വയലുകൾ നികത്തി മണി സൗധം പണിതാലും
വിയർപ്പിൻ്റെ ഗന്ധം വിട്ടു മാറില്ല
കിണറുകൾ മണ്ണിട്ടു മൂടി
കുടിവെള്ള മിറക്കിയാലും
ആഴങ്ങളിലെ മുത്തുകളുടെ നിറം മങ്ങില്ല
കാനന പാതകൾ വീതി കൂട്ടി
രാജ പാതകൾ തീർത്താലും
വീണുതകർന്ന വേരുകളുടെ രോദനം തീരില്ല
മഴയെയും മഞ്ഞിനെയും മാറ്റിനിർത്തി
ശീതീകരണ യന്ത്രം സ്ഥാപിച്ചാലും
കുളിരിൻ്റെ ലഹരി മാഞ്ഞു പോവില്ല
മണ്ണും വിണ്ണും ശബ്ദം കൊണ്ടു ഉഴുതു മറിച്ചാലും
ആതിര പക്ഷികളുടെ കളകളാരവം അണയില്ല
പുഴകളെയും പൂക്കളെയും ഉന്നം വയ്ച്ചു
എയ്ത് വീഴ്ത്തിയാലും
അവ തീർത്ത സ്മിത പൊയ്‌കകൾ വറ്റി
വരണ്ടു പോവില്ല
മുരിങ്ങയും കരിക്കിൻ വെള്ളവും കുറുംതോട്ടിയും ഉപേക്ഷിച്ചാലും
അവ തീർത്ത പ്രതിരോധ കണികകൾ
ഓർമ്മയായരികിൽ എത്തും
രാത്രി പകലുകൾ വിശ്രമ വിനോദ മില്ലാതെ
ധനവർധന തേടിയാലും
കാലം കാത്തു വയ്ച്ചു പകുത്ത് നൽകിയ
സമ്പത്തെ ശാശ്വത മാവുകയുള്ളു
കൊടുങ്കാറ്റിനും പ്രളയത്തിനും മഹാമാരി യ്ക്കും
ഭൂമിയെ ദയയില്ലതെ വിട്ടു കൊടുത്താലും
നിലാവും മാരിവില്ലും മാരുതനും
നിങ്ങളെ കാത്തിരിക്കും
സത്യ സന്ദേശങ്ങളെ മരക്കുരിശിലേറ്റി
ആണിയടിച്ചില്ലായ്മ ചെയ്താലും
നിത്യ നിർമ്മലമായ് അവ നിങ്ങളെ പിന്തുടർന്നു കൊണ്ടിരിക്കും
ഇതെല്ലാം ആരുടെയോ ആത്മ നൊമ്പരങ്ങൾ
ആണെന്ന് വിധിയെഴുതിയാലും
ചരിത്രത്തിൻറെ പാഠപുസ്തകത്തിൽ
അവ ഒളിമങ്ങാതെയിരിക്കും
സോമനാഥൻ കെവി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ