2021 മേയ് 26, ബുധനാഴ്‌ച

മുഖമൊഴി

 

ലൈംഗീകതയേ കുറിച്ച് സംസാരിക്കൂ..

ലൈംഗീകതയെക്കുറിച്ചു സംസാരിക്കുന്നതിൽ നമ്മൾ മലയാളികൾ പൊതുവെ വിമുഖരായാണ്. ശരിയായ ലൈംഗീക വിദ്യാഭ്യാസത്തിന്റെ അഭാവം തന്നെയാണിതിനു കാരണം. ലൈംഗീകത അശ്ലീലമെന്നോ, അസഭ്യമെന്നോ ഉള്ള വിചാരമാണ് മിക്കവർക്കും. അതി നിഗൂഢമായ ഒരു പ്രവൃത്തി പോലെയായി ഇപ്പോൾ ഇത്. അതുകൊണ്ടു തന്നെ ഇത് പലരെയും മാനസിക സമ്മർദ്ദത്തിലാക്കുന്ന ഒരു കാര്യവുമായി മാറുന്നു.

അടുത്ത കാലങ്ങളിലായി ചില സ്ത്രീകൾ ലൈംഗീകതയെക്കുറിച്ച് സഭ്യമല്ലാത്ത ഭാഷകൾ ഉപയോഗിച്ച് എഴുതുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ആർത്തവമാണ് അവർ  ഒരു മഹാ കാര്യമായി ഉയർത്തിപ്പിടിക്കുന്നത്. അത് പോലെ തന്നെ അവയവങ്ങളുടെ പേരുകൾ അശ്ലീലമായി അവതരിപ്പിച്ചു നിർവൃതിയടയുന്നവരുമുണ്ട്. അങ്ങനെയുള്ള എഴുത്തുകൾ കൊണ്ട് അവർക്കോ മറ്റുള്ളവർക്കോ പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. മാത്രമല്ല അതവരുടെ വികലമായ ലൈംഗീക ജീവിതത്തിന്റെ പ്രതിധ്വനിയായും എനിക്ക് തോന്നിയിട്ടുണ്ട്.

ഇത്തരം എഴുതുകളിലൂടെ ലൈംഗീക സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് അവരുടെ ഉദ്ദേശ്യം എങ്കിൽ അതത്ര വിജയം ആയിരിക്കും എന്നെനിക്കു തോന്നുന്നില്ല. അവരെല്ലാം ഉദ്ദേശിക്കുന്നത് പോലെ അത്ര അശ്ലീലമാണോ ലൈംഗീകത? മുഖപടമില്ലാതെ തുറന്ന വേദികളിൽ ഇത്തരം കാര്യങ്ങൾ പറയുവാൻ ഇവർ തയാറാകുമോ?   ഈ എഴുത്തുകാരുടെ മുൻപിൽ ഇത്തരം ചിന്താഗതികൾ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ഇത്തരം എഴുത്തുകൾ ഒരു വികല മാനസകിക തൃപ്തിക്കു മാത്രം ഉതകുന്നതും വായനകാരിൽ ലൈംഗീക വൈകൃത ചിന്തകൾ ഉണർത്തുവാൻ മാത്രം ഉപകരിക്കുന്നതുമാണ്.

ലൈംഗീകതയെക്കുറിച്ചു പറയുവാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. അതവർ ഉപയോഗിച്ചിരിക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹവും. എന്നാൽ പലപ്പോഴുമവർക്ക് അതിനു കഴിയാറില്ല. ഇത് ശരീരത്തിന്റെയും മനസ്സിന്റെയും ഒരു ആവശ്യമായി കാണുന്നതിൽ നമ്മൾ വളരെ പുറകിലാണ്. 

ലൈംഗീക താൽപ്പര്യങ്ങളും ഉത്തേജനങ്ങളും ഓരോരുത്തരിലും വ്യത്യസ്ഥമായിരിക്കും. അവരുടെ ഇഷ്ടാനിഷ്ടങ്ങൾ ഇണയോട് പങ്കു വയ്ക്കുന്നത് എന്തുകൊണ്ടും ഉത്തമമായിരിക്കും. അവിടെ പറയേണ്ടകാര്യങ്ങൾ അവിടെത്തന്നെ പറയണം. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ ഫോർ പ്ലേ ഉണ്ടായാൽ നന്നായിരിക്കുമെന്ന് പറയുന്ന ഭാര്യയോട് ” എല്ലാം പഠിച്ചു വച്ചിരിക്കുകയാണ് അല്ലേ” എന്ന് ചോദിക്കുന്ന ഭർത്താവിനോട് അതെയെന്ന് ഭാര്യ പറയുന്നില്ല. അതെയെന്ന് പറയുവാൻ സ്ത്രീകൾ പഠിക്കേണ്ടിയിരിക്കുന്നു. ലൈംഗീക വിദ്യാഭ്യാസം തെറ്റായ കാര്യമല്ലെന്ന് മാത്രമല്ല, സ്ത്രീകളും പുരുഷന്മാരും കൃത്യമായി പഠിച്ചിരിക്കേണ്ട ആവശ്യവിദ്യാഭ്യാസത്തിൽ ഉൾപ്പെടുന്നത് തന്നെയാണ്.

ലൈംഗീക വിദ്യാഭ്യാസം സ്കൂളുകളിൽ തന്നെ ആരംഭിക്കണം. ശാരീക, മാനസിക,  രോഗ വിജ്ഞാനം ശാസ്ത്രീയമായി ലഭിക്കുമെന്നാണ് ഇതിന്റെ മെച്ചം. ലൈംഗീക വിദ്യാഭ്യാസം അശാസ്ത്രീയരുടെ കൈകളിൽ നിന്നും ലഭിക്കുന്നത് തെറ്റായ അവബോധം, പ്രവൃത്തി എന്നിവ വളർത്തും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഹോമോസെക്ഷുവാലിറ്റിയേക്കുറിച്ചും ട്രാൻസ്ജെൻഡേഴ്‌സിനെക്കുറിച്ചും സ്കൂളുകളിൽ പഠിപ്പിക്കുന്നത് അഭികാമ്യമായിരിക്കും. അവരുടെ കാഴ്ച്ചപ്പാടുകൾ തന്നെ മാറ്റിമറിച്ചേക്കാം. ഈ വിദ്യാഭ്യാസം കുട്ടികളിൽ അവരുടെ ശരീരത്തേക്കുറിച്ചുള്ള അഭിമാനം ഉയർത്തുന്നതിന് ഉപകരിക്കും. എതിർ സെക്സിൽ പെട്ടവരോട് ബഹുമാനം ഉണ്ടാക്കും. എതിർ സെക്സിൽ പെട്ടവരോട് സൗഹൃദം ഉണ്ടാക്കുവാൻ സഹായിക്കും. മാതാപിതാക്കളുമായുള്ള ആശയ വിനിമയം കൂട്ടും. ലൈംഗീക ദുര്യുപയോഗം കുറയ്ക്കും. ദുര്യുപയോഗങ്ങളെക്കുറിച്ച് തുറന്നു പറയുവാനുള്ള പ്രവണത കൂടും. അനാവശ്യ ഗർഭങ്ങൾ ഒഴിവാക്കാം. എന്നിങ്ങനെ ഇതിന്റെ പ്രയോജനങ്ങൾ ധാരാളമാണ്. 

ഇനിയുള്ള തലമുറയെങ്കിലും ശരിയായ ലൈംഗീക വിദ്യാഭ്യാസം നേടട്ടെ. അവർക്കിത് പരസ്യമായി തുറന്നു പറയുവാൻ കഴിയട്ടെ. മുഖം മറച്ചോ, വ്യാജവ്യക്തിത്വങ്ങളിൽ നിന്നോ എഴുതി സായൂജ്യമടയേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.  ഇതിലൂടെ സ്ത്രീ പുരുഷ സമത്വം എന്ന മഹത്തായ ലക്‌ഷ്യം നിറവേറട്ടെ.   


ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ