വളരെ പ്രതീക്ഷകളോടെ ലോകം വരവേറ്റ ഒരു വർഷമായിരുന്നു 2020. എന്നാൽ ഇത് ഈ നൂറ്റാണ്ടിനെത്തന്നെ മാറ്റിമറിച്ചൊരു വർഷമായി. പലരേയും പലതും പഠിപ്പിച്ച വർഷം. വളരെ വേഗത്തിൽ ഓടി മറഞ്ഞു എന്നതു മാത്രം ആശ്വാസം. നോവൽ കൊറോണയെന്നും പിന്നീട് കോവിഡ് 19 എന്നും പേരിട്ട കൊറോണയെന്ന ആളെക്കൊല്ലി കുഞ്ഞൻ വൈറസ് കവർന്നെടുത്തത് പതിനേഴു ലക്ഷത്തോളം ജീവനുകൾ.
എല്ലാ ജീവനുകളും വിലയേറിയതും ദു:ഖകരവുമെങ്കിലും ലോകത്തെയാകെ ദു:ഖത്തിലാക്കിയ ധാരാളം മരണങ്ങളും നടന്ന ഒരു വർഷമായിരുന്നു ഇത്. കാൽപന്തുകളിയുടെ ദൈവം ഡിയഗോ മരഡോണ, അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരം കോബെ പ്രയന്ത്, സസ്പെൻസ് നോവലുകളുടെ രാജ്ഞി മേരി ഹിഗ്ഗിൻസ് ക്ലാർക്ക്, ഹോളിവുഡ് നടൻ ചാഡ്വിഗ് ബോസ് മാൻ , ലൈംഗീക സമത്വവാദിയും അമേരിക്കൻ പരമോന്നത കോടതി ജഡ്ജിയുമായിരുന്ന റൂത്ത് ബേഡർ ഗിൻസ് ബെർഗ്ഗ് എന്നിവരായിരുന്നു, ലോക ശ്രദ്ധ തിരിച്ച മഹത് വ്യക്തികളിൽ ചിലർ.
ഇന്ത്യയിലേക്ക് നോക്കിയാൽ മുൻ രാഷ്ട്രപതിയും രാഷ്ട്രതന്ത്രജ്ഞനും സാമ്പത്തിക വിദദ്ധനുമായിരുന്ന ശ്രീ പ്രണബ് മുഖർജി, കേന്ദ്ര മന്ത്രിയായിരുന്ന രാം വിലാസ് പാസ്വാൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രമുഖനായിരുന്ന അഹമ്മദ് പട്ടേൽ, അസാം മുഖ്യമന്ത്രിയായിരുന്ന തരുൺ ഗോഗോയി, സിനിമാ താരങ്ങളായ സുഷാന്ത് സിംഗ് രാജ്പുട്ട്, റിഷി കപൂർ, ഇർഫാൻ ഖാൻ എന്നിങ്ങനെ പട്ടിക നീളുന്നു.
കേരളത്തിന്റെ നഷ്ടമായി എടുത്തു പറയേണ്ട രണ്ടു വ്യക്തിത്വങ്ങളായിരുന്നു ശ്രീ അക്കിത്തം നാരായണൻ നമ്പൂതിരിയും ശ്രീ യു. എ. ഖാദറും. ഇപ്പോഴിതാ സുഗതകുമാരിയും നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. അതുപോലെ മറ്റൊരു ദു:ഖമായിരുന്നു, സംഗീത സാമ്രാട്ടായിരുന്ന എസ്.പി. ബാലസുബ്രമണിയത്തിന്റെ വിയോഗം. ഇതുപോലെയുള്ള നഷ്ടങ്ങൾ നമ്മൾ അറിയാത്തത് എത്രയുണ്ടാകും? ഈ വർഷത്തിൽ നമ്മെ വിട്ടു പിരിഞ്ഞ എല്ലാവർക്കും പ്രണാമം.
ഇത്തരത്തിലുള്ള ധാരാളം ദു:ഖങ്ങൾ ലോക ജനതയ്ക്ക് പകർന്നു നൽകിയിട്ടാണ് 2020 കടന്നു പോയത്. ഈ പുതു വർഷം അതിൽ നിന്നെല്ലാം വ്യത്യസ്തമാകും എന്ന പ്രത്യാശയാണ് ഇന്ന് നമുക്കുള്ളത്. ഒരു പേർഷ്യൻ സുഭാഷിതം ഓർമ്മ വരുന്നു. “This too shall pass” ഇതും കടന്നുപോകും എന്ന് മലയാളം.
അത് അങ്ങനെ തന്നെയാകട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാവർക്കും മാസികയുടേയും ഗ്രൂപ്പിന്റേയും പുതുവൽസര ആശംസകൾ നേരുന്നു.
ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ