2021 ജനുവരി 31, ഞായറാഴ്‌ച

ചിലസമയങ്ങൾ

 



ചിലസമയങ്ങൾ അങ്ങനെയാണ്. കടന്നു പോയേക്കും, കൂട്ടത്തിൽ പക്ഷെ പലതും കടത്തിക്കൊണ്ടും  പൊയ്ക്കളയും. കോവിഡ് പത്തൊൻപത് എന്ന മഹാമാരിയുടെ സംഹാരതാണ്ഡവം കഴിയുമ്പോൾ മാത്രമേ എന്തൊക്കെ പോയെന്നും വന്നെന്നുമുള്ള കണക്കെടുപ്പിന് സാധ്യതയുള്ളൂ. എങ്കിലും, കൊന്നും തിന്നും കൊതിതീരാതെ 'കോവിടൻ' എന്ന രോഗാണു നിന്ന് ചിരിക്കുമ്പോൾ ഒരു ചെറിയ കണക്കെടുപ്പ് നടത്താം എന്ന് തോന്നുന്നു. എങ്ങനെനോക്കിയാലും ചിരിക്കുവാനും കരയുവാനും അത് കഴിഞ്ഞു കുറേനേരം ഇരുന്ന് ചിന്തിക്കുവാനുമുള്ള വകയുണ്ട് എന്നതാണ് സത്യം. ചിരിച്ചാലും, കരഞ്ഞാലും, ചിന്തിച്ചാലും, ഒരുകാര്യം ഉറപ്പാണ്. കോവിഡിന് ശേഷമുള്ള കാലം പഴയതുപോലെയാകില്ല. 

 "കാലമിനിയുമുരുളും വിഷു വരും വര്ഷം വരും തിരുവോണം വരും; പിന്നെയോരോ തളിരിനും പൂ വരും കായ് വരും; അപ്പോളാരെന്നും എന്തെന്നും ആര്ക്കറിയാം" എന്ന് കവി പാടിയതുപോലെയാണ് കാര്യങ്ങളുടെ കിടപ്പുവശം. ആർക്കും വരാം ആരും മരിക്കാം എന്നാണ് കാര്യങ്ങൾ. എന്നിരുന്നാലും 'വരൂ, തരൂ' എന്നുപറഞ്ഞ് ധൈര്യമായി തെരുവിലിറങ്ങുന്നവരാണ് നാട്ടിൽ കൂടുതലും. നമ്മുടെ നാട്ടിൽ മാത്രമല്ല അങ്ങനെയൊക്കെ എന്നൊരാശ്വാസമുണ്ട്. അങ്ങ് പടിഞ്ഞാറ് പുകൾപെറ്റ വികസിത ഇടങ്ങളിൽവരെ ഇതുതന്നെയാണ് സ്ഥിതി.

  സ്ഥിതിയും സംഹാരവും അവിടെ നിൽക്കട്ടെ. ഞാൻ ചിരിക്കാനും കരയുവാനും വേണ്ടി ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. ഡൊണാൾഡ് ട്രമ്പിനെപ്പോലുള്ള മഹാൻമാർ അതിനുള്ള അവസരം ഈകാലത്ത് വേണ്ടുവോളം, അനവസരങ്ങളിലാണെങ്കിലും, ഉണ്ടാക്കി തന്നിട്ടുണ്ടല്ലോ? ചിന്തിക്കുവാനുള്ള ചില കാര്യങ്ങൾ പറയാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. അതെ, പക്ഷെ അത് വായിച്ച് ആരും ചിരിച്ചു പോകരുത്, കരഞ്ഞും.

 കെടുതിയുടെ ആയിരം കണക്കുകൾ പറയുവാനുണ്ട്. പക്ഷെ  കോവിഡ് പത്തൊമ്പതുകൊണ്ട് ചില ഗുണങ്ങളും ഉണ്ടായിട്ടില്ലേ? ഗുണങ്ങൾ മാത്രം ഒന്ന് ചുരുക്കി പറയാം.

 ഒന്ന്; മലിനീകരണ നിയന്ത്രണം. പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യർ ശുദ്ധവായു ശ്വസിക്കുന്നതിപ്പോഴാണ്. വ്യാവസായികവൽക്കരണത്തിന്റെ ദുഷിച്ചപുക കുറച്ചൊക്കെയെങ്കിലും കുറഞ്ഞിട്ടുണ്ട്. ശ്വാസകോശരോഗങ്ങൾക്കും കുറവുണ്ടായേക്കാംലോക്ക്ഡൌൺ കാലത്തെ ശുദ്ധവായു മാത്രം ഭക്ഷിച്ചു വയറുനിറക്കാൻ കഴിയില്ല എന്ന മറുചിന്തയുമുണ്ട്. പക്ഷെ അനാവശ്യമായ യാത്രകളും, വ്യവഹാരങ്ങളും, നിർമ്മാണങ്ങളും, ഉല്പാദനങ്ങളും കുറച്ചാലും വയറും മനവും ശ്വാസവും സന്തോഷകരമായി നിറക്കാം എന്നാണ് പലരുടെയും അനുഭവം. വീട്ടിലിരുന്നും  പല കാര്യങ്ങളും സുഗമമായി നടത്താം. പുതിയ വരുമാനമാർഗ്ഗങ്ങൾ കണ്ടെത്താം, ശ്രെമിച്ചാൽ. ഒരു നല്ല ഫോണും കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഉണ്ടായാൽ മതി. എല്ലാ പ്രശ്നങ്ങളും പുത്തൻ സാധ്യതകളുടെ വലിയ അവസരങ്ങൾ തുറന്നുവയ്ക്കുന്നു എന്നാണല്ലോ. വീണ്ടും മലിനീകരണത്തിലേക്ക് വന്നാൽ, സാധാരണഗതിയിൽ പത്തുവർഷം കൊണ്ട് പോലും നടക്കാത്ത മലിനീകരണനിയന്ത്രണം കഴിഞ്ഞുപോയ  ഒരുവർഷം കൊണ്ട് സാധിച്ചു എന്ന് പറയേണ്ടിവരും. അത്രയും ആശ്വാസം. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച്അറിയുന്നവർക്ക്മനസ്സിലാകും മേല്പറഞ്ഞതിന്റെ പ്രാധാന്യം.

 രണ്ട്; സമാധാനം. യുദ്ധങ്ങളോ ഭീകരാക്രമണങ്ങളോ ഇല്ലാത്ത ശുദ്ധസുന്ദരമായ ലോകമായി മാറുന്നു നമ്മുടേത്വെടിയുമില്ല പുകയുമില്ല ബോംബുമില്ല. ആർക്കും ഒന്നും പിടിച്ചടക്കേണ്ട, ഒന്നിനോടും വിരോധമില്ലപട്ടാളക്കാർക്കും ജോലി ഭാരവും കുറവുണ്ട്. ഭീകരപ്രവർത്തകർ പെൻഷന് അപേക്ഷിച്ചു കാത്തിരിക്കുന്നു, ഒരുനേരം കഞ്ഞികുടിക്കാൻ ബുദ്ധിമുട്ടുന്നു. ഇതിനിടയിലെ രാഷ്രീയയുദ്ധങ്ങളെക്കുറിച്ച്‌  പറയുന്നില്ല. ചിരിക്കാനുള്ള കാര്യങ്ങളല്ല പറയുന്നതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. സമാധാനം, പക്ഷെ പണ്ട് അണുബോംബിനാൽ കൊണ്ടുവന്നതുപോലെ 'വല്ലാത്തൊരു' സമാധാനം ആയിപ്പോയെന്നു മാത്രം.

 മൂന്ന്; നന്ദി, സ്നേഹം, സാഹോദര്യം. പണ്ടൊക്കെ പുല്ലുപോലെ കരുതിയിരുന്ന പലതിനോടും ഇപ്പോൾ മമതായാണ്, കരുതലാണ്. കാശൊക്കെ പിടിച്ചുചെലവാക്കുന്നു. കുറച്ചൊക്കെ മറ്റുള്ളവർക്കും കൊടുക്കാൻ ശ്രമിക്കുന്നു. പരസ്പരം കുറെയൊക്കെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. മറ്റുള്ളവരെ കൂടി  സഹായിക്കണം എന്നൊക്കൊയുള്ള തോന്നൽ വരുന്നുണ്ട്. ജീവിച്ചിരിക്കുന്നതിൽ കൃതാർത്ഥരാണ് പലരും. മൂന്നുനേരം ആഹാരം കഴിക്കുന്നവർ ആരോടെക്കെയോ നന്ദി പറയുന്നു. നേരിൽ കാണാനും കൈ കൊടുക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ ചെറിയ പേടിയാണെങ്കിലും അന്യരുടെ കാര്യത്തിൽ നമ്മൾ കുറച്ചുകൂടി കരുണ കാണിക്കുന്നു ഇക്കാലത്ത് എന്ന് തോന്നുന്നു. അതൊരു തോന്നൽ മാത്രം ആകാതിരിക്കട്ടെ.

 നാല്; സ്ഥലകാലഭ്രമം. ജേലിചെയുന്ന, പഠിക്കുന്ന, കളിക്കുന്ന, അഭിരമിക്കുന്ന സ്ഥലങ്ങളും കാലങ്ങളും ഗണനങ്ങളും മാറിമറിയുന്നു. എവിടെയിരുന്നും എപ്പോഴും ജോലിനോക്കാം, പഠിക്കാം, പഠിപ്പിക്കാം, രമിക്കാം എന്നൊക്കയായിട്ടുണ്ട്. സമയവും കാലവും അല്ലെങ്കിലും ആപേക്ഷികമാണല്ലോ. 'വെർച്വൽ' ജീവിതം സ്ഥലകാലഭ്രമം ഉണ്ടാകുന്നു, ചിലർക്കെങ്കിലും. ആപേക്ഷിക സിദ്ധാന്തത്തിനു വേറെ തെളിവുകൾ വേണമോയാഥാർഥ്യത്തിന്റെയും അയഥാർഥ്യത്തിന്റെയും ഇടയിലെവിടെയോ ആണ് ഇപ്പോൾ ജീവിതം പലർക്കും. ഇതിനെയായിരിക്കുമോ 'മായ' എന്നൊക്കെ പണ്ടുള്ളവർ പറഞ്ഞിരുന്നത്? ആർക്കറിയാം!

 അഞ്ച്‌; ഏകാന്തതയുടെ അപാരതീരംരോഗവും പകര്ച്ചവ്യാധി തടയാനുള്ള  ഏകാന്തവാസവും പലരെയും ഏകാകികളും, ചിന്തകരും, വായനക്കാരും, എഴുത്തുകാരുമാക്കിയിരിക്കുന്നു. ഏകാന്തതയുടെ അപാരതീരത്തെ കുറേയൊക്കെ സ്നേഹിച്ച്തുടങ്ങിയിരിക്കുന്നു പലരും. എഴുത്തും വായനയും വളരുന്നുസോഷ്യൽ മീഡിയയിൽ എല്ലാപേരും എഴുത്തുകാരാണിപ്പോൾ. പകർച്ചവ്യാധി കാരണം എഴുത്തുകാരായ ആരെങ്കിലും സാഹിത്യ നോബൽ സമ്മാനം നാട്ടിലെത്തിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. എല്ലാപേരും എഴുത്തുകാരായ നാട്ടിൽ ഒരാൾക്കെങ്കിലും കിട്ടാതിരിക്കുമോ, നോബൽ? കാത്തിരിക്കാം.

 കൂടുതൽ നീട്ടുന്നില്ല. മഹാമാരി കാരണം കോട്ടങ്ങൾമാത്രമല്ല, ചില നേട്ടങ്ങളുമുണ്ട്  എന്ന ഒരു ചിന്ത പങ്കുവച്ചു എന്നേയുള്ളു. മഹാമാരിക്ക് ശേഷം മനുഷ്യന്റെ മസ്തിഷ്കം മറ്റൊരു രീതിയിൽ പുനര്രൂപീകരിക്കപ്പെട്ടേക്കാം എന്നാണ് പറയപ്പെടുന്നത്. ജീവിതരീതികളും മാറിയേക്കാം. മാറ്റങ്ങൾക്കിടയിൽ പ്രകൃതിയും മൃഗങ്ങളും മനുഷ്യനുമായുള്ള 'സഹവര്ത്തിത്വത്തെപ്രതി' ഇനിയും പലവിധത്തിലുള്ള മഹാമാരികളും വന്നുഭവിച്ചു എന്നുംവരാം. എല്ലാപേർക്കും നന്മകൾ ഭവിക്കട്ടെ. പ്രേമസംഗീതത്തിലെ രണ്ടു വരികൾ സ്മരിച്ചുകൊണ്ട് നിർത്തുന്നു.

 "പ്രപഞ്ചഭൂമിയിൽ വിതച്ച വിത്തിൻ ഫലത്തെ നാം കൊയ്വൂ

പ്രപഞ്ചമരുൾവൂ പട്ടും വെട്ടും പകരത്തിനു പകരം"

 

സുമേഷ് രാമചന്ദ്രൻ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ