അയാൾ അവൾക്കരികിലേക്ക് ചേർന്ന് കിടന്നു.
‘നീങ്ങ്’
അവൾ വളരെ പതിഞ്ഞ ശബ്ദത്തിൽ പറയുകയും സ്നേഹത്തോടെ അയാളെ തട്ടിയകറ്റുകയും ചെയ്തു.
‘മ്..’
അയാൾ മൂളികൊണ്ട് മലർന്ന് കിടന്നു.
‘എടിയേ…’
‘ന്തേ’
ദൂരെ കാണുന്ന വലിയ കെട്ടിടത്തിലേക്ക് വിരൽ ചൂണ്ടി അയാൾ എന്തോ പറഞ്ഞു.
‘എന്താണവിടെ’ അവൾ ചോദിച്ചു.
അതൊരു ഫ്ളാറ്റ് സമുച്ചയമായിരുന്നു. അതിലെ ചില്ലു ജാലകങ്ങളെ മറച്ച് തൂങ്ങുന്ന കർട്ടൻ ശീലകൾക്കപ്പുറം മനുഷ്യരെ നിഴല് കണക്കെ കാണാമായിരുന്നു.
‘നീ…ചെർപ്പത്തില് പാറോലകാവിലെ കൂത്ത് കണ്ടിട്ടില്ലേടീ’
‘കൂത്താ’
‘നെഴല് നാടകം…അത് പോലെയില്ലേ അത് കാണുമ്പോൾ’
‘ആ… നെഴല് നാടകം… നല്ല ചേലേര്ന്ന് അത് കാണാൻ… അമ്മയുടെ കണ്ണ് വെട്ടിച്ച് വളക്കടയിൽ നിന്നും ഓടും ഞാൻ’
അവളുടെ ശബ്ദത്തിന് വൈകാരികതയുടെ നിറം വന്നു.
“അപ്പോ അമ്മ പറയും – തെരുവില് വളേം മാലേം വിറ്റ് നടക്കണ നമുക്കു കാണാനുള്ളതല്ല കൂത്തും പൂരോം”
ഏറെ സമയം കഴിഞ്ഞു പോയി. ആ വലിയ കെട്ടിടത്തിലെ ഏറെക്കുറെ ജാലകങ്ങൾക്കപ്പുറവും ഇരുട്ട് വ്യാപിച്ചു. ചിലതിൽ
വെളിച്ചമുണ്ടെങ്കിലും നിർജീവത തളം കെട്ടി കിടക്കുന്നു. അയാൾ ഒരു ബീഡി
കത്തിച്ച് അല്പ നേരം ഇരുന്നു. അവളുടെ കാലിൽ കടിച്ച കൊതുകിനെ ഒരൊറ്റ വിരല്കൊണ്ട് അമർത്തി കൊന്നു. വീണ്ടും ആ വലിയ കെട്ടിടത്തിലേക്ക് നോക്കിയിരുന്നു. അരണ്ട വെളിച്ചമുള്ള ജാലകത്തിനപ്പുറം രണ്ട് നിഴലുകൾ. ആണും പെണ്ണുമാണ്. ആ നിഴലുകളുടെ തലഭാഗം പരസ്പരം കൂട്ടിയിണക്കപ്പെട്ടു. രണ്ട് നിഴലുകൾ ഒന്നാവുകയും ഒരു നിഴലിനേക്കാൾ വണ്ണമുണ്ടാവുകയും ചെയ്തു. പെട്ടെന്ന് വെളിച്ചം തീരെ ഇല്ലാതായി. നിഴലുകൾ ഇരുട്ടിലേക്ക് ആഴ്ന്നിറങ്ങി. അയാൾ ബീഡി വലിച്ചെറിഞ്ഞു.
‘എടിയേ…’
‘ഏ..’
‘ഇന്നിനി മഴ പെയ്യുമോ’
‘പെയ്താൽ നന്ന്’
അയാൾ ചിരിച്ചു. അവളും ചെറു പുഞ്ചിരിയോടെ ചരിഞ്ഞു കിടന്നു.
‘നക്ഷത്രങ്ങളുണ്ടാ’ അവൾ പതുക്കെ ചോദിച്ചു
‘ഉം…നല്ലോണം… മഴക്കോളില്ലെടി’
അയാൾ പരിഭവത്തോടെ പറഞ്ഞു.
‘ഉം… പെയ്തോളും’
അവർക്കരികിൽ ഒരു പട്ടി വന്ന് മോങ്ങി. അയാൾ എഴുന്നേറ്റ് അതിനെ ആട്ടി പായിച്ചു. സമയം പാതിരാത്രി പിന്നിട്ട് ഏറെയായി. പുലർച്ചെ രണ്ടേകാലിനുള്ള പാസഞ്ചർ തീവണ്ടിയുടെ ശബ്ദം ദൂരെ നിന്നും കേൾക്കാം…
‘ഏതാണ്’ അവൾ ഉറക്ക പ്രാന്തോടെ ചോദിച്ചു.
‘രണ്ടേ കാലിന്റെ’ അയാൾ വീണ്ടും എഴുന്നേറ്റിരുന്നു.
‘പാസഞ്ചറ്…’
‘ആ’
‘മേലോട്ട് നോക്ക്… നക്ഷത്രങ്ങളുണ്ടാ’
‘ഊ..ഉം.. മഴക്കാറാണ്… തണുത്ത കാറ്റും’
‘അഞ്ചേകാലിന്റെ മെയില് വര്ണേന്റെ മുന്നെ പെയ്തോളും’
‘പെയ്താൽ പിന്നെ വാക്കു മാറരുത്’
‘ഇല്ലന്നേ’
‘ഉം’ അയാൾ മൂളി കൊണ്ട് പുതപ്പ് മൂടി
കെടന്നു.
വണ്ടിയിറങ്ങി ആളുകൾ മൊബൈൽ ടോർച്ചടിച്ച് അവർ കിടന്നുറങ്ങുന്ന കട തിണ്ണക്കരികിലൂടെ എളുപ്പ വഴി നോക്കി ജംഗ്ഷനിലേക്ക് നടന്നു. ചിലർ നിരന്ന് കിടക്കുന്ന ആ മനുഷ്യരുടെ ഇടയിലേക്ക് വെളിച്ചം പായിച്ചു.
“ഇവറ്റകൾ എങ്ങിനെയാണ് കൊതുക് കടി സഹിച്ചുറങ്ങുന്നത്”
നടന്നു പോകുന്നവർ പരസ്പരം സംസാരിച്ചു.
“ശീലമായിക്കാണും”
“ഇങ്ങനെയും ചിലർ”
“അതേ… നമ്മളൊക്കെ ഭാഗ്യം ചെയ്തോരാ… കേറി കെടക്കാൻ കൂരയെങ്കിലുമുണ്ട്”
അവർ നടന്നു പോയതിന് ശേഷം രണ്ട് ചെറുപ്പക്കാർ അത് വഴി വന്നു. അവർ അടക്കം പറഞ്ഞു.
“ഡാ… നോക്ക്”
ഒന്നാമൻ പറഞ്ഞു
“അഡാറ് ചരക്കല്ലേ”
“ഉം… ഒന്ന് കുളിപ്പിച്ചെടുത്താൽ പൊളി”
“ഇതൊക്കെ വെടിയായിരിക്കും…അല്ലാതെ ഇവിടെ വന്ന് കെടുക്കുമോ”
“അതിന്റെടുത്ത് ഒരുത്തൻ കിടക്കണ കണ്ടാ… ഒരു മന്ദൻ… അയാൾക്കൊന്ന് പിടിച്ചൂടെ”
അയാൾ എഴുന്നേറ്റ് ഒന്നുറക്കെ ചുമച്ച് കാർക്കിച്ചു തുപ്പി. ചെറുപ്പക്കാർ ചിരിച്ചു കൊണ്ട് വേഗത്തിൽ നടന്നു പോയി. പിന്നെയും ആളുകൾ അവർക്കരികിലൂടെ നടന്നു പോയി. പലരും പലതും പറഞ്ഞു. അയാൾ എല്ലാം കേട്ട് ഉറങ്ങാതെ കിടന്നു. ചിലപ്പോൾ ചില മനുഷ്യരെ ഓടിക്കാൻ എഴുന്നേറ്റിരുന്ന് ചുമച്ചു. നക്ഷത്രങ്ങളില്ലാത്ത ആകാശത്തേക്ക് നോക്കി ഒരു മഴ പെയ്തെങ്കിലെന്ന് ആശിച്ചു.
“നീ മുഖം മൂടി കെടന്നോടീ” അയാൾ പറഞ്ഞു.
“പാസഞ്ചറ് പോയി നേരം തെല്ലായില്ലേ… ഇനിയിപ്പോ ആരും വരൂല… തലമൂടി കെടന്നാ ശ്വാസം കിട്ടൂല”
‘ഉം..’ അയാളൊന്ന് മൂളി.
പത്ത് പന്ത്രണ്ട് പേർ നിരന്ന് കിടക്കുന്ന ആ കടത്തിണ്ണയുടെ ഒരറ്റത്ത് അയാൾ മാത്രം ഉണർന്നിരുന്നു.
“എടിയേ” അയാൾ പതുക്കെ ചോദിച്ചു.
“ന്തേ”
“നാളെ… ഓർമയുണ്ടല്ലോ”
“പുതിയങ്ങാടി നേർച്ച”
“ഉം… മറ്റേത് മറന്നാ”
“കുപ്പി വളയല്ലേ…”
“അല്ലെടീ… മറ്റേത്”
“മരണക്കെണർ”
“ഉം.. കാണണം…കഴിഞ്ഞ നേർച്ചക്ക് ഉണ്ടായില്ല”
“നാളെണ്ട്… കെട്ടി ഇണ്ടാക്കണത് ഞാൻ കണ്ട്”
മുമ്പത്തേതിലും തണുത്തൊരു കാറ്റ് വീശി. രണ്ട് മൂന്ന് പട്ടികൾ അവർക്കരികിലൂടെ ഓടി പോയി. എവിടെ നിന്നോ മറ്റൊരു പട്ടി സാവാധാനം നടന്ന് വന്ന് ആ കടത്തിണ്ണയിൽ ചുരുണ്ടു കൂടി. അവർ കിടക്കുന്നതിന്റെ മുകളിൽ ഇറക്കി കെട്ടിയ ലോഹഷീറ്റിൽ മഴ തുള്ളികൾ വീഴുന്നതിന്റെ ശബ്ദം രാത്രിയുടെ നിശബ്ദതയിൽ ഭീകരമായിരുന്നെങ്കിലും അവിടെ നിരന്നു കിടക്കുന്നതിൽ ആ രണ്ട് മനുഷ്യ ജീവികൾ മാത്രമാണ് എഴുന്നേറ്റത്.
“ബാ..” അയാൾ പറഞ്ഞു.
“ഉം.. നടക്ക്” അവൾ പതുക്കെ പറഞ്ഞു.
അവർ ആ കടകൾക്കിടയിലൂടെ മറ്റൊരിടത്തേക്ക് നടന്നു.
“ഇനിയാരേം പേടിക്കണ്ട അല്ലേടീ”
“മഴയത്ത് ഇവിടെ ആരും വരൂല…രണ്ട് മൂന്നീസം മുമ്പ് വരെ കഞ്ചാവ് വലിക്കാരുടെ താവളമായിരുന്നു. ഞാനാണീ മൂല കണ്ട് പിടിച്ചത്”
കുറച്ചു ദൂരെ പാളത്തിലൂടെ ഒരു ചരക്ക് തീവണ്ടി കടന്നു പോയി. മഴ പൂർവ്വാധികം ശക്തി പ്രാപിച്ചു. അവൾ ചിരിച്ചു.
“ഈ മഴ നമുക്കുള്ളതാണ്” അവൾ നാണം കുണുങ്ങി.
തീവണ്ടി പാളത്തിനപ്പുറമുള്ള കൂറ്റൻ കെട്ടിടത്തെ അയാൾ നോക്കി. മഴ തുള്ളികൾക്കിടയിലൂടെ അത് കാണാനുണ്ടായിരുന്നില്ല. ജാലകങ്ങൾക്കപ്പുറം അവിടെ നെഴല് നാടകങ്ങൾ അവസാനിച്ച് കാണും. അവർക്ക് മഴയെ കാത്തു നില്ക്കണ്ടല്ലോ. അയാൾ മനസ്സിൽ കരുതി.
അവൾ അയാളുടെ ചുണ്ടുകളിൽ വിരലുകളാൽ തലോടി. അവർ ചുംബിച്ചു തീരും മുമ്പെ ആരോ ഓടി വരുന്ന ശബ്ദം . അവർ സ്തംഭിച്ചു നിന്നു.
“ഡാ.. എന്താ പരിപാടി” ടോർച്ച് വെട്ടം അവരെ നാണം കെടുത്തി. അവൾ സാരി കൊണ്ട് ശരീരം പുതച്ചു.
“നടക്ക്…” പോലീസ്കാരൻ അയാളോട് പറഞ്ഞു.
“നീ അവിടെ നിന്നോ” പോലീസ്കാരൻ അവളെ തടഞ്ഞു.
ജീപ്പിനടുത്തെത്തിയപ്പോൾ പോലീസ്കാരൻ അകത്തുള്ള എസ്.ഐ യോട് പറഞ്ഞു:
“ഇവറ്റകൾക്ക് സി.സി.ടി.വി ക്യാമറകളെപറ്റി വല്യ ധാരണയില്ല സാർ”
“ഇത് മാത്രാവൂല മോഷണോം കാണും”
പോലീസ് ജീപ്പ് സ്റ്റേഷനിലേക്ക് പാഞ്ഞു. അവൾ അവിടെ നിന്നും പഴയ സ്ഥലത്തേക്ക് നടന്നു. അഞ്ചകാലിനുള്ള മെയില് വന്നപ്പോൾ മറ്റുള്ളവരോടപ്പം അവളും സ്റ്റേഷനിലേക്കോടി. രണ്ട് കൊട്ട മുല്ലപ്പൂവുമെടുത്ത് പതിവ് പോലെ ജംഗ്ഷനിലേക്ക് നടന്നു. ആളുകൾ വിലപേശിയെങ്കിലും മുഴുവനും നേരം പുലരും മുമ്പേ വിറ്റ് തീർത്തു.
അപ്പോഴേക്കും അയാൾ തിരിച്ചു വന്നു.
അവൾ ചിരിച്ചു.
“തല്ലിയോ?”
“ഊം..ഉം… നേരം വെളുത്തപ്പോ ലോക്കപ്പ് തുറന്ന് തന്നു”
“നേർച്ചക്ക് പോണം… മരണക്കെണറ് കാണണ്ടേ”
“ഉം… ഇന്ന് രാത്രി മഴ പെയ്യ്വോ”
“ഉം” അവൾ ചിരിച്ചു. അയാളും.
അയാൾ റെയിൽ പാളത്തിനപ്പുറമുള്ള ആ വലിയ കെട്ടിടത്തിലേക്ക് നോക്കി. അവിടെ ജാലകങ്ങൾ തുറക്കപ്പെടുകയും ചിലതിന്റെ ബാൽക്കണിയിൽ ആളുകൾ കസർത്ത് കാണിക്കുകയും ചെയ്യുന്നുണ്ട്.
മറ്റു ചിലർ ചൂട് ചായ മൊത്തി കുടിച്ച് പ്രഭാതഭംഗി ആസ്വദിക്കാനെന്ന മട്ടിൽ താഴേക്ക് നോക്കുന്നു. അവർ തലേ ദിവസം കിടന്ന കടത്തിണ്ണ കാലിയാവുകയും അതിന്റെ ഉടമ അത് തുറക്കാനുള്ള തയ്യാറെടുപ്പിലുമാണ്…
സനീഷ് ചെന്നറ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ