2021 ഒക്‌ടോബർ 30, ശനിയാഴ്‌ച

പുത്രി ….

 


നീലാകാശത്തിലെ വെൺമേഘമാകുന്നു നീ…

അച്ഛന്റെ പറയാതെ പോകുന്ന കദനങ്ങളിൽ, നെഞ്ചിലൊരു തണുവാകുന്നു നീ……

കുഞ്ഞിക്കാലുകളുടെ ഇളം ചൂട് നെഞ്ചിൽ ചവിട്ടി, സ്വപ്നങ്ങൾക്ക് വളമിട്ടവൾ നീ…..

എന്നും വളർച്ചയുടെ സീമകൾ കണ്ണുകൾ തേടിപ്പിടിച്ചവൾ നീ….

കണ്ണാരം പൊത്തിക്കളിച്ചപ്പോൾ ഇടയ്ക്കു തുറന്ന കണ്ണുകളിൽ നക്ഷത്ര വിസ്മയം തീർത്തവൾ നീ……

കടലോളം സ്നേഹം അച്ഛനുവേണ്ടി കണ്ണുകളിൽ കാത്തു വച്ചവൾ നീ….

കണ്ണൊന്നു നനഞ്ഞാൽ കുഞ്ഞു വിരലുകൾ ചേർത്തു തുടച്ചവൾ നീ….

കാലം കടന്നിട്ടും എനിക്കുള്ള ആർദ്രത എങ്ങും പങ്കുവയ്ക്കാത്ത നീ….

ഇത്തിരി നേരത്തിന്റെ എന്‍റെ ശൂന്യതയിൽ പോലും വല്ലാതെ പതറി പോകുന്ന നീ….

വിറയ്ക്കുന്ന ഇന്നിന്റെ എന്‍റെ വിരലുകൾപോലും ചേർത്തുപിടിക്കുന്ന നീ….

മോതിരവിരലിലിന്റെ ശൂന്യതയിൽ ആണൊരുത്തൻ മെല്ലെ അണിയിച്ച പൊൻമോതിരത്തിൽ നോക്കി എന്തിനെന്നറിയാതെ വിങ്ങി നിന്നവൾ നീ…..

ഒടുവിലായി മന്ത്രകോടി തുമ്പിൽ ഇത്തിരി കണ്ണീരിന്റെ നനവും ചേർത്തു, എന്‍റെ പൊള്ളുന്ന നെഞ്ചു വിടാതെ വിട്ടു, വല്ലാതെ കരഞ്ഞുലഞ്ഞു വീണ്ടുമൊന്നു തിരിഞ്ഞു നിക്കാനാവാതെ വിറച്ചു പടിപ്പുര കടന്നു പോയവൾ നീ….

ആളൊഴിഞ്ഞ അങ്കണത്തിന്റെ ശൂന്യതയിൽ ഞാൻ വിമ്മിക്കരഞ്ഞു വീണ്ടും തിരഞ്ഞതും നീ…..

പഴയ ചിത്രങ്ങളുടെ കൂട്ടത്തിൽ ആർത്തിയോടെ തിരഞ്ഞു കണ്ടെടുത്തു, ഞാൻ നിശ്വസിച്ചതും കുട്ടിയുടുപ്പും, കുഞ്ഞു പാദസരവുമണിഞ്ഞ നീ…..

ഉലച്ചു പോയ കാറ്റിന്റെ ശക്തിയിൽ പകൽ സ്വപ്നത്തിൽ നിന്നും ഉണർന്നു പോയ ഞാൻ, വെറുതെയെങ്കിലും ഒരു ചിരിയോടെ, ചുറ്റും തിരഞ്ഞതും നീ…..

ജനിക്കാതെ പോയ ജാനകിയുടെ അച്ഛനായി, ജനകനായി അഹങ്കരിച്ചു ഒന്നുകൂടി ഊറിച്ചിരിച്ചു കണ്ട പകൽ സ്വപ്നം വീണ്ടുമൊന്നയവിറക്കുമ്പോൾ, നരവീണ മീശത്തുമ്പിലും, പിന്നെ നെഞ്ചിലെ ചൂടിലും കുഞ്ഞിളം കവിളുരസിപ്പോയത് ആര് ?

അതും നീ തന്നെയോ ???????


ഹരീഷ് മൂർത്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ