2021 ഡിസംബർ 18, ശനിയാഴ്‌ച

അജ്ഞനായ സോക്രട്ടീസ്


 വിഖ്യാത ഗ്രീക്ക് ചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചൊരു കഥയുണ്ട്. തന്റെ ചെറുപ്പത്തിൽ കൽപ്പണിക്കാരനായിരുന്നു അദ്ദേഹം. വിവേകശാലിയും ബുദ്ധിമാനും ആയിരുന്നുവെങ്കിലും ഒരു സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു. സത്യപ്രവചനങ്ങൾ നടത്തിയിരുന്ന ഡെൽഫായിലെ ഓറക്കിൾ സോക്രട്ടീസിന്റെ സുഹൃത്തായ കേറഫോണിനോട് ഒരിക്കൽ പറഞ്ഞുവത്രേ, ലോകത്തു സോക്രട്ടീസിനെക്കാൾ ജ്ഞാനിയായി മറ്റൊരാൾ ഇല്ലായെന്ന്. ഇതറിഞ്ഞു സോക്രട്ടീസ് അത്ഭുതപരതന്ത്രനായി. താൻ ജ്ഞാനിയേയല്ല എന്നറിയാമായിരുന്ന അദ്ദേഹം ഓറക്കിളിൻറെ സത്യവചനങ്ങൾ തെറ്റാനാകും വഴിയിയെന്നു കരുതി.

തന്നേക്കാൾ ജ്ഞാനിയായ ഒരാളെ കണ്ടെത്തി ഓറക്കിളിനു മുന്നിൽ അവതരിപ്പിക്കാമെന്ന് കണ്ട് സോക്രട്ടീസ് ഏഥൻസിന്റെ തെരുവുകളിലേക്കിറങ്ങി. രാഷ്രീയക്കാരെയും, കവികളെയും ശിൽപ്പികളെയും കണ്ട് ചോദ്യങ്ങൾ ചോദിച്ചു. രാഷ്രീയക്കാർ പൊട്ടൻമ്മാരാണെന്ന് പെട്ടെന്ന് മനസ്സിലായി (അതിന് ഗവേഷണത്തിന്റെ ആവശ്യം ഇല്ലല്ലോ!, അന്നും ഇന്നും). കവികൾ (സാഹിത്യനായകർ എന്ന് മാറ്റിവായിക്കാൻ അപേക്ഷ) തങ്ങൾക്കുതന്നെ മനസ്സിലാകാത്ത രീതിയിൽ എവിടെനിന്നോവന്നനുഗ്രഹിക്കുന്ന സര്‍ഗ്ഗവൈഭവംകൊണ്ട് കാവ്യങ്ങൾ നിർമ്മിക്കുന്നുവെങ്കിലും, അതറിയാതെ അഹങ്കരിക്കുന്ന പാവങ്ങളും ബുദ്ധിഹീനരും ആണെന്ന് മനസ്സിലായി. ശിൽപ്പികൾ തങ്ങൾക്കുള്ളതിലും കൂടുതൽ കഴുവുണ്ടെന്നു വിശ്വസിക്കുന്ന മഠയർ ആണെന്നറിഞ്ഞു (ശിൽപ്പികൾ = വിദഗ്ധ തൊഴിലാളികൾ).

ഈ യാത്രയാണ് സോക്രട്ടീസ് എന്ന മഹാനായ ചിന്തകനെ രൂപപ്പെടുത്തിയത്. യാത്രയുടെ അവസാനം സോക്രട്ടീസിനു ഒരുകാര്യം മനസ്സിലായി. ഈ ലോകത്തിൽ രണ്ടുതരത്തിലുള്ള ആൾക്കാരുണ്ട്. ഒന്ന്, തങ്ങൾ ജ്ഞാനികളാണെന്ന് കരുതുന്ന വിഡ്‌ഢികൾ. രണ്ട്, തങ്ങൾ വിഡ്‌ഢികളാണന്നറിയാവുന്ന ജ്ഞാനികൾ. താൻ രണ്ടാമത്തെ ഗണത്തിൽ പെട്ടതുകൊണ്ടു തനിക്കറിയാത്ത കാര്യങ്ങളറിയാൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു, എന്തിനെയും ചോദ്യം ചെയ്തു. ഉത്തരങ്ങൾ കണ്ടെത്താൻ ശ്രെമിച്ചു. കൊല്ലപ്പെടുന്നതുവരെ! സോക്രട്ടീസാണ് ഇന്ന് കാണുന്ന പാശ്ചാത്യ ചിന്താധാര രൂപപ്പെടുത്തുന്ന യജ്ഞം തുടങ്ങിവച്ചത്. സോക്രട്ടീസിന്റെ മെത്തേഡുകളാണ് പാശ്ചാത്യ തത്വചിന്തകളെയും, നൈതികചിന്തകളെയും ശാസ്ത്രത്തെയും രൂപപ്പെടുത്തിയത് എന്ന് പറഞ്ഞാലും അധികമാകില്ല.

സോക്രട്ടീസിൻറെ അറിവില്ല എന്ന ആത്മാർഥമായ ചിന്തയോടെയുള്ള യുക്തിഭദ്രമായ ചോദ്യങ്ങൾ മറ്റുള്ളവരുടെ വിശ്വാസങ്ങളുടെയും അഭിപ്രായങ്ങളുടെയും പൊള്ളത്തരം വെളിവാക്കുകയും പുതിയരീതിയിൽ കാര്യങ്ങളെ നോക്കിക്കാണാനുള്ള വഴിയൊരുക്കുകയും ചെയ്തു. ഈ സമ്പ്രദായമാണ് പാശ്ചാത്യ തത്വചിന്തകളുടെയും പ്രായോഗിക ശാസ്ത്രീയ രീതികളുടെയും അടിസ്ഥാനം. പൗരസ്ത്യ ചിന്തകളും തത്വശാസ്ത്രങ്ങളും വലിയ സത്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുപോലൊരു സമ്പ്രദായത്തിന്റെ കുറവുകൊണ്ടാകണം പാശ്ചാത്യ രീതികളുടേതുപോലെ ലോകം അംഗീകരിക്കപ്പെടാത്തത്. ചൈനയിലെയും ഇന്ത്യയിലെയും ചിന്തകരുടെ തത്വശാസ്ത്രങ്ങൾക്കു ഒരു മിസ്റ്റിക് സ്വഭാവം കൈവന്നത് ഈയൊരു ശാസ്ത്രീയരീതിയുടെ പിൻബലം ഇല്ലാത്തതു കൊണ്ടാകണം.

ലോകജനതയുടെ ചരിത്രം തന്നെ മാറ്റിമറിച്ച ഈ പുതിയ ചിന്താധാരക്ക് പ്രതിഫലമായി സോക്രട്ടീസിന് കിട്ടിയത് മരണശിക്ഷയാണ്. ചെറുപ്പക്കാരെ വഴിതെറ്റിച്ചുവത്രെ! ആ വഴിതെറ്റിയ ചെറുപ്പക്കാരാണ് നമ്മെ നേർവഴിക്ക് നയിച്ചത് എന്നുകൂടി ഇതിനോട് ചേർത്തുവായിക്കണം. മരണശിക്ഷ വിധിച്ച ജൂറിയോടു സോക്രട്ടീസ് പറഞ്ഞു, തന്നെ നിശ്ശബ്ദനാകാൻ കഴിയില്ല. കാരണം വിശദീകരിക്കപ്പെടാത്ത അല്ലെങ്കിൽ പരിശോധിക്കപെടാത്ത ജീവിതം ജീവിക്കാൻ തന്നെ യോഗ്യമല്ലെത്രെ! അതില്ലെങ്കിൽ മരണമാണ് കാമ്യം!

ഇരുപത്തിയഞ്ചു നൂറ്റാണ്ടുകൾക്കു മുൻപ് പറഞ്ഞതും ചെയ്തതുമായ കാര്യങ്ങളാണ് മേൽവിവരിച്ചത്. കാര്യങ്ങൾ ഇന്നും വ്യത്യസ്‌തമല്ല എന്നാണ് തോന്നുന്നത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജാതിയുടെയും മതത്തിന്റെയും വർണ്ണവെറിയുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ചട്ടക്കൂട്ടിൽ തളക്കപ്പെട്ടിരിക്കുന്നവർ എങ്ങനെ സ്വന്തം ജീവിതം പരിശോധിക്കാനാണ്? എന്ത് ചോദ്യങ്ങൾ ചോദിക്കാനാണ്? എന്ത് മനസ്സിലാക്കാനാണ്? സോക്രട്ടീസ് ഇന്നായിരുന്നു ജീവിച്ചിരുന്നതെങ്കിൽ വെട്ടിയോ കുത്തിയോ വെടിവച്ചോ ടിപ്പർ ലോറിയിടിച്ചോ കൊല്ലപ്പെടുമായിരുന്നു എന്ന വ്യത്യാസം മാത്രം. പാമ്പിനെക്കൊണ്ട് കടിപ്പിച്ചാലും മതി. ട്രയലും ജൂറിയും ഒന്നും ഉണ്ടാകില്ല. അഞ്ജനും ധിക്കാരിയും ബഹുമാന്യ വിചാരശൂന്യനുമായ സോക്രട്ടീസിന്റെ മരണം ഉറപ്പാക്കില്ലേ, ജ്ഞാനികളെന്നു ധരിച്ച വിഡ്‌ഢിക്കൂശ്മാണ്ഡങ്ങൾ ?

കൊല്ലപ്പെട്ടെങ്കിലും സോക്രട്ടീസിന്റെ ചിന്താധാരകൾ പ്ലേറ്റോയിലൂടെയും അരിസ്റ്റോട്ടിലിനിലൂടെയും വളർന്നു പന്തലിച്ചു പാശ്ചാത്യ ശാസ്ത്രചിന്താധാരയുടെ അടിത്തറപാകി. അറിവില്ലായ്മയിലൂടെ അറിവിനെത്തേടി അവർ മുന്നേറി. അറിവില്ല എന്നറിയുകയെന്നത് ചെറിയകാര്യമല്ല എന്നവർ മനസ്സിലാക്കി, ചിലരെങ്കിലും. അങ്ങനെ മനസ്സിലാക്കിയ എല്ലാപേരെയും നമ്മൾ ഇന്നും അറിയുന്നു. ലോകാവസാനംവരെയും അവരുടെ അജ്ഞതയുടെ ഇരുട്ടിൽ പിറന്ന വെളിച്ചം നമുക്ക് വഴികാട്ടും. ആ ഗണത്തിൽ കുറച്ചുപേരെയുള്ളൂ എന്നതുകൊണ്ട് ഓർക്കാനും എളുപ്പമുണ്ട്.

ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടേടോയെന്ന് ഉള്ളിൽ നിന്നാരോ ചോദിക്കുന്നത് ഞാൻ മാത്രമാണോ കേട്ടത്?


സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ