2020 ഡിസംബർ 31, വ്യാഴാഴ്‌ച

മുഖമൊഴി

 

ഇതിവൃത്തം മാസികയുടെ കഴിഞ്ഞ രണ്ടു ലക്കങ്ങൾക്ക് വായനക്കാർ നൽകിയ സ്വീകാര്യത, മാസികയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുവാൻ ഞങ്ങൾക്ക് പ്രേരണയാകുന്നു. വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തുവാൻ മാസികയെ പ്രേരിപ്പിക്കുന്നതും അതു തന്നെ. മാസികയുടെ ചട്ടവട്ടങ്ങൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ ചില മാറ്റങ്ങൾ നടത്തുവാനുള്ള ഒരു എളിയ ശ്രമമാണ് ഈ ലക്കത്തിൽ പരീക്ഷിക്കുന്നത്.

രാമായണം രാമന്റേയും സീതയുടേയും കഥയാണ്. എന്നാൽ ഈ ഇതിഹാസത്തിലെ ഉജ്ജ്വല ത്യാഗത്തിന്റെ കഥ പറയുന്ന രണ്ടുപേർ അത്രയ്ക്ക് പരിഗണിക്കപ്പെടുന്നുണ്ടോ എന്ന് സംശയമാണ്. ലക്ഷ്മണനും ഊർമ്മിളയുമാണവർ. അതിൽ ഊർമ്മിള തികച്ചും അവഗണനയിൽ തന്നെ. ഇവർ അവരുടെ പ്രണയവും, യവ്വനവും ജേഷ്ഠ സഹോദരനും ഭാര്യയ്ക്കും വേണ്ടി ഹോമിക്കുകയാണ് ചെയ്തത്.

പതിനാലു വർഷത്തെ വനവാസത്തിനു തിരിക്കുന്ന ജേഷ്ഠനേയും ഭാര്യയേയും അനുഗമിക്കുന്ന ലക്ഷ്മണനോടൊത്തു വനവാസത്തിനു പുറപ്പെടണമെന്നു തന്നെയായിരുന്നു ഊർമ്മിളയുടെയും ആഗ്രഹം. എന്നാൽ വയസ്സായ മാതാപിതാക്കളെ നോക്കുക എന്നൊരു ഭാരിച്ച ഉത്തരവാദിത്തം ഊർമ്മിളയെ ഏൽപ്പിക്കുക എന്നതായിരുന്നു ലക്ഷ്മണന്റെ നടപടി. ഭർത്തൃഹിതം നടപ്പിലാക്കുന്ന ഉത്തമ ഭാര്യയായിരുന്നല്ലോ ഊർമ്മിള. എന്നാൽ വിധി വീണ്ടും മാറി മറിയുകയായിരുന്നു.

രാമനും സീതയ്ക്കും സംരക്ഷണം നൽകുവാൻ ലക്ഷ്മണൻ നിദ്രാവിഹീനനായിരിക്കുക അത്യാവശ്യമായിരുന്നല്ലോ. ലക്ഷ്മണനു മുൻപിൽ പ്രത്യക്ഷപ്പെട്ട നിദ്രാദേവി ആവശ്യപ്പെട്ടത് തികച്ചും കൗതുകകരമായ ഒരു കാര്യമായിരുന്നു. പതിനാലു വർഷണങ്ങൾ ലക്ഷ്മണൻ ഉറങ്ങാതിരിക്കണമെങ്കിൽ അത്രയും കാലം ഉറങ്ങുവാൻ സമ്മതം നൽകുന്ന മറ്റൊരാൾ വേണം. ലക്ഷ്മണൻ നിർദ്ദേശിച്ചത് ഊർമ്മിളയേയും. ഭർത്താവിന്റെ ആഗ്രഹം ശിരസ്സാ വഹിച്ച ഊർമ്മിള അങ്ങനെ പതിനാലു വർഷങ്ങൾ ഉറക്കത്തിലായിരുന്നു എന്നും കഥ. ജനക രാജാവിന്റെ ഇളയ പുത്രിയായിട്ടും, സീതയുടെ ഇളയ സഹോദരിയായിട്ടും ഊർമ്മിളയുടെ ജീവിതം അത്ര മനോഹരമായിരുന്നില്ല. ഈ പുതിയ കാലഘട്ടത്തിൽ ഊർമ്മിളമാരുടെ പ്രസക്തി വ്യത്യസ്തമായിരിക്കാം.

ഈ ലക്കം ഇതിവൃത്തം മാസികയുടെ ഒരു പ്രത്യേകത ഇതാണ്. ഊർമ്മിളയെ നായികയാക്കി രണ്ടു കഥകളും ഒരു കവിതയും. ഒരു പരീക്ഷണാടിസ്ഥാനത്തിൽ ചേർത്തു നോക്കുകയാണ്. ഇത്തരത്തിൽ ഒരു പ്രമേയത്തെ അടിസ്ഥാനമാക്കി കഥകളും കവിതയും ഒരു ലക്കത്തിൽ പ്രസിദ്ധീകരിക്കുന്നത് എത്ര ഫലപ്രദമാണ് എന്നതിൽ ചെറിയ സംശയവുമുണ്ട്. വായനക്കാരായാണ് വിധികർത്താക്കൾ. ഇതും അവർക്ക് വിടുന്നു.

എല്ലാ വായനക്കാർക്കും ക്രിസ്തുമസ്, പുതുവത്സര ആശംസകൾ.


ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ