കോവിഡ് കാലത്തോ ഇതിനു ശേഷമോ ചില മാനസിക പ്രശ്നങ്ങൾ പലർക്കുമുണ്ടായേക്കാം. ചിലർക്ക് അത്ര പ്രശ്നമുണ്ടാക്കിയില്ലെകിൽ കൂടിയും ചിലരെയെല്ലാം ഇവ ഗുരുതരമായിത്തന്നെ ബാധിച്ചേക്കാം.
കോവിഡ് കാലവും ക്വാറന്റൈൻ കാലഘട്ടത്തിലെ അനുഭവങ്ങ ളും തന്നെയാണ് മുൻപന്തിയിൽ. ഏറ്റവും പ്രിയപ്പെട്ടവരുടെ സാമീപ്യത്തിൽ നിന്നും മാറിനിൽക്കുക, അടുത്ത ദിവസങ്ങളിൽ ചെയ്യേണ്ടിയിരുന്ന പ്രധാന കാര്യങ്ങൾ ചെയ്യുവാൻ കഴിയാത്തതിലുണ്ടാകുന്ന വിഷമം, ഒറ്റപ്പെടലിന്റെ വേദന, രോഗം മൂർച്ഛിക്കുമോ എന്ന ഭയം. വീട്ടിലെ മറ്റു അംഗങ്ങൾക്ക് വന്നേക്കുമെന്ന ഭയം തുടങ്ങി പലതാകും ക്വാറന്റൈൻ കാല പ്രശ്നങ്ങൾ.
ക്വാറന്റൈനും ലോക്ക്ഡൗണും ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങളുമാണ് അടുത്തത്. അടുത്ത ബന്ധുക്കളെ കാണുവാൻ കഴിയാതെ വരിക. സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടതായി തോന്നുക. രോഗ ബാധിതരായ അടുത്ത ബന്ധുക്കളെപ്പോലും സന്ദർശിക്കുവാൻ കഴിയാതിരിക്കുന്നത് പലരിലും വലിയ മാനസിക പ്രശ്നങ്ങൾക്കു തന്നെ വഴി തെളിച്ചേക്കാം. ചില ബന്ധങ്ങളിൽ പോലും പ്രശ്നങ്ങൾ ഉണ്ടാകാം.
തൊഴിലില്ലായ്മയാണ് മറ്റൊരു വലിയ പ്രശ്‍നം. വരുമാനമില്ലാതാകുക, കുട്ടികൾക്കിഷ്ടമുള്ള ആഹാരം തയ്യാറാക്കുവാൻ കഴിയുന്നില്ല. കുട്ടികൾക്കും പുറത്തുപോകുവാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ഇത് അത്ര നിസ്സാരമായ ഒരു കാര്യമല്ല. ലോണുകളും മറ്റും അടക്കുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുവാൻ കഴിയുന്നില്ല, ഭാവിയെക്കുറിച്ചുള്ള ഉൽകണ്ഠ, അടച്ചുപൂട്ടലുകളുടെ ദൈർഖ്യം വർദ്ധിക്കുമോ എന്ന ആകുലത എന്നിവയെല്ലാം വലിയ പ്രശ്നങ്ങൾ തന്നെ.
വീട്ടിൽ നിന്നും ജോലി എന്ന ആശയം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, കുട്ടികളുമൊത്ത് ആ ജോലി പലർക്കും അത്ര എളുപ്പമായിരിക്കുകയില്ല. പ്രത്യേകിച്ചും അമ്മമാർക്ക്. പല കമ്പനികളും ഇത്തരക്കാർക്ക് കൂടുതൽ ജോലിഭാരവും നൽകിവരുന്ന സാഹചര്യങ്ങളിൽ.
രോഗത്തിന്റെ ഗുരുതരാവസ്ഥയാണ് ഒരു പ്രധാന പ്രശനം. മരണത്തെ പ്രതീക്ഷിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാക്കുന്നത് വളരെ ഗുരുതരമായ മാനസിക പ്രശ്നങ്ങൾക്ക് വഴി തെളിച്ചേക്കാം. ആശുപത്രി വാസം പലർക്കും അത്തരം അവസ്ഥയ്ക്ക് ആക്കം കൂട്ടുന്നുമുണ്ട്. കോവിഡ് മരണങ്ങൾക്ക് ദൃക്‌ക്ഷിയാകേണ്ടി വരുന്ന രോഗികളുടെ അവസ്ഥ ഇനിയും കൂടുതൽ ഗൗരവകരം തന്നെയായേക്കാം. ആഘാതത്തിന്റെ തീവ്രതയനുസരിച്ച് ഇത് ജീവിതത്തിന്റെ ഇനിയുള്ള ഭാഗങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കുന്ന ഒരു അവസ്ഥയിലേക്കും മാറിയേക്കാം (പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ).
മേൽപ്പറഞ്ഞ കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല എന്നറിയുക. ഈ കാലവും കടന്നു പോകും എന്ന് ഉറച്ചു വിശ്വസിക്കുക. കടന്നു പോകുന്ന ദിവസങ്ങളിൽ നമുക്ക് ഒന്നും ചെയ്യാനില്ല എന്ന ചിന്ത വെടിയുക. ക്വാറന്റൈൻ സമയത്ത് ധാരാളം പുസ്തകങ്ങൾ വായിക്കുക, ഫോണിൽ പ്രിയപ്പെട്ടവരുമായി സംസാരിക്കുക. സന്തോഷകരമായി സമയം ചിലവഴിക്കുവാൻ കഴിയുന്ന പ്രവൃത്തികളിൽ ഏർപ്പെടുക. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾക്ക് അമിത പ്രാധാന്യം കൊടുക്കാതിരിക്കുക. ലോക്ക് ഡൗണിൽ ഉള്ളവർ മുറ്റത്തോ ടെറസിലോ പറമ്പിലോ എല്ലാം നടക്കുന്നത് ആരോഗ്യകരമാണ്. ചെറിയ കൃഷി ജോലികളോ, പൂന്തോട്ട നിർമ്മാണമോ മാനസിക ഉല്ലാസം നൽകും എന്നത് സംശയമില്ലാതെ തെളിയിക്കപ്പെട്ടതാണ്. ദിവസവും കുളിക്കുക, വസ്ത്രം മാറുക എന്നതും നിരാശയിലേക്കുള്ള മാറ്റത്തെ തടയും. രാത്രികളിൽ കൃത്യമായി ഉറങ്ങുക, പകൽ കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക, അത്യാവശ്യം വെയിൽ കൊള്ളുക, വ്യായാമം ചെയ്യുക എന്നീ കാര്യങ്ങളും കൃത്യമായി പാലിക്കുന്നത് ശാരീരിക മാനസിക ആരോഗ്യത്തിനും രോഗ പ്രതിരോധത്തിനും ഉത്തമമാണ്.
കോവിഡിനെക്കുറിച്ചുള്ള കൃത്യമായ അറിവുകൾ നമുക്ക് ലഭ്യമാകുന്നതേയുള്ളൂ. ഓരോ ദിവസവവും പുതിയ അറിവുകളാണ് നമ്മെ തേടിയെത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണെങ്കിൽ ഭീതി പരത്തുന്ന ധാരാളം വാർത്തകളും നമ്മെ തേടിയെത്തുന്നു. പലതിലും ഗുണകരമായ വാർത്തകൾ കാര്യമായി ഉണ്ടാകുന്നുമില്ല. ഇതാണ് ഈ രോഗം നമ്മെ ഇത്രയധികം പരിഭ്രാന്തരാക്കുന്നതിന്റെ കാരണം. വളരെ ചുരുക്കം ആളുകളെ മാത്രമേ രോഗം ഗുരുതരമായി ബാധിക്കുന്നുളളൂ എന്നതാണ് ഇതിൽ എടുത്തു പറയേണ്ട ഒരു കാര്യം. മിക്കവരിലും ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങളോടു കൂടിയോ അല്ലെങ്കിൽ ഒരു ലക്ഷണവുമില്ലാതെയോ വന്നു പോകുന്ന ഒരു രോഗമാണിത്.
വായുവിലൂടെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വായിലെയും മൂക്കിലേയും സ്രവങ്ങൾ വഴി പകരുന്ന ഒരു രോഗമെന്ന നിലയിൽ കൂടുതൽ ആളുകളിലേക്ക് എളുപ്പം പകരുവാൻ ഈ രോഗത്തിനാകുന്നതാണ് ഈ രോഗത്തെ ലോകം പേടിക്കുന്നതിന് കാരണം. അതു കൊണ്ടുതന്നെ ഈ രോഗം വരാതെ നോക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിവിധി. മാസ്കുകളുടെ ഉപയോഗം, ശാരീരിക അകലം, കൈകളുടെ ശുചീകരണം, അണുനാശിനികളുടെ ഉപയോഗം എന്നിവ വഴി നമുക്കിത് സാധ്യമാക്കാവുന്നതു തന്നെയാണ്.
ഭയമല്ല കരുതലാണ് പ്രധാനം എന്നോർമ്മിപ്പിക്കുന്നതിനൊപ്പം കോവിഡിന് ശേഷവും നമ്മൾ ഈ പ്രധിരോധ മാർഗ്ഗങ്ങൾ തുടരുകയാണെങ്കിൽ ഇതുപോലുള്ള പല പകർച്ചവ്യാധികളെയും നമുക്ക് തടയുവാൻ കഴിയും. സാമൂഹിക അച്ചടക്കം തുടരുന്നതിന്റെ പ്രാധാന്യമാകട്ടെ ഈ മാസത്തെ ചിന്ത.
ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ