പുതിയൊരു വർഷം വന്നു കഴിഞ്ഞു. വർഷങ്ങൾ ചീറിപ്പാഞ്ഞു പോകുന്നു. ഇതിവൃത്തം ആരംഭിച്ചതിനു ശേഷം ഇത് രണ്ടാമത്തെ പുതു വർഷമാണ്. ധാരാളം ദുരിതങ്ങളിലൂടെ കടന്നുപോയ രണ്ടു മൂന്ന് വർഷങ്ങൾ നമ്മുടെ മുൻപിലൂടെ അതിവേഗം കടന്നുപോയി.
പ്രളയമായും മഹാമാരിയായും നമ്മുടെ കൂടെയുണ്ടായിരുന്ന പലരേയും അപഹരിച്ച വർഷങ്ങളായിരുന്നു, ഈ വർഷങ്ങൾ. ഓരോ പുതുവർഷങ്ങളും ഈയിടെയായി നമുക്ക് പ്രത്യാശയുടെ കാലങ്ങളായിരുന്നു. ആ പ്രത്യാശ തന്നെയാകും നമ്മളെ ഇന്നും ജീവിച്ചിരിക്കുവാൻ സഹായിച്ചത്. ഇനിയും നമുക്കാ പ്രത്യാശ കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ ജീവിതം തന്നെ നമുക്കൊരു പാഠമാകണം. തിരിച്ചറിവുകളുണ്ടാകണമെന്നർത്ഥം. എന്താണ് നമ്മൾ സമ്പാദിക്കേണ്ടത് എന്നൊരു തിരിച്ചറിവും ഉണ്ടാകേണ്ടിയിരിക്കുന്നു.
പണവും സമ്പത്തും മാത്രമല്ല, ജീവൻ പോലും നമ്മെ വിട്ടു പോകുന്നതിന് ദൃക്സാക്ഷികളാകുവാൻ മാത്രമേ നമുക്ക് കഴിഞ്ഞിട്ടുള്ളൂ എന്നുമോർക്കണം. പലരുടേയും ദയയും കരുണയും സഹാനുഭൂതിയുമെല്ലാം നാം കണ്ടും കേട്ടും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.
പലപ്പോഴും നാം പ്രതീക്ഷിച്ചിരുന്നവരിൽ നിന്നുമായിരിക്കില്ല നമുക്ക് സഹായങ്ങൾ ലഭിച്ചിട്ടുണ്ടാകുക. ഒരിക്കലും പ്രതീക്ഷിക്കാത്ത സഹായങ്ങൾ പലതും നമ്മളിൽ പലരും സ്വീകരിച്ചിട്ടുമുണ്ടാകും. ഇത് നമ്മളെ പലതും മാറ്റി ചിന്തിക്കുവാൻ പ്രാപ്തരാക്കിയിട്ടുണ്ടാകും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.
ഇത്തരം സൽപ്രവർത്തികൾ ചെയ്തവർ നമ്മുടെ ചിന്തയിലെ സമ്പന്നരായിരിക്കില്ല. എന്നാൽ യഥാർത്ഥത്തിൽ അവരല്ലേ യഥാർത്ഥ സമ്പന്നർ ? നന്മയും സഹാനുഭൂതിയുമെല്ലാമല്ലേ യഥാർത്ഥത്തിൽ സമ്പന്നതയുടെ അളവുകോലാകേണ്ടത്? ജീവിതം ക്ഷണഭംഗുരമാണ്. അത് എത്ര കാലവുമാകട്ടെ, മറ്റുള്ളവർക്കും ഉപകരിക്കുന്ന രീതിയിൽ നമുക്കും സമ്പന്നരായി മാറാം. ഇതാകട്ടെ ഇനി നമ്മുടെ ചിന്ത.
ക്കും സൗഭാഗ്യത്തിന്റേയും സന്തോഷത്തിന്റേയും ദിനങ്ങളാകട്ടെ ഇനിയെന്നും. പുതുവർഷാശംസകളോടെ
സ്നേഹപൂർവ്വം
ഡോ. സുനീത് മാത്യു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ