കണ്ണുപൊത്തിക്കളിയാണു ജീവിതം ഒരു
കണ്ണുപൊത്തിക്കളിയാണു ജീവിതം
കാണാത്ത കനകത്തിൻ കനിതേടി പോകുന്നു
കാണുന്ന കല്ലെല്ലാം കൈയ്യെത്തിപ്പിടിക്കുന്നു
കണ്ണുപൊത്തിക്കളിയാണു ജീവിതം ഒരു
കണ്ണുപൊത്തിക്കളിയാണു ജീവിതം
ഹൃദയം ഒരു ക്ഷേത്രം എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരൻ തമ്പി എഴുതി ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ യേശുദാസ് പാടിയ ഒരു ഗാനത്തിലെ ആദ്യ- അവസാന വരികളാണിത്. മിക്കവർക്കും അറിയാവുന്ന ഒരു ഗാന ശകലം.
നാമെപ്പോഴും നമുക്കുവേണ്ടി മാത്രം ജീവിക്കുവാനാണിന്ന് ആഗ്രഹിക്കുന്നത്. മറ്റുള്ളവരുടെ ദു:ഖങ്ങൾക്കു നേരേ മനഃപൂർവം കണ്ണടയ്ക്കുന്നു. പ്രളയവും കൊറോണയുമെല്ലാം നമ്മെ എന്തൊക്കെയോ പഠിപ്പിച്ചു എന്ന് നമ്മൾ ആരെയൊക്കെയോ പഠിപ്പിക്കുവാൻ ശ്രമിക്കുന്നു. ചില പാഠങ്ങൾ നമ്മൾ പഠിച്ചിരിക്കാം. മറവി ഒരനുഗ്രഹമാക്കിയ നമ്മൾ അതെല്ലാം ക്ഷിപ്രക്ഷണം മറന്നുകളയും. വീണ്ടും നമ്മൾ ഇതെല്ലാം ഓർക്കണമെങ്കിൽ ഇനിയും ഇത്തരത്തിലുള്ള ദുരന്തങ്ങൾ നമ്മെ തേടിയെത്തണമെന്നു മാത്രം.
ഒരിക്കലും നമുക്ക് സ്വന്തമാകാത്ത സമ്പത്തിനോടുള്ള അമിത മോഹം. നേടുന്നതെല്ലാം ഒരിക്കൽ ഉപേക്ഷിക്കേണ്ടി വരുമെന്ന ചിന്തയും നാം മറന്നുകാണും.
നമ്മുടെ അളവുകോൽ സമ്പത്തിന്റേതായി എന്നതാണ് ഒരു പ്രധാന പ്രശ്നം. ഒരാളെ നമ്മൾ അളക്കുന്നത് പോലും മറ്റു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല എന്നതാണ് ഏറ്റവും ഖേദകരം.
യാദൃശ്ചികമായി ഈ ഗാനം കേട്ടപ്പോൾ ഉണ്ടായ ഒരു ചിന്ത മാത്രം. എത്ര അർത്ഥവത്താണീ വരികൾ എന്നോർത്തു പോയി. കവികൾ എങ്ങനെയായിരിക്കണം. വരികൾ മനസ്സിലേക്കിറങ്ങി ചെല്ലണം. മനത്തെ ചുട്ടു പഴുപ്പിക്കണം. നന്മയുടെ ചിന്ത നൽകണം.
ഈ ഗാനത്തിലെ തന്നെ മറ്റു രണ്ടു വരികൾ നോക്കൂ. എത്ര അർത്ഥവത്തായി ഒരു വലിയ സന്ദേശം ചെറിയ രണ്ടു വരികളിൽ ഒളിപ്പിച്ചിരിക്കുന്നു.
ഒരു വേനൽ വന്നാൽ പൂകൊഴിയും
ഓരോ നിറവും മണ്ണടിയും
ഇതൊരു ചിന്തയാകട്ടെ. നാം നമുക്ക് വേണ്ടി ജീവിക്കുന്നതിനൊപ്പം ആർക്കെങ്കിലും കൂടിയുമാകട്ടെ. അതിൽ നിന്നും ലഭിക്കുന്ന സന്തോഷമാകട്ടെ നമ്മുടെ സമ്പത്ത്.
ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ