കോവിഡ് 19 കഴിഞ്ഞ ഒരു വർഷത്തിൽ ആറു കോടി പതിനെട്ടു ലക്ഷം ആളുകളെ ബാധിയ്ക്കുകയും പതിനാല് ലക്ഷത്തി അൻപതിനായിരത്തോളം പേരെ കൊന്നൊടുക്കുകയും ചെയ്തു.2020 നവംബർ 30 വരെയുള്ള WHO യുടെ കണക്കാണിത്. കേൾക്കുമ്പോൾ ഇതൊരു വലിയ കണക്കാണ്. ഭീതിയുണർത്തിയില്ലെങ്കിൽ മാത്രമല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ഭയപ്പെടുന്നവർ മറ്റു ചില കണക്കുകളും കണക്കിലെ കളികളും ചിന്തിയ്ക്കണം.
ലോകത്ത് ആകെ ജനസംഖ്യ 780 കോടി.
കോവിഡ് ബാധിച്ചവർ ആറു കോടി പതിനെട്ടു ലക്ഷം.
അതായത് എട്ടു ശതമാനം ആളുകൾക്ക് പോലും ഈ രോഗം ബാധിച്ചിട്ടില്ല.
കോവിഡ് മരണങ്ങൾ പതിനാലു ലക്ഷത്തി അൻപതിനായിരം.
അതായത് പതിനായിരം ആളുകളിൽ
രണ്ടു പേർ കോവിഡ് ബാധിച്ചു മരിക്കുന്നു.
ഇനി മറ്റു ചില കണക്കുകൾ നോക്കാം.
ലോകത്താകെ പ്രതിവർഷം മരിക്കുന്നവർ.
ഹൃദ്രോഗമരണങ്ങൾ 95 ലക്ഷം
സ്ട്രോക്ക് മരണങ്ങൾ 60 ലക്ഷം
COPD എന്ന ശ്വാസകോശരോഗം
മൂലമുള്ള മരണം 35 ലക്ഷം
പല വിധ ന്യൂമോണിയകൾ സാധാരണ ജലദോഷം അടക്കം 33 ലക്ഷം.
അൽഷിമേഴ്സ് പോലെയുള്ള ഡിമർഷ്യ ഉണ്ടാക്കുന്ന മരണങ്ങൾ 25 ലക്ഷം
ശ്വാസകോശ അർബുദം 20 ലക്ഷം
പ്രമേഹം 20 ലക്ഷം
റോഡ് അപകട മരണങ്ങൾ 18 ലക്ഷം
വയറിളക്ക രോഗങ്ങൾ 18 ലക്ഷം
ക്ഷയം 16 ലക്ഷം
സാധാരണ ജലദോഷപ്പനി മൂലമുണ്ടാകുന്ന മരണങ്ങൾ 6-8 ലക്ഷം .
വാക്സിനേഷൻ നിർബന്ധമാക്കിയ ക്ഷയം മൂലം മരിയ്ക്കുന്നത് പ്രതിവർഷം 16 ലക്ഷം.
ജലദോഷപ്പനി മൂലം ആറരലക്ഷം
കൊറോണ ഒരു വർഷത്തിൽ പതിനാല്
ലക്ഷത്തി അൻപതിനായിരം.
(കണക്കുകൾ WHO യുടേതു തന്നെയാണ്.)
കോവിഡ് രോഗികളിൽ കൂടുതലും മരിക്കുന്നത് മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങൾ ഉള്ളവരിൽ തന്നെയാണെന്നത് മറ്റൊരു കണക്ക്. ഇതിൽ ഭൂരിഭാഗവും കോവിഡ് ബാധിച്ചിരുന്നില്ലെങ്കിൽ കൂടി ആപൽശങ്ക ഉണ്ടായിരുന്നവർ ആയിരിക്കണം. കോവിഡ് ബാധ ഒരു കാരണമായിട്ടുണ്ടാകാം.
കോവിഡ് 19 : ചില ധാരണകളും, തെറ്റിദ്ധാരണകളും.
കോവിഡ് 19 നെക്കുറിച്ച് കൂടുതലാളുകളും അറിഞ്ഞിരിക്കുന്നത് ആധികാരികമല്ലാത്ത സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. അത് വഴി പ്രചരിപ്പിക്കുന്ന പല കാര്യങ്ങളും വസ്തുനിഷ്ഠമാകണമെന്നുമില്ല. വരിക്കാരെ കൂട്ടുവാൻ ആളുകൾ പ്രയോഗിക്കുന്ന തന്ത്രങ്ങൾക്കിരയായാകുകയാണ് മിക്കവരും.പ്രചരിക്കുന്നവയിൽ ചില വസ്തുതകൾ പരിശോധിക്കാം.
കോവിഡ് ബാധിക്കുന്ന എല്ലാവർക്കും രോഗം ഗുരുതരവും, മരണം സംഭവിക്കുവാനുള്ള സാധ്യതയുമുണ്ട്. തികച്ചും തെറ്റാണ്. മിക്കവർക്കും വളരെക്കുറഞ്ഞ രോഗലക്ഷണങ്ങളും, പ്രത്യേകിച്ച് ഒരു ചികിത്സയും കൂടാതെ മാറുന്നതുമാണ്. ആറിൽ ഒരാൾക്ക് ചികിത്സ വേണ്ടിവന്നേക്കാം. നൂറു രോഗികളിൽ ഒരാൾക്ക് മരണം സംഭവിക്കാം.
രോഗികൾ മാത്രമേ രോഗം പരത്തൂ. ഇതിലും ചെറിയ പ്രശ്നങ്ങൾ ഉണ്ട്. പതിനാലു ദിവസങ്ങൾ വരെയെടുക്കാം ഒരാളിൽ രോഗ ലക്ഷണങ്ങൾ കാണിക്കുവാൻ. അതു പോലെ മിക്കവർക്കും രോഗലക്ഷണങ്ങൾ തന്നെയുണ്ടാകാറില്ല. ഇത്തരക്കാരിൽ നിന്നും രോഗം പകരുവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സർക്കാരുകൾ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. പലരിലും കോവിഡ് പോസിറ്റീവായി നെഗറ്റീവ് ആകുന്നത് അറിയണമെന്നു തന്നെയില്ല.
കോവിഡ് ഏതെങ്കിലും പ്രത്യേക ആളുകളിലോ, വംശങ്ങളിലോ, രാജ്യങ്ങളിലോ കൂടുതലാണ് എന്ന പ്രചരണവും ശരിയല്ല. ഇത് ആർക്കു വേണമെങ്കിലും പകരാവുന്ന ഒരു രോഗമാണ്.
വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയിൽ കോവിഡ് വരില്ല. ഇതും തെറ്റാണ്. 25 ഡിഗ്രി സെൽഷ്യസ് ചൂടിൽ കൊറോണ വൈറസുകൾ ജീവിക്കും എന്നതാണ് യാഥാർഥ്യം. അനുകൂലമായ സാഹചര്യങ്ങളിലും, രോഗികളിലും ഇതിലും ഉയർന്ന ചൂടിലും കൊറോണ പകരാം.
ഇത് കൂടുതലായും വയസ്സായവർക്കാണ് പ്രശനം എന്നതാണ് മറ്റൊന്ന്. ഇതും ശരിയല്ല.ഏതു പ്രായക്കാർക്കും വരാം. മറ്റു രോഗപ്രശ്നങ്ങൾ കൂടുതലുള്ളതുകൊണ്ടു മാത്രമാണ് ഇത് വയസ്സായവരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മറ്റു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ഏതു പ്രായക്കാർക്കും ഇത് ബാധകമാണ്
പ്രമേഹം, എയ്ഡ്സ് എന്നീ രോഗങ്ങളുള്ളവർക്ക് കോവിഡ് ബാധിക്കുന്നത് അത്യന്തം അപകടകരമാണ്. ഇതും തെറ്റാണ്. അതിനുവേണ്ടി കൃത്യമായ മരുന്നുകൾ കഴിക്കാത്തവരിൽ മാത്രമാണ് കോവിഡ് പ്രശ്നങ്ങളുണ്ടാക്കുക.
ചൂടുവെള്ളം കുടിക്കുന്നത് കോവിഡിനെ തടയും. ഇത് വെറുമൊരു പ്രചാരണം മാത്രമാണ്. യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ല.
ശക്തമായ ആണുനാശിനികൾക്കു മാത്രമേ കൊറോണ വൈറസിനെ നശിപ്പിക്കുവാൻ കഴിയുകയുള്ളൂ. അതും തെറ്റാണ്. വെള്ളവും സോപ്പുമാണ് ഏറ്റവും നല്ലത്. ആൽക്കഹോൾ അടങ്ങിയിട്ടുള്ള ആണുനാശിനികളും ഫലപ്രദമാണ്.
അനാവശ്യ ഭയം ഒഴിവാക്കുക, യുക്തിപൂർവം ചിന്തിക്കുക, പെരുമാറുക. ആരോട് സംസാരിക്കുമ്പോഴും മാസ്ക്കുപയോഗിക്കുക, ശാരീരികവൃത്തി, അകലം എന്നിവ നിബന്ധമായും പാലിക്കുക. രോഗപ്രതിരോധശക്തി നിലനിർത്തുക, ഇത് മാത്രമേയുള്ളൂ കോവിഡിനെ നേരിടുവാനുള്ള വഴികൾ.
തയാറാക്കിയത് : ഇതിവൃത്തം പ്രവർത്തകർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ