2021 മേയ് 25, ചൊവ്വാഴ്ച

വിഷുപ്പുലരി


 

മേട സംക്രമപ്പുലരിയുണർന്നു,

മോഹനമായൊരു സ്വപ്നം പോലെ.

പുലരെ, പുലരെ വിഷുവാണല്ലോ

വിഷുക്കണിയിന്നേ ഒരുക്കണ്ടേ.

ക്ലാവു പിടിച്ചൊരീ ഓട്ടുരുളി

തേച്ചുമിനുക്കി ഞാൻ നിന്നനേരം,

കണ്ണന്റെ കളിചിരി കാതോളമെത്തി,

കാളിന്ദീ തീരത്തു ഞാനുമെത്തി.

കൊന്നപ്പൂ നിറമുള്ള കുന്നത്തെ പെണ്ണിന്റെ

അന്നത്തെ മോഹങ്ങൾക്കെന്തു ഭംഗി.

ആലിലക്കണ്ണന്റെ മുരളിക മൂളിയൊ –

രാഭേരിയോർക്കെ മനം തുടിച്ചു.

അന്നൊരു മേടപ്പുലരിയിലാ,കാളിന്ദീ തീരത്ത്,

കണ്ണനെ കാത്തൊരു രാധയിരുന്നു.

വനമാലിയവനുടെ തിരുമാറിലണിഞ്ഞൊരു

വനമാലയായവൾ മാറിയന്ന്.

കൃഷ്ണ തുളസിക്കതിർമാലയാലവൾ

കണ്ണന് കാണിക്കയർപ്പിച്ച നേരം

കള്ളക്കാർമുകിൽ വർണ്ണനവൻ,

കൈനീട്ടമന്നൊന്നു കവിളത്തുനൽകി.

ഓട്ടുവിളക്കിന്റെ പൊൻപ്രഭയിൽ,

കണികണ്ടു കൈകൂപ്പി നിന്നനേരം,

കണ്ണന്റെ കളിചിരി പിന്നിലെത്തി,

കായാമ്പൂവർണ്ണനെൻ മിഴികൾ പൊത്തി.

അറിയാതെയിവളൊരു രാധയായി,

കാളിന്ദീ തീരത്തിലെത്തിയല്ലോ

മനമാനന്ദനിർവൃതി പുൽകിയല്ലോ.


വിജയം ആർ നായർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ