ഞെട്ടറ്റു വീഴുന്ന,
വിടരാതെ കൊഴിയുന്ന.
സുഗന്ധം പരത്താതെ
ഇതളുകൾ കരിയുന്ന,
പൂവു പോലാണിന്നു
ചില പെൺമൊട്ടുകൾ .
വീട്ടിന്നകങ്ങളിൽ,
കണ്ണയൽപക്കങ്ങളിൽ
ഇമ തെറ്റിയടരുന്നു ഇതൾ നാമ്പുകൾ.
ഇടറുന്ന കാലടിപ്പാടുകൾ പിന്നി-
ട്ടിട നെഞ്ചുരുകുന്നൊരഗ്നിയാലേ –
ഇമയൊന്നടയ്ക്കാ നിടന്നേരമില്ലാ-
ത്തൊരിതിവൃത്തമാകുന്ന ജീവിതങ്ങൾ.
ആർഷ സംസ്ക്കാരത്തിന്നി-
തിഹാസമാണവൾ.
അണയാവെളിച്ചത്തിനായെരിയും
തിരിയാണവൾ.
അമ്മയാണവൾ,അളവറ്റൊരലിവിന്നു –
ദരമാണവൾ.
പന്തിരുകുലത്തിന്നു പാതിയായവൾ,
പല കോടി ജന്മത്തിലുറവയായവൾ.
സർവ്വംസഹയാണവൾ
പാതിവ്രത്യത്തിൻ സതിഹൂതിയിൽ
വെന്തുപോവയവൾ.
ഭൂമി തന്മാത്മാവിൽ ജീവൻ കൊടുത്തു
പതിവ്രതയാണെന്നുരചെയ്തവൾ.
ഇരയാണവളിന്ന് ;
ഇടംവലം തിരിഞ്ഞൊഴുകുമൊരു
കണ്ണുനീരാണവൾ.
അന്ധകാമാന്ധതയുടെ കരിനിഴൽ
വീണൊരു കാട്ടുപൂവാണവൾ.
ചൂഴ്നെടുക്കുന്നു കണ്ണുകൾ പിന്നെയും
കൊത്തിപ്പറിക്കുന്നു കരളുകൾ
അന്ധവിശ്വാസ ജഡിലധാരികൾ
ചുറ്റിലും കോമരം തുള്ളുന്നു.
പ്രോജ്ജ്വലമാം നീതിപീഠത്തിൻ
ദേവതയാണവളെങ്കിലും
കണ്ണടച്ചൊരീ നീതി ലോകത്തിൻ
ഇരയാണവൾ.
ഞെട്ടറ്റു വീഴുന്ന, വിടരാതെ കൊഴിയുന്ന
സുഗന്ധം പരത്താതെ
ഇതളുകൾ കരിയുന്ന
പൂവു പോലാണിന്നു ചില പെൺമൊട്ടുകൾ.
രാമകൃഷ്ണൻ കിഴൂർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ