‘ഒരു കണ്ണീ ർക്കണം മറ്റുള്ളവർക്കായ്
ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിൽ
ആയിരം സൗരമണ്ഡലം’
മനുഷ്യസ്നേഹിയായ കവി അക്കിത്തം അച്യുതൻ നമ്പൂതിരി കഴിഞ്ഞമാസം യാത്രയായി. കേരള സർക്കാർ നൽകുന്ന കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ അവാർഡ്, കേന്ദ്ര സർക്കാർ നൽകുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജ്ഞാനപീഠം അവാർഡ് തുടങ്ങി എണ്ണമറ്റ അവാർഡുകൾ. ഒടുവിൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത വിശിഷ്ട വ്യക്തിത്വം അസ്തമിച്ചു.
കവിത, ചെറുകഥ, നാടകം, ഉപന്യാസം, വിവർത്തനം എന്നീ മേഖലകളിൽ നാൽപ്പത്തിയാറു കൃതികൾ. കുട്ടിക്കാലം മുതൽ കവിതകൾ എഴുതുവാൻ തുടങ്ങി. അരമംഗലത്തമ്പലത്തിന്റെ
ചുവരുകളിൽ കരിക്കട്ട കൊണ്ടെഴുതിത്തുടങ്ങിയ ബാല്യം. അക്കാലങ്ങളിൽ ക്ഷേത്ര ഭിത്തികളിൽ കണ്ട വികൃത ചിത്രങ്ങൾക്ക് ഒരു മറുപടിയായിട്ടാണ് ഏഴോ എട്ടോ വയസുമാത്രം പ്രായമുള്ള ബാലൻ ഇങ്ങനെ കുറിച്ചത്.
“അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകിൽ
വമ്പനാമീശ്വരൻ വന്നി-
ട്ടെമ്പാടും നാശമാക്കിടും.” – അച്യുതൻ ഉണ്ണി.
ആഭാസ ചിത്രങ്ങൾ വരക്കുന്നവരെ
ഭയപ്പെടുത്തി, അത് നിർത്തലാക്കാമെന്ന വിചാരമായിരുന്നിരിക്കണം അച്യുതൻ ഉണ്ണിയുടെ മനസ്സിലുണ്ടായിരുന്നിരിക്കുക.
‘വെളിച്ചം ദുഃഖമാണുണ്ണീ,
തമസ്സല്ലോ സുഖപ്രദം’
ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസകാരന്റെ ഈ വരികളും അതിലെ തന്നെ മറ്റു ചില കവിതകളുമായിരിക്കണം അക്കിത്തം എന്ന കവിയെ ജനശ്രദ്ധയിലെത്തിച്ചത്. മാറുന്ന കാലത്തിന്റെ ധർമ്മച്യുതികളാകണം ഈ വരികളിലൂടെ അക്കിത്തം വായനക്കാരോട് പങ്കിടുന്നത്. ആവിഷ്കാര ലാളിത്യമുണ്ടായിരുന്നിട്ടും പല വരികളും അത്രയെളുപ്പത്തിൽ പിടി തരുന്നവയായിരുന്നില്ല. മനുഷ്യൻ തന്നെയായിരുന്നു മിക്ക കവിതകളുടേയും പ്രതിപാദ്യം. നന്മയുടെ വെളിച്ചം വിതറുകയായിരുന്നു കവിതകളിലൂടെ അദ്ദേഹം. ആധുനിക മലയാള കവിതയുടെ ഉദയം എന്ന് തന്നെ പറയാം.
കവിയ്ക്ക് ഇതിവൃത്തം മാസികയുടേയും ഫേസ്ബുക്ക് കൂട്ടായ്മയുടെയും പ്രണാമം.
ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ