2021 ഒക്‌ടോബർ 30, ശനിയാഴ്‌ച

വെട്ട്, കുത്ത്, വെടി, പുക!

 


പ്രവാസികളുടെ ജീവിതം എളുപ്പമുള്ളതല്ല. അപരിചിതങ്ങളായ സംസ്കാരങ്ങളിൽ ജീവിതം പടുത്തുയർത്തുമ്പോൾ അപകടങ്ങൾ പലതാണ്. സൂക്ഷിച്ചില്ലെങ്കിൽ  വെട്ട്, കുത്ത്,  വെടി, പുക! അത്രതന്നെ. ഇവയിൽനിന്നും വഴുതിമാറണമെങ്കിൽ ചെറുതല്ലാത്ത മെയ്‌വഴക്കം വേണ്ടിവരും. അല്ലെങ്കിൽ ഭാഗ്യം വേണം. ഭാഗ്യം കൊണ്ടുമാത്രം രക്ഷപെട്ട കഥപറയാം.

സ്ഥലം ഓസ്‌ട്രേലിയയിലെ മെൽബോൺ നഗരം. ക്രിസ്തുവർഷം 2009.  ഗ്രീഷ്മകാലം. ലോകത്തിലെ ജീവിക്കാൻ തരക്കേടില്ലാത്ത ഏറ്റവും നല്ലയിടം എന്ന ഖ്യാതിയിൽ തെല്ലൊരഹങ്കാരത്തിലാണ് നഗരത്തിന്റെ സ്ഥിതി. ഓസ്‌ട്രേലിയയിലേക്കും മെൽബോണിലേക്കും എത്താൻ മുട്ടിനിൽക്കുന്നവരുടെ വരി ആർറ്റിക്കിലും അന്റാർറ്റിക്കിലും വരെ നീണ്ടുകിടക്കുന്ന സമയം. വരികളിലാണെങ്കിൽ പകുതിയും ഇന്ത്യക്കാരും ചൈനക്കാരും.

ആയിടക്കാണ് ഞാനും കുടുംബവും മെൽബോർണിൽ എത്തുന്നത്. മൊണാഷ് യൂണിവേഴ്സിറ്റിയുടെ ക്ലെയ്ടൺ  (മെൽബോൺ നഗരത്തിനടുത്ത്) ക്യാപസ്സിൽ ബിസിനസ് അദ്ധ്യാപകനായാണ് രണ്ട് വർഷത്തേക്കുള്ള നിയമനം. ഞാൻ എത്തിയതറിഞ്ഞിട്ടോ അതോ മറ്റിന്ത്യക്കാരെ കൊണ്ട് പൊറുതിമുട്ടിയിട്ടോ എന്നറിയില്ല, ഈ സമയത്താണ് മെൽബോണിലും  പ്രാന്തപ്രദേശങ്ങളിലും ഇന്ത്യക്കാരെ കയ്യിൽകിട്ടിയാൽ കീച്ചിക്കളയും എന്നമട്ടിൽ ചില സംഭവങ്ങൾ വികസിക്കുന്നത്. ചിലർക്കൊക്കെ ഇടിയും കുത്തുമൊക്കെ കിട്ടി. ഒന്നോ രണ്ടോ ആൾക്കാർ കൊല്ലപ്പെട്ടു.

ആകപ്പാടെ ചെറിയതോതിൽ ഭീതിതമായ കാലം; ഇന്ത്യക്കാർക്ക് മാത്രം. രാത്രി ജോലികഴിഞ്ഞു ഒറ്റയ്ക്ക് പോകുന്നവരാണ് കൂടുതലും ആക്രമിക്കപ്പെടുന്നത്. അധികവും പാർട്ട്ടൈം ജോലിനോക്കുന്ന ഇന്ത്യൻ വിദ്ധ്യാർത്ഥികൾ. വർണ്ണവെറി എന്നൊക്കെയായിരുന്നു ആലങ്കാരിക പത്രഭാഷയെങ്കിലും അതങ്ങനെയല്ല എന്ന് അവിടെ താമസിച്ചിരുന്ന ഇന്ത്യക്കാർ മനസ്സിലാക്കിയിരുന്നു. ജോലി കഴിഞ്ഞു പോക്കറ്റിൽ കാശുമായി സ്വർണ്ണമാലയിട്ടു (ചിലപ്പോൾ മോതിരവും) മൊബൈലും നോക്കിപ്പോകുന്നവരെ വിരട്ടിയാൽ ഗുണമുണ്ടെന്ന് ആദ്യം കണ്ടുപിടിച്ചതാരാണെന്നറിയില്ല. കുടിക്കാനും വലിക്കാനും കുത്തിവെക്കാനും പണം നോക്കി നടക്കുന്ന രാത്രീഞ്ചരർക്ക് പണം കിട്ടാൻ എളുപ്പമാർഗ്ഗം ആയിരുന്നിരിക്കണം ഇത്തരം ആക്രമണങ്ങൾ.

ഓസ്‌ട്രേലിയയിൽ സര്‍വ്വകലാശാലാ വളപ്പുകളൊന്നും മതിലുകൾ കെട്ടി മറച്ചിട്ടുണ്ടാകില്ല. ആർക്കും എപ്പോഴും കയറാനും ഇറങ്ങാനും പാകത്തിൽ തുറന്ന വിശാലമായ ഇടങ്ങളിലാണ് മിക്കവാറും ക്യാമ്പസ്സുകൾ.  കെട്ടിടങ്ങൾക്കുള്ളിൽ കയറാൻ മാത്രം എൻട്രി കാർഡുകൾ വേണ്ടിവരും. വിശാലമായ പുൽത്തകിടികളും ചെറുകാടുകളും തടാകങ്ങളും മനോഹരങ്ങളായ കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞ ഒരു റിസോർട്ടിന് സമാനമാണ് മൊണാഷ് യൂണിവേഴ്സിറ്റിയുടെ ക്ലെയ്ടൺ ക്യാമ്പസ്. ക്യാമ്പസ്സിലെ ഏറ്റവും പുരാതനവും എന്നാൽ പൊക്കം കൂടിയതുമായ ‘മെൻസീസ്’ കെട്ടിടത്തിന്റെ അഞ്ചാംനിലയിലാണ് എന്റെ ഓഫീസ് മുറി . മുറിയിൽ ഇരുന്നാൽ പുറത്തു പുൽത്തകിടികളുടെ നടുവിലെ  വൈസ് ചാൻസിലറുടെ  ഓഫീസ് കാണാം.

വേനല്‍ക്കാലത്തു എട്ടൊമ്പത് മണി സമയംവരെ വെളിച്ചമുണ്ടാകും ഈ ദേശത്ത്. വൈകിട്ട് ജോലികഴിഞ്ഞാൽ ക്യാപസ്സിലെ മനോഹരമായ നടപ്പാതയിലൂടെ ഒന്ന് വലം വച്ച് നടന്നിട്ടാണ് വീട്ടിലേക്ക് പോകാറുള്ളത്. രണ്ടുമൂന്നു മൈൽ നടക്കാനുണ്ടാകും. ദിനവും നടക്കാറുള്ള 10000 ചുവടുകളുടെ പകുതിയും ആ വകുപ്പിൽ തീർന്നുകിട്ടും എന്നൊരു ഗുണവുമുണ്ട്. 

‘മെൻസീസ്’ കെട്ടിടത്തിൽ നിന്നും അരമയിൽ  നടന്നാൽ യൂക്കാലി മരങ്ങൾ നിറഞ്ഞ ചെറുകാടിന്‌ നടുവിലുള്ള പലനിലകളിലുള്ള കാർപാർക്കിനു പുറകിലെത്തും. പിന്നെ നടപ്പാത തുലോം വിജനമായിടത്തുകൂടിയാണ്. കാർ പാർക്കിൽനിന്നും ക്യാമ്പസ്സിന് പുറത്തേക്കുപോകുന്ന ചെറു റോഡ് നടപ്പാതക്കരികിലൂടെ വളഞ്ഞും തിരിഞ്ഞും ഒരു നദിപോലെ ഒഴുകിപ്പോകുന്നതു കാണാം.

ഈ കാഴ്ചകളൊക്കെ കണ്ട് അന്നൊരുദിവസം വൈകിട്ട് ഞാൻ നടക്കാനിറങ്ങി. മനോഹരമായ തെളിഞ്ഞ സായാഹ്നം. നടപ്പാത കാർ പാർക്കിനരികിലായി വളയുന്നിടത്തു ഒരു കൂറ്റൻ മരത്തിന് താഴെയായി അസ്വാഭാവികമായി ഒരാൾ തിരിഞ്ഞു നിൽക്കുന്നത് പെട്ടെന്നാണ് എൻറെ കാഴ്ചയിൽപ്പെടുന്നത്. കുറച്ചടുത്തെത്തിയപ്പോഴാണ് അയാൾ അവിടെ മൂത്രശങ്ക തീർക്കുകായാണെന്നു മനസ്സിലായത്. കണ്ടാൽ വെള്ളക്കാരനെപ്പോലുണ്ട്. നമ്മുടെ നാട്ടിലൊക്കെ സർവ്വസാധാരണമായ കാഴ്ചയാണെങ്കിലും ഓസ്ട്രേലിയപോലൊരു രാജ്യത്ത് അത് അസ്വാഭാവികം മാത്രമല്ല അപകടസൂചന കൂടിയാണ്. കാരണം സ്വബോധമുള്ള ആരും അതൊന്നും പൊതുസ്ഥലങ്ങളിൽ ചെയ്യാറില്ല, അതും പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ്സിൽ. അക്കാരണം കൊണ്ടുതന്നെ കണ്ണുമടച്ച്‌ ഞാനൊരു നട വച്ചുകൊടുത്തു. അതുതന്നെ, നമ്മൾ ഈ നാട്ടുകാരനല്ല എന്ന മട്ടിൽ. മാത്രവുമല്ല എന്റെ ജോലിസ്ഥലത്തു ഞാൻ ആരെ പേടിക്കാൻ എന്ന് ഭയത്തോടുകൂടി ഞാൻ ധൈര്യപ്പെട്ടു. 

രണ്ടടി ദൂരം നടന്ന് കണ്ണ് തുറക്കുമ്പോൾ മുന്നിൽ വൃത്തികെട്ട ചിരിയുമായി മൂത്രക്കാരൻ സായിപ്പ്! ഇരുപതുവയസ്സോളം പ്രായം തോന്നിക്കും. സരസമായി, എന്റെ കയ്യിലുള്ള മണിപേഴ്‌സ് അദ്ദേഹത്തിന് വേണ്ടിവരും എന്ന് മാന്യമായി അറിയിച്ചു. എന്തുചെയ്യണം, എന്തൊക്കെ ചെയ്യാം എന്നാലോച്ചു ഞാൻ കുറച്ചു നിമിഷങ്ങൾ നിന്നുപോയി. പെട്ടന്ന് അദ്ദേഹം അന്യനെപ്പോലെ (അതെ,  അന്യൻ സിനിമയിലെ തന്നെ!) വന്യനായി. മന്ദഹാസം അലർച്ചയിലേക്കു വഴിമാറി. വലതുകൈയിൽ സ്കൂഡ്രൈവർ പോലൊരു മരകായുധം പൊങ്ങിവന്നു. അവൻറെ മുഖം കൂടുതൽ വികൃതമാക്കി എന്നിലേക്ക്‌ വീണ്ടുമടുത്തു. പേഴ്‌സ് കൊടുത്തില്ലെങ്കിൽ ചെറുതായി കൊന്നുകളയും എന്ന വമ്പൻ ഭീഷണി. ഞാൻ മരിക്കാൻ തയ്യാറായി. പേഴ്‌സ് കൊടുത്താലും ചിലപ്പോൾ കുത്തിയെന്നിരിക്കും! അങ്ങനെയാണ് കേട്ടുകേൾവി.

എങ്ങനെയെങ്കിലും പേഴ്‌സ്  കൊടുത്തു കുത്തുകൊള്ളാതെ ഓടാം എന്നുവിചാരിച്ചു, അതെടുക്കാൻ  വലതുകൈ പോക്കറ്റിലേക്ക് പോകുന്ന നേരം പെട്ടെന്ന് അടുത്ത് നിർത്തിയിട്ടിരുന്ന ഒരു കാറിൽ നിന്നും ഹോണടി ശബ്‍ദം ഉയർന്ന് കേൾക്കുന്നു. ഹോൺ ശബ്‍ദം കേട്ട ‘വന്യൻ’ നിമിഷനേരംകൊണ്ട് മാന്യനാകുന്നു. എനിക്കൊന്നും മനസ്സിലായില്ല. ‘മാന്യൻ’ ചീരിച്ചുകൊണ്ട് ചോദിച്ചു. ‘പേടിച്ചു പോയോ?’, (പേടിച്ചുതൂറിയോ എന്ന് സംശയിച്ചു നിലക്കുന്ന എന്നോടാണ്!). ‘ഞാൻ വെറുതെ തമാശ്ശ കാണിച്ചതല്ലേ?’ എന്നായി ‘മാന്യൻ.’  ഞാൻ എന്തെങ്കിലും പറയുന്നതിന്ന്മുൻപ് ആ സീൻ കഴിയുന്നു. അടുത്ത ഷോട്ടിൽ അന്യൻ ഓടുന്നു, നിർത്തിയിട്ടിരിക്കുന്ന കാറിൽ ചാടിക്കയറുന്നു. കാറ് ചീറിപ്പാഞ്ഞുപോകുന്നു. ഞൊടിയിടയിൽ എല്ലാം കഴിഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാത്ത ഞാൻ ഒരല്പനേരം അവിടെ നിന്നു.

ജീവശ്ചവം പോലെ നിന്ന എന്നെ നോക്കി  എതിരെ വന്ന ഏതോ ഒരു മദാമ്മസ്ത്രീ  പുഞ്ചിരിച്ചു കൊണ്ട് ആ സമയം അതുവഴി കടന്നു പോയി. ആ കടന്നുപോയ പുഞ്ചിരിക്ക്  എൻറെ ജീവൻറെ വിലയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. 

ബോധം തിരികെവന്നപ്പോൾ മനസ്സിലായത് പലതാണ്.

മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെട്ട ഒരു കൂട്ടം ചെറുപ്പക്കാർ കാറോടിച്ചു  വഴിതെറ്റിയാവണം യൂണിവേഴ്‌സിറ്റിക്കകത്തു കടന്നത്. കൂട്ടത്തിൽ ഒരുവന് ചെറിയ വനപ്രദേശം കണ്ടപ്പോൾ മൂത്രശങ്ക മാറ്റാൻ തോന്നി (ബോധം ഇല്ലല്ലോ!). മൂത്രശങ്ക തീർത്തു തിരിയുമ്പോൾ കണ്ണുമടച്ചുകൊണ്ട് ഒരു തനി ഇന്ത്യാക്കാരൻ മുന്നിൽ. ഇന്ത്യൻ തെണ്ടികളുടെ കയ്യിൽ കാശും പൊന്നും വിലകൂടിയ മൊബൈൽ ഫോണും (പട്ടിണിയാണെങ്കിലും അതിലൊന്നും കുറവില്ലല്ലോ!) ഉണ്ടാകും എന്ന് അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ടാകും. അടുത്ത പുകക്ക് ആരെ കൊള്ളയടിക്കാം എന്ന് വിചാരിച്ചിരുന്ന സമയത്തായിരിക്കും ഈ ഇന്ത്യൻ കണി. വിരട്ടിയാൽ വിരളും എന്നും അനുഭവം. വിരട്ടി. വിരണ്ടു. അപ്പൊഴേക്കാണ്  എവിടെനിന്നറിയാത്തൊരു വെളുത്ത സ്ത്രീ കഥാപാത്രം (ജോലികഴിഞ്ഞു എന്നെപ്പോലെ നടക്കാൻ ഇറങ്ങിയ ഏതോ നല്ലവൾ!) ഫീൽഡിലേക്ക് കയറിവരുന്നത് കാറിലിരുന്ന ‘അന്യൻറെ’ സുഹൃത്തുക്കൾ കാണുന്നത്. ഹോൺ മുഴക്കി ‘അന്യനെ’ വിവരം അറിയിക്കുന്നു. അന്യൻ മാന്യനാകുന്നു. വെള്ളക്കാരി സാക്ഷി പറഞ്ഞാൽ അടുത്ത അൻപതുവർഷവും ഇരുട്ടറയിൽ കഴിയണം എന്ന്  മനസ്സിലാക്കാൻ പാകത്തിന് ഒരൽപ്പം ബോധം ‘അന്യനും’ കൂട്ടർക്കും ബാക്കിയുണ്ടായത് എൻറെ ഭാഗ്യം. ബാക്കിയെല്ലാം നേരത്തെ പറഞ്ഞത് തന്നെ.

തലക്കെട്ടിൽ കണ്ട വെട്ടും കുത്തും വെടിയും പുകയും എവിടെ എന്ന് മാത്രം ചോദിക്കരുത്. ഒരു  സ്പെഷ്യൽ ഇഫക്റ്റിനായി വെറുതെ കുത്തികേറ്റിയതാണെന്നു കരുതി മാപ്പാക്കണം!

ശുഭം.


സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ