2020 നവംബർ 18, ബുധനാഴ്‌ച

അടിമ


 

ഓട്ടുകിണ്ണത്തിൽ അമ്മ വിളമ്പിയ

കുത്തരിചോറിന്നോരത്ത്

കുറഞ്ഞുപോയ മീൻ

കഷണത്തിൽ

ആദ്യമായ് തന്റെ

വലുപ്പക്കുറവറിഞ്ഞപ്പോൾ ..


പാവാടത്തുമ്പു ചോപ്പിച്ച

നോവിന്റെ

പിറ്റേന്നുതൊട്ട്

അറവാതിലടഞ്ഞപ്പോൾ..

കൈകോർത്തു കളിയാടി നടന്ന

കൂട്ടുകാരന്റെയരുകിലേക്ക്

ഓടാനാഞ്ഞ

കാലുകളെ അമ്മ

നോട്ടംകൊണ്ടു തടഞ്ഞപ്പോൾ..


കുഞ്ഞനിയന്റെ

തമാശകൾക്കകമ്പടിയായ്

ഉള്ളിലുയർന്ന പൊട്ടിച്ചിരിയെ

കഴുത്തുഞെരിച്ചു കൊല്ലേണ്ടി

വന്നപ്പോൾ..

ഇഷ്ടനാദത്തിനൊപ്പിച്ചു

കെട്ടിയാടാൻവച്ച

ചിലങ്കയുടെ മണികളടർന്നപ്പോൾ..


പതിനെട്ടുതികഞ്ഞതിന്റെ

ആരവം ഒഴിയുംമുന്നേ

പഠിപ്പുമുടക്കി

പടിപ്പുരയ്ക്കുള്ളിലുയർന്ന

പന്തലുകണ്ടപ്പോൾ..

തുമ്പുകോർത്ത കരങ്ങളുടെ

കാഠിന്യത്തിൽ

വിരൽ കരഞ്ഞപ്പോൾ..


ചെന്നുകേറിയ അകത്തളത്തിൽ

അഭിപ്രായങ്ങളുടഞ്ഞു

മൗനംതിന്നു ജീവിച്ചപ്പോൾ..

ഏറെമോഹിച്ചു കോറിയിട്ട

വരികൾ

കടലാസുതാളിന്റെ ചുളുക്കത്തിൽ

പിടഞ്ഞപ്പോൾ..


അന്തിയാവോളം

യന്ത്രമായ്ക്കറങ്ങി

വാടിവീഴും മെത്തപ്പായിൽ

കിതപ്പിനോപ്പം കിനിഞ്ഞിറങ്ങിയ

വിയർപ്പുതുള്ളികൾ

പരിഹസിച്ചപ്പോൾ..


എണ്ണവും ഏനക്കേടും നോക്കാതെ

പെറ്റിട്ട ഉദരങ്ങളുടെ

പശിയാറ്റാനോടിയപ്പോൾ..

പാതിതൂങ്ങിയ കണ്ണുകളിൽ

പാതിയുടെ ഘോരതാണ്ഡവം

പതിഞ്ഞപ്പോൾ..


മോഹങ്ങളെയുള്ളിലടക്കി

സ്വപ്നങ്ങൾക്കു

വിലക്കേർപ്പെടുത്തി

അനുസ്യുതം കുതിക്കുമീ

പേയിളകിയ കാലത്തിന്റെ

കനിവില്ലാമുറ്റത്തു

ജീവിതത്തിനുച്ചവെയിലിൽ തണലും

തണുപ്പുമില്ലാതെ കരിഞ്ഞപ്പോൾ

പെണ്ണേ നിന്റെ തനുവിനൊപ്പം

മനസ്സിലും പതിഞ്ഞോ

ആ അടിമമുദ്ര..?



അമ്മു സൗമ്യ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ