“മേരിക്കുഞ്ഞേ.. ദെവ്സം ചെല്ലുന്തോറും പുല്ലിൻ കെട്ടിന്റെ കനം കുറഞ്ഞു വരുവാലോ..” അച്ചന്റെ ചോദ്യം കേട്ട് മേരിക്കുഞ്ഞ് പുല്ലിൻകെട്ടിനിടയിലൂടെ ചൂഴ്ന്നു നോക്കി.
“അച്ചോ..കൊറേനേരം തപ്പിപ്പിടിച്ചു അരിഞ്ഞിട്ടാ ഇത്രേങ്കിലും കിട്ടീത്. പാടോം പറമ്പൊക്കെ പുല്ലു മുളയ്ക്കാതിരിക്കാൻ ആൾക്കാര് മരുന്നടിയല്ലേ ഇപ്പൊ.” മേരിക്കുഞ്ഞു പറഞ്ഞു.
“ആ.. അതൊന്നും ഉരുക്കൾക്ക് അറിഞ്ഞൂടാലോ. വേണ്ടോളം തീറ്റപ്പുല്ല് ഇവിടുണ്ട്. അവറ്റയ്ക്ക് എടയ്ക്ക് ഇച്ചിരി നല്ല പുല്ല് കിട്ടിക്കോട്ടെന്ന് കരുതിയാ നിന്നോട് ദെവ്സോം രണ്ട് കെട്ട് പുല്ല് അരിഞ്ഞോണ്ട് വരാൻ പറഞ്ഞത്.” അത് പറഞ്ഞു അച്ചൻ അകത്ത് കേറിപോയി.
“മേരീ.. പുല്ലുംകെട്ട് ഇപ്പൊ ഇട്ട് കൊടുക്കണ്ടാട്ടാ. പടിഞ്ഞാറേ കോലായിടെ താഴെ ഇട്ടിട്ട് നീയിങ്ങ് പോരെ.. ചായ കുടിച്ചിട്ട് പോയാ മതി….” സിസ്റ്റർ വിളിച്ചു പറഞ്ഞു.
അനാഥരെയും അഗതികളെയും നോക്കുന്ന സ്ഥലമാണിത്. പിന്നെ കുറെ പശുക്കളും, ആടുകളും, മറ്റ് വളർത്തു മൃഗങ്ങളും പക്ഷികളും വളർത്ത് മീനുകളുമുണ്ട്.
പുല്ലുംകെട്ട് താഴെ ഇട്ടിട്ട് മേരിക്കുഞ്ഞ് അടുക്കളപ്പുരയിലേക്ക് കേറിപോയി. അടുക്കളയിൽ ത്രേസ്സ്യാമ്മയും അന്നമ്മയും ഗ്രേസിയും കൂടി 4 മണിക്കത്തെ ചായയ്ക്ക് വേണ്ടി മെഷീനിലും കൈകൊണ്ടുമായി ചപ്പാത്തി പരത്തുകയാണ്. കുറെ ഗോതമ്പ് മാവ് പരത്തി അടുക്കി വച്ചിട്ടുണ്ട്. പത്തറുപതോളം അന്തേവാസികളുണ്ടിവിടെ.
“മേരിക്കുഞ്ഞേ.. കയ്യപ്പടി മൊടയാടി.. കാപ്പി ആയിട്ടുണ്ട്. പോയ് അപ്പറത്ത്ന്ന് ഒരു കപ്പ് കാപ്പി മധുരമിട്ട് എടുത്തു കുടിച്ചോടി നീ..” ത്രേസ്സ്യാമ്മ ചപ്പാത്തി ചുടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.
“ആ..ഒരെറക്ക് കട്ടൻ മതി. ചപ്പാത്തിയൊന്നും നിക്ക് വേണ്ട.” മേരിക്കുഞ്ഞു ചായ പകർത്തികൊണ്ട് പറഞ്ഞു.
അടുത്ത് ഒരു കുട്ടിച്ചാക്കിൽ നിറയെ പഞ്ചസാര ഇരിക്കുന്നുണ്ട്. ഈ വലിയ ടിൻ നിറയ്ക്കാൻ സ്റ്റോർ റൂമിൽ നിന്ന് എടുത്തു കൊണ്ട് വച്ചതാവും. വീട്ടിലും പഞ്ചസാര തീർന്നു. ഇന്നലെ രമണീടെ വീട്ടിൽ നിന്ന് ഇത്തിരി പഞ്ചസാര കടം വാങ്ങിയതാ. പിന്നെ രാവിലെ മധുരമില്ലാത്ത കട്ടനാ കുടിച്ചത്. മേരികുഞ്ഞു ഓർത്തു.
പുല്ലിന്റെ കാശ് ഇനി ഞായറാഴ്ചയേ കിട്ടുള്ളൂ, അതിന് ഇനിയുമുണ്ട് രണ്ടു ദിവസം. കയ്യിലാണെങ്കിൽ ചില്ലിക്കാശില്ല. മേരിക്കുഞ്ഞിന്റെ നോട്ടം വീണ്ടും ആ പഞ്ചസാരച്ചാക്കിലേക്കായി. ഒരു ഗ്ലാസ്സ് പഞ്ചസാര എടുത്താൽ ഇന്നത്തേയ്ക്കും നാളെത്തേക്കും ചിലപ്പോൾ മറ്റന്നാളത്തേയ്ക്കും ആവും. ചായയിൽ സ്പൂൺ ഇളക്കുന്നതിനോടൊപ്പം മനസിൽചിന്തകളും കൂടിക്കൂടിവന്നു.
അന്നമ്മയോട് ഇച്ചിരി പഞ്ചസാര ചോദിച്ചാലോ.. അല്ലേ വേണ്ടാ.. അന്നമ്മ എടുത്തു തരുന്നതും ഞാൻ എടുക്കുന്നതും കണക്കല്ലേ. ഞങ്ങൾ രണ്ടുപേരും ഇവിടത്തെ ജോലിക്കാർ തന്നെ. സിസ്റ്ററോട് ചോദിക്കാം. ഇനി തരാതിരിക്കോ. അല്ലെങ്കിൽ പണിക്കാശീന്ന് ഇതിന്റെ കാശും പിടിക്കാവോ..
അയ്യയ്യോ..വേണ്ട.. നൂറുകൂട്ടം കാര്യങ്ങൾ വേറെ ഉള്ളതാ.രമണിയോടിനി ചോദിക്കാനും പറ്റില്ല. രണ്ടോസം പഞ്ചാര ഇല്ലാത്ത കട്ടൻ കുടിച്ചാൽ മതിയൊക്കെ. ഓ..ഒരു കുഞ്ഞു ഗ്ലാസ് അല്ലെ.. മൂന്നാലോസം ഇവിട്ന്ന് ചായ കുടിക്കാതിരുന്നാൽ ആ കടമങ്ങു തീരും. ഇനി ഇത് കൊട്ടിപ്പാടി ചീത്തപ്പേരാക്കണ്ട.
ഇതൊക്കെ മനസ്സിൽ ഓർത്തുകൊണ്ട് മേരിക്കുഞ്ഞു മുറുക്കാൻ പൊതിയെടുത്ത് കയ്യിൽ പിടിച്ചു. മുണ്ടിന്റെ തലയ്ക്കൽ ഒരു കടലാസ്സിൽ പൊതിഞ്ഞു കുറച്ചു പഞ്ചസാര എടുത്തുവച്ച് മുണ്ടിൻ തല മുറുക്കി കുത്തി. എന്നിട്ട് ആരെങ്കിലും കണ്ടോന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തി.
അന്നമ്മയും ഗ്രേസിയും ചപ്പാത്തി ചുടൽ തന്നെയാണ്. ഇല്ല.. ആരും കണ്ടിട്ടില്ല. ചായ ഗ്ലാസ് കഴുകിവച്ചു മേരിക്കുഞ്ഞ് ചുണ്ട് തുടച്ചു പുറത്തേക്കിറങ്ങി.
“ഞാൻ പോവാടീ… ചെന്നിട്ട് നൂറുകൂട്ടം പണീണ്ട് വീട്ടിൽ.” മേരിക്കുഞ്ഞ് അവിടെന്നിറങ്ങി. സിസ്റ്ററെ കണ്ടില്ല. മുറ്റത്തും ആരുമില്ല. ഉള്ളിൽ ഒരു പകപ്പോടെ വേഗത്തിൽ ഗേറ്റ് ലക്ഷ്യമാക്കി മുറ്റത്തുനടന്നു.
“മേരിക്കുഞ്ഞേ… നിൽക്ക്..!” അച്ചനാണ്. മേരിക്കുഞ്ഞ് ഒരു യന്ത്രത്തിൻറെ പ്രവർത്തനം നിലച്ചപ്പോലെ അവിടെ നിന്നു. തിരിഞ്ഞു നോക്കാൻ ഭയം. ഉള്ളിലെ വിറ പുറത്തു കാണിക്കാതെ മേരിക്കുഞ്ഞ് ചോദിച്ചു.
“എന്താ അച്ചോ..?”
“എന്താ നിൻറെ മടിയില്…? ” മേരിക്കുഞ്ഞ് ഞെട്ടിപ്പോയി. അച്ചൻ ദിവ്യജ്ഞാനം കൊണ്ട് താൻ മോഷ്ടിച്ച വിവരം കണ്ടെത്തിയിരിക്കുന്നു.
“അച്ചോ..”
“എന്താ മടില് ന്ന്..ചോദിച്ചത് കേട്ടില്ലേ ?” അച്ചൻ ശബ്ദം കടുപ്പിച്ചു.
“പഞ്ചാര തീർന്നിട്ട് രണ്ടോസം ആയി അച്ചോ.. കയ്യിൽ ചില്ലി കാശില്ല.” മേരിക്കുഞ്ഞു വിറച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.
“കളവ് ചെയ്യുന്നത് പാപം ആണെന്ന് അറിയില്ലേ?”
“അറിയാം അച്ചോ. കർത്താവ് പൊറുക്കില്ലെന്നറിയാം. ഞാൻ വാങ്ങുമ്പോ കൊണ്ട് തരാം. ഒരാഴ്ച്ച ഇവിടെന്ന് ചായയും കുടിക്കില്ല.” മേരികുഞ്ഞു പ്രതിവിധികൾ നിരത്തി.
“ചോദിച്ചാൽ തരുമായിരുന്നല്ലോ. ഇനി മേലാൽ കട്ടെടുക്കരുത്.”
“ഇല്ലച്ചോ..” മേരിക്കുഞ്ഞു തലതാഴ്ത്തി.
അച്ചൻ സിസ്റ്ററെ വിളിച്ചു.
“സിസ്റ്ററെ.. മേരിക്ക് കുറച്ചു പഞ്ചസാര എടുത്തു കൊടുക്ക്. അവളുടെ വീട്ടിൽ പഞ്ചസാര ഇല്ല, വാങ്ങാൻ ഇപ്പൊ നിവൃത്തിയും ഇല്ല.” സിസ്റ്റർ സംശയത്തോടെ അച്ചനെ നോക്കി.
“വേണ്ടച്ചോ..” മേരികുഞ്ഞു അതും പറഞ്ഞു മടിക്കുത്തിലെ കടലാസ് പൊതി സിസ്റ്റർക്ക് നേരെ നീട്ടി. സിസ്റ്റർക്ക് കാര്യം മനസിലായി.
“മേരി.. അച്ചനറിയാതെ ഇവിടെ ഒരില അനങ്ങില്ല..”
കടലാസ് പൊതി വാങ്ങാതെ സിസ്റ്റർ ഒരു കവറിൽ കുറച്ചു കൂടി പഞ്ചസാര കൊണ്ട്കൊടുത്തു. ശരിയാണ്.. ആരും കണ്ടില്ല.. ആരുമില്ലെന്നുറപ്പ് വരുത്തിയാണ് താൻ ഈ തെറ്റ് ചെയ്തത്.
പിന്നെങ്ങനെ അച്ചൻ.. ആ പരിസരത്തിന്റെ ഏഴകലത്തുണ്ടായില്ല..കർത്താവേ.. നീ വലിയവനാണ്. മേരികുഞ്ഞു മനസ്സിൽ മന്ത്രിച്ചു.
“കർത്താവിനോട് തെറ്റേറ്റു പറഞ്ഞിട്ട് പോയ്ക്കോളൂ. കർത്താവ് ആരെയും ശിക്ഷിക്കില്ല..” അച്ചൻ പറഞ്ഞു.
“എന്റെ കർത്താവേ.. നീ വലിയവനാണ്. നിനക്ക് സ്തുതി..” സിസ്റ്റർ കുരിശ് വരച്ചുകൊണ്ടു അകത്തേക്ക് പോയി..
അച്ചൻ തിരിച്ചു റൂമിൽ ചെന്ന് പഴയ പടി കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് സിസിടിവി ദൃശ്യങ്ങൾ മാറി മാറി നിരീക്ഷിച്ചു കൊണ്ടിരുന്നു..
ഷൈജഎം. എസ്സ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ