വിധിയുടെ കൈകളിൽ ഞെരിഞ്ഞമരാൻ വിധിക്കപ്പെട്ട പാവം മനുഷ്യരുടെ കഥ പറയുന്ന നോവലാണ് എൻ മോഹനന്റെ “ഇന്നലത്തെ മഴ”. പറയിപെറ്റ പന്തിരുകുലചരിതത്തിൻറെ അതിമനോഹരമായ പുനരാഖ്യാനമാണിത്. ഈ നോവലിന് 1998ലെ.. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. എൻ. മോഹനന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഈ നോവൽ അതിൻ്റെ ആഖ്യാനരീതി കൊണ്ടും ഭാഷാസവിശേഷതകൾ കൊണ്ടും വേറിട്ടു നിൽക്കുന്നു.. കാലങ്ങളായി കേരളീയമനസ്സുകളിൽ വേരുറച്ചുകഴിഞ്ഞ ഒരൈതിഹ്യത്തിന്റെ ശക്തവും ഒപ്പം ഹൃദയസ്പർശിയുമായ പുനരാവിഷ്കാരമാണ് ഈ നോവൽ..
വരരുചിയുടെയും പഞ്ചമിയുടെയും കഥയ്ക്കൊപ്പം പ്രകൃതിയുടെ സൂക്ഷ്മ ഭാവങ്ങൾ കൂടി ഒപ്പിയെടുത്തു കഥാകാരൻ അവയെ വാങ്മയചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന അവതരണരീതി തന്നെയാണ് ഈ നോവലിന്റെ ഏറ്റവും വലിയ സവിശേഷത. കഥയോ കവിതയോ എന്ന് സംശയിക്കത്തക്ക വിധത്തിലുള്ള ആഖ്യാനത്താൽ വായനക്കാരന്റെ മനസ്സാഴങ്ങളിൽ ഈ കഥ അലിഞ്ഞു ചേരുന്നു.. പുരാവൃത്തത്തിന്റെ അന്തർഗതങ്ങൾ പുതിയ കാലത്തിലേക്ക് വിടർത്തുന്ന ആഖ്യാനകലയുടെ അപൂർവ്വതകൊണ്ട് അനുഗൃഹീതമാണ് ഈ നോവൽ.
പണ്ഡിതനും ജ്ഞാനിയുമായ വരരുചി, ഗുരുകുലവിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം ഗുരുവിനോടൊപ്പം രാജകൊട്ടാരത്തിലെ വിദ്വൽ സദസ്സിൽ പങ്കെടുക്കുവാനിടയാകുന്നു. വെറും കാഴ്ചക്കാരനായെത്തിയ ആ യുവാവ്, അവിടെ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം നൽകുന്നു. അവസാനമായി ചോദിച്ച ചോദ്യം രാമായണത്തിലെ പ്രധാന ശ്ലോകവും അതിലെ പ്രധാന വാക്യവുമേതെന്നായിരുന്നു! “മാം വിദ്ധി ജനകാത്മജാം “എന്നായിരുന്നു അദ്ദേഹം നൽകിയ ഉത്തരം.. അങ്ങനെ വരരുചി ആ സർവജ്ഞ പീഠത്തിലേക്ക് ആനയിക്കപ്പെടുന്നു.. അദ്ദേഹം പക്ഷേ അത് സ്വീകരിക്കുന്നില്ല.. രാജാവിനോടദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു.. ഈ പീഠത്തിൽ ഉപവിഷ്ടനാകാനുള്ള പൂർണ്ണയോഗ്യത നേടി ഞാൻ തിരികെ വരും വരെ ഈ പീഠം ഒഴിഞ്ഞു കിടക്കട്ടെ. അവിടെനിന്ന് യാത്രയായി കാനനമദ്ധ്യത്തിൽ ഇടിഞ്ഞുപൊളിഞ്ഞ ഒരു ക്ഷേത്രത്തിനു പുറത്തുള്ള ഒരു നദീതീരത്ത് വിശ്രമിക്കവേ കാലനേമി പക്ഷികളിലൂടെ അദ്ദേഹം തൻ്റെ ജീവിതവിധി തിരിച്ചറിയുന്നു. ഏറെ കുപിതനായ വരരുചി ആ വിധിയെ മറികടക്കാൻ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് നോവലിന്റെ സഞ്ചാരം.
അലംഘനീയമായ ആ വിധിക്ക് പ്രതിവിധി കണ്ടെത്താനുള്ള യജ്ഞത്തിൽ ഭൗതിക ജീവിതത്തിന്റെ പൂർണ്ണത നഷ്ടമാകുന്ന അവസ്ഥ ഈ നോവലിലുടനീളം കാണാം.
വിധിയെ തോൽപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന വരരുചി അവസാനം വിധിയുടെ കൈകളിൽത്തന്നെ ഞെരിഞ്ഞമരുന്നു എന്ന ദുഃഖകരമായ വസ്തുതയും നമുക്ക് കാണാനാകും.. കാലനേമിപ്പക്ഷികളിലൂടെ അന്നറിഞ്ഞ സത്യംതന്നെയാണ് അദ്ദേഹത്തിൻറെ ജീവിതത്തിൽ പിന്നീട് സംഭവിക്കുന്നത്..
അന്ന് നിർത്താതെ കരഞ്ഞ ആ പെൺശിശുവിനെ, ആ പറയിപ്പെണ്ണിനെത്തന്നെ വരിക്കേണ്ടിവരുന്നു അദ്ദേഹത്തിന്.. തലയിൽ കാരമുള്ള് തറച്ചു വാഴപ്പോളത്തോണിയിലേറ്റി പുഴയിലൊഴുക്കി കൊല്ലാൻ ശ്രമിച്ചിട്ടും, വിധിയുടെ നിയോഗം ആ പറയിപ്പെണ്ണിനെത്തന്നെ അദ്ദേഹത്തിൻറെ ഭാര്യയാക്കി ..കാനനമദ്ധ്യത്തിൽ ഒരു വള്ളിക്കുടിലിൽ ആദ്യരാത്രി സമയത്തോടടുത്ത് ആ പക്ഷികളിലൂടെത്തന്നെ ആ ശിശു തന്നെയാണ് തന്റെ ഭാര്യയായതെന്ന സത്യം തിരിച്ചറിയുന്ന അദ്ദേഹം വീണ്ടും വിധിയെ വെല്ലു വിളിച്ചു കൊണ്ട് ജീവിക്കുവാൻ ഉള്ള ശ്രമം തുടരുകയാണ്….
ഇത്തരത്തിൽ തികച്ചും സംഘർഷപൂർണമായ ജീവിതപശ്ചാത്തലങ്ങളിലൂടെയാണ് നോവൽ യാത്ര ചെയ്യുന്നത്..
വരരുചി തനിക്ക് പഞ്ചമിയിൽ ജനിച്ച കുഞ്ഞുങ്ങളെയെല്ലാം ഉപേക്ഷിച്ചുകൊണ്ടാണ് വിധിയോട് പകരം വീട്ടുന്നത്.. ഇതിനിടയിൽപ്പെട്ട പഞ്ചമിയെന്ന പാവം പെണ്ണിന്റെ വിലാപം, പന്ത്രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടും ഒരു കുഞ്ഞിനെപ്പോലും താലോലിച്ചു വളർത്താൻ കഴിയാത്ത ദുർവിധി!ഭർത്താവിനെ ഏറെ ബഹുമാനിച്ചാദരിച്ച സ്ത്രീ; അദ്ദേഹ ത്തിൻ്റെ എല്ലാ യാത്രകളിലും കൂടെയുണ്ടാകുമെന്ന വാക്ക് നൽകിയവൾ. അവൾ ഭർത്താവിന്റെ ആജ്ഞാനുസരണം ജന്മംനൽകിയയുടൻ തന്നെ തന്റെ പന്ത്രണ്ടു
പണ്ഡിതനായ ധർമ്മപാദരെന്ന് അറിയിക്കുന്നു..
സഹോദര ബന്ധത്തിന്റെ ആഴങ്ങളിലേക്കും, തീവ്രമായ ആത്മബന്ധത്തിൽ അകലം യാതൊരുവിധചലനവും സൃഷ്ടിക്കുന്നില്ലെന്നുമുള്ള വലിയ തിരിച്ചറിവിലേക്കും കൂടി കഥ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു.
വരരുചിയെ കാണാൻവേണ്ടി മാത്രമാണ് അദ്ദേഹമവിടെയെത്തിയിരുന്നത്… അനുജന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെയും ഏട്ടൻ അറിയുന്നുണ്ടായിരുന്നു.. അവർ തമ്മിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെയും ഏട്ടന്റെ വാക്കുകളിലൂടെയും തന്റെ കർമങ്ങളുടെ നിരർത്ഥകത വരരുചി തിരിച്ചറിയുന്നു.. സ്നേഹം മാത്രമാണ് ശാശ്വതമെന്നും അതിനെ നിരാകരിക്കുമ്പോൾ ആത്മസംതൃപ്തി ഉണ്ടാവില്ലായെന്നുമുള്ള ഏട്ടന്റെ വാക്കുകൾ, “നിന്റെ പരീക്ഷണങ്ങൾക്കു വേണ്ടി, മഹത്വകാംക്ഷയ്ക്കുവേണ്ടി ഒരമ്മയുടെ ഹൃദയത്തെയാണ് നീ വീണ്ടും വീണ്ടും കീറിമുറിക്കുന്നത്. അതുകൊണ്ട് ദുരിതമേ ലഭിക്കൂ”.. അസ്ത്രം പോലെ ഹൃദയത്തിലേക്ക് തറച്ചു കയറിയ വാക്കുകൾ.. വരരുചിക്ക് കുറ്റംബോധം നൽകുന്നു..
വീണ്ടും അവിടെ നിന്നും യാത്രയാകുന്ന ദമ്പതികൾ.. പൂർണഗർഭിണിയായ പഞ്ചമിയുടെ പ്രസവമടുത്ത സമയം.. ഈ കുഞ്ഞിന് വേണ്ടിയെങ്കിലും അവൾ വാശിപിടിക്കണമെന്ന് വരരുചി ആഗ്രഹിക്കുന്നു.. അങ്ങനെ പഞ്ചമി ഒരു വള്ളിക്കുടിലിൽ കുഞ്ഞിന് ജന്മം നൽകി, ഏറെ നേരമായിട്ടും ശിശുവിൻറെ കരച്ചിൽ പുറത്തേക്ക് കേൾക്കുന്നില്ല, വിധിയുടെ കറുത്ത കരങ്ങൾ വീണ്ടും അവരുടെ ജീവിതത്തിലേക്ക്, വരരുചി അകത്തു ചെന്നു നോക്കുമ്പോൾ കാണുന്നത് ജീവനറ്റ ആ പിഞ്ചുശിശുവിനെയാണ്!
ആ അമ്മയുടെ ഒരിക്കലുമുണങ്ങാത്ത കണ്ണീർ… അവൻ വായില്ലാക്കുന്നില്ലപ്പനായി.. തൊട്ടടുത്ത കുന്നിൽ അവനെ വരരുചി പ്രതിഷ്ഠിക്കുന്നു, വീണ്ടും യാത്ര തുടരുന്ന അവർ, വൃദ്ധദമ്പതികളുടെ മരണമടുക്കുന്ന സമയം, ഏറെ ക്ഷീണിതനായ വരരുചി, തനിക്കും അങ്ങേയോടൊപ്പം മരണം വേണമെന്ന പഞ്ചമിയുടെ ആഗ്രഹം അദ്ദേഹം അംഗീകരിക്കുന്നു, തന്റെ മരണത്തിനു മുമ്പുള്ള അവസാന ആഗ്രഹമായി ആ അമ്മ ചോദിക്കുന്നത്, തന്റെ എല്ലാ മക്കളെയും ഒരുമിച്ച് ജീവിതത്തിൽ ഒറ്റതവണയെങ്കിലും കാണണം എന്നതായിരുന്നു.. ആ ആഗ്രഹം സാധിക്കുന്നു, വായില്ലാക്കുന്നില്ലപ്പന്റെ അടുത്ത് വെച്ചു അദ്ദേഹത്തിന്റെ അത്ഭുതസിദ്ധിയാൽ മക്കളെല്ലാവരും വന്നു അമ്മയെ കണ്ടു നമസ്കരിക്കുന്നു, അവളൊരു പറയിയെന്നതുകൊണ്ടാണ് തന്റെ മക്കളെ ഉപേക്ഷിച്ചതെന്ന സത്യം വരരുചി പഞ്ചമിയോട് പറയുന്നു.. മാപ്പപേക്ഷിക്കുന്നു..ആദ്യം ദേഷ്യം തോന്നുന്ന പഞ്ചമിയോട് ഭ്രാന്തനായ മകൻ ക്ഷമിക്കാൻ ആവശ്യപ്പെടുന്നു, മക്കളെയെല്ലാവരെയും ചേർത്തുനിൽക്കുന്ന പഞ്ചമിയുടെ നെറുകയിൽ വരരുചി തലോടുന്നു, ആ കാരമുള്ള് തറച്ചിരുന്നിടം ഉണങ്ങുന്നു..
വരരുചിയും പഞ്ചമിയും അവരുടെ പന്ത്രണ്ടു മക്കളും കഥ ഇവിടെ അവസാനിക്കുന്നു … ജീവിതത്തിൽ വിധിയുടെ പ്രഹരങ്ങളിലൂടെ സഞ്ചരിച്ച മനുഷ്യരുടെ കഥ പറഞ്ഞ, സ്നേഹത്തിന്റെ മഹത്വമുയർത്തിയ ഈ കഥ അതിമനോഹരമായൊരു വായനാനുഭവമാണ് സമ്മാനിച്ചത്… ഭാരതീയ പുരാണ കഥകളിലെ വരരുചിക്കും; വരരുചിയുടെ കഥ മനോഹരമായി പറഞ്ഞ അന്തരിച്ച മഹാനായ നോവലിസ്റ്റിനും മുൻപിൽ നമിക്കുന്നു.
എം.ബി. ശ്രീക്കുട്ടി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ