2021 ഫെബ്രുവരി 16, ചൊവ്വാഴ്ച

മലരണിക്കാടും തേടി



 മലരണിക്കാടുകൾതേടിയലഞ്ഞെന്റെ

മനസാകുമശ്വം കുതിച്ചുപാഞ്ഞു..

ഹരിത മനോഹരം കാനനഛായകൾ

കാണുവാനായെന്റെ കൺ തുടിച്ചു..

പച്ചപ്പനം തത്ത പാറിപ്പറന്നൊരാ

പച്ചിലക്കാടുകൾ മാടി വിളിക്കുന്നു…

കുന്നും മലകളും പുഴകളുമരുവിയും

കുന്നോളം മോഹങ്ങൾ കൂട്ടിനെത്തി..

മലയപ്പുലയന്റെ മാടത്തപ്പെണ്ണിന്റെ

നൊമ്പര ശീലുകൾ കേൾക്കുന്നുവോ …

അഴകിപ്പുലക്കുള്ളിയരുമയായ് പോറ്റിയൊ-

രരുമക്കിടാങ്ങൾതൻ തേങ്ങലുകൾ ..

കരുമാടിക്കുട്ടന്മാരൊരുപാടുമോഹിച്ച

വാഴക്കുലതേടിയലഞ്ഞെന്റെചിന്തകൾ.

തേടിയലഞ്ഞെന്റെ ഹൃത്തടം, ആ രാജ-

വീഥിയിൽപൂമാലവിറ്റൊരാപെൺകിടാവെ.

കാനന ഛായയിലാടിനെ മേച്ചൊരാ –

യിടയനെതേടിയലഞ്ഞെന്റെ മാനസം ..

ഇടയന്റെമുരളിയിൽനിന്നൊഴുകിവരുന്നൊരാ –

പ്രണയഗീതത്തിനായ് കാതോർത്തു തെല്ലിട ..

അകലെയാകാട്ടരുവീതീരത്തുനിൽക്കുന്നൊ-

രൊറ്റ മരത്തിന്റെ കൊമ്പിലിരുന്നാ പൈങ്കിളി –

പാടുന്നരാഗത്തിലിന്നുംപ്രണയംതകർന്നൊരാ –

മുരളികമൂളിയവിരഹഗാനത്തിന്നീണങ്ങളല്ലേ …

ഒടുവിലാപ്പൂമരശീതളഛായയിലൽപ്പ

മിരുന്നെന്റെ വിഹ്വല മാനസം.

മലയാളകാവ്യമാംനർത്തകിയവളുടെ

ചിലമ്പൊലിയ്ക്കായിഞാൻകാതോർത്തുതെല്ലിട .


വിജയം ആർ നായർ

******** ********* ********

കാവ്യലോകത്തെ അവിസ്മരണീയമാക്കിയ രമണനും വാഴ ക്കുലയും കാവ്യനർത്തകിയും കോർത്തിണക്കി നല്ലൊരു കവിത.  – സദാശിവൻ നടുക്കുരിശ് ഇതിവൃത്തം ഗ്രൂപ്പിൽ എഴുതിയ കമെന്റിനോട് മാസികയും യോജിക്കുന്നു. — എഡിറ്റർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ