2021 ഡിസംബർ 18, ശനിയാഴ്‌ച

ഗാംഗ്ലിയോൺ ഓപ്പറേഷൻ കൂടാതെ മാറ്റാനാവും


 

ധാരാളം ആളുകളിൽ കണ്ടുവരുന്ന ഒരു രോഗമാണ് ഗാംഗ്ലിയോൺ. കൈക്കുഴയിലാണു ഏറ്റവും സധാരണമായി കാണുന്നത്. രണ്ടാം സ്ഥാനം കാൽ കുഴയിലാണ്. കല്ലുപോലെ കട്ടിയായി കാണുമെങ്കിലും എല്ലിലുണ്ടാകുന്ന മുഴയൊന്നുമല്ലയിത്. മുഴകളെയെല്ലാം നമുക്ക് പേടിയായതു കൊണ്ട് ഇതും മൂത്ത് ക്യാൻസർ ആകുമോ എന്നു പേടിച്ച് നാം ഓടിച്ചെന്നു ഡോകടറെ കാണിച്ചാൽ മിക്കവാറും ഓപ്പറേഷനാകും ശുപാർശ ചെയ്യുക.

നമ്മുടെ സന്ധികളിൽ അവയെ പരിരക്ഷിക്കാനുള്ള സൈനോവിയം എന്ന ആവരണത്തിൽ ഉണ്ടാകുന്ന ദ്രാവക കുമിളകളാണ് ഗാംഗ്ലിയോൺ. ഉത്സവ പറമ്പിൽ കാണുന്ന കോലിൽ കെട്ടിയ ബലൂൺ പോലെയാണിതിന്റെ ഘടന. ഇതിൽ ജെല്ലി പോലുള്ള ദ്രാവകം നിറഞിരിക്കും.

ഇതിനു വേദനയുണ്ടാകാറില്ലങ്കിലും നാഡികൾക്ക് സമ്മർദ്ദമുണ്ടാകുന്ന സാഹചര്യത്തിൽ മരവിപ്പും വേദനയും ഉണ്ടാകാം.ചിലപ്പോൾ പേശികൾക്കു ബലക്ഷയവും സംഭവിക്കാം.

ഇതിന്റെ ഉൽപ്പത്തിയുടെ യഥാർത്ഥകാരണം വ്യക്തമല്ല എങ്കിലും സന്ധികളിൽ വരുന്ന ക്ഷതങ്ങളാവാം പിന്നീട് ഗാംഗ്ലിയോൺ ഉണ്ടാകുവാൻ കാരണമെന്നു കരുതപ്പെടുന്നു. സന്ധികളിൽ ആയാസം കൂടുതൽ അനുഭവിക്കുന്ന ജിംനാസ്റ്റിക്കു പോലെയുള്ള കായിക കലകൾ ചെയ്യുന്നവരിൽ ഇതു കാണാറൂണ്ട്.

ഇവ ചിലപ്പോൾ, തന്നെ മാറാറുണ്ടെങ്കിലും അക്കാര്യത്തിൽ വലിയ ഉറപ്പൊന്നുമില്ല. ഓപ്പറേഷൻ ചെയ്തു മുഴമാറ്റുകയും അതിനുള്ളിലെ ദ്രാവകം കുത്തിയെടുത്തു കളയുകയുമാണു സാധാരണ ചെയ്യാറുള്ളതെങ്കിലും, ഇങ്ങനെ ചെയ്താലും വീണ്ടും വരുവാനുള്ള സാധ്യത കുറയുന്നില്ല. ചില നാടുകളിൽ വിശുദ്ധ മത ഗ്രന്ഥങ്ങൾ കൊണ്ട് ഇതിനെ അടിച്ചു പൊട്ടിച്ച് ഇല്ലായ്മ ചെയ്യാറുണ്ടത്രെ. എങ്കിലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്.

ആരിലും എപ്പോൾ വേണമെങ്കിലും വരാമെങ്കിലും ഇരുപതു മുതൽ നാൽപ്പതു വയസ്സുവരെയുള്ള സ്ത്രീകളിൽ വരാനുള്ള സാധ്യത കൂടുതലാണ്. പേശികളുടെ അഗ്രഭാഗത്തും സന്ധികളിലും ബാധിക്കുന്ന ക്ഷതങ്ങൾ ഈ രോഗം വരാനുള്ള ഒരു കാരണമാകാറുണ്ട്.

എല്ലുപോലെ തോന്നിക്കുമെങ്കിലും ഉള്ളിൽ ദ്രാവകമുള്ള വെറുമൊരു കുമിളയായതിനാൽ എക്സ്റേ യിൽ ഇതിനെ കാണാൻ പറ്റില്ല. അങ്ങനെയാണ് ഇതിനെ എല്ലിന്റെ മുഴയിൽ നിന്നു വേർതിരിച്ചറിയുന്നത്.

എം ആർ ഐ, അൾട്രാസൌണ്ട് എന്നിവ കൊണ്ട് ഇവയെ വ്യക്തമായി തിരിച്ചറിയാനാവും.

ഹോമിയോപ്പതി ചികിത്സ കൊണ്ട് ഈ രോഗം ഓപ്പറേഷൻ കൂടാതെ മാറ്റാൻ സാധിക്കും.വീണ്ടും വരാതെ തടയാനും സാധിക്കും.


ഡോ. ടി. ജി. മനോജ് കുമാർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ