കണ്ണിൽ ഇന്നിന്റെ കാഴ്ചയുടെ
കാവു പൂക്കുന്നു..
പൊളിഞ്ഞ ശ്രീലകത്തിൽ
തലപോയ
ബിംബത്തിനരികെ
മനുഷ്യദൈവങ്ങൾ
അനുഗ്രഹം വാരിവിതറുന്നു..
തൃപ്പടിയിലെ
വാടിയ പൂജാമലരുകൾ
പോലെ
നിറംകെട്ട ബാല്യങ്ങൾ
വീണടിഞ്ഞു കിടക്കുന്നു..
വിളറിയ തൂക്കുവിളക്കിൻ
നാളം പോലെ
മിഴികളിൽ
കാമത്തിന്റെ
കാരീയമുരുകുമ്പോൾ
പെണ്ണുടലുകൾ
ഉടഞ്ഞുചിതറുന്നു..
പൊട്ടിയ കൽത്തൂണുമിടിഞ്ഞ
ചുവരും പോലെ
കാലത്തിന്റെ കലിയിൽപ്പെട്ടു
കർഷകസ്വപ്നങ്ങൾ
പൊട്ടിത്തകരുന്നു..
കൂത്തുകൂടിയാട്ട
കൂത്തമ്പലത്തിൽ
ജാതിക്കോമരങ്ങൾ
ഉറഞ്ഞുതുള്ളിയരങ്ങുതകർക്കുന്നു..
ഗോപുരമുകളിൽ തലകീഴായ്-
ത്തൂങ്ങും
വാവലുകളുടെ ചിറകടിശബ്ദം
പോലെ
പലിശക്കാരൻ വാരാവാരം
മുറ്റത്തേക്ക്
ശകടമുരുട്ടുന്നു..
കണ്ണിലിന്നിന്റെ കാഴ്ചയുടെ
കാവു പൂക്കുന്നു..
കണ്ട കാഴ്ചകളപ്പാടെ
പകർത്താനാവാതെ
എന്റെ തൂലികയുടെ
മുനത്തുമ്പുമൊടിയുന്നു
അമ്മു സൗമ്യ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ