന്നു,
ചത്താലും പിരിയില്ലെന്ന പോലെ.
ഇ എസ് സതീശൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ