2021 മേയ് 26, ബുധനാഴ്‌ച

എഴുത്തിന്റെ രസതന്ത്രം

 


ഞാൻ പലപ്രാവിശ്യം ആലോചിച്ചുനോക്കി. എന്തിനാണ് നാം കഥകൾ എഴുതുന്നത്? കവിതകൾ എഴുതുന്നത്? ആരും പറയാത്ത കാര്യങ്ങൾ ഇനിയും ബാക്കിയുണ്ടോ?

ഉണ്ടെന്നാണ് തോന്നുന്നത്! ഇനിയും കോടിക്കണക്കിന് കഥകൾ, കാക്കത്തൊള്ളായിരം കവിതകൾ  ബാക്കി കിടക്കുന്നു, എഴുതപ്പെടാനും ആസ്വദിക്കപ്പെടാനും. ഈ ചെറിയ ദുനിയാവിൽ എത്ര മനുഷ്യർ ജീവിച്ചിരുന്നിരിക്കണം? ഉത്തരം: പതിനായിരത്തിയെണ്ണൂറ് കോടി! അതായത് ചുരുങ്ങിയത്  പതിനായിരത്തിയെണ്ണൂറ് കോടി കഥകളുണ്ടായിരുന്നു പറയാൻ, അതിൽ കൂടുതൽ കവിതകൾ ഉണ്ടായിട്ടിരുന്നു പാടാൻ. പക്ഷെ എത്ര കഥകൾ പറഞ്ഞു, എത്ര കവിതകൾ പാടി? നൂറ് കോടി? അതിൽ കൂടുതൽ ഉണ്ടാകാനിടയില്ല. ഓരോ ജീവിതത്തിനും കുറഞ്ഞത് നൂറ് കഥകളെങ്കിലും പറയാൻ കാണുമായിരുന്നു.

ഞാൻ വീണ്ടും ആലോചിച്ചു നോക്കി! അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് എനിക്ക് ആൻറ്റോൺ  ചെക്കോവിനെപ്പോലെ കഥയെഴുതാൻ കഴിയാത്തതെന്ന്? ഡോസ്റ്റോവിസ്‌കിയെപ്പോലെയോ ടോൾസ്റ്റോയിയെപ്പോലെയോ നോവൽ എഴുതാൻ പറ്റാത്തത്? വളരെ ചുരുക്കി ഉത്തരം പറഞ്ഞാൽ എനിക്ക് വലിയ ജീവിതാനുഭവങ്ങൾ ഒന്നും ഇല്ല, ഇല്ലാത്തത് പറഞ്ഞു ഫലിപ്പിക്കാനുള്ള പ്രതിഭയുമില്ല. ഉള്ളത് പറഞ്ഞു ഫലിപ്പിക്കാനും കഴിയുന്നില്ല. അപ്പൊൾ  ഞാൻ ഒരു വലിയ പരാജയമല്ലേ? ആണ്. പക്ഷെ അതിന് കാരണം പ്രതിഭാദ്രാരിദ്രവും ജീവിതാനുഭവങ്ങളും മാത്രമല്ല. എനിക്ക് പ്രധാനമായും രണ്ട് കാര്യങ്ങളുടെ കുറവുണ്ട്. പരിശ്രമവും, പരിശീലനവും.

പക്ഷെ ഒന്നുണ്ട്. സർഗ്ഗപ്രക്രീയയിൽ വിജയവും പരാജയവുമെല്ലാം ആപേക്ഷികമാണ്. പ്രപഞ്ചത്തിലെ എല്ലാ  നിയമങ്ങളും പോലെതന്നെ. മനുഷ്യന്റെ ഇത്തിരിപ്പോന്ന തലച്ചോറിൽ നിന്നും വരുന്ന ചിന്താധാരകൾ പലതിനെയും ആശ്രയിച്ചിരിക്കുന്നു. തലച്ചോറിന്റെ രസതന്ത്രം മാറുമ്പോൾ മാറിമറിയുന്ന ചിന്താധാരകളുടെ  ‘രസം’ തീരുമാനിക്കുന്നത് അതിന്റെ ഉടമയുടെ ജീവിതാനുഭവങ്ങളുടെയും അറിവിന്റെയും ബുദ്ധിശക്തിയുടെയും പരിശ്രമങ്ങളുടെയും ആകെത്തുകയായിരിക്കും. എഴുതുന്നവർക്കും വായിക്കുന്നവർക്കും ഇത് ഒരുപോലെ ബാധകമാണ്. മേല്പറഞ്ഞവകകളിലെ ഏറ്റക്കുറച്ചിലുകളനുസരിച്ച്‌ കഥയിലും കവിതയിലും രസം കൂടിയും കുറഞ്ഞും ഇരിക്കാം. പക്ഷെ ഈ രസക്കൂട്ടുകൾ ആസ്വാദകന്റെയും എഴുത്തുകാരന്റെയും സഹസൃഷ്ടികൾ മാത്രമാകുന്നു എന്നതാണ് സത്യം. എല്ലാത്തരം എഴുത്തുകൾക്കും ആസ്വാദകരുണ്ടാകുന്നത് അതുകൊണ്ടാണ്. പക്ഷെ എഴുത്തിനെ അതിന്റെ ഭ്രമകരമായ  സൗന്ദര്യത്തിൽ (അതെന്താണെന്നു മാത്രം ചോദിക്കരുത്) എത്തിക്കണമെങ്കിൽ ചില്ലറ പരിശ്രമം ഒന്നുമല്ല വേണ്ടുന്നത്.

ജീവിതാനുഭവങ്ങളെയും അറിവിനെയും ബുദ്ധിശക്തിയെയും പരിശ്രമങ്ങളേയും കുറിച്ച്തന്നെ വീണ്ടും പറയാം. ഈപറഞ്ഞവയിൽ എല്ലാം ഉണ്ടാക്കിയെടുക്കപ്പെടുന്നതാണ്. ജനിതകഘടനക്ക് കുറച്ചൊക്കെ പങ്കുണ്ടാകാം. പക്ഷെ ബാക്കിയെല്ലാം ഓരോ മനുഷ്യന്റെയും സൃഷ്ടിയാണ്. ഞാൻ ഒര് എഴുത്തുകാരൻ ആകണമെന്ന് ആത്മാർഥമായി ആഹ്രഹിച്ചാൽ, പരിശ്രമിച്ചാൽ അതാകാതെ തരമില്ല (ഏതോ സിനിമയിലെ ഡയലോഗ് ഓർമ്മ വന്നാൽ എന്നെ പഴിക്കരുതേ). പക്ഷെ മനഃപൂര്‍വ്വം പരിശ്രമിക്കണം. എത്രമാത്രം പരിശ്രമിക്കേണ്ടിവരും? ചില ശാസ്ത്രീയ ഗവേഷകർ പറയുന്നത് ശെരിയാണെങ്കിൽ, ചുരുങ്ങിയത് പതിനായിരം മണിക്കൂറുകൾ! എറിക്സണും കൂട്ടരും (K. Anders Ericsson, Ralf Th. Krampe, and Clemens Tesch-Romer) എഴുതിയ ഒരു അക്കാഡമിക് ലേഖനത്തിൽ ആണ് (The Role of Deliberate Practice in the Acquisition of Expert Performance) ഈ നിയമത്തെക്കുറിച്ചു ആദ്യം പ്രതിപാദിക്കുന്നതെങ്കിലും  മാൽകം ഗ്ലാഡ്‌വെല്ലിന്റെ (Malcolm Gladwell) ഔട്‍ലയേഴ്സ് (Outliers) എന്ന പുസ്‌തകത്തിൽ പരാമർശം വന്നതിന് ശേഷമാണ് ഈ നിയമത്തിന് ഇത്രയും പ്രസിദ്ധി കിട്ടുന്നത്. ഈ നിയമം തെറ്റോ ശെരിയോ ആകാം, പക്ഷെ അതിലൊരു യുക്തിയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. വിശ്വാസമില്ലാത്തവർക്ക് ഒന്ന് പരീക്ഷിച്ചുനോക്കാവുന്നതാണ്! പശ്ചാത്തപിക്കേണ്ടിവരില്ല, ഉറപ്പ്.

ഞാൻ വിചാരിക്കുന്നത് പതിനായിരം മണിക്കൂറുകൾ എന്നുള്ളത് ഏറ്റവും കുറഞ്ഞ കണക്കാണ് എന്നതാണ്. എനിക്ക്  ഏറ്റവുംപ്രീയപ്പെട്ട കർണാടിക് വയലിൻ വായനക്കാരനായ എം എസ് ഗോപാലകൃഷ്ണൻ അവർകളൊക്കെ ഒരുദിവസം പത്തുമണിക്കൂർവരെ സാധകം ചെയ്യാറുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ചുരുങ്ങിയത് മുപ്പതിനായിരം മണിക്കൂറുകളുടെ പരിശീലനത്തിന് ശേഷമായിരിക്കണം അദ്ദേഹത്തെ ലോകം ശ്രവിക്കുന്നത്. ഒരു ജീവിതകാലത്തിനിടയിൽ ചുരുങ്ങിയത് രണ്ട് ലക്ഷം മണിക്കൂറുകളെങ്കിലും അദ്ദേഹം വയലിൻ വായിച്ചിട്ടുണ്ടാകാം. ലോകത്തിൽ വച്ചും ഏറ്റവും കേമൻ  വയലിൻ വാദകൻ എന്നറിയപ്പെട്ടിരുന്ന യെഹൂദി മെനുഹിൻ, എം എസ് ഗോപാലകൃഷ്ണൻ തൻറെ പത്തൊമ്പതാമത്തെ വയസ്സിൽ വയലിൻ വായിക്കുന്നത് കേട്ട് അത്ഭുതപരതന്ത്രനായിട്ടുണ്ട്  എന്ന് എവിടെയോ വായിച്ചതായോർക്കുന്നു. ആരും ഇത്ര നന്നായി വയലിൻ വായിക്കുന്നത് താൻ  കേട്ടിട്ടില്ല എന്നും മെനുഹിൻ പറഞ്ഞുവത്രേ!

മുഹമ്മദ് ബഷീർ എന്ന സാധാരണ മനുഷ്യനെ വൈക്കം മുഹമ്മദ് ബഷീർ ആക്കിയത് ഈ പരിശ്രമവും, അതിന്റെ ഫലമായുണ്ടായ നിപുണതയും, ജീവിതാനുഭവങ്ങളും അല്ലെങ്കിൽ പിന്നെന്താണ്? ഭാഗ്യം? ഒരിക്കലുമല്ല. പൂർണ്ണമായും സജ്ജരായവരെ മാത്രം തുണയ്ക്കുന്ന ഒന്നാന്ന് ഭാഗ്യം. നിങ്ങൾ തയ്യാറല്ലെങ്കിൽ  മുയലിന്റെ തലയിൽ വീണ ചക്ക പോലെയാകില്ലേ ഭാഗ്യം? സജ്ജരായവർക്ക് (സജ്ജരായവർക്കു മാത്രം) ചിലപ്പോൾ വിപണന തന്ത്രങ്ങൾ ഉപകാരപ്പെട്ടേക്കാം. അല്ലാത്തവർ ഉപയോഗിക്കുന്ന തന്ത്രങ്ങൾ പരാജയപ്പെടുമ്പോൾ തന്ത്രങ്ങളെ പഴിചാരിയിട്ടെന്തു കാര്യം?

പറഞ്ഞു വരുന്നത് കഠിന പരിശീലനവും വാസനയും ഉണ്ടെങ്കിൽ ആർക്കും ഏത് നൈപുണ്യവും നേടിയെടുക്കാം എന്നാണ്. വേണമെങ്കിൽ ആൻറ്റോൺ ചെക്കോവ് ആറ്റിങ്ങലിലും പിറക്കും എന്ന് ചുരുക്കം. ഒന്നാലോചിച്ചാൽ  ആൻറ്റോൺ ചെക്കോവും  ഡോസ്റ്റോവിസ്‌കിയും ടോൾസ്റ്റോയിയുമൊക്കെ എത്രമാത്രം സമയം എഴുത്തിനുവേണ്ടി മാത്രം ചെലവിട്ടിട്ടുണ്ടാകും? ഇതൊന്നുമില്ലാതെ ഞാൻ എഴുതിയ രണ്ടാമത്തെ കഥ ലോക പ്രസിദ്ധമായില്ല എന്ന് പറഞ്ഞു പരിതപിച്ചിട്ടെന്തു കാര്യം? പരിശ്രമവും പരിശീലനവും വാസനയും ജീവിതാനുഭങ്ങളും പിന്നെ കുറച്ച്‌ ബുദ്ധിയും കൂടിയുണ്ടായിരുന്നെങ്കിൽ ഞാനൊക്കെ കലക്കിയേനെ! ഞാനേ!


സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ