“അത് കള്ളിന്റെ മണമൊന്നുമല്ലടോ….
കൊടംപുളി പൂത്തതിന്റെ മണമാ…..”
പാതിരാനേരത്ത് വീടിന്റെ പിന്നാമ്പുറത്തു പതുങ്ങിവന്ന് കള്ളുമണത്തിന്റെ ഉറവിടം ചോദിച്ച കാലനോടു മറിയ ദേഷ്യപ്പെട്ടു.
“ഇവിടെ കള്ളുമില്ല; കള്ളുകച്ചവടോമില്ല.
അതിയാനൊണ്ടായിരുന്ന കാലത്താണേൽ കണ്ടേനേ!
വേറെവിടേലും പോയിത്തെരക്ക്.” …..
“താനാകെ നനഞ്ഞല്ലോ…..?
എന്നാ പിന്നെ അതിനെ ആ പുളിയിലെങ്ങാനും
കൊണ്ടുകെട്ടീട്ട് വാ….”
മറിയയുടെ കെട്ടിയോനെ തൂങ്ങിച്ചാകാൻ സഹായിച്ച പുളിമരം; പൂവിരിയിച്ച്, നാടാകെ പുളിച്ച കള്ളുമണം പരത്തി;കാലനെയും കബളിപ്പിച്ച്, തലയെടുപ്പോടെ പറമ്പിന്റെ മൂലയിൽ നിൽപ്പുണ്ടായിരുന്നു
കാലനെപ്പോലെ തന്നെ,കാലം തെറ്റിയ മഴയും …
മറിയക്ക് അത്ര പിടിച്ച മട്ടില്ല.
കയ്യിലെ കയറു കാട്ടി; പോത്തിനെ കെട്ടാൻ നീളം തികയില്ലെന്ന് പതംപറഞ്ഞ കാലന്റ കാലിനടുത്തേക്ക്, അടുക്കളച്ചായ്പ്പിലെ ആട്ടിൻതൊഴുത്തിന്റെ മൂലയിലെ തറയിൽ പന്തുപോലെ കെട്ടിയിട്ടിരുന്ന ചക്കരക്കയറിന്റെ ഉണ്ട കാലുകൊണ്ട് തട്ടി, അവൾ പറഞ്ഞു.
“ഇന്നാ … ഇതെടുത്തോ..”
ഉരുണ്ടു വന്ന്, മുറ്റത്തെ തെളിവെള്ളത്തിൽ വീണ ചക്കരക്കയറുണ്ട അഴിച്ചെടുത്ത് മൂക്കുകയറിൽ കൊരുത്ത് നടക്കുമ്പോൾ, അയാളെ അനുഗമിച്ച പോത്തിന്റെ കറുത്തുമിന്നുന്ന മുതുകിൽവീണു ചിതറിയ വെള്ളത്തുള്ളികൾ മറിയയുടെ കണ്ണിലും ദേഹത്തും പതിച്ചു.
അവൾക്ക് കണ്ണിലൊരു പുളിപ്പും, മൂക്കിൽ മരണത്തിന്റെ മധുരഗന്ധവുമനുഭവപ്പെട്ടു.
“അതിന്റെ ചോട്ടില് മണം കൂടുതലുകാണും…!
“ഈ മണം വരുമ്പോ … അതിയാന്റെ മണമെന്നാ… എല്ലാരുടേം വിചാരം. കുടീം കഴിഞ്ഞുവന്നിട്ടാ , പുള്ളി തൂങ്ങിയത്….. പുളിപൂത്താപ്പിന്നെ നാട്ടുകാരാരും സന്ധ്യകഴിഞ്ഞ് പുറത്തിറങ്ങത്തില്ല…..!”
മറിയ അധികം ഉറക്കെയല്ലാതെ വിളിച്ചു പറഞ്ഞു.
പക്ഷെ, മഴച്ചാറ്റലിന്റെ ശബ്ദത്തിൽ മറിയവിളമ്പിയ കുടുംബചരിത്രകഥനം മുഴുവനായും കാലൻകേട്ടില്ല.
ആട്ടിൻ കൂടിനടുത്ത് പോത്തെത്തിയപ്പോൾ ഇഷ്ടപ്പെടാത്തതുപോലെ മറിയയുടെ മുട്ടനാട് ഒന്നമറി.
പോത്തിനെകെട്ടി ഇറയത്തു കയറി നിന്ന കാലന്റെ ജടപിടിച്ച മുടിയിൽ നിന്നും, വാൻഗോഗ് മീശയിൽ നിന്നുമൊക്കെ, ഇരുണ്ട നിറമുള്ള വെള്ളം റെഡ് ഓക്സൈഡ് തേച്ച അടുക്കളക്കോലായുടെ തറയിൽ ഇറ്റുവീണു.
പുളിമരത്തിൽനിന്ന് പാറി വന്ന പുളിങ്കള്ളുമണവും; കാലന്റെ വിയർപ്പുഗന്ധവും മറിയയെ ആകെയുലച്ചിരുന്നു. ദൂരേക്കു മാറിപ്പോകാതെ അവൾ കാലനുചാരെ മണം പകർന്നും; മണം നുകർന്നും, നിന്നുകൊടുത്തു.
“നിങ്ങളെന്നും കുടിക്കുവോ?”
“മിക്കവാറും “
“എന്റെ ചേട്ടനും കുടിക്കുവാരുന്നു….
കുടിക്കുന്നവരെ എനിക്കിഷ്ടാ…
കുടിക്കാത്തവരെ ആണെന്നു പറയാൻ പറ്റുവോ?”…..
“തണുത്തിട്ടു വയ്യ
എനിക്കൊരു കട്ടൻചായ തരാവോ? “
മറിയ എതിർത്തും അനുകൂലിച്ചും ഒന്നും പറയാതെ തോളത്തു കിടന്ന തോർത്തെടുത്ത് അയാൾക്ക് കൊടുത്തു.
ഇന്നാ …. തോർത്ത്.
ഇത് തോർത്താണെന്നു പറഞ്ഞതാണോ…
അതോ … ഇതു കൊണ്ടു തലയിലെ വെള്ളം തോർത്താൻ പറഞ്ഞതാണോ …?
കാലൻ ഒരുനൊടി ശങ്കിച്ചു. പിന്നെ അതു വാങ്ങി തലയും മുഖവും തുടച്ചു.
…കുറെ കാലമായിട്ട് നല്ല ഓട്ടമാ…. വിശ്രമം കിട്ടാറില്ല;
ഇന്ന് നല്ല ഉറക്കക്ഷീണോം ഉണ്ട് ; … തലവഴിതോർത്തിട്ടു മൂടി; തലയും മുഖവും തോർത്തുന്നതിനിടയിൽ അയാൾ പറഞ്ഞത്,
ബു ളു ..ബു ളു എന്നു തോന്നിയതല്ലാതെ, എന്താണെന്ന് മറിയക്ക് മനസ്സിലായില്ല.
അവൾക്ക് പൊൻമുട്ടയിടുന്ന താറാവ് സിനിമ ടി.വിയിൽ കണ്ട കാര്യമോർമ്മവന്നു. സിനിമാനടൻ ഇന്നസെന്റിനെയും ! ….. അവൾ വീണ്ടും ചോദിച്ചു
“….എന്നാ പറഞ്ഞേ?”
“കുറെ കാലമായിട്ട് നല്ല ഓട്ടമാ…. വിശ്രമം കിട്ടാറില്ലെന്ന് ” …..
ഇന്ന് നല്ല ഉറക്കക്ഷീണോം ഉണ്ടെന്ന് “…!
കാലൻ ആവർത്തിച്ചു.
ഓ….
അതു പറഞ്ഞ് അവൾ അകത്തേക്കു പോയി; അൽപ്പം കഴിഞ്ഞ് ഒരു ചില്ലുഗ്ളാസ്സിൽ കട്ടൻ ചായയുമായി വന്നു.
ഗ്ലാസ് വാങ്ങി കട്ടൻ ഊതിക്കുടിച്ച്, തിളങ്ങുന്ന ഉണ്ടക്കണ്ണുചിമ്മി മറിയയുടെ പച്ച ബ്ലൗസിനകത്തെ വെളുത്ത ക്ലീവേജിലേക്ക് ആർത്തിയോടെ നോക്കി ആസക്തി നിറഞ്ഞ ഭവ്യതയോടെ പറഞ്ഞു.
എനിക്ക് ദാഹം മാത്രമല്ല വിശപ്പുമുണ്ട്; എന്ത് കിട്ടിയാലും കഴിക്കാനുള്ള വിശപ്പ് .
“കള്ളുകുടിക്കാൻ വന്നിട്ടിപ്പം ചോറായോ?”
പിന്നെ കാലന്റെ കണ്ണിൽനോക്കി അവൾ ചോദിച്ചു.
“ഞാൻ തന്നാൽ കഴിക്കുവോ?”
കട്ടൻചായകൊണ്ട് നാക്കു പൊള്ളിയതുമറച്ച് കാലൻ പെട്ടെന്നു പറഞ്ഞു ; പിന്നേ …. എന്നാ സംശയം?
കലത്തിൽ ചോറുകാണും പക്ഷെ, കറിയൊന്നുമില്ല….മറിയ ഓർത്തു. പിന്നെ പറഞ്ഞു,
“കറിയൊന്നുമില്ല….
മുട്ട കഴിക്കുമോ……..കോഴിമുട്ട ?”
“ഉം… മുട്ട കഴിക്കും !
മുട്ട പൊരിച്ചതിനേക്കാൾ ഇഷ്ടം നാടൻമുട്ട ചിക്കി വറുക്കുന്നതാ….. നാടൻ കോഴി ചിക്കുന്നതു പോലെ ചിക്കണം…. ” അയാളുടെ വായിൽ വെള്ളമൂറി.
“വൈറ്റ് ലഗോണിനു ചിക്കാനറിയത്തില്ല ”
ഗൂഗിളിൽ തപ്പി വിവരങ്ങളെടുത്ത്
വിജ്ഞാനി ചമയുന്നവരുടെ ഇളിഞ്ഞചിരി അയാൾ ചിരിച്ചു.
വാഴച്ചുവടു മുഴുവനും ചിക്കിത്തുരന്ന് നാശമാക്കുന്ന കോഴികളെ കല്ലെറിഞ്ഞോടിക്കുന്നകാര്യം മറിയ ഓർത്തു .
“…. ഇല്ലേ?”
മുട്ട ചിക്കിയതു കൂട്ടി ചോറുണ്ണുന്ന കാലനെ കൗതുകപൂർവ്വം നോക്കിയിരുന്ന മറിയയ്ക്ക് മരിച്ചുപോയ ഭർത്താവിനെ ഓർമ്മ വന്നു.
മുട്ടചിക്കിയത് അയാൾക്കും ഒത്തിരി ഇഷ്ടമായിരുന്നു.
അപ്പോൾ അവളുടെ മനസ്സും ശരീരവും അത്രമേൽ ആർദ്രമായി.
മുഖത്തിന് വല്ലാത്തൊരു തെളിമ വന്നു ,
കണ്ണിന് തിളക്കം വന്നു;
കവിളിന് ഒരിത്തിരി ചോപ്പും!
ചോറുപാത്രം കാലിയാക്കി, മുട്ട ചിക്കിയത് മാത്രം തിന്നുന്നതിനിടയിൽ കാലൻ ചോദിച്ചു
“നിനക്ക് മൊട്ട ഇഷ്ടാണോ?”
“ഉം… മൊട്ട എന്റെ ജീവനാ…. “……….
“എന്നാ …ഞാൻ വെളുപ്പിനെ പോയാപ്പോരേ?”
അതിഥിക്ക് കട്ടിൽ സമ്മാനിച്ച് മറിയ പായവിരിച്ച് താഴെ കിടന്നു
ഏറെ നേരം കഴിഞ്ഞിട്ടും ഉറങ്ങാതെ, തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞരങ്ങുന്ന കാലന്റെ ശബ്ദം കേട്ട് മറിയ ദേഷ്യത്തോടെ ചോദിച്ചു.
” ഒറക്കക്ഷീണമെന്നു പറഞ്ഞിട്ട് ഇതെന്നാ….. ഒറങ്ങുന്നില്ലേ ?”
“എന്നാന്നറിയത്തില്ലാ ഒറക്കം വരണില്ല “
“നിനക്ക് കടംകഥ പറയാൻ അറിയാവെങ്കി …വല്ല കടങ്കഥേം പറ…. “
“കടംകഥയോ?”
“ഉം”
ഈ പച്ചപ്പാതിരായ്ക്കോ?
“ഉം”
“അതു വേണോ?”
“ഉം”….
“ഒറങ്ങിയോ ?”
“ഇല്ല”
“എന്നാപ്പറ “
“ഉം “
“മിറ്റത്തെ ചെപ്പിനടപ്പില്ല”
“എന്നാ “
“മിറ്റത്തെ ചെപ്പിനടപ്പില്ല”
…. ഇല്ലേ?”
“ഇല്ല.!”
“സത്യം?”
“ഉം “
“പച്ചക്കാട്ടിൽ തവിട്ടുകൊട്ടാരം, അതിനുള്ളിൽ വെള്ളക്കൊട്ടാരം, അതിനുള്ളിൽ കൊച്ചുതടാകം.”
“എന്നാ … ?”
“പച്ചക്കാട്ടിൽ തവിട്ടുകൊട്ടാരം, അതിനുള്ളിൽ വെള്ളക്കൊട്ടാരം, അതിനുള്ളിൽ കൊച്ചുതടാകം.”….
“ആരും കാണാതെ വരും ആരും കാണാതെ പോകും”
“എന്നാ …” ?
“ആരും കാണാതെ വരും ആരും കാണാതെ പോകും”…… ……
“എന്നാ നീ ഇങ്ങോട്ട് വാ…..
മഴ കാരണം പറയണതൊന്നും കേക്കണില്ല”
മറിയ അനുസരണയോടെ കട്ടിലിന്റെ മറ്റേയരികിൽ വന്നു കിടന്നു വീണ്ടും പറഞ്ഞു
“കട കട കുടു കുടു നടുവിലൊരു പാതാളം.”
“എന്നാ …”
“കട കട കുടു കുടു നടുവിലൊരു പാതാളം.”
“എന്നാ …”
“കട കട കുടു കുടു നടുവിലൊരു പാതാളം.”
“ഞാൻ തോറ്റു.”
“അമ്മിക്കല്ല്. ! “
“അതെയോ?”
“ഊരിയവാള്‍ ഉറയിലിട്ടാല്‍ പൊന്നിട്ട പത്തായം സമ്മാനം “
“എന്നാ ?”
“ഊരിയവാള്‍ ഉറയിലിട്ടാല്‍ പൊന്നിട്ട പത്തായം സമ്മാനം “
“ഊരിയവാള്….? “
അത് ….”……..
“ഇതൊന്നൂരാവോ? ”
“കടംകഥയാണോ?”
“അല്ല “
“ഈ കൊളുത്തൊന്നൂരിത്തരാവോന്ന്? ”
“ഏതു കൊളുത്താ …? “
“നോക്കട്ടെ … “
മന്തൻ വിരലുകൊണ്ട് ഏറെ നേരം പണിപ്പെട്ടിട്ടും ബ്രേസിയറിന്റെ കൊളുത്തൂരാനാവാത്തതിൽ കാലനെ മറിയ ചീത്തവിളിച്ചു.
“ലോകത്തൊള്ളേരുടെ മുഴുവൻ ജീവനെടുക്കാനറിയാം ഒരു കൊളുത്തെടുക്കാൻ അറിയാമ്മേലാത്ത…. ശവം ! “
“മാറ് ….ഞാനെടുത്തോളാം…!”
കാലനൊന്നും പറഞ്ഞില്ല……
മറിയ വീണ്ടും ചോദിച്ചു.
“തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട …? “
“എന്നാ “
“തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട …! “
തൊട്ടാൽ…..?
“തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട …! “
തൊട്ടാൽ…..?
പൊട്ടും…..
ഇംഗ്ലീഷ്…..
മുട്ട …???
പിന്നെ
കാലൻ തൊട്ടുനോക്കി….
പൊട്ടാത്ത രണ്ട് ഇംഗ്ലീഷ് മുട്ടകൾ !!
പോത്തിന്റെ അമറൽ കേട്ടു കണ്ണുതുറന്ന അവൾ ഉറങ്ങിക്കിടന കാലന്റെ ജഡപിടിച്ചമുടി കൈകൊണ്ടു മാടിവച്ചു ചോദിച്ചു.
ഇന്ന് തന്നെ പോണന്നുണ്ടോ ?
കാലൻ ഒന്നും പറയാതെ അവളുടെ നെഞ്ചിൽ മുഖം ചേർത്തു !
എണീക്കാനും പോകാനുമാകാതെ കാലന്റെ കാലിന്റെ കത്രികപ്പൂട്ടിൽകിടന്നു മറിയ കുതറി.
“ശൊ….കാലന്റെ ഒരുകാല് “
ഒരു വിധത്തിൽ എണീറ്റ് അടുക്കളയിൽ ചെന്ന് കട്ടൻചായയുണ്ടാക്കി അയാളെ വിളിച്ചുണർത്തി ചായകൊടുത്തു.
ഒറ്റക്കയ്യിൽ ചായമൊത്തി, മറ്റേക്കയ്യിൽ സ്റ്റൂളിന്റെ മുകളിലിരുന്ന മരണക്കുരുക്കുള്ള കയറെടുത്ത് അതിന്റെ മിനുപ്പിൽതൊട്ടു മറിയ ചോദിച്ചു….
“ഇതുകൊണ്ടല്ലേ നിങ്ങള് ഇക്കണ്ട മനുഷ്യരുടെയെല്ലാം ജീവനെടുക്കണത്? “” ഉം “
“പക്ഷെ ഇപ്പോ …”
രണ്ടു പേരും ഒപ്പമാണതു പറഞ്ഞത്…..
“ഇപ്പൊ നിന്റെ സഹായമില്ലാണ്ട് ആൾക്കാര് ശ്വാസംമുട്ടി ചത്തോണ്ടിരിക്കുവാ….
നിനക്ക് പണി കുറഞ്ഞു ….അല്ലേ….?”
“അതാ ഞാനും പറഞ്ഞു വന്നേ….ഇപ്പൊ എല്ലാരും ചാകുന്നത് എന്റെ കയറില്ലാണ്ടാ …. “
“എന്റെ പണി കൊറഞ്ഞെന്നും പറയാം…. കൊറഞ്ഞില്ലെന്നും പറയാം…..”
“നിനക്കറിയാവോ….
ഇപ്പോ….പത്രത്തിലെ കണക്കും സെമിത്തേരിയിലെ കണക്കും തമ്മീ ചേരണില്ല “
“പത്തെഴുനൂറുകൊല്ലം മുമ്പ് പ്ലേഗ് വന്നപ്പോ … ഇങ്ങനേന്നുമില്ലായിരുന്നു. ചത്തവരടേം അടക്കിയവരടേം കണക്കൊപ്പമാരുന്നു”
കാലൻ പറഞ്ഞു നിർത്തി.
“ആളെത്ര ചത്താലും കണക്കില് കൊറച്ചു കാണിച്ച് രാജാവാകാനാ എല്ലാരുംതമ്മീ…മത്സരം ..! “
“ആന്നോ…..?”
“ഉം “
“ശവങ്ങൾ …..! “
“ഉം… ശവങ്ങൾ …..!!”
ഉം “
“പക്ഷെ ഇപ്പോ …”
രണ്ടു പേരും ഒപ്പമാണതു പറഞ്ഞത്…..
“ഇപ്പൊ നിന്റെ സഹായമില്ലാണ്ട് ആൾക്കാര് ശ്വാസംമുട്ടി ചത്തോണ്ടിരിക്കുവാ….
നിനക്ക് പണി കുറഞ്ഞു ….അല്ലേ….?”
“അതാ ഞാനും പറഞ്ഞു വന്നേ….ഇപ്പൊ എല്ലാരും ചാകുന്നത് എന്റെ കയറില്ലാണ്ടാ …. “
“എന്റെ പണി കൊറഞ്ഞെന്നും പറയാം…. കൊറഞ്ഞില്ലെന്നും പറയാം…..”
“നിനക്കറിയാവോ….
ഇപ്പോ….പത്രത്തിലെ കണക്കും സെമിത്തേരിയിലെ കണക്കും തമ്മീ ചേരണില്ല “
“പത്തെഴുനൂറുകൊല്ലം മുമ്പ് പ്ലേഗ് വന്നപ്പോ … ഇങ്ങനേന്നുമില്ലായിരുന്നു. ചത്തവരടേം അടക്കിയവരടേം കണക്കൊപ്പമാരുന്നു”
കാലൻ പറഞ്ഞു നിർത്തി.
“ആളെത്ര ചത്താലും കണക്കില് കൊറച്ചു കാണിച്ച് രാജാവാകാനാ എല്ലാരുംതമ്മീ…മത്സരം ..! “
“ആന്നോ…..?”
“ഉം “
“ശവങ്ങൾ …..! “
“ഉം… ശവങ്ങൾ …..!!”
#########
അപ്പോഴെല്ലാം …..
രാഷ്ട്രങ്ങളുടെയും, രാഷ്ട്രത്തലവൻമാരുടെയും നിഗൂഢ താൽപ്പര്യങ്ങങ്ങൾക്കടിപ്പെട്ട് …..
കാനേഷുമാരികളുടെ തടവിൽപ്പെടാതെ, …..
പത്രത്താളിലെ കണക്കുകളിൽപ്പെടാതെ …..
ടെലിവിഷൻ സ്ക്രീനിൽ മിന്നിമറയാതെ ….
ചിത്രഗുപ്തന്റെ പുസ്തകത്താളിൽ മാത്രം വെളിപ്പെട്ട്. …..
ആയിരങ്ങൾ …..
അക്ഷാംശങ്ങളുടെയും …..
രേഖാംശങ്ങളുടെയും …..
നെടുകെയും കുറുകെയും ഉള്ള …..
കള്ളികൾക്കുള്ളിലെ തടവറകളിൽ…..
ശ്വാസംമുട്ടി…..
ശാന്തതയോടെ …..
മരണപ്പെട്ടു കൊണ്ടേയിരുന്നു ….. !!
#########
“ഇന്നലത്തെ കഞ്ഞിവെള്ളം ബാക്കിയുണ്ടേൽ ഇത്തിരി അവനും കൊടുത്തേക്കണേ”
കാലൻ ഇടക്ക് പോത്തിന്റെ കാര്യം മറിയയെ ഓർമപ്പെടുത്തി.
“ഞാനെറങ്ങുവാ…..
നേരം വെളുത്താ ശരിയാവത്തില്ല.”
“ഇനി വരുവോ….?”
“ഒരു ദെവസം എന്തായാലും വരും. ! “
ഹരി തൃപ്പൂണിത്തുറ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ