2020 നവംബർ 18, ബുധനാഴ്‌ച

മോഹങ്ങൾ

 



മോഹം ഒന്ന്


എനിയ്ക്കിന്നു മോഹമൊരു കാറ്റാകുവാൻ,

മേഘമലകളെയമ്മാനമാടി

വിഹായസ്സിലുയരുവാൻ,

ഗിരികവാടങ്ങളിലൂടെ കയറിയിറങ്ങിയാ

ഗരിമകളിലിന്നെന് ശിരസ്സു ചേര്ത്തീടുവാൻ,

ഉയരത്തില് നിന്നുമിറങ്ങി വന്നീക്കൊടും

വനമാകെയൊന്നു പിടിച്ചു കുലുക്കുവാൻ.

ഇവിടെ പഴം പുരാണങ്ങളുറങ്ങുന്ന

ചുടലക്കളത്തില് കുരുത്ത പുൽനാമ്പിനെ

തഴുകിക്കടക്കുവാൻ,

ഗ്രീഷ്മാന്തരങ്ങളിലലയുന്നൊരരുമയാം

കുരുവിക്കുരുന്നിനു ചിറകായി മാറുവാൻ;

മോഹമെനിയ്ക്കിന്നു ഭ്രാന്തമാവേശമാ-

യലയുവാന്, കണ്ണുതുറക്കാത്ത കാഞ്ചന-

ശിലകളെയാഞ്ഞു തകര്ത്തു മുന്നേറുവാൻ.


മോഹം രണ്ട്


എനിയ്ക്കിന്നു മോഹമൊരു കടലാകുവാൻ,

ഉഗ്രഫണിയായ കാളിയനെ ശിരസ്സില് വഹിയ്ക്കുവാൻ,

കൊടുംകാല വര്ഷത്തെ ഗര്ഭം ധരിയ്ക്കുന്ന

മൌനമായേകാന്ത തപമനുഷ്ടിയ്ക്കു-

മപാരാതയാകുവാൻ.

ഒരുവേളയാനന്ദമലതല്ലി സാവേശ-

മലയുന്നോരലയായലഞ്ഞു നടക്കുവാൻ.

തിരമാലയാകുവാൻ, വിരഹതീരങ്ങള്ക്കു

നിറമാല ചാര്ത്തിപ്പുണരുവാൻ പിന്നെയും.

കരുണയും വീര്യവുമൊപ്പം വിളയുന്ന

കരകാണാ കടലായിട്ടുല്ലസിക്കാൻ.


മോഹം മൂന്ന്


എനിയ്ക്കിന്നു മോഹമൊരു തീനാളമാകുവാൻ,

നിറദീപമായിട്ടു കത്തി നിൽക്കാൻ,

ഇവിടെയെന് പെണ്ണിന് തിളങ്ങുന്ന കണ്ണിന്റെ

പ്രഭയായി നിത്യം ജ്വലിച്ചു നില്ക്കാൻ.

ഇവിടെയുണങ്ങിയുറങ്ങും വനങ്ങളെ

പുണരുന്ന വഹ്നിയായാളിപ്പടരുവാൻ.

ഇടിമിന്നലായെന്റെ ധര്മ്മരോഷങ്ങളെ

പ്രകടമാക്കീടുവാൻ, നിമ്നോന്നതങ്ങളെ

സമതലമാക്കും രണത്തിലാഗ്നേയമായ്

മുന്നേറിടുന്നൊരു പൌരുഷമാകുവാൻ.

സര്വ്വ ത്യാഗങ്ങളുമൊന്നിച്ചു താപമായ്

നിന്നു ജ്വലിയ്ക്കുന്ന ജ്വാലയായ് മാറുവാൻ.

ഒടുവിലൊരു കൊച്ചു നക്ഷത്രമായ് വിണ്ണിന്റെ

വിരിമാരിലെപ്പോഴും കത്തി നിൽക്കാൻ.



മംഗളാനന്ദൻ ടി. കെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ