2021 ഡിസംബർ 18, ശനിയാഴ്‌ച

കൂടാരം

 


ചിരിക്കാൻ മറന്ന മുഖങ്ങളിൽ പ്രത്യാശയുടെ പുഞ്ചിരി സമ്മാനിച്ച പത്തു വർഷങ്ങൾ!! വളരെ ലളിതമായ ചടങ്ങുകളോടെ “കൂടാര”ത്തിന്റെ പത്താം വാർഷികം കടന്നു പോയി.

“അമ്മാ, ഈ നല്ല ദിവസമെന്താ മുഖത്തൊരു സന്തോഷവുമില്ലാതെ മൂടിക്കെട്ടിയിരിക്കുന്നത്?” സീമയുടെ കഴുത്തിലൂടെ സുന്ദരമായ നീണ്ട വിരലുകളോടിച്ച് അനുപമ ചോദിച്ചു.

“നിനക്കറിയാത്തതല്ലല്ലോ അനൂ കാര്യം. ഈ സ്ഥാപനത്തിനു വാർഷികങ്ങൾ പോലെ നിനക്കും പ്രായം കൂടുകയല്ലേ മോളേ? നിനക്കൊരു കൂട്ടുകാരൻ വേണ്ടേ?”

അമ്മയുടെ കണ്ണുകളിലേക്കേറെനേരം നോക്കിയിരുന്നു. ആ കണ്ണുകളിലെ നനവിൽ തന്റെ പ്രതിബിംബത്തിനു രൂപം നഷ്ടപ്പെട്ടപ്പോൾ അവൾ പറഞ്ഞു,

“അമ്മ തീരുമാനിച്ചോളൂ. എനിക്ക് സമ്മതം. ഒറ്റക്കാര്യത്തിലേ എനിക്കു നിർബ്ബന്ധമൊള്ളു. നമ്മുടെ പ്രവർത്തനങ്ങളോടു സഹകരിക്കുന്നയാളാവണം”

 സീമക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. വിവാഹക്കാര്യം പറയുമ്പോഴൊക്ക അവൾ ഒഴിഞ്ഞുമാറുമായിരുന്നു. താനും കുറെയായി അതേക്കുറിച്ച് സംസാരിക്കാറില്ലായിരുന്നു. ഇന്നവളായി പറയിപ്പിച്ചതാണ്. നിറഞ്ഞ മനസോടെ അമ്മ മകളെ സ്നേഹചുംബനങ്ങളാൽ പൊതിഞ്ഞു.

പത്തു വർഷം മുമ്പ് വാടകവീട്ടിലെ ഒറ്റമുറിയിൽ തുടങ്ങി, ഇന്ന് സ്വന്തം കെട്ടിടത്തിൽ അനേകർക്ക് പ്രത്യക്ഷമായും പരോക്ഷമായും താങ്ങും തണലുമായി “കൂടാരം” വളർന്നതിൽ അവർ ഏറെ സന്തുഷ്ടരായിരുന്നു.

                   *******************

 കാർമൽ ഹൈസ്കൂളും ഹോസ്റ്റലും അനുപമക്ക് സ്വന്തം വീടുപോലെ-അല്ല വീടുതന്നെയായിരുന്നു. അനുപമ മജുംദാർ എന്ന പേരിലെ ദൈർഘ്യം അമ്മയെപ്പോലെ കൂട്ടുകാരും കുറച്ച് ‘അനു’ എന്നാക്കി. കൃത്യമല്ലാത്തയിടവേളകളിൽ അമ്മ സന്ദർശിക്കാനെത്തുന്നതായിരുന്നു അവളുടെ വിലമതിക്കാനാവാത്ത സന്തോഷം. നിധി പോലെ കൂടെക്കൊണ്ടുനടക്കുന്ന അച്ഛന്റെ ഫോട്ടോ ആ സമയം കുടുതൽ തിളങ്ങുന്നതായവൾക്കു തോന്നും.പുസ്തകങ്ങളെ  കൂട്ടുകാരെപോലെ സ്നേഹിച്ചു, അനുപമ. പഠന,കലാകായിക  രംഗങ്ങളിലെല്ലാം മികച്ച വിജയം  അവൾക്കൊപ്പമുണ്ടായിരുന്നു. കാർമലിന്റെ അഭിമാനമായിരുന്നു അനുപമയെന്ന വിദ്യാർത്ഥിനി.

കലാലയത്തിലേക്കുള്ള പറിച്ചുനടീൽ  ആദ്യം അവൾക്കുൾക്കൊള്ളാനായില്ല. ഏറ്റവും മുന്തിയ കോളജിൽ മെറിറ്റിൽ അഡ്മിഷൻ. കാർമലിലെ  സിസ്റ്റർ ലൂസിയയുടെ ഇടപെടൽ മൂലം  കോളജ് ഹോസ്റ്റലിൽ താമസം  തരമായി. ആദ്യത്തെ അമ്പരപ്പിനുശേഷം കുറഞ്ഞകാലം  കൊണ്ട് കോളേജിലെ  കലാകായിക  രംഗങ്ങളിലേക്കവൾ പടർന്നു കയറി. മലയാളം പ്രഫസർ വിശ്വനാഥൻസാർ ഒരുദിവസം അവളെ വിഭാഗത്തിലേക്കു വിളിപ്പിച്ചു.

“കുട്ടി ഇതുവരെ എഴുതിയതൊക്ക എന്നെ ഒന്നു കാണിക്കുമോ?” മുഖവുരയില്ലാതെ അദ്ദേഹം ചോദിച്ചു.

ഒന്നമ്പരന്നെങ്കിലും നാളെക്കൊണ്ടുവരാമെന്നു പറഞ്ഞ് തിരികെപ്പോന്നു.അനുപമയുടെ സൃഷ്ടികളിലൂടെ  സഞ്ചരിക്കവേ പ്രഫസർക്കു മനസിലായി,  അവൾ സാധാരണ കുട്ടിയല്ലെന്ന് . പ്രായത്തിലും എത്രയോ വളർന്ന എഴുത്തിലെ പക്വത അദ്ദേഹത്തെ അദ്‌ഭുതപ്പെടുത്തി. നിശ്ചലമെന്നു  തോന്നുന്ന പുഴയിലെ അടിയൊഴുക്കുകൾപോലെ സാധാരണവായനക്കാരന്  കാണാൻ കഴിയാത്ത  അർത്ഥതലങ്ങളിലേക്ക്, വിസ്മയങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്ന അക്ഷരങ്ങളുടെ മാന്ത്രികക്കൂട്ട്! കലാലയദിനത്തിൽ അനുപമ മജുംദാറിന്റെ ചെറുകഥാസമാഹാരം “കൂടാരം ” പ്രശസ്ത കവി സ്റ്റീഫൻ കുറ്റിയാടൻ പ്രകാശനം ചെയ്തു. പണം  മുടക്കിയതും എല്ലാക്കാര്യങ്ങൾക്കും മുൻകൈയെടുത്തതും വിശ്വനാഥൻസാർ ആയിരുന്നു. സഹപാഠികളിലൂടെയും അദ്ധ്യാപകരിലൂടെയും പുറംലോകം  കണ്ട ‘കൂടാര’ത്തിനു പതിപ്പുകൾ  കൂടിയപ്പോൾ  സാഹിത്യ നഭസ്സിൽ  അനുപമ മജുംദാർ എന്ന ഒരു താരകം  കൂടി പിറവിയെടുത്തു.

“ഇനി എന്നാണടുത്ത പുസ്തകം? ” ചാനലിലെ മുഖാമുഖം  പരിപാടിയിൽ അപ്രതീക്ഷിത ചോദ്യം.

“എന്തായാലും ഉടനെയില്ല. ഇപ്പോൾ പഠനത്തിൽ  മാത്രമാണ് ശ്രദ്ധ. എഴുത്തിലേക്കു തീർച്ചയായും ഞാൻ തിരികെ വരും.”

മെഡിക്കൽ കോളേജിലെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായ അനുപമ മജുംദാറിന്റെ രണ്ടാമത്തെ കൃതി  ആയ ‘കൂടാരത്തിലെ  കിളിക്കൂട് ‘ പ്രകാശനം  ചെയ്യപ്പെട്ടത്. ചെറുകഥകളിൽനിന്ന് നോവലിലേക്കുള്ള അനുപമയുടെ വളർച്ചയെ  വായനക്കാർ ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്. അവരുടെ പ്രതീക്ഷകൾ  അസ്ഥാനത്തായില്ല. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്താനുള്ള തീരുമാനം വിശ്വനാഥൻസാറിന്റെയായിരുന്നു. ആ കാര്യങ്ങളൊക്കെ പൂർണ്ണമായി അദ്ദേഹത്തെയേൽപിച്ചു പഠനത്തിൽ  മാത്രം വീണ്ടും ശ്രദ്ധയൂന്നി. അനുപമയുടെ സൃഷ്ടികൾ സാഹിത്യസദസ്സുകളിൽ ചർച്ചാവിഷയമായതോടൊപ്പം ഒരുനല്ല ഡോക്ടർ എന്നനിലയിലും  അവർ  പ്രശസ്തയായി. തന്റെ ജോലിയിൽ അനാവശ്യമായ ഇടപെടലുകൾ  നടത്താത്തതിനാൽ ആദ്യം ജോലികിട്ടിയ ആശുപത്രിയിൽ തന്നെ തുടർന്നു. ആശുപത്രിയും എഴുത്തും ‘കൂടാര’ത്തിന്റെ പ്രവർത്തനങ്ങളും  ഒരേപോലെ മുന്നോട്ടുപോകവേ ഒരിക്കൽ പോലും ജീവിതം അപൂർണ്ണമെന്ന് തോന്നിയിട്ടില്ല. എന്നാൽ ഇന്ന്‌ …… അമ്മയുടെ മുഖം  കണ്ടപ്പോൾ………

            *****************

സീമയുടെ ഓർമ്മകളിൽ സർക്കസ് കൂടാരത്തിലെ വാദ്യങ്ങൾ മുഴങ്ങി. പാദം വരെയെത്തുന്ന, മിനുക്കുകൾ പിടിപ്പിച്ച ഗൗണിനുള്ളിൽ സുന്ദരിയായി കയ്യിൽ ‘യമുന സർക്കസി’ന്റെ കോടിക്കൂറയുമായി ഏറ്റവും മുന്നിൽ അവൾ. വാദ്യോപകരണങ്ങളുടെ സംഗീതത്തിനൊപ്പം ചുവടുകൾ വച്ച് മറ്റു താരങ്ങൾക്കൊപ്പം കാണികളെയഭിവാദ്യം ചെയ്ത്  റിങ്ങിനു ചുറ്റും മാർച്ച്പാസ്ററ്. പിന്നിൽ കോമാളികൾ, പക്ഷികൾ, മൃഗങ്ങൾ.

സർക്കസ് കൂടാരത്തിലെ ടെൻറ്റുകളിലൊന്നിൽ അമ്മയുടെ ജീവനെടുത്തുകൊണ്ടായിരുന്നു ജനനം. പാചകക്കാരി ആയിഷമ്മയുടെ  കൈകളിൽ കിടന്നാണ് വളർന്നത്. മൂന്നാം വയസ്സ് മുതൽ ചെറിയ ചെറിയ അഭ്യാസങ്ങളൊക്കെപ്പഠിച്ചു. ആയിഷമ്മയോടൊപ്പം ഉണ്ടും ഉറങ്ങിയും യൗവ്വനത്തിലെത്തിയപ്പോഴേക്കും അസാമാന്യമായ  മെയ്വഴക്കമുള്ള  ഒരുകലാകാരിയായി  അവൾ വളർന്നിരുന്നു-   അച്ഛനാരെന്നറിയാതെ, അമ്മയുടെ മുഖമൊന്നു  കാണാൻ കഴിയാതെ.

ഒരിക്കൽ ആയിഷമ്മയോട്  ചോദിച്ചു തന്റെ  അച്ഛനാരാണെന്ന് . ഉത്തരം ഒരുവിതുമ്പലായിരുന്നു.

“ഇവിടെയുള്ള പലർക്കും അവരുടെ അച്ഛനാരെന്നറിയില്ല കുട്ടീ.അമ്മയല്ലേ സത്യം.”

 അമോൽ മജുംദാർ ‘യമുന’യിലെ ത്തപ്പെട്ടത് വളരെ യാദൃച്ഛികമായായിരുന്നു. ഒരുത്തരേന്ത്യൻ പര്യടനത്തിനിടയിൽ ബൈക്ക് അഭ്യാസിയായ മാനുവലാണ് തന്റെ പിൻഗാമിയായി അമോലിനെ കൊണ്ടുവന്നത്. അനാഥനായ ഒരു നാടോടി.

അതുവരെ കണ്ടിട്ടില്ലാത്ത അഭ്യാസ പ്രകടനങ്ങളിലൂടെ അമോൽ കാണികളുടെയും ‘യമുന’യുടെയും മനം കവർന്നു.അയാളുടെ വശ്യമായ  പെരുമാറ്റവും അസാധാരണമായ പൗരുഷവുമാണ്  സീമയെ  അയാളിലേക്ക് ആകൃഷ്ടയാക്കിയത് . ടെന്റുകൾക്കുള്ളിൽ വീർപ്പുമുട്ടിയ അവരുടെ പ്രണയം  ആയിഷമ്മയാണ് മുതലാളിയെ അറിയിച്ചത്.

“അവരുടെ  ഇഷ്ടം അങ്ങനെയാണെങ്കിൽ അത് നടക്കട്ടെ.”

കൂടാരത്തിലൊരുക്കിയ കതിർമണ്ഡപത്തിൽ സീമയെ അമോലിന്റെ കൈകളിലേല്പിച്ചപ്പോൾ മുതലാളിയുടെ കണ്ണുകളിൽ  രണ്ടു നീർതുള്ളികൾ  തിളങ്ങിയതാരും കണ്ടില്ല. രാത്രിയിലെ പ്രദർശനത്തിന്  ശേഷം  അവർക്കായി ഒഴിച്ചുവെച്ച ടെന്റ് അവരുടെ മണിയറയായി. പിറ്റേന്ന് ഒരുനല്ല തുകയുടെ ചെക്ക് അവരെ ഏൽപ്പിച്ചു മുതലാളി പറഞ്ഞു.

“ഇത്‌ നിങ്ങൾക്കായുള്ള എന്റെ സമ്മാനം.”

അപ്പോഴുംഅയാളുടെ കണ്ണുകൾ നിറഞ്ഞത്  ആരും കണ്ടില്ല.

തന്റെയുള്ളിൽ മുളച്ച ജീവന്റെ സ്പർശം ആയിഷമക്കായിരുന്നു ആദ്യം മനസിലായത്.

അനുപമക്കു ജന്മം നൽകുമ്പോൾ അമോൽ ‘യമുന’ക്കൊപ്പം മറ്റൊരു ടൂറിലായിരുന്നു.

വീണ്ടും സർക്കസിൽ സജീവമായി. ഐറ്റങ്ങൾക്കിടയിലെ ഇടവേളകളിലവളോടിച്ചെല്ലും, കുഞ്ഞനുവിനെ മുലയൂട്ടാൻ. പതുക്കെ ആ കുഞ്ഞുജീവിതം പിച്ചവച്ചുതുടങ്ങിയപ്പോഴാണ് ബൈക്കഭ്യാസത്തിനിടെ ഒരു നിമിഷാർദ്ധത്തിലെ അശ്രദ്ധ അമോലിന്റെ ജീവനെടുത്തത്. മരിക്കുംമുമ്പ് സീമയുടെ കൈകൾ തന്റെ കയ്യിലെടുത്തയാൾ പറഞ്ഞു,

“നമ്മുടെ മോളെ ഈ കൂടാരത്തിൽനിന്ന് രക്ഷിക്കണം “

 പിന്നെ ഊണിലും ഉറക്കത്തിലും അത് മാത്രമായിരുന്നു അവളുടെ ചിന്ത. നീറുന്ന ഓർമ്മകളെ ടെന്റിനുള്ളിലൊളിപ്പിച്ച് പല നഗരങ്ങളിലൂടെ പിന്നെയുമെത്രയോ യാത്രകൾ!!

 അനുവിന്‌ മൂന്നു വയസ്സുള്ളപ്പോൾ ഒരു നിയോഗം പോലെ സിസ്റ്റർ ലൂസിയ തന്റെ അനാഥ മന്ദിരത്തിലെ കുട്ടികളുമായി സർക്കസ് കാണാനെത്തി. അവർ സന്തോഷത്തോടെ അനുവിനെ ഏറ്റെടുത്തു.

പക്ഷെ ഒരനാഥയായല്ലായിരുന്നു. അനു കാർമൽ സ്കൂളിൽ അങ്ങനെയെത്തപ്പെട്ടു.

ഒരുപാടു ദൂരെയല്ലെങ്കിൽ മാസത്തിലൊരിക്കലെങ്കിലും അനുവിനെക്കാണാനെത്തും.അദ്ധ്വാനഫലത്തിൽ മിച്ചമുള്ളത് സിസ്റ്ററെയേൽപ്പിക്കും. സിസ്റ്ററോ സീമയോ പരസ്പരം കണക്കുകൾ പറയുകയോ സൂക്ഷിക്കുകയോ ചെയ്യാറില്ലായിരുന്നു.

അനു മെഡിസിന് പഠിക്കുമ്പോളാണൊരിക്കൽ അവൾ അവളുടെയൊരിഷ്ടം അമ്മയുമായി പങ്കുവെച്ചത്. അമ്മക്ക് നൂറുവട്ടം സമ്മതം. അങ്ങനെ വാടകവീട്ടിലെ ഒറ്റമുറിയിൽ ‘കൂടാരം’ ജന്മം കൊണ്ടു.

കണ്ണീരോടെയാണ് സഹപ്രവർത്തകർ സീമയെ യാത്രയാക്കിയത്. വാർദ്ധക്യം നിഴൽ വീശിത്തുടങ്ങിയ മുതലാളി രണ്ടു കൈകളും അവളുടെ നെറുകയിൽ വച്ചനുഗ്രഹിച്ചു. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അയാൾ കരയുകയായിരുന്നു. ഒഴിഞ്ഞ ഗാലറിയെ പിന്നിലാക്കി സീമയും അനുപമയും പുതിയ കൂടാരത്തിലേക്കു യാത്രയായി. ഒപ്പം ആയിഷമ്മയുമുണ്ടായിരുന്നു.


അനിൽ കുമാർ എം ബി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ