പുലരി വെളിച്ചമൂതിവിട്ട ശീതകാറ്റ് തഴുകിയകന്നപ്പോഴാണ് ഞാൻ ഉറക്കമുണർന്നത്. മഹിയുടെ കൈകൾ എന്റെനെഞ്ചിനുപറ്റിതന്നെയിരിപ്പുണ്ട്.പോയ രാത്രിയുടെ മാധുര്യത്തിലെന്നോ ചേർന്നുപറ്റി, വഴുതി വീഴാതെ, നിശ്വാസത്തിനൊത്തു ഉയർന്നും താഴ്ന്നുമങ്ങനെ..
ചേർന്നുകിടക്കുന്ന അവളുടെ
മുടിയിഴകളിലേക്ക് ഞാൻ
വിരലുകളോടിച്ചുകൊണ്ടിരിന്നു.എന്നത്തേയും പോലെ ഉണർന്നിട്ടും അതറിയിക്കാത്ത മട്ടിലവളും..
“പോവുവാണല്ലേ.. ” നഗ്നമായ എന്റെ നെഞ്ചിലേക്ക് തലചേർത്തുകൊണ്ട് , ഉറക്കം വെടിഞ്ഞ, ഇടറിയ ശബ്ദത്തിലവൾ ചോദിച്ചു.
മഹിമ എന്നുമെന്നെ അത്ഭുതപെടുത്തിയിട്ടേയുള്ളു. ഇന്നിപ്പോൾ എന്റെയി കുടുസുമുറിയിൽ, ഒരു പുതപ്പിനുള്ളിൽ, പാതി നഗ്നരായി….
കൊഴിഞ്ഞുപോയ വേനൽദിനങ്ങളിലെന്നോആണ് എന്നെ തേടി ഉദ്യോഗ കത്തെത്തിയത്.
പെയ്തുതുടങ്ങിയ “നമ്മളിത് പുറത്തിറക്കിയാൽ ഇറ്റ് വിൽ ബി എ സെൻസേഷണൽ. എനിക്കുറപ്പുണ്ട്. ഭാരത ഭൂമിയിൽ മാർത്തയെ കുറിച്ചുവന്ന ലേഖനം തന്നെ എന്ത്കോളിളക്കമാണ് ഉണ്ടാക്കിയതു! പിന്നെ ഇന്നത്തെ വായനക്കാർക്ക് വേണ്ടതും അവരെ പോലുള്ളവരുടെകഥയാണ്..
തനിക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങളവിടെ ഒരുക്കിയിട്ടുണ്ട്. നിങ്ങളവരെ കേട്ടെഴുതിയാൽ മാത്രം മതി “
ചീഫ് പബ്ലിഷിംഗ് ഓഫീസറുടെ കസേരയിലമർന്നിരുന്ന വൃദ്ധന്റെ വാക്കുകളിൽ എനിക്കെന്തന്നില്ലാത്ത പ്രതീക്ഷയായിരുന്നു.
ജേർണലിസത്തിലുള്ള ബിരുദക്കടലാസുമേന്തി തലകുനിച്ചിറങ്ങിപ്പോന്ന ഓഫീസ് വരാന്തകളുടെ എണ്ണം കുറവല്ലാതിരുന്നതും , പ്രാരാബ്ദങ്ങൾക്കിടയിൽ ജോലി അത്യാവശ്യമായിരുന്നതും പ്രതീക്ഷയുടെ ആക്കം കൂട്ടാനുള്ള കാരണങ്ങളായി.
മുഖ്യധാര പ്രസാധകരുമായുള്ള ചർച്ച കൈ കൊടുക്കലുകളിൽ പിരിഞ്ഞു.വൈകാതെ തന്നെ നഗരത്തിന്റെ മായകാഴ്ച്ചകളുടെ തിളക്കത്തിൽ മറഞ്ഞുപോയ ” ബിയാര ” എന്ന ചുവന്ന തെരുവിലേക്കുള്ള ടിക്കറ്റും കയ്യിലെത്തി. “റാണി മാർത്ത”യെന്ന ബിയാരയിലെ പല്ല് കൊഴിഞ്ഞ പെൺ സിംഹത്തിന്റെ ജീവിതമെഴുതണം അതായിരുന്നു പ്രസാധകരുമായുള്ള ഉടമ്പടി. ചുവന്ന തെരുവിൽ മാർത്തയുടെ വാതിലുകൾ കടന്നെത്തിയ പുരുഷ കോമരങ്ങളുടെ കണക്കെടുപ്പ്..
മഴക്കാലത്തിന്റെയാരംഭത്തിൽ തെരുവിലെ പഴഞ്ചൻലോഡ്ജിലെ കുടുസുമുറിക്കുള്ളിൽ ഞാൻ എന്റെ കെട്ടുമാറാപ്പുകൾ നിരത്തിവെച്ചു.
തെരുവ് നഗരത്തിൽനിന്നും തീർത്തും വിഭിന്നമായിരുന്നു.ഇടുങ്ങിയ വഴികളിലായി അലഞ്ഞു നടക്കുന്ന
വേശ്യാവൃ ത്തിയുടെ മുഖങ്ങൾ..
പെൺ ഉടലുകളുടെ വിലപേശലുകളും രതിക്രിയകളിലൂർന്ന പൊട്ടിച്ചിരികളും തെരുവിലെ പൊളിഞ്ഞ ചുമരുകളിലായി തട്ടി തടയുന്നു.പലപ്പോഴായി, ഉയർന്നുകേൾക്കുന്ന തെരുവ്കുട്ടികളുടെ കരച്ചിലിനെ തല്ലിയൊതുക്കുന്ന തള്ളപുലമ്പലുകൾ, ഭീതി പരത്തിയൊഴിയുന്നു.
തെരുവ്നായ്ക്കളുടെയും കന്നാലികളുടെയും കാഷ്ടത്തിന്റ രൂക്ഷ ഗന്ധം ആദ്യദിനങ്ങളിൽതന്നെ മുറിയുടെ വാതിലുകൾകൊട്ടിയടപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചു ..
ലോഡ്ജിൽനിന്നും പത്തുമിനുട്ടു നടത്തം മാത്രമേ മാർത്തയുടെ മാളികയിലെത്താൻ ആവശ്യമുള്ളു. രണ്ടുനിലകളിലായി ഉറഞ്ഞുനിൽക്കുന്ന മാളിക. ഓരോ നിലകളിലുമായി വിശാലമായ മുറികളും അതിലോരോന്നിലുമായി അവശ്യക്കാരനെ കാത്തു മുഖം മിനുക്കുന്ന കുറെ മദാലസകളും ..
ഒന്നാം നിലയിൽ ഒരു നീളൻ കോവണിയുണ്ടായിരുന്നു . മാർത്തയുടെ മുറിയിലേക്കുള്ളതായിരുന്നു അത്.
രതിയിലുരുകിയലിഞ്ഞ കോവണി പടികൾ ചവിട്ടി കയറി ഞാൻ മാർത്തയെ കേട്ടു തുടങ്ങി. ഞാൻ ഉദ്ദേശിച്ചതിലും വൃദ്ധയായിരുന്നു മാർത്ത. അറുപതിലും അവരുടെ കണ്ണുകൾ തിളങ്ങിയിരുന്നു.
ചുളിഞ്ഞു തൂങ്ങിയ കവിളുകളും, ഒട്ടിയ മാറിടങ്ങളും, ഉന്തിനിൽക്കുന്ന കുട വയറും അവർക്ക് വാർദ്ധക്യത്തിന്റെ മുഖാവരണംമൊരുക്കിയിരുന്നു.
മയ്യഴിയുടെ പുഴയോരത്തു ചാരായ വാറ്റ് നടത്തിയിരുന്ന പീലിപ്പോസിന്റെ മൂത്തമകളായ “മാർത്തമേരി “, തന്തയുടെ മരണശേഷം തള്ളയുടെ കൈപിടിച്ചു ദേശത്തിന്റെ രാത്രികളെ വിലക്കുവാങ്ങിയതു മുതൽ അതിർത്തികൾ കടന്ന് ബിയാരയുടെ വിലപിടിപ്പുള്ള രതിബിംബമായ കഥകൾ ഞാൻ കേട്ട് തുടങ്ങി.
ആദ്യ ക്ലയന്റിന്റെ കഥ പറയുമ്പോൾ വൃദ്ധയുടെ ചുണ്ടുകളിൽ വിരിഞ്ഞ ചിരി ഞാൻ ഇന്നുമോർക്കുന്നു. കാലത്തിന്റെയോട്ടപ്പാച്ചലിലെന്നോ മറഞ്ഞ മയ്യഴിയിലെ കൗമാരക്കാരിയുടെ ചിരി !
മാർത്തയുടെ കീഴിൽതന്നെ പത്തോളം പെൺകുട്ടികളുണ്ടായിരുന്നു. പ്രസാധകരുടെ കർശ്ശന നിർദേശമുള്ളതിനാൽ മാർത്ത എന്റെ വികാരങ്ങൾക്കുചുറ്റും കമ്പിവേലി തീർത്തിരുന്നു. ഒന്നാംക്ലാസ് പ്രാരാബ്ധക്കാരനായിരുന്ന ഞാൻ വിലകൊടുത്തുള്ള സുഖലഭ്ധിക്ക് തല്പരനായിരുന്നില്ല എന്നത് മറ്റൊരു കാരണം.
അന്ന് മഴ തന്റെ ഉഗ്രരൂപം പ്രാപിച്ചിരുന്നു. പെയ്ത്തിൽനിന്ന് രക്ഷതേടാൻ തെരുവ് നെട്ടോട്ടമോടുകയായിരുന്നു. എഴുത്തു കഴിഞ്ഞ് മടങ്ങിപോകുന്ന വഴിയിലായിരുന്നു ഞാൻ.ആടിയുലയുന്ന മഴക്കാറ്റ് എന്നെ ലോഡ്ജിന്റെ
മുന്നിലേക്ക് ഓടിച്ചു. ലോഡ്ജിന് മുന്നിലായി സ്ഥിരം ചെന്നായകൾ സ്ഥലംപിടിച്ചിരുന്നു. മറുവശത്തുള്ള കടയ്ക്കരികിൽ മഴതോരുന്നതും കാത്തു ഒരു പെൺപട തന്നെയുണ്ട്. നനയുന്ന പെൺഇടുപ്പ് നോക്കി ചെന്നായകൾ നാവ് പുറത്തിട്ടിരിക്കുന്നത് കാണാം.ചുവന്ന നാവുകളിൽനിന്ന് ഒലിച്ചിറങ്ങുന്ന വെളുത്ത ആർത്തിനീരുകൾ.. !
ഓരിയിടുന്ന ചെന്നായ്ക്കളെ നോക്കി പെൺ പട പുലമ്പുന്നുണ്ട്.. ആർത്തുപെയ്യുന്ന മഴയെ ശമിപ്പിക്കുന്ന പുലമ്പലുകൾ..
മഴ തോർന്നപ്പോൾ പടയിലൊരുത്തി ചെന്നായകൾക്ക് നേരെ ചെരുപ്പെറിഞ്ഞു ഒപ്പം കഴിഞ്ഞ രാത്രിയിൽ കുടിച്ച ചോരയുടെ, ബാക്കി വെച്ച കണക്കു തീർക്കാനുള്ള താക്കീതും. അന്നാണ് മഹിമയുടെ മുഖം എന്റെ കണ്ണുകളിൽ പെടുന്നത് .
മഴയൊഴിഞ്ഞ തെരുവിലൂടെ, ചെന്നായകൾക്കു നേരെ തെറി പാടി , കൊലുസ് കിലുക്കി നടന്നകലുന്ന പെൺപടയിലൊരുത്തി..
പിന്നീട് പലയിടങ്ങളിലായി മഹിമ മിന്നി മറഞ്ഞു.
രാത്രികളായിരുന്നു തെരുവിന്റെ ജീവ വായു. വെളിച്ചമണയാത്ത വേശ്യാലയങ്ങളും,
വറ്റാത്ത മദ്യലഹരിയും, ആടിതീരാത്ത ബെല്ലി നൃത്തങ്ങളും തെരുവിന്റെ നിദ്രകളെ മായ്ച്ചു കളയും.
തെരുവ് വർഷാവർഷങ്ങളായി നടന്നു വരുന്ന ഉത്സവ ദിനങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. ലോഡ്ജ് ജീവനക്കാരനോടൊപ്പം ചേർന്ന് ഞാൻ ആവശ്യത്തിലധികം മദ്യപിച്ചിരുന്നു.ആയതിനാൽ ഉറക്കമെന്നെ കാർന്നു തിന്നിരുന്നു. മുറിയിലെ വാതിലിന് കിട്ടിയ കൊട്ടിന്റെ മുഴക്കത്തിൽ ഞാൻ ഉണർന്നു. കൊട്ടിയവനെ ശപിച്ചു കതക് തുറന്നതും മുഖം മറച്ച ഒരുസ്ത്രീ രൂപം എന്നെ തള്ളിമാറ്റി മുറിക്കുകത്ത് കയറി. പൊടുന്നനെയവൾ കയ്യിലുണ്ടായ കത്തി എനിക്ക് നേരെ ചൂണ്ടി വാതിലടയ്ക്കാൻ ഉത്തരവിട്ടു.
മുഖ മറ നീങ്ങിയപ്പോൾ മഹിമയുടെ മുഖം ഞാൻ വ്യകതമായി കണ്ടിരുന്നു. പെട്ടെന്നുണ്ടായ മാറ്റങ്ങൾ എന്നിലാകെ ഭീതി പരത്തി. റോഡിലൂടെ കുതിച്ചു പായുന്ന വാനിലേക്ക് ജനാല പിളർപ്പിലൂടെ കണ്ണോടിച്ചുകൊണ്ട് , എന്നെ അവൾ തുറിച്ചു നോക്കി.അപ്പോഴേക്കും കുടിച്ചു തീർത്ത മദ്യത്തിന്റെ കെട്ടിറങ്ങിയിരുന്നു. പേടിച്ചരണ്ട എനിക്ക് ഒന്നുരിയാടാൻ പോലുമായില്ല എന്നതാണ് വാസ്തവം.
പുലരും വരെ കൂർത്ത മുനയുള്ള കത്തി എന്നെ തുറിച്ചുനോക്കികൊണ്ടിരിന്നു. വെളിച്ചമുദിച്ചപ്പോൾ കതകിന്റെയഴി നീക്കി അവൾഓടിയകന്നു.
നടന്ന കാര്യങ്ങളെപറ്റി ലോഡ്ജ് ജീവനക്കാരനോട് ആരാഞ്ഞപ്പോഴാണ്, നഗരത്തിലെ ഹോട്ടൽമുറികളിൽ കാത്തുകിടക്കുന്ന മുന്തിയയിനം കാമ ഭ്രാന്തുകളെ ശമിപ്പിക്കാനുള്ള ചരക്ക് വണ്ടിയാണ് ആ കറുത്ത വാനെന്നറിഞ്ഞത്.അതിൽനിന്നും ഒഴിഞ്ഞുമാറാനായിരിക്കാം അവളെന്റെ മുറിയിലോളിച്ചിരുന്നത്.
മഴയിൽ കുതിർന്ന മറ്റൊരു രാത്രി അവളെന്റെ കതകിനുമുന്നിൽ വീണ്ടുമെത്തി. അന്നവൾ നന്നായി പരിഭ്രമിച്ചിട്ടുണ്ടായിരുന്നു. കൺപോളകൾ തളർന്നു വീഴുന്നുണ്ട്. ഭ്രാന്തനായ അവളുടെ ഹൃദയം തിങ്ങിയമാറിടങ്ങളെ ആഞ്ഞടിക്കുന്നത് കേൾക്കാം. കടിച്ചുകീറാൻ പാഞ്ഞു വരുന്ന വരയൻ പുലിയിൽനിന്നും രക്ഷതേടാൻ ഓടിയൊളിക്കുന്ന ഒരു മാൻപേടയുടെ തളർച്ച ഞാനവളിൽകണ്ടു. എവിടിനിന്നോ പൊട്ടി മുളച്ച ധൈര്യത്തിന്റെ ചിറകുകളാൽ ഞാൻ അവളെ മറച്ചുവെച്ചു.
വൈകാതെതന്നെ രണ്ട് തടിയൻമാർ മുറിക്കുമുന്നിലെത്തി. നഗരത്തിലെ കോർഡിനേറ്റർമാരായിരുന്നു അവർ.
തെരുവിലെ “റാണി”യുടെ കഥയെഴുതുന്നവനെ അവർക്ക് തെല്ലുപോലും സംശയം തോന്നിയില്ല . അത് തന്നെയാവാം മഹിമ എന്റെ മുറി ഒളിസങ്കേതമാക്കാനുള്ള കാരണവും. തടിയൻമാർ ലോഡ്ജിലെ മുറികളിലെല്ലാം അവളെ തേടി നടന്നു.
അന്ന് ആദ്യമായി ഞാൻ അവളുടെ പുഞ്ചിരി കണ്ടു. മുറിയുടെ അലമാരക്കോണിലൊളിച്ചിരുന്ന ഒരു പുഞ്ചിരി…
ചിരിക്ക് മറു ചിരി പൂത്തു. രാത്രി മുഴുവൻ മഹിയെ തേടിയലയുന്ന തടിയൻമാരെകുറിച്ചോർത്തു ഞങ്ങൾ മുഖം പൊത്തിചിരിച്ചു.
പിന്നീട് നിലാവുള്ള രാത്രികൾക്ക്കൂട്ടായി ഞങ്ങൾ കഥകൾ പറഞ്ഞുതുടങ്ങി. പുലരുംവരെ നീളുന്ന വർത്തമാനങ്ങളായി.ചുണ്ടിൽ പൂ പൂക്കുന്ന ചുംബനങ്ങൾ വിരിഞ്ഞു.പിരിയാൻതോന്നാത്ത പുൽകലുകളിൽ ഞങ്ങൾ ആനന്ദംകൊണ്ടു. മേനിയുരസുന്ന എത്രയോ നാഴികകൾ.. എത്രയോ രാത്രികൾ..
” നിങ്ങളെ ഞാൻ വിലക്കെടുത്തോട്ടെ.. ഞങ്ങളെ വിലക്കെടുക്കുന്നത് പോലെ..
എന്നെ കേൾക്കാനായിട്ടുള്ള ഒരാളായി.. എന്റെ രാത്രികൾക്ക് കൂട്ടായി.. ” കറങ്ങി ചാവാറായ ഫാനിൽ നോട്ടമിട്ടുകൊണ്ടവൾ പറഞ്ഞു.
” എന്നാൽ പിന്നെ വില പേശലാകാം. താൻ എനിക്ക് എത്ര വിലയിടും..? ” അതുകേട്ടവൾ പൊട്ടിച്ചിരിച്ചു
പാതിരാകാറ്റിന്റെ ഇരമ്പലിൽ ഞങ്ങളുടെ പൊട്ടിചിരി ലയിച്ചിറങ്ങി..
എനിക്ക് അവളുടെ കഥ ചികയാൻ താല്പര്യമില്ലായിരുന്നു. തെരുവിലെ തലമൂത്ത വേശ്യയുടെ ജീവിതമെഴുതുന്നവന് അങ്ങനെയുള്ള ഓരോ ജന്മങ്ങളുടെ ഉദയവും ഊഹിക്കാവുന്നതേയുള്ളു..
പക്ഷെ, കാമുകന്റെ ചതിയിലകപെട്ട് പെൺവാണിഭ സംഘത്തിന്റെ പിടിയിൽനിന്ന് ഓടി രക്ഷപ്പെട്ട ദളിത പെണ്ണിനെ മാധ്യമങ്ങൾ കൊട്ടിയാഘോഷിച്ചതും, പിന്നീട് സ്വന്തം നാടവൾക്ക് ഭ്രഷ്ട് കൽപിച്ചതും, വിശപ്പ് സഹിക്കാതെ തെരുവിലെത്തിയതും, കറുത്ത വാനിനുള്ളിൽനിറച്ച ചരക്കായി മാറിയതും, നഗരത്തിലെ ഹോട്ടൽമുറിക്കുള്ളിൽ നിന്നും ആർത്തു കരഞ്ഞതുമായുള്ള കഥകൾ ഒരിറ്റ് കണ്ണുനീർപോലും പൊടിയാതെയവൾ പറഞ്ഞു തീർത്തു..
ഇരുണ്ട ഓർമ്മകളിൽ അവളുടെ കണ്ണുനീരു കട്ടപിടിച്ചിട്ടുണ്ടാകാം…
എന്റെ എഴുത്തുകളിൽ മാർത്ത അറുപതു തികഞ്ഞു. പ്രസിദ്ധീകരിച്ച അദ്ധ്യായങ്ങളുണ്ടാക്കിയ പൊല്ലാപ്പുകൾ പത്രങ്ങളിലൂടെ ഞാൻ വായിച്ചറിഞ്ഞു. മഹിയുടെ ഒളിച്ചുകളി തടിയൻമാർ കണ്ടുപിടിച്ചതും ആയിടെയായിരുന്നു. തെരുവിലെ വേശ്യക്ക് ഒളിത്താവളമൊരുക്കിയതിന് മാർത്ത എനിക്ക് താക്കീത് തന്നു.
മഹിയുടെ ചിരികളില്ലാതെ രാത്രികൾകടന്നുപോയി..
രാത്രികളിൽ കറുത്ത വാൻ ഇരുട്ടിനെ മുറിച്ചുനീങ്ങുന്നത് ഞാൻ നോക്കിനിന്നു.ഹോട്ടൽ മുറികളിൽ മുഴു ഭ്രാന്തൻമാരുടെ കൈകളിൽ കളിപ്പാവയാകുന്ന മഹിയുടെ മുഖം എന്റെ ഉറക്കംകെടുത്തി തുടങ്ങി.
“അവരെന്റെ മുഖത്തു മാറി മാറി അടിക്കുമായിരുന്നു. എന്റെ കണ്ണുനിറയുന്നത് അവരെ വന്യമായ ആനന്ദത്തിന്റെ കൊടുമുടിയിലെത്തിക്കും.. വീണ്ടും അവരുടെ ചേഷ്ടകൾ എന്റെ ശരീരത്തെ നഗരത്തിലെ രാത്രികൾ മഹിമയ്ക്ക് നൽകിയ വേദനകളുടെ തീവ്രത ഒരു പേടി സ്വപ്നംപോലെ എന്നെയലട്ടിതുടങ്ങി.
തെരുവിലെ അവസാന രാത്രി, മഹിയെകാണാൻ എന്റെ മനസ് വെമ്പൽകൊണ്ടു . പകലുകളിലൊന്നിലും എനിക്കവളെ കാണാൻ സാധിച്ചിരുന്നില്ല. ഭ്രാന്തൻമാരുടെ ചേഷ്ടകളിൽ തളർന്നു, ഉറങ്ങുന്നുണ്ടാവാം..
രാത്രി മധ്യത്തിലെത്തിയിരുന്നു. എന്റെ കണ്ണുകൾ കതകിനുമുന്നിൽ തുറന്നിരുന്നു..
കതകിനു കൊട്ടുകൊണ്ടു.. മഹി !
അവളുടെ കവിളുകൾ വീർത്തിരുന്നു.. കഴുത്തിനുകീഴ്പോട്ടായി ചുവന്നപാടുകൾ നിഴലിച്ചിരുന്നു. മുഴുവട്ടുകളുടെ കരവിരുതാകാം.
ഞാനവളെ വാരിപുണർന്നു..ഒരു പിഞ്ചുകുഞ്ഞിനെയെന്നെപോലെ തുരു തുരാ ഉമ്മവച്ചു. ഞങ്ങൾ രാത്രിയുടെ മാധുര്യത്തിലേക്കാഴ്ന്നു..
എന്റെ ജോലി കഴിഞ്ഞത് മാർത്തയുടെ പെൺകുട്ടികൾ വഴി അവളറിഞ്ഞുകാണും
“പോവണം” അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് ഞാൻ തുടർന്നു. “എനിക്ക് നിന്നെ ഓർക്കാൻ ഇഷ്ടമല്ല”
“എന്നാൽ മറക്കണം..”
അവളെന്റെ കൈകൾ കവിൾ തടങ്ങളിലായി ചേർത്തുവച്ചു.
“മറക്കാനോ? മറക്കാൻ പറ്റുവോ.. അറിയില്ല..”
“പിന്നെ..” ഞാൻ വാക്കുകൾകിട്ടാതെ ബുദ്ധിമുട്ടി. പതിയെ ഞങ്ങൾ മൗനത്തിലാണ്ടുപോയി…
തെരുവിൽ വെളിച്ചംവീണപ്പോൾ അവൾ മുറി കടന്നിറങ്ങി…
നാളെയുടെ രാത്രികളുടെ ഒളിയിടങ്ങൾ തേടി.. ദൂരേക്ക്..
എനിക്കവളോട് പറയണമായിരുന്നു,
അവൾ പെയ്തതൊഴിഞ്ഞ മഴപോലെ സുന്ദരമായിരുന്നു എന്ന് ….
അഷ്‌കർ അലി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ